Search This Blog

Showing posts with label Kolkata. Show all posts
Showing posts with label Kolkata. Show all posts

Saturday, 30 May 2020

আনন্দ শহর ... (ആനന്ദനഗരം) - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 4)


കൊല്‍ക്കത്തയിലെ അവസാന ദിനം. 
സരസ്വതി പൂജയാണ് ബംഗാളില്‍ അന്ന്. അവധി ദിവസം.
രാവിലെ തന്നെ സുഹൃത്തായ സന്ദീപ സര്‍ക്കാര്‍ എത്തി. കൊല്‍ക്കത്തയിലെ 24 ഘണ്ട ടിവി റിപ്പോര്‍ട്ടര്‍ ആണ് സന്ദീപ് ദാ. നഗരം കാണിക്കാനുള്ള വരവാണ്. ഓഫീസ് കാറില്‍ ഷൂട്ടിനിടെയാണ്  ഞങ്ങളെ കൊല്‍ക്കത്ത ചുറ്റിക്കാണിക്കാന്‍ സന്ദീപ് ദാ എത്തിയത്. നേരെ വിക്ടോറിയ മെമ്മോറിയലിലേക്ക്‌. നിറയെ ആളുകള്‍. എല്ലാവരും കോളേജ് വിദ്യാര്‍ത്ഥികള്‍. കമിതാക്കളാണ്. സരസ്വതി പൂജക്ക് ഇറങ്ങിയതാണ് എല്ലാവരുമെന്ന് സന്ദീപ് ദായുടെ നോട്ടി കമന്റ്.
Sketch Sanub Sasidharan

ഞങ്ങളെ അകത്ത് കയറ്റിയശേഷം സന്ദീപ് ദാ ഷൂട്ടിന് പോയി. തിരിച്ചുവരുമ്പോഴേക്കും ചുറ്റിക്കാണണം. വിക്ടോറിയ മെമ്മോറിയല്‍. 1900 ത്തിന്റെ തുടക്കത്തില്‍ വിക്ടോറിയ രാജ്ഞിയുടെ ഓര്‍മയ്ക്കായി പണിത കൊല്‍ക്കത്തിയിലെ ഏറ്റവും വലിയ മാര്ബിള്‍ സമുച്ചയം. ഹൂഗ്ലി നദിയുടെ തീരത്തെ ഈ കൊട്ടാരസദൃശ്യമായ സമുച്ചയമിന്ന് ഒരു മ്യൂസിയമാണ്. വിക്ടോറിയയുടെ പ്രതിമയും മാതൃത്വത്തിന്റെ ശില്‍പവുമെല്ലാം ഈ വെണ്ണക്കല്‍ കൊട്ടാരത്തിന് അഴക് പകരുന്നു. മണിക്കൂറുകളോളം കെട്ടിടത്തിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കറങ്ങി നടന്നു. സനോജ് ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. ഫ്രെയിം എങ്ങോട്ട് വെച്ചാലും പക്ഷെ പ്രശ്‌നമാണ്. എല്ലായിടത്തും തങ്ങളുടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ഉല്ലസിക്കുന്ന പ്രണയിതാക്കള്‍. കൊല്‍ക്കത്ത സിറ്റി ഓഫ് ജോയ് ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ആരെയും ശല്യം ചെയ്യാതെ എല്ലാവരും സ്വന്തം കാര്യം നോക്കി നടന്നുപോകുന്നു.
കുറേ നേരം മരത്തണലിലും ജലാശയത്തിന്റെ തീരത്തുമെല്ലാം കറങ്ങി നടന്നു. അതിനിടെ വേഗത്തില്‍ ഷൂട്ട് തീര്‍ത്ത് സന്ദീപ് ദാ തിരിച്ചെത്തി. പിന്നെ കാറില്‍ കൊല്‍ക്കത്തയുടെ തിരക്കേറിയ പാതയിലൂടെ മുന്നോട്ട്. കാറില്‍ രബീന്ദ്രസംഗീതം ഉച്ചത്തില്‍ മുഴങ്ങുന്നു. രബീന്ദ്രസംഗീതം ഏതാണ്ട് ജീവവായുപോലെയാണ് ഇന്നും ബംഗാളികള്‍ക്ക്.  സെക്രട്ടേറിയറ്റ് കണ്ടശേഷം നേരെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലേക്ക്. 

