Search This Blog

Showing posts with label Memories. Show all posts
Showing posts with label Memories. Show all posts

Monday, 13 June 2022

ആ മാളിന്റെ പേര് മാറ്റുമ്പോൾ....

രണ്ടായിരത്തിന്റെ തുടക്കത്തിലും മധ്യത്തിലുമെല്ലാം ബാം​ഗ്ലൂരിൽ -ഇന്നത്തെ ബം​ഗളൂരുവിൽ- ഉണ്ടായിരുന്നവരുടെ പ്രിയപ്പെട്ട മാളായിരുന്നു കോരമം​ഗലയിലെ ഫോറം മാൾ. എല്ലാവരുടേയും മീറ്റിങ് പോയിന്റ്. നമ്മുടെ കൊച്ചിയിലെ ലുലു മാൾ പോലെതന്നെ. എത്തിപ്പെടാൻ എളുപ്പം.  എല്ലായിപ്പോഴും ഫോറം മാൾ നിറഞ്ഞുകിടന്നു. ഫോറത്തിന്റെ ഓട്ടോമാറ്റിക്ക് വാതിൽ ആളുകൾ വരുന്നതനുസരിച്ച് തുറന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ ആളനക്കമില്ലാതെ അടയാൻ തുടങ്ങുമ്പോഴാകും സെൻസറിന്റെ പരിധിയിലേക്ക് ആരെങ്കിലും കടന്നുവരിക. എപ്പോഴെങ്കിലും പകൽ സമയത്ത് ആ ഡോ‍ർ ഒന്ന് അടഞ്ഞ് വിശ്രമിക്കുമോയെന്ന് പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്. അത്രമാത്രമാണ് തിരക്ക്.  അകത്ത് മാത്രമല്ല, പുറത്ത് അരഭിത്തിയിലും ബെഞ്ചിലുമെല്ലാം ആളുകൾ - യുവാക്കൾ- നിരന്നിരുന്നു. രണ്ട് പ്രധാനറോഡിലേക്കാണ് ഫോറത്തിന്റെ വാതിൽ തുറക്കുന്നത്. അതിനാൽ തന്നെ ട്രാഫിക്ക് ബ്ലോക്കും ധാരാളം. 

കെഎഫ്സി, ലാന്റ് മാർക്ക്, മക്ഡൊണാൾഡ്, ആരോസ്, വുഡ്ലാന്റ് തുടങ്ങി മൾട്ടി നാഷണൽ ബ്രാൻഡഡ് സ്ഥാപനങ്ങളെല്ലാം ഫോറത്തിലുണ്ടായിരുന്നു. പിവിആ‍ർ തിയ്യേറ്ററും ഫോറത്തിലാണ് തുടങ്ങിയത്. പാർക്കുകൾ പോലെ തന്നെ ബാം​ഗ്ലൂരിലെ പ്രണയങ്ങൾക്കും സൗഹൃദങ്ങൾക്കും ഫോറവും തണലേകി.  

