ചന്ദൻജീ..

ചന്ദൻ ജി
ചന്ദന്ജി
ഡല്ഹി കാലത്ത് ഒരിക്കലും മറക്കാനാവാത്ത പേര്, മുഖം ഓഫീസിലെ അസിസ്റ്റന്റായിരുന്നു ചന്ദന് സിങ് റാവത്ത് എന്ന ആ  ഉത്തരാഖണ്ഡ്കാരന്.
ഓഫീസിലെ സീറ്റില് വന്നിരുന്നാലുടനെ ചന്ദന്ജി ചായയുമായെത്തും.  ചായ വേണോ എന്നൊന്നും ചന്ദന്ജി ചോദിക്കില്ല. നിങ്ങളെ കണ്ടാല്  
നിങ്ങള്ക്ക് ചായ തന്ന് സ്വീകരിക്കുകയെന്നത് ചന്ദന്ജിയുടെ കടമയാണ്.  അതില് കൈകടത്തരുത്.
ചന്ദന്ജിയുടെ ചായക്കുമുണ്ട് പ്രത്യേകത. സാധാരണ ചായതിളപ്പിക്കുന്ന  താപനിലയൊന്നുമല്ല ചന്ദന്ജിയുടേതെന്ന് മിജി എപ്പോഴും കളിയാക്കും.  
ഇടക്ക് പുറത്ത് പോയി വരുമ്പോള് ചന്ദന്ജിയെ നോക്കി ഒന്ന്  കണ്ണുകാണിച്ചാല് മതി, ചന്ദന്ജി ചായയുമായെത്തും. ഇടക്ക് നമ്മള്  ചോദിക്കാതെ തന്നെ കട്ടനുമായും ചന്ദന്ജി എത്തും. ചിലപ്പോഴൊക്കെ  
നടോടിക്കാറ്റില് തിലകന് ചോദിച്ചപോലെ നിന്നോട് ഞാനിപ്പോ ചായ  ചോദിച്ചോ എന്ന ഡയലോഗ് ഒക്കെ മനസിലേക്ക് കടന്നുവരും. അത്  മനസിലായാലും ചിരിയല്ലാതെ മറ്റൊന്നും ചന്ദന്ജിയുടെ മുഖത്ത്  
കാണില്ല. 

ഓഫീസിലെത്തിയാലുടനെ രണ്ട് ബോട്ടിലില് വെള്ളം കൊണ്ടുവന്ന്  മേശപ്പുറത്ത് വെക്കും ചന്ദന്ജി. ഒരെണ്ണത്തില് ചൂടുവെള്ളം. മറ്റൊന്നില്  
പച്ചവെള്ളവും. ചന്ദന്ജിയുടെ ചൂടുവെള്ളം ഓര്ക്കാതെ എടുത്ത്  കുടിച്ചാല് പണിപാളും. അത്രക്ക് ചൂടായിരിക്കും അത്. 
ഓഫീസിലെ പത്രങ്ങള് ( മിക്കപ്പോഴും ചുളിവ് വീഴാത്ത) കൃത്യമായി  എടുത്ത് മടക്കിവെക്കും ചന്ദനജി. പിന്നെ ഒരത്യാവശ്യത്തിന് നമ്മള്  തിരഞ്ഞാലൊന്നും അത് കണ്ടെത്താനാവില്ല. അതിന് ചന്ദന്ജി തന്നെ  
വരണം. ചന്ദന്ജിക്ക് മാത്രം അറിയുന്ന രഹസ്യമാണ് ആ പത്രങ്ങള്  എങ്ങിനെ എവിടെയാണ് എടുത്ത് ഭദ്രമായി വെച്ചിരിക്കുന്നത് എന്നത്.
ഓഫീസിലെ എലിക്കെണിയില് പെടുന്ന എലിയെ ഭദ്രമായി  പെട്ടിയിലാക്കി ദൂരെ കെണ്ടുവിടുന്ന ചന്ദന്ജി തിരിച്ച്  ഓഫീസിലെത്തുമുമ്പേ എലി തിരിച്ച് ഓഫീസിലെത്തുമെന്ന് ഇരിമ്പനം  കളിയാക്കുമ്പോഴും ചന്ദന്ജി അതാസ്വദിക്കും. 

ഓഫീസ് ടൈം കഴിഞ്ഞാലും നമ്മുടെ ഒരു സമ്മതം ലഭിക്കാതെ മടങ്ങില്ല  ചന്ദന്ജി. മടിച്ച് മടിച്ച് ബാഗുമായി ചിരിച്ചുകൊണ്ട് ക്യുബിക്കിളിൻ്റെ  വാതില്ക്കല് വന്ന് നില്ക്കും. കണ്ണുകാണ്ടോ വാക്കുകൊണ്ടോ സമ്മതം  
പറയാതെ പോകില്ല. നമ്മല് തിരക്കിനടിയില് ആണെങ്കില് ചന്ദന്ജി  കാത്ത് നില്ക്കും. ഒരു ശബ്ദം പോലുമില്ലാതെ. 

ആ മനുഷ്യന് ഒരു സമ്മതവും ചോദിക്കാതെ ഇന്ന് രാവിലെ  യാത്രപറഞ്ഞുപോയി എന്നത് വിശ്വസിക്കാനാവുന്നില്ല.  രണ്ട് മാസം മുമ്പാണ് ചന്ദനജിക്ക് സുഖമില്ലെന്ന് മിജി അറിയിച്ചത്. ഇന്നലെ  ചന്ദന്ജിക്ക് എങ്ങനെയുണ്ടെന്ന് മിജിക്ക് അയച്ച സന്ദേശത്തിന് ഇന്ന്  രാവിലെ ലഭിച്ച മറുപടി വിശ്വസിക്കാതിരിക്കാനുമാവുന്നില്ല. എപ്പോഴും
ചിരിക്കുന്ന ആ മനുഷ്യന് ഒരുപാട് കരഞ്ഞുകാണണം കഴിഞ്ഞ കുറേ  ദിവസങ്ങളില്.... 

നന്ദി ചന്ദന്ജി, ചൂടുള്ള ചായകള്ക്ക്, പറഞ്ഞുതന്ന ഹിന്ദിക്ക്, നിറഞ്ഞ  പുഞ്ചിരികള്ക്ക്....

Comments