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ് റൈറ്റേഴ്‌സ് ബില്‍ഡിങ്. ചുവപ്പ് നിറമുള്ള റൈറ്റേഴ്‌സ് ബില്‍ഡിങ് പഴയകാല പ്രൗഡി വിളിച്ചോതി തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും അറ്റകുറ്റപണികളുടെ ഭാഗമായി നാട്ടിയ കമ്പുകളുടെ  വേലിക്കെട്ട്‌. പുറത്ത് പൊലീസും സുരക്ഷാഗാര്‍ഡുകളുമാണ്ട്. സന്ദീപ് ദാ തന്റെ ഓഫീസ് ഐഡി കാര്‍ഡ് കാണിച്ചു. ഞങ്ങളേയും പരിചയപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അകത്ത് കയറിക്കൊള്ളാന്‍ അനുമതി തന്നു. അങ്ങനെ ബംഗാളിന്റെ ഭരണസിരാകേന്ദ്രമായിരുന്ന, ചരിത്രത്തിലെ പലമുഹൂര്‍ത്തങ്ങള്‍ക്കും സാക്്ഷ്യം വഹിച്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ ഗോവണികള് കയറി മുകളിലേക്ക്. ആദ്യം സന്ദീപ് ദാ ഞങ്ങളെ കൊണ്ടുപോയത് വലിയ ഒരു ഹാളിലേക്കാണ്. അവിടെ വലതുവശത്തെ വലിയ വിസ്താരമുള്ള മുറിയിലേക്ക് കയറിയ സന്ദീപ് ദാ ഇരുകൈകളും നിവര്‍ത്തി പിടിച്ച്‌പറഞ്ഞു.

"ദാ ഇവിടെ ഇരുന്നാണ് നിങ്ങളുടെ പ്രിയ നേതാവ് ജ്യോതിബസു ബംഗാളിനെ ദീര്‍ഘകാലം നയിച്ചത്."

ആശ്ചര്യവും അത്ഭൂതവും സന്തോഷവുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. ചരിത്രമെഴുതിയ നാലുചുവരുകള്‍ക്കുള്ളിലാണ് ആ നിമഷമെന്ന ചിന്ത. സനോജിന്റെ ക്യാമറ നിര്‍ത്താതെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.

ആദ്യത്തെ അത്ഭുതത്തിന് പിന്നാലെ യാഥാര്‍ത്ഥ്യവും മനസിലേക്കോടിയെത്തി.

"അതെ ,ഇവിടെ ഇരുന്ന് തന്നെ സഖാവിന്റെ പിന്‍ഗാമി എടുത്ത തീരുമാനങ്ങളാണ് സിംഗൂരും നന്ദിഗ്രാമിനും വഴിവെച്ചത്. ഇടത്പക്ഷത്തിന്റെ പരാജയം കുറിച്ചിട്ടത്. ഈ മുറിയിലെ ഒപ്പുകളാണ അവയെന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ"

തിരിച്ചുള്ള എന്റെ മറുപടികേട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ സന്ദീപ് ദാക്ക് ചിരിക്കാതിരിക്കാനായില്ല.

മുഖ്യമന്ത്രിമാരുടെ പേരുകള്‍ ആലേഖനം ചെയ്ത വലിയ മരത്തിന്റെ ബോര്‍ഡ് ആ ഭിത്തിയില്‍ ഇപ്പോഴും തുങ്ങിക്കിടക്കുന്നുണ്ട്. ബോര്‍ഡിലെ പൊടി തട്ടിമാറ്റിയപ്പോള്‍ ആ ചരിത്രപുരുഷന്റെ പേര് തെളിഞ്ഞുവന്നു. ബംഗാളിയിലെഴുതിയ സഖാവ് ജ്യോതി ബസുവിന്റെ നാമം. ചരിത്രപരമായ വിഢിത്തമെന്ന് ബസുതന്നെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചവരുടെ പട്ടികയില്‍ ഇടം പിടിക്കേണ്ടിയിരുന്ന പേര്.

കുറച്ചുനേരം ബില്‍ഡിങ്ങില്‍ കറങ്ങി നടന്നു. ഇനി കൊല്‍ക്കത്തയുടെ ഭരണസിരാകേന്ദ്രമായി റൈറ്റേഴ്‌സ് ബില്‍ഡിങ് മടങ്ങിവരുമോയെന്നത് സംശയമാണ്. കമ്മ്യൂണിസ്റ്റുകളുടെ ഓര്‍മപേറുന്ന ആ കെട്ടിടത്തോട് മമതയ്ക്ക് വലിയ മമതയൊന്നുമില്ല. അതിനാല്‍ തന്നെ നവീകരണത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമായേക്കും റൈറ്റേഴ്‌സ് ബില്‍ഡിങ് ഇനി മേല്‍വിലാസമാവുക.