ബാം​ഗ്ലൂരിൽ പഠിക്കാനെത്തുന്നതിന് മുമ്പ് തന്നെ ഫോറം മാളിനെ കുറിച്ച് കേട്ടിരുന്നു. ബാം​ഗ്ലൂരിൽ ടൂറിന് പോകുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ ഒരെണ്ണം ലാൽ ബാ​ഗിനൊപ്പം തന്നെ ഫോറവും ഉൾപ്പെട്ടിരുന്നു. ബാം​ഗ്ലൂരിലെത്തിയ ആദ്യനാളുകളിൽ - ഏതാണ്ട് ഒരുമാസത്തോളം- താമസിച്ചിരുന്നത് കോരമം​ഗലയിലെ നാഷണൽ ​ഗെയിംസ് സ്റ്റേഡിയം കോംപ്ലക്സിലെ സുഹൃത്തിന്റെ ഫ്ലാറ്റിലായിരുന്നു. അന്ന് ഏതാണ്ട് മിക്ക വൈകുന്നേരങ്ങളിലും നടക്കാനിറങ്ങി അവസാനം എത്തിപ്പെട്ടിരുന്നത് ഫോറത്തിലായിരുന്നു. തൃശ്ശൂരിലെ അന്നത്തെ വലിയ മാളായ സിറ്റി സെന്റർ കണ്ട് ബാം​ഗ്ലൂരിലെ ഫോറം കണ്ടപ്പോൾ ആശ്ചര്യമായിരുന്നു. എപ്പോഴും തിരക്ക്. വെറുതെയെങ്കിലും മാളിനകത്ത് ചുറ്റികറങ്ങും. ലാന്റ് മാർക്കിലെ പുസ്തകശാലയിലും സൂപ്പർ മാർക്കറ്റിലുമെല്ലാം തെണ്ടിതിരിഞ്ഞ് ഒരു സ്ക്കൂപ്പ് ഐസ് ക്രീമും വാങ്ങി എല്ലാവരും കൂടി തിരികെ നടക്കും. പോകുംവഴിക്ക് കബാബ് കടയിൽ കയറി ഫുഡും കഴിക്കും. നാഷണൽ ​ഗെയിംസ് കോംപ്ലക്സിൽ നിന്ന് പിന്നെ നേരെ നാ​ഗ്വാരയിൽ വീടെടുത്ത് മാറിയതോടെ ഫോറം പോക്ക് അവസാനിച്ചു. അതോടെ ഫോറത്തിലേക്കുള്ള പോക്കും കുറഞ്ഞു. കുറഞ്ഞു എന്നല്ല, ഇല്ലാതായി എന്ന് തന്നെ പറയണം.  പിന്നെ കോഴ്സിന്റെ അവസാനവ‍ർഷത്തിൽ താമസം വീണ്ടും ഫോറത്തിൽ നിന്ന് നടന്ന് പോകാവുന്ന അകലത്തിലേക്ക് മാറി.

ഫോറം മാൾ ഓർമകളുടെ കൂടാരമാണ് പലർക്കും. ബാം​ഗ്ലൂരിൽ പഠിച്ചവർക്ക്, ജോലി ചെയ്തവർക്ക്, കറങ്ങാനായി എത്തിയവർക്ക്...അങ്ങനെ പലർക്കും ജീവിതത്തിന്റെ തന്നെ ഭാ​ഗമായിരുന്നിരിക്കും ഫോറമെന്നുറപ്പ്. ആദ്യമായി ഒരു സുഹൃത്തിനെ കണ്ടത്, പ്രണയിനിയുമായി ആദ്യമായി സിനിമയ്ക്ക് പോയത്, അല്ലെങ്കിൽ ​ഗിഫ്റ്റ് വാങ്ങാനായി പോയത്, ഭക്ഷണം കഴിക്കാൻ പോയത്...അങ്ങനെയങ്ങനെ...

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഏതാനും ദിവസങ്ങൾ -കൃത്യമായി പറഞ്ഞാൽ മൂന്ന് ദിവസം- അത് ഫോറവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മാർച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ച്ചയിലെ മൂന്ന് ദിവസങ്ങൾ. ആ ദിനങ്ങളിലെ സായന്തനങ്ങൾ ചിലവിട്ടത് ഫോറത്തിലാണ്. ലാന്റ് മാർക്കിലും അതിനകത്തെ പുസ്തകശാലയിൽ. ചിലവിട്ടത് ഒന്നോ രണ്ടോ മണിക്കൂറുകൾ മാത്രമാണെങ്കിലും ജീവിതത്തിന്റെ വലിയൊരുഭാ​ഗമാണ് അവിടെ ചിലവിട്ടതെന്ന് തന്നെ പറയാം. സംസാരിക്കാനും കൂടെ ചിരിക്കാനും ആശ്വസിപ്പിക്കാനും കളിപറയാനുമെല്ലാം ഇഷ്ടമേറിയ ആളൊപ്പമുള്ളപ്പോൾ അവർക്കൊപ്പം ചിലവിടുന്ന നിമിഷങ്ങൾക്ക് പോലും ദൈ‍ർഘ്യമേറെയായി തോന്നും.  നേരം മതിയായില്ലെന്ന് മനസ് എത്ര പറഞ്ഞാലും. ശിഷ്ടകാലത്തേക്കുള്ള ഓർമകളാണ് ആ നിമിഷങ്ങളെല്ലാം സമ്മാനിക്കുക. 

