ഓർമകളുടെ കൂമ്പാരത്തിൽ വേരാഴ്ത്തിയവർ...

 ഓഫീസിലെ ചായസമയത്തിനിടെ ഒരിക്കൽ സംഭാഷണമധ്യേ കഴിഞ്ഞുപോയകാലത്തിന്റെ ഓർമകൾ ഉണ്ടായിരിക്കണമെന്ന വാദത്തെ രണ്ട് സുഹൃത്തുക്കൾ അതിശക്തമായി എതിർത്തു. ഭൂതകാലത്തിലെ ഓർമകളല്ല, വർത്തമാന യാഥാർത്ഥ്യം മാത്രം മതിയെന്നായിരുന്നു അവരുടെ മറുവാദം. അതായത് ഈ നിമിഷത്തിൽ ജീവിക്കുക. അതിനപ്പുറവും ഇപ്പുറവും ഇല്ല. അതേകുറിച്ചാലോചിക്കുന്നത് പോലും ഈ നിമിഷത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുമെന്ന്. വർത്തമാനകാലത്തിലെ ഈ നിമിഷത്തിൽ ജീവിക്കുമ്പോഴും കഴിഞ്ഞതിനെ കുറിച്ച് മറക്കാനാവില്ലെന്ന് തന്നെ ഞാൻ ആവർത്തിക്കുന്നു. കാരണം നാം ഇന്ന് ഈ നിമഷത്തിൽ എവിടെ നിൽക്കുന്നുവെന്നതിൽ പോലും പോയകാലത്ത് നമുക്ക് പറ്റിയ അബദ്ധങ്ങൾ, ശരികൾ, തെറ്റുകൾ, എടുത്ത തീരുമാനങ്ങൾ, എടുക്കാതെ പോയ തീരുമാനങ്ങൾ....അങ്ങനെ എല്ലാത്തിനും അതിന്റേതായ പങ്കുവഹിക്കാനുണ്ട്. പിന്നിട്ട വഴികളിൽ നാം ചവിട്ടിയ കല്ലും മുള്ളുമായിരിക്കാം ഒരുപക്ഷെ ഒരാളെ കഠിനനോ ദുഖിതനോ ആകിയത്. വിഷാദത്തിലേക്കും അന്തർമുഖത്വത്തിലേക്കും ഒരുവനെ തള്ളിയിട്ടതും അതേ അനുഭവങ്ങളായിരിക്കാം. പിന്നിട്ട വഴി നിറയെ പൂക്കളും വർണങ്ങളും മാത്രം നിറഞ്ഞുനിന്ന ഒരുവന്റെ ഓർമയം അനുഭവവുമായിരിക്കില്ല അവന്റേത്. വർണശബളമായിരുന്ന ഓർമകൾ‌ പേറുന്നവൻ കണ്ട ജീവിതമായിരിക്കില്ല മറ്റേയാളുടേത്. ഇരുവരും ഈ നിമിഷത്തിൽ എത്തിനിൽക്കുന്നത് രണ്ട് വ്യത്യസ്ഥ ധ്രുവത്തിലായിരിക്കാം. അതിനാലാണ് പോയകാലത്തിന്റെ ഓർമകൾ, നടന്ന വഴികൾ, നാം മറക്കരുതെന്ന് ഞാൻ കരുതുന്നത്. അത് പക്ഷെ അവയോർത്ത് വിലപിക്കാനോ പരിതപിക്കാനോ അല്ല, മറിച്ച് നാം എങ്ങനെ ഇവിടെയെത്തി എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം. 

ഓർമകൾ എന്തുകൊണ്ടാണ് നമുക്ക് പ്രിയങ്കരമാകുന്നതെന്ന് ഓർത്തിട്ടുണ്ടോ? ഓർമകളെ നാം ഓർക്കുന്ന വിധമാണ് അവയെ നമുക്ക് പ്രിയങ്കരമാക്കുന്നത്. എഴുതിവെച്ച ഡയറിയുടെ പേജുകളോ സോഷ്യൽ മീഡിയയിലെ ടൈംലോനോ അല്ലാതെ നാം നമ്മുടെ സ്വന്തം തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഓർമകളാണ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകൾ. അവ ചിലപ്പോൾ കുട്ടിക്കാലത്തെ കുറിച്ചള്ളതാവാം, സ്ക്കൂളിലെ ആദ്യദിനത്തെ കുറിച്ചാവാം, അതുമല്ലെങ്കിൽ സഹോദരങ്ങളുമായി ചേർന്ന തിയ്യേറ്ററിൽ പോയി കണ്ട ചിത്രങ്ങളായിരിക്കാം. കാലപ്രയാണത്തിൽ അവരെല്ലാം പലവഴിക്കായിട്ടുണ്ടാകാം. കാണുന്നതും സംസാരിക്കുന്നതുമെല്ലാം വല്ലപ്പോഴമെന്ന നിലയിലായിരിക്കാം. എന്നിരുന്നാലും അവരിപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടവരായിതന്നെ തുടരുന്നുണ്ടാവും. അത് അവർക്കൊപ്പം പങ്കുവെച്ച ഓരോ നിമിഷങ്ങളുടെ ഓർമകളാലാണ്. സന്തോഷം മാത്രമല്ല, ചില സങ്കടങ്ങളേയും ഓർമകൾ മധുരംപുരട്ടിതരും. പരാജയപ്പെട്ട ആദ്യപ്രണയത്തെ ഇപ്പോഴും ഉള്ളിലൊരു ചെറു നീറ്റലായി അവശേഷിപ്പിക്കുന്നത് അതിനെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകൾ ആണ്. നമ്മെ വിഷമിപ്പിച്ച, വേദനിപ്പിച്ച കൂട്ടുകെട്ടുകളെ നാം അകറ്റിനിർത്തുന്നതും ഇതേ ഓർമകൾ നമ്മിൽ നിറയുന്നതുകൊണ്ടാണ്. അതിനാലാണ് ഓർമകളെ ഓർക്കാതെ മനുഷ്യന് ഈ നിമിഷത്തിൽ വാഴാനാവില്ലെന്ന് ഞാൻ കരുതുന്നത്.

കരുത്ത് ഓർമകളാണ്. സന്തോഷിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, വെറുപ്പേറ്റുന്ന, അരിശം പിടിപ്പിക്കുന്ന, നിരാശ തോന്നിപ്പിക്കുന്ന, കണ്ണുനനയിപ്പിക്കുന്ന, വിതുമ്പിക്കുന്ന ഓർമകളുടെ വലിയ കൂമ്പാരമാണ് കരുത്ത്. ആ കൂമ്പാരത്തിലാണ് ഞാനെന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത്. ഊർജ്ജം വലിക്കുന്നത്. 


Comments

  1. Oramakal undaayirikkanam ...okkeyum vazhiyorakkazhchakalaay purakilekkodi maranjirikkam...

    ReplyDelete

Post a Comment