ഇന്ത്യയുടെ കായിക ഭൂപടത്തിലും കൊല്‍ക്കത്തയ്ക്ക് വലിയ സ്ഥാനമുണ്ട്. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് സന്ദീപ് ദാ. കേരളവും ബംഗാളും കായികരംഗത്തും ഒരുപോലെ കൊണ്ടും കൊടുത്തും വളര്‍ന്ന കഥകള്‍, സന്തോഷ്് ട്രോഫിയിലെ എണ്ണമറ്റ ഫൈനലുകള്‍, ബംഗാളിന് കേരളം സമ്മാനിച്ച കാല്‍പന്തിന്റെ രാജകുമാരന്‍മാര്‍....അങ്ങനെ എല്ലാം പലകുറി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫുട്‌ബോളിന്റെ രാജാക്കന്‍മാരെ സൃഷ്ടിച്ചെടുത്ത ആ ക്ലബുകള്‍ കാണാതെ പോകരുതെന്ന് ദാദക്ക് നിര്‍ബന്ധമാണ്. 

ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നു. സച്ചിനും കൊല്‍ക്കത്തയുടെ സ്വന്തം ദാദയും എല്ലാം..പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സെന്നാല്‍ എന്റെ മനസിലെ മായാത്ത ഏകകാഴ്ച്ച ഗ്രൗണ്ടില്‍ നിന്ന് കളിപൂര്‍ത്തിയാക്കാതെ കയറിപോയ ഒരു താരത്തിന്റെ കണ്ണീരില്‍ കുതിര്‍ന്നതാണ്...1996 ലെ ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിര്‍ത്തിവെക്കുമ്പോള്‍ നിസഹായനായി കരഞ്ഞ്‌കൊണ്ട് മടങ്ങിയ വിനോദ് ഗണപത് കാംബ്ലിയെന്ന എന്റെ ഇഷ്ടതാരത്തിന്റേത്...
അകത്ത് കയറാമെന്ന സന്ദീപ് ദായുടെ ക്ഷണം എന്തോ സ്വീകരിക്കാന്‍ തോന്നിയില്ല. 

നേരെ ബംഗാളികളുടെ സ്വന്തം ഫുട്‌ബോള്‍ ടീമുകളുടെ മൈതാനികളിലേക്ക്. മുഹമ്മദന്‍സിന്റെ ആസ്ഥാനവും മോഹന്‍ ബഗാനിന്റെ ആസ്ഥാനവുമെല്ലാം കാറിലിരുന്നു കണ്ടു. ഇറങ്ങേണ്ട ഗ്രൗണ്ട് ഇതല്ലെന്നാണ് സന്ദീപ് ദായുടെ നിശ്ചയം. അത് ഏതാണെന്ന് എനിക്കുമറിയാം. അതിനാല്‍ തന്നെ ചോദിച്ചില്ല. ബംഗാളിന്റെ ഫുട്‌ബോള്‍ പൈതൃകവും തകര്‍ന്ന് പോയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ നഷ്ടപ്രതാപവുമെല്ലാം നിരാശയോടെ പങ്കുവെച്ച് ഒടുവില്‍ അവിടെയെത്തി. ബംഗാളിന്റെ സ്വന്തം ക്ലബ് എന്ന് സന്ദീപ് ദാ അവകാശപ്പെടുന്ന ഈസ്റ്റ് ബംഗാളിന്റെ ആസ്ഥാനത്ത്. ഐം എം വിജയനും ജോപോളുമെല്ലാം ചടുല നീക്കങ്ങളിലൂടെ പുളകംകൊള്ളിച്ച ആ പച്ചപ്പുല്ലുകള്‍... കേരളത്തില്‍ നിന്നെത്തി ബംഗാളിന്റെ മനം കവര്‍ന്ന താരങ്ങളെ കുറിച്ച് പറയുമ്പോള്‍ സന്ദീപ് ദായുടെ ശബ്ദത്തില്‍ ആവേശം നിറയുന്നു. മഞ്ഞയും ചുവപ്പും വര്‍ണങ്ങളിലുള്ള ആ ഗ്യാലറിയില്‍ കുറച്ചുനേരം ഇരുന്നു. ഫോട്ടോ പകര്‍ത്തി. 