വൈകുന്നേരം കോളേജ് വിട്ട് ഇറങ്ങുമ്പോൾ എവിടെ പോയിരിക്കണമെന്നായിരുന്നു കൺഫ്യൂഷൻ. പെട്ടെന്ന് മടങ്ങണമായിരുന്നു. അടുത്ത് ഫോറമായതിനാലായിരുന്നു ആദ്യദിവസം അങ്ങോട്ട് കയറിയത്. ആദ്യം കണ്ട ഓട്ടോ കയറി നേരെ ഫോറത്തിലേക്ക്. അന്ന് ഫോറത്തിന് പുറത്തെ ബെഞ്ചിലിരുന്ന് കുറേ സംസാരിച്ചു. അന്നാദ്യമായിട്ടായിരുന്നു തനിച്ച് കാണുന്നത്. അതിനാൽ തന്നെ അതിന്റെ എല്ലാ എക്സൈറ്റ്മെന്റ്. ഒരുമണിക്കൂ‍ർ നേരം അന്ന് ഫോറത്തിൽ കറങ്ങി. പിന്നെ മടങ്ങി. 

അടുത്തദിവസം എവിടേക്ക് എന്നചോദ്യത്തിനും മറ്റൊരു സ്ഥലം കണ്ടെത്താനാവാത്തതിനാൽ ഫോറത്തിലേക്ക് തന്നെ. പതിവ് പോലെ കാഴ്ച്ചകൾ, തിരക്ക്, അതിനിടയിൽ ഫോറത്തിന്റെ അകത്ത് നടന്നിരുന്ന ചെറിയ കോണ്ടസ്റ്റ് എല്ലാം കണ്ട് കഥയും പറഞ്ഞ് ഒരു ഐസ്ക്രീമും കഴിച്ച് മടങ്ങി. 

മൂന്നാം ദിവസം പക്ഷെ സംശയമില്ലായിരുന്നു നേരെ ഫോറത്തിലേക്ക് തന്നെ എന്നതിൽ. പതിവിലും കൂടുതൽ സമയം അന്ന് ഫോറത്തിൽ ചിലവഴിച്ചു. ലാന്റ്മാർക്കിലെ പുസ്തകശാലിയിലായിരുന്നു മുഴുവനും. പുസ്തകങ്ങൾ നോക്കിയും പുസ്തകങ്ങളെ കുറിച്ച് സംസാരിച്ചും. മടങ്ങുമ്പോൾ ഒരു പുസ്തകം ഒപ്പിട്ട് സമ്മാനിച്ചത് ഇന്നും നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വിശേഷങ്ങൾ പറഞ്ഞ്, കൈകൊരുത്ത്, ഐസ്ക്രീമും കഴിച്ച് ഓരോ നിമിഷവും ആസ്വദിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നാമത്തെ ദിവസം. രാത്രി 830 കഴിഞ്ഞായിരുന്നു മടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചത് തന്നെ. 

പെട്ടെന്ന് പെയ്ത മഴയത്ത് ഓട്ടോയ്ക്കായി ഏറെനേരം കാത്ത് നിക്കേണ്ടിവന്നു. ട്രാഫിക്ക് ബ്ലോക്കും താണ്ടി മഴയത്ത് അവളെ ഡ്രോപ്പ് ചെയ്ത് മടങ്ങുമ്പോൾ സമയം ഏതാണ്ട് 930 ആയി. ചാറ്റൽ മഴ അപ്പോഴും പൊടിയുന്നുണ്ടായിരുന്നു. തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൾ നടന്ന് നീങ്ങുന്നത് നോക്കി കുറച്ചുനേരം നിന്നു. ആ കാഴ്ച്ചയ്ക്കും അടുത്ത കൂടിക്കാഴ്ച്ചയ്ക്കും ഇടയിലെ ഇടവേള നീണ്ട പതിനാറ് വർഷങ്ങളാവുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല....

