കാലം തെറ്റിയ മഴപ്പെയ്ത്തുകൾ...

എന്നും  മഴയുണ്ട് അകമ്പടിയായി. 
കുന്നിറങ്ങിയും കയറിയും നീങ്ങുന്ന ആ ബന്ധത്തിൻറെ ഏതൊരു സന്ദിഗ്ധ ഘട്ടത്തിലും മഴയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മഴയ്ക്കൊപ്പമാണ് ആ ബന്ധം വളർന്നത്. പ്രകൃതി എപ്പോഴും അതിൻറെ ഒരു ഭാഗമാകാൻ ആഗ്രഹിക്കും പോലെ..
ആ വൈകുന്നേരത്ത് കാർമേഘങ്ങൾ സൂര്യനെ മറക്കാതെ പെയ്ത വെറും ചാറ്റലായി. പിന്നെ അത് ഇഴമുറിയാതെ പെയ്യുന്ന നൂൽ മഴയായി വളർന്ന്, കോരിച്ചൊരിയുന്ന മഴയായി. ഒടുവിൽ ഒരു തുലമഴപ്പെയ്ത്തിലാണ് എല്ലാം അവസാനിച്ചത്.  
കാലങ്ങൾക്കിപ്പുറം ഒരിക്കൽകൂടി ഒരു നനുത്ത ചാറ്റൽ മഴ കൊണ്ടു തുടങ്ങിയപ്പോഴും എടവപ്പാതിയും തുലാവർഷവുമെല്ലാം വീണ്ടും പ്രതീക്ഷിച്ചിരുന്നുവോ? അറിയില്ല. പക്ഷെ കാലം തെറ്റി പെയ്ത മഴയിലെല്ലാം ആ ഓർമകൾ നിറഞ്ഞേകിടക്കുന്നു. 
ആരും പറഞ്ഞല്ല ആരും ആരുമായും ഓർമകൾ സൃഷ്ടിക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും ഓർക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും മറക്കുന്നത്. ആരും ആരോടും ചോദിച്ചുമല്ല ഇഷ്ടങ്ങളും പെരിത്തിഷ്ടങ്ങളുമെല്ലാം ഉടലെടുക്കുന്നത്. അതെല്ലാം നിമിത്തങ്ങളാണ്. സംഭവിക്കണമെന്ന്  എവിടെയോ കുറിച്ചിടപ്പെട്ടതാണ്. 
ഒറ്റയ്ക്ക് ആകുന്നത് നാം ഒറ്റയ്ക്കാകാൻ ആഗ്രഹിക്കുമ്പോളല്ല. മറിച്ച് ആരെങ്കിലുമൊക്കെ നമ്മെ ഒറ്റപ്പെടുത്തുമ്പോളാണ്. ചുറ്റിലും ആരെല്ലാമണ്ടെങ്കിലും ഒറ്റൊരാൾ പോലുമില്ലെന്ന് തോന്നിപ്പിക്കാൻ കേവലം  ഒരാൾ മാത്രം വിചാരിച്ചാൽ മതിയാകും. ആ ഒരാളാകും ഒരുപക്ഷെ ഒരുലോകം തന്നെയും. ഒറ്റപ്പെടൽ എന്നത് ഏറ്റവും ഭയാനകമാവുന്നതും അതിനാലാണ്. 
ചുറ്റിലും നിഴൽ പോലെ പിന്തുടരുന്ന ഒരുപറ്റം പേരുണ്ട്. അകന്നിരുന്നും അടുത്തിരുന്നും സുഖത്തിൽ സന്തോഷിച്ചും  ദുഖത്തിൽ വളരെ സങ്കടപ്പെട്ടും നിഴലാകുന്നവർ. പേരിട്ട് വിളിക്കാനാവാത്ത ബന്ധങ്ങൾ. ദേഷ്യപ്പെടലുകൾ, പൊട്ടിത്തെറികൾ, പൊട്ടിച്ചിരികൾ, ചേർത്തുപിടിക്കലുകൾ എല്ലാം 'എന്നിലെ എൻറെ' സ്വഭാവസവിശേഷതകളാണെന്ന് തിരിച്ചറിയുന്നവർ. അവർ നിഴൽപോലെ പിന്തുടരുമ്പോഴും ഒറ്റപ്പെടലിൻറെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോകുന്നുവെന്നതും നിമിത്തമായിരിക്കണം. 
ഹ്രസ്വവും ദീർഘവുമായ എല്ലാ ആഘോഷരാവുകൾക്കൊടുവിലും നമ്മൾ ഒറ്റയ്ക്കാവും. നൃത്തശാലകളിലെ ഫ്ലോറുകൾ ശൂന്യമാകും. മങ്ങിയ സ്ട്രീറ്റ് വെളിച്ചത്തിലും നിരത്ത് വിജനമാകും. വഴികൾ നീണ്ടുകൊണ്ടേയിരിക്കും. ഓർമയുടെ കൊടിപട വീശി നാം നമ്മിൽ നിന്നിറങ്ങി നിരാലംബരായി നടക്കും. ഓർമകളുടെ വേട്ടയാടലിൽ പെട്ട് പുളയുന്നവന് വേദനയല്ലാതെ മറ്റെന്ത് സമ്മാനം. എങ്കിലും നൊമ്പരപ്പെടുത്തുന്ന ആ നീറ്റലിൽ പോലും  സുഖം കണ്ടെത്തും.. എങ്ങോ ഒരുകോണിൽ അവരിപ്പോഴും സന്തോഷത്തോടെയിരിപ്പുണ്ടാകുമെന്ന വിശ്വാസം ചിന്തകളെ തണുപ്പിക്കും.
 
ആകാശത്ത് ഒരു കൊള്ളിയാൻ വെട്ടി. ഇടിവെട്ടിനൊപ്പം മറ്റൊരു മഴയും കാലം തെറ്റി താഴേയ്ക്ക്. എടവപ്പാതിയും തുലാവർഷവും പിന്നാലെ വരുമായിരിക്കാം,,,,

Xpect tHe unXpected 

Comments