പിന്നെ തൊട്ടടുത്തുള്ള കടയില്‍ കയറി വിഭവസമൃദ്ധമായ ഭക്ഷണം. മത്സ്യങ്ങള്‍ ഇല്ലാതെ കൊല്‍ക്കത്തക്കാര്‍ക്ക് ഭക്ഷണമിറങ്ങില്ല. വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ സന്ദീപ് ദാ ഓര്‍ഡര്‍ ചെയ്തുകൊണ്ടേയിരുന്നു. ചപ്പാത്തിയും ചാവലും റൊട്ടിയുമെല്ലാം ചൂടോടെ എത്തി. പിന്നെ മധുരവും. രസഗുളയും ഐസ്‌ക്രീമുമെല്ലാം കഴിച്ച് കൊല്‍ക്കത്തയുടെ സ്‌നേഹം ആവോളം ആസ്വദിച്ചു.

തിരികെ ഹോട്ടലിലെത്തിച്ച് യാത്രപറയുമ്പോള്‍ അടുത്ത് കാളി പൂജക്ക് കൊല്‍ക്കത്തിയില്‍ എത്തിയേപറ്റൂവെന്ന് സന്ദീപ് ദായുടെ സ്‌നേഹക്ഷണം. ഏതെങ്കിലും ഒരിക്കല്‍ കാളീപൂജയ്ക്കിടെ ആ തിരക്കില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ വരാമെന്ന് വാക്ക് നല്‍കി. അത് പക്ഷെ എന്നെന്ന് മാത്രം ചേദിക്കരുതെന്ന ഉപാധിയും വെച്ചു.

ഇനി മടക്കമാണ്. ബന്ദോപാധ്യയമാരും ചതോപാധ്യയമാരും മുഖോപാധ്യായമാരും സര്‍ക്കാരുകളും ചക്രവര്‍ത്തിമാരും ഖാന്‍മാരും ബോസുമാരുമെല്ലാം വാഴുന്ന കൊല്‍ക്കത്തയുടെ നഗരത്തില്‍ നിന്ന് ഒരുപിടി നനുത്ത ഓര്‍മകളുമായി. മടക്ക തീവണ്ടി അധികം ലേറ്റായല്ല ഓടുന്നത്. ഒരു കാപ്പിയും വാങ്ങി മെല്ലെ ട്രെയീനില്‍ കയറി. തീവണ്ടി മെല്ലെ ചൂളം വിളിച്ച് പോക്കറിയിച്ചു.

ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ എങ്ങോ നിന്നുപോയതാണ് കൊല്‍ക്കത്തയുടെ ശാപമെന്ന് തോന്നിപോകും ചിലപ്പോള്‍.  വൈദേശികാധിപത്യത്തിന്റെ തിരുശേഷിപ്പുകളില്‍ ഊറ്റം കൊള്ളുമ്പോളും മുന്നോട്ട് പോവുകയെന്നത് അധികം ഉണ്ടായിട്ടില്ല. രാജ്യത്തെ ആദ്യത്തെ മെട്രോയൊക്കെ അവതരിപ്പിച്ച നഗരമാണെങ്കിലും വികസനം അത്രകണ്ട് വന്നിട്ടില്ല. ആധുനികവത്ക്കരണം നടന്നിട്ടില്ല. ശ്രദ്ധാപൂര്‍വ്വമുള്ള ഒരു അശ്രദ്ധ കൊല്‍ക്കത്തയുടെ മുഖമുദ്രയായി മാറിയതും അതിനാലാവാം. ഒരുപക്ഷെ അതുകൊണ്ട് തന്നെയല്ലെ നാമോരോരുത്തര്‍ക്കും കൊല്‍ക്കത്ത പ്രിയങ്കരിയാകുന്നതും...

ഇനി എന്ന് അക്ഷരങ്ങളുടെ, കാല്‍പനികതയുടെ, ചിന്തകളുടെ, ആഘോഷങ്ങളുടെ ഈ നഗരത്തിലേക്ക് ഒരിക്കല്‍കൂടിയെന്ന് സ്വയം ചോദിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇതെഴുതിത്തുടങ്ങുമ്പോഴും അതേ ചോദ്യം മനസില്‍. 