പിന്നീട് ഇങ്ങോട്ട് ഫോറം മാളിൽ വർഷത്തിലൊരിക്കൽ പോകാറുണ്ട്. ബാം​ഗ്ലൂരിലേക്കുള്ള പലമടക്കയാത്രയും ഫോറത്തിലേക്കും ഓർമകളിലേക്കുമുള്ള മടക്കങ്ങളായിരുന്നു. ലാന്റ് മാർക്കിൽ കയറി ഓർമയ്ക്കായി വല്ലതും വാങ്ങും. ചിലപ്പോൾ ഒരു പുസ്തകം, അതല്ലെങ്കിൽ ഒരു പേന. 

എന്തിനാണ് ഇപ്പോൾ ഫോറത്തെ കുറിച്ച് പറയാനെന്നാവും. 

കഴിഞ്ഞദിവസം അവിചാരിതമായി ശ്രദ്ധയിൽ പെട്ട ഒരു വാ‍ർത്തയാണ് ഫോറത്തെ കുറിച്ച് എഴുതാൻ പ്രേരിപ്പിച്ചത്. ഫോറം മാൾ ഇനി ഇല്ല. ഉടമസ്ഥരായ പ്രസ്റ്റിജ് ​ഗ്രൂപ്പ് അത് വിറ്റു. നെക്സസ് ​ഗ്രൂപ്പ് ആണ് പുതിയ ഉടമകൾ. ഉടമസ്ഥത സ്വന്തമാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം ഫോറത്തിന്റെ പേര് മാറ്റി. നെക്സസ് മാൾ എന്നാണ് പുതിയ പേര്. 

പേര് മാറിയാലും ഫോറം സമ്മാനിച്ച ഓ‍ർമകൾ മാറുന്നില്ല. സമ്മാനിച്ച സന്തോഷത്തിനും വേദനയ്ക്കും അറുതിയാവുന്നില്ല. ഫോറം നിറയെ ഓർമകളാണ്. ഒരിക്കലും അടയാത്ത ഇരുവാതിലുകളിലൂടെയും അതിന്റെ സു​ഗന്ധം പുറത്തേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കും.  



Sunday, 30 January 2022

ഞാൻ മരിച്ചാൽ

ഞാ മരിച്ചാൽ
താൻ കുറിപ്പെഴുതി
ഓർമകളെ അപമാനിക്കരുത്.
അറിയാത്ത, ഇല്ലാത്ത 
ഗുണങ്ങൾ എന്നിലാരോപിക്കരുത്.
തനിക്കായ് വരച്ച ചിത്രം,
എഴുതിയ വരികൾ,
പങ്കുവെച്ച വാക്കുകൾ,
ഒക്കെയും സ്വകാര്യമാണെന്നോർക്കുക. 
അതിനാൽ 
ഓർമകളുടെ സ്വകാര്യത മാനിക്കണം
അവസാനമായി 
കാണാൻ വരാത്തതിന്,
വിളിക്കാത്തതിന്,
കേൾക്കാത്തതിന്
തൊടുന്യായങ്ങൾ 
നിരത്തരുത്.
ശവത്തിനും 
ദേഷ്യമൊക്കെ വരും.

ഞാൻ മരിച്ചാൽ
പിന്നെ താനെന്ത് ചെയ്യും ?
.......
........
('വേണ്ട, മരിക്കണ്ട'
എന്ന ഭേദഗതി
വോട്ടിനിടാതെ തന്നെ
തള്ളിയിരിക്കുന്നു.)





