സ്നേഹത്തിൻറെ നെരിപ്പോടിൽ എരിയുന്നവർ...

ജനുവരി ഒന്ന്,2022

സമയം : വൈകുന്നരം ആറ് മണി


നെറ്റ് വർക്ക് മോശമായതിനെ തുടർന്ന്, ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് മാത്രം പറഞ്ഞ് കട്ടായ കോൾ വീണ്ടും വന്നു

'എന്താണ് കല്ല്യാണമായോ....' എന്ന തമാശയ്ക്ക് ചോദിക്കുന്നു

'ഇല്ല..അത് പൊട്ടി...ഞങ്ങൾ ബ്രേക്കപ്പായി..രണ്ടാഴ്ച്ചയിലേറെയായി....'

ശബ്ദം ഇടറാതിരിക്കാൻ വേണ്ടിമാത്രം വളരെ വേ​ഗത്തിൽ, ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു

പക്ഷെ, ആ വേ​ഗത്തിനിടയിലും അങ്ങേത്തലക്കലെ ഹൃദയം എവിടെയോ ഒന്നു നിലതെറ്റി മിടിച്ചു.

ഒറ്റയ്ക്കിരുന്നാൽ സങ്കടം വരുമെന്നതിനാൽ അവധിയെടുത്ത് വീട്ടിലിരിക്കുന്നുവത്രേ. ആരെങ്കിലും കളിയാക്കിയാലോ എന്ന് ഭയന്ന് ആരോടും പറയാതെ, ഉള്ളിലൊരു കുഴിയെടുത്ത് അതിൽ മറച്ചുവെക്കാൻ തത്രപ്പെടുന്നു...


ഒറ്റയ്ക്കാകുമ്പോൾ ഓർമകൾ പൊള്ളിക്കുമെന്നുറപ്പ്.

പൊള്ളിച്ചിട്ടുണ്ട്...വർഷങ്ങൾക്കപ്പുറം, ഇപ്പോഴും പൊള്ളിക്കാറുണ്ട്...

ഇതുപോലെ എത്രപ്പേർ ഓർമകളുടെ, സ്നേഹത്തിൻറെ നെരിപ്പോടിനുള്ളിൽ നീറിനീറി കഴിയുന്നുണ്ടാകണം. 

സ്നേഹിച്ചതിന്, പ്രണയിച്ചതിന്, ഒപ്പം നടന്നതിന് .... ഐ പി സിയുടെ പരിധിക്കുപ്പുറത്തുള്ള ക്രിമിനൽ കുറ്റത്തിന് ശിക്ഷയേറ്റ് വാങ്ങി ഓരോ ഓർമയിലും മരിച്ച് ജീവിക്കുന്നവർ... 

എന്തിനായിരിക്കും ഇവരെല്ലാം സ്നേഹിച്ചതും ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തതും. ഇതുപോലെ മറുവശത്തെയാളും ഓർമകളെ താലോലിച്ച് ഇരിപ്പുണ്ടാകുമോ..  ഉണ്ടായേക്കാം....  

'സകലതും എവിടെയെങ്കിലും അവസാനിക്കാറുണ്ട്, പുഴ ഒഴുകി കടലിൽ ചേരുന്നത് പോലെ...' സി ജെ തോമസിൻറെ നാടകത്തിലെ സംഭാഷണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് നാവിൻ തുമ്പിലെത്താറുളളത്. അത് പറഞ്ഞ് ഫോൺ വെക്കുമ്പോൾ പെടുന്നനെ ഒരു മഴച്ചാർത്ത്, പലതും ഓർമ്മിപ്പിക്കാനെന്നപ്പോലെ...


അല്ലെങ്കിലും മഴയാണല്ലോ ഓർമകൾക്ക്  അകമ്പടി !

അന്നും ഇന്നും...

(010122)


Comments

  1. മഴയ്ക്ക് അതുകൊണ്ടാണല്ലോ ഓര്മകളോട് പ്രേമം... എപ്പോഴും!

    ReplyDelete

Post a Comment