തുടക്കത്തിലെ പറഞ്ഞത് പോലെ ഒറ്റക്ക് അലഞ്ഞില്ലാതാകാന്‍ ഈ നഗരം അനുവദിക്കില്ല. രബീന്ദ്രസംഗീതവും കാളീപൂജയും ഹൂഗ്ലീയുടെ തീരവുമെല്ലാം ഇനിയും ആസ്വദിക്കണം, അനുഭവിക്കണം. ഇത്തവണ കയറാനാവാതെ പോയ ട്രാമില്‍ കയറി സഞ്ചരിക്കണം. മഞ്ഞ നിറമുള്ള ടാക്‌സി കാറുകളില്‍ കയറി നഗരപ്രദക്ഷിണം നടത്തണം. 
ഒറ്റതിരിഞ്ഞുള്ള യാത്രകള്‍ അവസാനിക്കുന്നിടത്ത് കൊല്‍ക്കത്തയുണ്ടാകും.
.
വരണം, വീണ്ടും.  
തിരികെ മാടിവിളിക്കുന്ന നഗരമേ നന്ദി,...
നിന്റെ രാവുകള്‍ക്ക്, നിന്റെ വഴിത്താരകള്‍ക്ക്, നിന്റെ നനുത്ത ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക്‌....
.....................

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം




 

Friday, 29 May 2020

എന്തുകൊണ്ട് ഇടത്പക്ഷം തളര്‍ന്നു? - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 3)

അടുത്തദിവസം അത്രസുഖകരമായ ഒന്നായിരുന്നില്ല പാര്‍ട്ടിക്ക്. ത്രിപുരയില്‍ നിന്നുള്ള
 കേന്ദ്രകമ്മിറ്റി അംഗമായ ഖഗന്‍ 
ദാസ്‌ ഹൃദയസ്തംഭനം മൂലം അതിരാവിലെ അന്തരിച്ചു. യോഗത്തിനിടെ അസുഖബാധിതനായ സഖാവ് ഖഗന്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിച്ച സഖാവിന്റെ മൃതദേഹത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അന്തിമോപടാരമര്‍പ്പിച്ചു. വൈകിയാണ് അന്നത്തെ യോഗം ആരംഭിച്ചത്.

ഭക്ഷണപ്രിയരാണ് കൊല്‍ക്കത്തക്കാര്‍. പ്രത്യേകിച്ചും മധുരത്തിനോട് ഒടുങ്ങാത്ത അഭിനിവേശമാണ് ബംഗാളികള്‍ക്ക്. ഭക്ഷണശേഷം മധുരം കഴിക്കുകയെന്നത് ശീലമാണ്. രണ്ടാം ദിവസം ഉച്ചക്ക് ജെസി ബോസ് റോഡിലെ ചെറിയ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു. നമ്മുടെ തലശ്ശേരി ദം ബിരിയാണി കഴിക്കുന്ന മലയാളിക്ക് ഒരുപക്ഷെ
കൊല്‍ക്കത്തയിലെ ബിരിയാണി ഒക്കെ എന്ത് എന്ന് തോന്നിപോകും. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മൊറാദാബാദി ബിരിയാണിയുടെ രൂചി തന്നെയാണ് ഏറെക്കുറെ കൊല്‍ക്കത്ത ബിരിയാണിക്കും.  കൊല്‍ക്കത്ത ബിരിയാണിയുടെ രുചിയല്ല ആ ബിരിയാണിയുടെ ആകര്‍ഷണം ആയിട്ട് എനിക്ക് തോന്നിയത്. മറിച്ച് ബിരിയാണിയിലെ ഒരു വിഭവത്തോടാണ്. നമ്മുടെ നാട്ടില് ചിക്കന്‍ ബിരായാണിക്കൊപ്പം പുഴുങ്ങിയ കോഴിമുട്ടതരുന്നത് പോലെ കൊല്‍ക്കത്തയിലെ ബിരിയാണിയിലും ഉണ്ട് ഒരു പുഴുങ്ങിയ വസ്തു. കോഴിമുട്ടയല്ല. വലിയ ഉരുളക്കിഴങ്ങ്.!!!

ഉച്ചയോടെ കേന്ദ്രകമ്മിറ്റി കഴിഞ്ഞു. സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനവും കഴിഞ്ഞു. തന്റെ ഒപ്പമുള്ള പാര്‍ട്ടിയിലെ ബംഗാളി ഘടകമോ അതോ എതിര്‍ക്കുന്ന കേരളഘടകമോ ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചിരിച്ചത് എന്ന് വ്യക്തമായി പറയാതെ താന്‍ തോറ്റിട്ടില്ല, അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് എന്നാവര്‍ത്തിച്ചു പിബിയില്‍ ന്യൂനപക്ഷമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

