'ആമത്തോട്' കാസിയോ വാച്ച്

ളരെ കുട്ടിയായിരിക്കുമ്പോൾ തന്നെ സമയം നോക്കാൻ പഠിച്ചിട്ടുണ്ട്. ക്ലോക്കിലെ സൂചികൾ നോക്കിയും കയ്യിലെ വലിയ ഡയലുള്ള എച്ച് എം ടിയുടെ വാച്ചിൽ നോക്കിയും സമയം നോക്കാൻ പഠിപ്പിച്ചു തന്നത് അച്ചനാണ്. ഇടയ്ക്കിടയ്ക്ക് സമയം നോക്കി വരാൻ പറഞ്ഞ് അയച്ച് ശരിക്കും പഠിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നത് അമ്മയും. അകത്തെ ചുമരിൽ തൂങ്ങികിടക്കുന്ന, ഓരോ കാൽ മണിക്കൂറിലും ബെല്ലടിക്കുന്ന അജന്തയുടെ  ക്ലോക്കിൽ ഓടിപ്പോയി സമയം നോക്കി പറയണം. വലിയ സൂചി എത്രയിലാണെന്നും ചെറിയ സൂചി എത്രയിലാണ് എന്നും കൃത്യമായി പറഞ്ഞുകൊടുക്കണം. തിരിച്ച് വരുമ്പോളേക്കും കയ്യിലെ വാച്ചിൽ നോക്കി ഞാൻ പറഞ്ഞ സമയം ശരിയാണോ എന്ന് ഉറപ്പുവരുത്തിയിരിക്കും അമ്മ.  ക്ലോക്കിലെ സമയം നോക്കാൻ പഠിച്ചതിലൂടെ ആദ്യം പഠിച്ചത് അഞ്ചിൻെറ ഗുണനപട്ടികയായിരുന്നു. രണ്ടിൻറേയം മൂന്നിൻറേയുമെല്ലാം ഗുണനപട്ടിക തെറ്റിച്ച് അച്ചൻറെ കയ്യിൽ നിന്ന് അടിമേടിക്കുമ്പോഴും പക്ഷെ അഞ്ചിൻറെ ഗുണനപട്ടിക ഒരിക്കലും തെറ്റിയിട്ടില്ല. 

കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കെട്ടിയിട്ടുള്ള വാച്ച് കാസിയോയുടെ ഡിജിറ്റൽ ഡിസ്പ്ലേയുള്ള വാച്ചാണ്. സൂചികൾക്ക് പകരം അക്കങ്ങൾ സമയം പറയുന്ന വാച്ച്. ഏതാണ്ട് ഏഴാം ക്ലാസ് വരേയും അതേ വാച്ച് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഐഎച്ച്ആർഡിയിലേക്ക് മാറിയപ്പോഴാണ് അനലോഗ് വാച്ച് സ്ഥിരമായി ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കറുത്ത സ്ട്രാപ്പും കെയിസുമുള്ള വാച്ചായിരുന്നു. പിന്നീടത് മെറ്റൽ സ്ട്രാപ്പിലേക്കും കെയിസിലേക്കും മാറി. അപ്പോഴും മാറാതെ നിന്നത് അതിനകത്തെ വെളിച്ചമായിരുന്നു. ഇടയ്ക്കിടയക്ക് ബട്ടൺ അമർത്തി അതിലെ മിന്നുന്ന വെളിച്ചം കണ്ട് രസിക്കൽ, അത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്ത് ഗമ കാണിക്കൽ എല്ലാം അന്നത്തെ ഒരു കൌതുകമായിരുന്നു. അന്ന് ക്ലാസിൽ അധികമാർക്കും വാച്ച് ഉണ്ടിയിരുന്നില്ല എന്നതിൻറെ പവറും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോ.