Wednesday, 26 January 2022

'ആമത്തോട്' കാസിയോ വാച്ച്

ളരെ കുട്ടിയായിരിക്കുമ്പോൾ തന്നെ സമയം നോക്കാൻ പഠിച്ചിട്ടുണ്ട്. ക്ലോക്കിലെ സൂചികൾ നോക്കിയും കയ്യിലെ വലിയ ഡയലുള്ള എച്ച് എം ടിയുടെ വാച്ചിൽ നോക്കിയും സമയം നോക്കാൻ പഠിപ്പിച്ചു തന്നത് അച്ചനാണ്. ഇടയ്ക്കിടയ്ക്ക് സമയം നോക്കി വരാൻ പറഞ്ഞ് അയച്ച് ശരിക്കും പഠിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നത് അമ്മയും. അകത്തെ ചുമരിൽ തൂങ്ങികിടക്കുന്ന, ഓരോ കാൽ മണിക്കൂറിലും ബെല്ലടിക്കുന്ന അജന്തയുടെ  ക്ലോക്കിൽ ഓടിപ്പോയി സമയം നോക്കി പറയണം. വലിയ സൂചി എത്രയിലാണെന്നും ചെറിയ സൂചി എത്രയിലാണ് എന്നും കൃത്യമായി പറഞ്ഞുകൊടുക്കണം. തിരിച്ച് വരുമ്പോളേക്കും കയ്യിലെ വാച്ചിൽ നോക്കി ഞാൻ പറഞ്ഞ സമയം ശരിയാണോ എന്ന് ഉറപ്പുവരുത്തിയിരിക്കും അമ്മ.  ക്ലോക്കിലെ സമയം നോക്കാൻ പഠിച്ചതിലൂടെ ആദ്യം പഠിച്ചത് അഞ്ചിൻെറ ഗുണനപട്ടികയായിരുന്നു. രണ്ടിൻറേയം മൂന്നിൻറേയുമെല്ലാം ഗുണനപട്ടിക തെറ്റിച്ച് അച്ചൻറെ കയ്യിൽ നിന്ന് അടിമേടിക്കുമ്പോഴും പക്ഷെ അഞ്ചിൻറെ ഗുണനപട്ടിക ഒരിക്കലും തെറ്റിയിട്ടില്ല. 

കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കെട്ടിയിട്ടുള്ള വാച്ച് കാസിയോയുടെ ഡിജിറ്റൽ ഡിസ്പ്ലേയുള്ള വാച്ചാണ്. സൂചികൾക്ക് പകരം അക്കങ്ങൾ സമയം പറയുന്ന വാച്ച്. ഏതാണ്ട് ഏഴാം ക്ലാസ് വരേയും അതേ വാച്ച് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഐഎച്ച്ആർഡിയിലേക്ക് മാറിയപ്പോഴാണ് അനലോഗ് വാച്ച് സ്ഥിരമായി ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കറുത്ത സ്ട്രാപ്പും കെയിസുമുള്ള വാച്ചായിരുന്നു. പിന്നീടത് മെറ്റൽ സ്ട്രാപ്പിലേക്കും കെയിസിലേക്കും മാറി. അപ്പോഴും മാറാതെ നിന്നത് അതിനകത്തെ വെളിച്ചമായിരുന്നു. ഇടയ്ക്കിടയക്ക് ബട്ടൺ അമർത്തി അതിലെ മിന്നുന്ന വെളിച്ചം കണ്ട് രസിക്കൽ, അത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്ത് ഗമ കാണിക്കൽ എല്ലാം അന്നത്തെ ഒരു കൌതുകമായിരുന്നു. അന്ന് ക്ലാസിൽ അധികമാർക്കും വാച്ച് ഉണ്ടിയിരുന്നില്ല എന്നതിൻറെ പവറും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോ.