യോഗം കഴിഞ്ഞതോടെ വാര്‍ത്താറിപ്പോര്‍ട്ടിങ്ങും സ്‌റ്റോറിയുമെല്ലാം സമര്‍പ്പിച്ചശേഷം എല്ലാവരും ഒന്ന് റിലാക്‌സ് മൂഡിലായി. ലൈവ് ഉള്ളവര്‍ ലൈവ് നല്‍കിയും മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയിലേക്കും മടങ്ങി.വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തകൊടുത്ത് ചില നേതാക്കളുമായി പാര്‍ട്ടി ഓഫീസിലെ മീറ്റിങ് ഹാളില്‍ കുശലം പറഞ്ഞിരുന്നപ്പോഴേക്കും ചായസമയമായി. പാര്‍ട്ടി ഓഫീസിലെ ഓരോ നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം ചായയെത്തി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു ഓരോ ചായ. ഒപ്പം കഴിക്കാനായി ഒരു പേപ്പറിന്റെ കവറില്‍ പൊരിയും. ചായക്ക് ഇവിടെ ഇതാണ് പലഹാരം. ഞാന്‍ നമ്മുടെയെല്ലാം പാര്‍ട്ടി ഓഫീസുകളിലെ ചായകളേയും നാല് മണി പലഹാരത്തേയും കുറിച്ചോര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നാണ് നമ്മള്‍ കളിയാക്കാറ് പോലും. ഇത് തമാശയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഓഫീസിലെ അസിസ്റ്റന്റമാരിലൊരാളായ സഖാവ് ചിരിച്ചു. ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരല്ലേ എന്ന് മറുപടി. എന്നിട്ടെന്തേ പാര്‍ട്ടിക്ക് ബംഗാളില്‍ പറ്റിയത് എന്ന ചോദ്യം പക്ഷെ നാവില്‍ വന്നെങ്കിലും ചോദിച്ചില്ല. പക്ഷെ രാത്രിയില്‍ അന്ന് നഗരം കാണിക്കാനെത്തിയ നേതാവ്‌ ഇതിനുള്ള മറുപടി തന്നു
Sketch Sanub Sasidharan

സഖാവ് മൊയിനുള്ള. പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസ് നില്‍ക്കുന്ന സ്ഥലത്തെ ഏരിയസെക്രട്ടറിയാണ് . ആ രാത്രിയില്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ പറ്റി, തളര്‍ച്ചയെ പറ്റി, ഭാവിയെ പറ്റി മൊയിനുള്ള പറഞ്ഞു. അല്‍പ്പം വേദനയോടെ.
അഹങ്കാരം, അധികാരം ഇതെല്ലാം തലക്ക് പിടിച്ചാല്‍ ഏതൊരു കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റല്ലാതാകും എന്നായിരുന്നു ചുരുക്കി പാര്‍ട്ടിയടെ അവസ്ഥയെകുറിച്ച് മൊയിനുള്ള പറഞ്ഞത്. അധികാരം ജനങ്ങളിലേക്ക് എന്നത് അധികാരം എന്നിലേക്ക് എന്ന് ചുരുങ്ങിയതിന്റെ പരിണിതഫലം.

മുസഫര്‍ അഹമ്മദ് ഭവന്‍ നില്‍ക്കുന്ന പ്രദേശത്ത് 63 കുടുംബങ്ങളുണ്ട്. അവരെല്ലാം പാര്‍ട്ടി കുടുംബങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരില്‍ 3 കുടുംബങ്ങള് മാത്രമാണ് പാര്‍ട്ടിക്കൊപ്പമുള്ളത്. ശേഷിക്കുന്നവരെല്ലാം തൃണമൂലിനൊപ്പം പോയി. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. പാതിരാത്രിയിലും മൊയിനുള്ളയ്‌ക്കൊപ്പം കുറച്ച് ചെറുപ്പക്കാരുണ്ട്. അവരാരും സിപിഎമ്മുകാരല്ല. തൃണമൂലിന്റെ യുവജനവിഭാഗത്തില്‍ പെട്ടവരാണ്. സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരമൊന്ന് മൊയിനുള്ളയ്ക്ക നേരെയും ഉണ്ടാവാതിരിക്കാനാണ്‌  അവര്‍ നിഴലായി ഇപ്പോഴും കൂടെ നില്‍ക്കുന്നത്. എന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഇവരും അവിടുത്തെ 63 കുടുംബങ്ങളും തിരികെ പാര്‍ട്ടിക്കൊപ്പം വരുമെന്ന് മൊയിനുള്ള ആണയിടുന്നു. അതിന് കുറച്ചധികം സമയമെടുക്കും. എന്നെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് തങ്ങളെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ മൊയിനുള്ള പറയുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞ് തീരുന്നുണ്ടായിരുന്നു.