അച്ചൻറെ ഒരു സുഹൃത്തുണ്ടായിരുന്നു. അബൂബക്കർ എന്നോ മറ്റോ ആയിരുന്നു പേര്. അബുക്ക എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അന്നത്തെ ബോംബെയിൽ നിന്ന് ഇലക്ട്രോണിക്ക് സാധനങ്ങളും പെർഫ്യൂമുമെല്ലാം നാട്ടിലെത്തിച്ച് വിൽക്കലായിരുന്നു മൂപ്പരുടെ പണി. സീസൺ സിനിമ കാണുമ്പോൾ, അതിലെ മാമൂക്കോയയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇപ്പോഴും എനിക്ക് ഓർമ വരിക അബുക്കയെയാണ്. ആമത്തോട് വാച്ച് തരുന്ന അബുമാമ ആയിരുന്നു മൂപ്പർ ഞങ്ങൾക്ക്. കാണുമ്പോളൊക്കെ ഒരു കറുത്ത പാൻറും വെളുത്ത് കുപ്പായവും കഴുത്തിലൊരു കർച്ചീഫും ഫിറ്റ് ചെയ്തായിരുന്നു മൂപ്പർ. ഓരോ ആറ് മാസം കൂടുമ്പോഴാവും മൂപ്പര് വരിക. അപ്പോഴൊക്കെ ഞങ്ങൾക്കൊരു വാച്ച് മൂപ്പർ മാറ്റിവെക്കും. മൂപ്പരെ കാണുമ്പോഴൊക്കെ വാച്ച് ചോദിക്കും. അപ്പൊ മൂപ്പര് ഏത് വാച്ച് വേണം എന്ന് തിരിച്ച് ചോദിക്കുമ്പോ കറുത്ത കെയ്സുള്ള വാച്ച് എന്നൊന്നും പറയാനാറയാത്തത് കൊണ്ട് ആമതോടുള്ള വാച്ച് എന്നായിരുന്നു പറഞ്ഞിരുന്നത്. ആ വാച്ചിൻറെ കെയ്സിനെ ആമയുടെ പുറംതോടായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അങ്ങനെയാണ് കാസിയോയുടെ കറുത്ത കെയ്സുള്ള വാച്ചിനെ ആമത്തോട് വാച്ചെന്നും അബുമാമയെ ആമത്തോട് വാച്ച്മാമ എന്നും വിളിച്ചുതുടങ്ങിയത്. ഞങ്ങൾക്ക് കാസിയോ ആണെങ്കിൽ അച്ചന് വലിയ വട്ടം ഡയലുള്ള എച്ച് എം ടി ആയിരുന്നു. ഓർമവെച്ചത് മുതൽ അച്ചൻറെ കയ്യിൽ അധികവും കണ്ടിട്ടുള്ളതും എച്ച് എം ടി തന്നെ. ആദ്യമൊക്കെ കറുത്ത വാച്ചായിരുന്നുവെങ്കിൽ  വലുതായി തുടങ്ങിയപ്പോൾ മൂപ്പർ വെള്ളി നിറമുള്ള മെറ്റലിൻറെ വാച്ചായി കൊണ്ടുത്തരുന്നത്. ആമത്തോട് വാച്ചിനേക്കാൾ ഇതിന്  വിലകൂടുതലാണ് അതിനാൽ ഇനി കേടാക്കിയാൽ വേറെ വാങ്ങിത്തരില്ലെന്നുമായിരുന്നു പിന്നെ അമ്മയുടെ ഭീഷണി. ഭീഷണി ഭയന്നാണോ എന്തോ മെറ്റലിൻറെ വാച്ച് ഏറെക്കാലം ഉപയോഗിച്ചിരുന്നു. അതിലെ വെളിച്ചവും തെളിച്ച്, ബാറ്ററി തീരുമ്പോൾ അച്ചൻറെ കടയ്ക്ക് സമീപത്തുള്ള വാച്ച് കടയിൽ പോയി ബാറ്ററി മാറ്റി വളരെ വർഷങ്ങളോളം ആ വാച്ച് ഉപയോഗിച്ചു. പ്രവർത്തനം നിലച്ച ഇവനിപ്പോഴും വീട്ടിലെ പുരാവസ്തുശേഖരത്തിലെവിടെയോ ഉണ്ട്. 