അച്ചൻറെ ഒരു സുഹൃത്തുണ്ടായിരുന്നു. അബൂബക്കർ എന്നോ മറ്റോ ആയിരുന്നു പേര്. അബുക്ക എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അന്നത്തെ ബോംബെയിൽ നിന്ന് ഇലക്ട്രോണിക്ക് സാധനങ്ങളും പെർഫ്യൂമുമെല്ലാം നാട്ടിലെത്തിച്ച് വിൽക്കലായിരുന്നു മൂപ്പരുടെ പണി. സീസൺ സിനിമ കാണുമ്പോൾ, അതിലെ മാമൂക്കോയയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇപ്പോഴും എനിക്ക് ഓർമ വരിക അബുക്കയെയാണ്. ആമത്തോട് വാച്ച് തരുന്ന അബുമാമ ആയിരുന്നു മൂപ്പർ ഞങ്ങൾക്ക്. കാണുമ്പോളൊക്കെ ഒരു കറുത്ത പാൻറും വെളുത്ത് കുപ്പായവും കഴുത്തിലൊരു കർച്ചീഫും ഫിറ്റ് ചെയ്തായിരുന്നു മൂപ്പർ. ഓരോ ആറ് മാസം കൂടുമ്പോഴാവും മൂപ്പര് വരിക. അപ്പോഴൊക്കെ ഞങ്ങൾക്കൊരു വാച്ച് മൂപ്പർ മാറ്റിവെക്കും. മൂപ്പരെ കാണുമ്പോഴൊക്കെ വാച്ച് ചോദിക്കും. അപ്പൊ മൂപ്പര് ഏത് വാച്ച് വേണം എന്ന് തിരിച്ച് ചോദിക്കുമ്പോ കറുത്ത കെയ്സുള്ള വാച്ച് എന്നൊന്നും പറയാനാറയാത്തത് കൊണ്ട് ആമതോടുള്ള വാച്ച് എന്നായിരുന്നു പറഞ്ഞിരുന്നത്. ആ വാച്ചിൻറെ കെയ്സിനെ ആമയുടെ പുറംതോടായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അങ്ങനെയാണ് കാസിയോയുടെ കറുത്ത കെയ്സുള്ള വാച്ചിനെ ആമത്തോട് വാച്ചെന്നും അബുമാമയെ ആമത്തോട് വാച്ച്മാമ എന്നും വിളിച്ചുതുടങ്ങിയത്. ഞങ്ങൾക്ക് കാസിയോ ആണെങ്കിൽ അച്ചന് വലിയ വട്ടം ഡയലുള്ള എച്ച് എം ടി ആയിരുന്നു. ഓർമവെച്ചത് മുതൽ അച്ചൻറെ കയ്യിൽ അധികവും കണ്ടിട്ടുള്ളതും എച്ച് എം ടി തന്നെ. ആദ്യമൊക്കെ കറുത്ത വാച്ചായിരുന്നുവെങ്കിൽ  വലുതായി തുടങ്ങിയപ്പോൾ മൂപ്പർ വെള്ളി നിറമുള്ള മെറ്റലിൻറെ വാച്ചായി കൊണ്ടുത്തരുന്നത്. ആമത്തോട് വാച്ചിനേക്കാൾ ഇതിന്  വിലകൂടുതലാണ് അതിനാൽ ഇനി കേടാക്കിയാൽ വേറെ വാങ്ങിത്തരില്ലെന്നുമായിരുന്നു പിന്നെ അമ്മയുടെ ഭീഷണി. ഭീഷണി ഭയന്നാണോ എന്തോ മെറ്റലിൻറെ വാച്ച് ഏറെക്കാലം ഉപയോഗിച്ചിരുന്നു. അതിലെ വെളിച്ചവും തെളിച്ച്, ബാറ്ററി തീരുമ്പോൾ അച്ചൻറെ കടയ്ക്ക് സമീപത്തുള്ള വാച്ച് കടയിൽ പോയി ബാറ്ററി മാറ്റി വളരെ വർഷങ്ങളോളം ആ വാച്ച് ഉപയോഗിച്ചു. പ്രവർത്തനം നിലച്ച ഇവനിപ്പോഴും വീട്ടിലെ പുരാവസ്തുശേഖരത്തിലെവിടെയോ ഉണ്ട്. 

സുഹൃത്തിൻറെ കയ്യിലെ കാസിയോയുടെ വാച്ചാണ്  പെട്ടെന്ന് പണ്ടത്തെ ആ ആമത്തോട് വാച്ചിനേയും ആമത്തോട് വാച്ച് മാമയേയും ഒക്കെ ഓർമിക്കാൻ കാരണമായത്. ഡിജിറ്റൽ ഡിസ്പ്ലേ അല്ലെങ്കിലും കാസിയോയുടെ കറുത്ത ആമത്തോട് വാച്ചുമായി, അതിലെ വെളിച്ചം കത്തിച്ച് രസിക്കുന്ന സുഹൃത്ത്. ആ വാച്ചിലെ മഞ്ഞ എൽഇഡി വെളിച്ചം കാണുമ്പോൾ പഴയ വാച്ച് ഓർമവന്നു. അന്നത് മഞ്ഞയായിരുന്നില്ല, വെള്ള വെളിച്ചമായിരുന്നു. നല്ല മൂൺലൈറ്റ്. 

അബുമാമ വാച്ച് മാത്രമായിരുന്നില്ല കൊണ്ടുവന്നിരുന്നത്, നല്ല ഗൾഫ് സോപ്പും അത്തറും ടോർച്ചുമെല്ലാം കൊണ്ടുവരുമായിരുന്നു. അവയേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ആ ആമത്തോട് വാച്ചായിരുന്നു. സമയമറിയാൻ എന്നതിലുപരി കൂട്ടുകാർക്കിടയിൽ അത് നൽകിയിരുന്ന പവറ് തന്നെയായിരിക്കണം അതിന് കാരണം. 

പിന്നീടിങ്ങോട്ട് പലവാച്ചുകൾ ഇടതുകയ്യിൻറെ മണിബന്ധത്തിന് മുകളിലായി മാറിമാറി ഇടം പിടിച്ചു. പല ബ്രാൻറുകളുടെ, പല നിറത്തിലുള്ള, പല തരത്തിലുള്ളവ. അബുമാമയുടെ ആമത്തോട് കാസിയോ വാച്ചിന്  ശേഷം വിദേശത്ത് നിന്ന് അച്ചൻ കൊണ്ടുവന്നിരന്ന ക്യു ആൻറ് ക്യൂ ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. പിന്നീട് അത് ടൈറ്റനും ടൈമെക്സും ഒക്കെയായി. കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെ ആറ് വാച്ചുകൾ ഉപയോഗിച്ചു. അതിൽ ഒരുതവണ മാത്രമാണ് എനിക്ക് വാച്ച് വാങ്ങേണ്ടിവന്നിട്ടുള്ളത്. ബാക്കിയെല്ലാം സുഹൃത്തുക്കളുടെ പിറന്നാൾ സമ്മാനമായിരുന്നു. സമയം പാലിക്കുന്നതിൽ ഞാൻ പിന്നിലായത് കൊണ്ടാണോ അതോ സമയത്തെ കുറിച്ച് ഞാൻ ഒട്ടും കരുതലില്ലാത്തവനായത് കൊണ്ടാണോ എന്തോ വാച്ചാണ് എക്കാലത്തും എനിക്ക് സമ്മാനിക്കാൻ പ്രിയപ്പെട്ടവർക്കും പ്രിയം. ഇത്തവണയും സമ്മാനമായി കിട്ടിയതിൽ ഒന്ന് ഒരു വാച്ചാണ്. 

വാച്ചുകൾ എല്ലായിപ്പോഴും ഓർമകളിലേക്ക് വിളിച്ചിറക്കി കൊണ്ടുപോകുന്ന  ഉപകരണമാണ്. സമയത്തെ മാത്രമല്ല ഓർമിപ്പിക്കുന്നത്. അത് കൈമാറിയവരെ, അവർക്കൊപ്പം ചിലവിട്ട നല്ലതും ചീത്തയുമായ ആ സമയത്തെ. ഓരോ തവണ സമയം നോക്കുമ്പോഴും ഡയലിൽ ആ ഓർമകളിങ്ങനെ തെളിഞ്ഞുനിൽക്കും. ഡയലിനും ഓർമയ്ക്കും വെളിച്ചം പകരാൻ പ്രത്യേകം എൽഇഡി ബൾബുകൾ ഒന്നുമില്ലാതെയും....

Saturday, 1 January 2022

സ്നേഹത്തിൻറെ നെരിപ്പോടിൽ എരിയുന്നവർ...

ജനുവരി ഒന്ന്,2022

സമയം : വൈകുന്നരം ആറ് മണി


നെറ്റ് വർക്ക് മോശമായതിനെ തുടർന്ന്, ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് മാത്രം പറഞ്ഞ് കട്ടായ കോൾ വീണ്ടും വന്നു

'എന്താണ് കല്ല്യാണമായോ....' എന്ന തമാശയ്ക്ക് ചോദിക്കുന്നു

'ഇല്ല..അത് പൊട്ടി...ഞങ്ങൾ ബ്രേക്കപ്പായി..രണ്ടാഴ്ച്ചയിലേറെയായി....'