സുഹൃത്തിൻറെ കയ്യിലെ കാസിയോയുടെ വാച്ചാണ്  പെട്ടെന്ന് പണ്ടത്തെ ആ ആമത്തോട് വാച്ചിനേയും ആമത്തോട് വാച്ച് മാമയേയും ഒക്കെ ഓർമിക്കാൻ കാരണമായത്. ഡിജിറ്റൽ ഡിസ്പ്ലേ അല്ലെങ്കിലും കാസിയോയുടെ കറുത്ത ആമത്തോട് വാച്ചുമായി, അതിലെ വെളിച്ചം കത്തിച്ച് രസിക്കുന്ന സുഹൃത്ത്. ആ വാച്ചിലെ മഞ്ഞ എൽഇഡി വെളിച്ചം കാണുമ്പോൾ പഴയ വാച്ച് ഓർമവന്നു. അന്നത് മഞ്ഞയായിരുന്നില്ല, വെള്ള വെളിച്ചമായിരുന്നു. നല്ല മൂൺലൈറ്റ്. 

അബുമാമ വാച്ച് മാത്രമായിരുന്നില്ല കൊണ്ടുവന്നിരുന്നത്, നല്ല ഗൾഫ് സോപ്പും അത്തറും ടോർച്ചുമെല്ലാം കൊണ്ടുവരുമായിരുന്നു. അവയേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ആ ആമത്തോട് വാച്ചായിരുന്നു. സമയമറിയാൻ എന്നതിലുപരി കൂട്ടുകാർക്കിടയിൽ അത് നൽകിയിരുന്ന പവറ് തന്നെയായിരിക്കണം അതിന് കാരണം. 

പിന്നീടിങ്ങോട്ട് പലവാച്ചുകൾ ഇടതുകയ്യിൻറെ മണിബന്ധത്തിന് മുകളിലായി മാറിമാറി ഇടം പിടിച്ചു. പല ബ്രാൻറുകളുടെ, പല നിറത്തിലുള്ള, പല തരത്തിലുള്ളവ. അബുമാമയുടെ ആമത്തോട് കാസിയോ വാച്ചിന്  ശേഷം വിദേശത്ത് നിന്ന് അച്ചൻ കൊണ്ടുവന്നിരന്ന ക്യു ആൻറ് ക്യൂ ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. പിന്നീട് അത് ടൈറ്റനും ടൈമെക്സും ഒക്കെയായി. കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെ ആറ് വാച്ചുകൾ ഉപയോഗിച്ചു. അതിൽ ഒരുതവണ മാത്രമാണ് എനിക്ക് വാച്ച് വാങ്ങേണ്ടിവന്നിട്ടുള്ളത്. ബാക്കിയെല്ലാം സുഹൃത്തുക്കളുടെ പിറന്നാൾ സമ്മാനമായിരുന്നു. സമയം പാലിക്കുന്നതിൽ ഞാൻ പിന്നിലായത് കൊണ്ടാണോ അതോ സമയത്തെ കുറിച്ച് ഞാൻ ഒട്ടും കരുതലില്ലാത്തവനായത് കൊണ്ടാണോ എന്തോ വാച്ചാണ് എക്കാലത്തും എനിക്ക് സമ്മാനിക്കാൻ പ്രിയപ്പെട്ടവർക്കും പ്രിയം. ഇത്തവണയും സമ്മാനമായി കിട്ടിയതിൽ ഒന്ന് ഒരു വാച്ചാണ്. 

വാച്ചുകൾ എല്ലായിപ്പോഴും ഓർമകളിലേക്ക് വിളിച്ചിറക്കി കൊണ്ടുപോകുന്ന  ഉപകരണമാണ്. സമയത്തെ മാത്രമല്ല ഓർമിപ്പിക്കുന്നത്. അത് കൈമാറിയവരെ, അവർക്കൊപ്പം ചിലവിട്ട നല്ലതും ചീത്തയുമായ ആ സമയത്തെ. ഓരോ തവണ സമയം നോക്കുമ്പോഴും ഡയലിൽ ആ ഓർമകളിങ്ങനെ തെളിഞ്ഞുനിൽക്കും. ഡയലിനും ഓർമയ്ക്കും വെളിച്ചം പകരാൻ പ്രത്യേകം എൽഇഡി ബൾബുകൾ ഒന്നുമില്ലാതെയും....

Comments

Post a Comment