ശബ്ദം ഇടറാതിരിക്കാൻ വേണ്ടിമാത്രം വളരെ വേ​ഗത്തിൽ, ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു

പക്ഷെ, ആ വേ​ഗത്തിനിടയിലും അങ്ങേത്തലക്കലെ ഹൃദയം എവിടെയോ ഒന്നു നിലതെറ്റി മിടിച്ചു.

ഒറ്റയ്ക്കിരുന്നാൽ സങ്കടം വരുമെന്നതിനാൽ അവധിയെടുത്ത് വീട്ടിലിരിക്കുന്നുവത്രേ. ആരെങ്കിലും കളിയാക്കിയാലോ എന്ന് ഭയന്ന് ആരോടും പറയാതെ, ഉള്ളിലൊരു കുഴിയെടുത്ത് അതിൽ മറച്ചുവെക്കാൻ തത്രപ്പെടുന്നു...


ഒറ്റയ്ക്കാകുമ്പോൾ ഓർമകൾ പൊള്ളിക്കുമെന്നുറപ്പ്.

പൊള്ളിച്ചിട്ടുണ്ട്...വർഷങ്ങൾക്കപ്പുറം, ഇപ്പോഴും പൊള്ളിക്കാറുണ്ട്...

ഇതുപോലെ എത്രപ്പേർ ഓർമകളുടെ, സ്നേഹത്തിൻറെ നെരിപ്പോടിനുള്ളിൽ നീറിനീറി കഴിയുന്നുണ്ടാകണം. 

സ്നേഹിച്ചതിന്, പ്രണയിച്ചതിന്, ഒപ്പം നടന്നതിന് .... ഐ പി സിയുടെ പരിധിക്കുപ്പുറത്തുള്ള ക്രിമിനൽ കുറ്റത്തിന് ശിക്ഷയേറ്റ് വാങ്ങി ഓരോ ഓർമയിലും മരിച്ച് ജീവിക്കുന്നവർ... 

എന്തിനായിരിക്കും ഇവരെല്ലാം സ്നേഹിച്ചതും ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തതും. ഇതുപോലെ മറുവശത്തെയാളും ഓർമകളെ താലോലിച്ച് ഇരിപ്പുണ്ടാകുമോ..  ഉണ്ടായേക്കാം....  

'സകലതും എവിടെയെങ്കിലും അവസാനിക്കാറുണ്ട്, പുഴ ഒഴുകി കടലിൽ ചേരുന്നത് പോലെ...' സി ജെ തോമസിൻറെ നാടകത്തിലെ സംഭാഷണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് നാവിൻ തുമ്പിലെത്താറുളളത്. അത് പറഞ്ഞ് ഫോൺ വെക്കുമ്പോൾ പെടുന്നനെ ഒരു മഴച്ചാർത്ത്, പലതും ഓർമ്മിപ്പിക്കാനെന്നപ്പോലെ...


അല്ലെങ്കിലും മഴയാണല്ലോ ഓർമകൾക്ക്  അകമ്പടി !

അന്നും ഇന്നും...

(010122)


Thursday, 4 March 2021

ഓർമവലകൾ

കണ്ണടച്ചാൽ

ആയിരം ചിലന്തികൾ

വലകെട്ടുന്നുണ്ട്.

ഊർന്നു രക്ഷപെടാതിരിക്കൻ

മാത്രം അത്ര 

ഇഴയടുപ്പത്തോടെ

വരിഞ്ഞുമുറുക്കി. 

ഒറ്റപ്പെടുത്തി

ഒറ്റതുരുത്താക്കി മാറ്റുന്ന 

ഓർമകളുടെ 

പാതിയിൽ നിലച്ചുപോയ

ഘടികാരത്തിൻ്റെ 

കൊലുന്ന സൂചിയിൽ നിന്ന് 

കുതറിമാറുതെങ്ങനെ 

…….

(040321)