ഈ മനുഷ്യനോട് സംസാരിക്കുമ്പോള്‍ ഓര്‍മവന്നത് ഹോട്ടലിലെ റൂം ബോയി പറഞ്ഞതായിരുന്നു. പാര്‍ട്ടി തിരിച്ചുവരും. അത് പക്ഷെ പെട്ടെന്ന് വേണ്ട. തൃണമൂലിന്റെ നശിച്ചഭരണത്തെ ജനം മടുക്കുമ്പോള്‍ പിന്നെ ബിജെപി അധികാരം പിടിച്ചേക്കാം. പക്ഷെ അതിനെല്ലാം ഒടുവില്‍ ഇടത്പക്ഷമായിരുന്നു ശരിയെന്ന് ജനം തിരിച്ചറിയും. അത് എത്ര വര്‍ഷം കഴിഞ്ഞായാലും വേണ്ടില്ല. അന്ന് മതി പാര്‍ട്ടിയുടെ തിരിച്ചുവരവ് എന്ന് പാര്‍ട്ടി മെംബര്‍കൂടിയായ ആ മനുഷ്യന്‍ പറഞ്ഞുവെച്ചപ്പോള്‍ മനസില്‍ ഉയര്‍ന്ന സന്തോഷം ചില്ലറയല്ല. ആ ഹോട്ടല്‍ ബോയിയും മൊയിനുള്ളയേയും പോലുള്ള നിരവധി സഖാക്കള്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാണ് .

രാവ് പുലരുവോളം മൊയിനുള്ളയുമായി സംസാരിച്ച് കൊല്‍ക്കത്തയിലെ ചെറിയ നിരത്തുകളിലൂടെ ഞങ്ങള്‍ കറങ്ങി നടന്നു. അപ്പോഴും തെരുവിലെ ചിലകടകള്‍ തുറന്നിരിക്കുന്നു. ചായയും പാനും സിഗരറ്റുമെല്ലാം വാങ്ങാനായി ആരെല്ലാമോ വരുന്നു. രാത്രി സവാരിക്കിറങ്ങുന്ന ഓട്ടോറിക്ഷക്കാരും കൊല്‍ക്കത്ത നഗരത്തിലെ രാവ് ആസ്വദിക്കാനായി പോയി മടങ്ങുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിരത്തുകളിലൂടെ കറങ്ങിയും സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്ന് രാഷ്ട്രീയം പറഞ്ഞും സമയം പുലര്‍ച്ചെ 4 കഴിഞ്ഞു. കേരളത്തില്‍ പലകുറി വന്നതിന്റെ വിശേഷങ്ങള്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ കയറാന്‍ ഇനിയും വരുന്നുണ്ടെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞ് യാത്രപറയുമ്പോള്‍ മുഷ്ടിചുരുട്ടി ഒരു ലാല്‍സലാം പറയാതിരിക്കാന്‍ ആയില്ല.

തണുപ്പില്‍ നിന്ന് രക്ഷതേടി കൈകള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ തിരുകി തിരിച്ച് തനിയെ ഹോട്ടലിലേക്ക് നടന്നു. അപ്പോഴേക്കും നഗരത്തിലെ മാലിന്യങ്ങള്‍ പറക്കാനായി കോര്‍പറേഷന്റെ വാഹനം നിരത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. സ്ട്രീറ്റ് വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ മഞ്ഞ നിറമണിഞ്ഞ കൊല്‍ക്കത്ത നഗരത്തിലപ്പോഴും തണുത്തുറഞ്ഞ നടപ്പാതകളിലും കടവരാന്തയിലുമെല്ലാം നിരവധിപേര്‍ മഫ്‌ലറും മങ്കിക്യാപും അണിഞ്ഞ് കറുത്ത കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടപ്പുണ്ട്...


മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം






Thursday, 28 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 2)

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പിബി അംഗീകരിച്ച റിപ്പോര്‍ട്ട്, ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ത്താപ്രാധാന്യം ഏറെയുണ്ടായിരുന്നു കൊല്‍ക്കത്തയിലെ യോഗത്തിന്. അതിനാല്‍ തന്നെ പകല്‍ മുഴുവന്‍ ബംഗാള്‍ സിപിഎം സംസ്്ഥാന സമിതി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവന്റെ പോര്‍ച്ചിലും പുറത്തെ സ്്ട്രീറ്റിലും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് തന്നെ. ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ മാര്‍ക്റ്റിലെ ലെതര്‍ ഷോപ്പുകളിലും മറ്റും ജാക്കറ്റും ബാഗും വാലറ്റുമെല്ലാം നോക്കിയും വിലപറഞ്ഞുമെല്ലാം കറങ്ങി നടന്നു.
Sketch Sanub Sasidharan

രാത്രിയില്‍ പക്ഷെ നഗരത്തിലെ അലിമുദ്ദീന്‍ സ്ട്രീറ്റിലും ജെസി ബോസ് റോഡിലും പരിസരപ്രദേശത്തും കറങ്ങിനടന്നു.  അലിമുദ്ദീന്‍ സ്ട്രീറ്റിന് തൊട്ടപ്പുറത്ത് തന്നെയാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവും. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നഗരം ഉറങ്ങുകയാണ്. കല്ലുപാകിയ ഫുട്പാത്തില്‍ കാര്‍ഡ്‌ബോര്‍ഡിന്റെ ഷീറ്റ് വിരിച്ചും കീറത്തുണി വിരിച്ചുമെല്ലാം കിടക്കുന്ന നൂറുകണക്കിന് പേര്‍. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ശപിച്ച് പിറുപിറുത്ത് എഴുനേറ്റിരുന്ന് ദേഷ്യം തീര്‍ക്കുന്ന ചിലര്‍. ഇവരെല്ലാം പകലുമുഴുവന്‍ റിക്ഷവലിച്ചും തെരുവില്‍ ആക്രിപറക്കിയുമെല്ലാം കഴിയുന്നവരാണ്. രാത്രിയില്‍ ഹോട്ടലടച്ച് ശേഷം അന്നത്തെ മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കളക്റ്റിങ് പോയന്റുകളിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുന്നവര്‍, യാത്രക്കാരെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍, മഞ്ഞ ടാക്‌സി കാറുകള്‍, അന്നത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഗ്യാരേജിലേക്ക് മടങ്ങിയെത്തുന്ന ട്രാമുകള്‍, ചുറ്റിലും പഴക്കം ചെന്ന ചെറിയ ചെറിയ കെട്ടിടങ്ങള്‍. ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍. അവയിലെല്ലാം തങ്ങളുടെ ചെറിയ ചെറിയ ദുഖകളും വലിയ സന്തോഷങ്ങളുമായി കഴിയുന്ന ബംഗാളികള്‍....

വൃത്തിഹീനമാണ് കൊല്‍ക്കത്തയുടെ പാതകള്‍. ചളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞ്. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനമായിരുന്നു ഈ നഗരമെന്നത് ആശ്ചര്യപ്പെടുത്തും. പൈതൃകനഗരമെന്ന് , ഇന്നും പഴമയുടെ പ്രൗഡി തനിമചോരാതെ നിലനിര്‍ത്തുന്നുവെന്നെല്ലാം പലരും വാഴ്ത്താറുണ്ട് ഈ നഗരസൗന്ദര്യത്തെ. ഈ നഗരത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ നമുക്ക്് സ്വയമാശ്വസിക്കാനായി പറയാം. പക്ഷെ മനസാക്ഷി അതിന് പൂര്‍ണമായും അനുവദിക്കില്ല. മുപ്പത്തഞ്ച് വര്‍ഷത്തോളം കാലം ഇടത്പക്ഷവും പിന്നെ ഇപ്പോള്‍ തൃണമൂലും മുമ്പ് കോണ്‍ഗ്രസും ഭരിച്ച ബംഗാളിലെവിടെയാണ് മാറ്റമെന്ന് പലവുരു മനസില്‍ ചോദിച്ചു.

കൊല്‍ക്കത്തയുടെ നിരത്ത് പൂര്‍ണമായും വിജനമാകുന്നില്ല. മാതൃഭൂമിയിലെ ക്യാമറാമേന്‍ മുകേഷ് തന്റെ ഗോപ്രോയില്‍ കൊല്‍ക്കത്തയുടെ രാത്രിക്കാഴ്ച്ചകള്‍ ഒന്നൊന്നായി പകര്‍ത്തിക്കൊണ്ടിരുന്നു. എത്രനേരം കൊല്‍ക്കത്തയുടെ തെരുവിലൂടെ ആ രാത്രി പാതിരാ പിന്നിട്ടിട്ടും എത്രനടന്നുവെന്നറിയില്ല.

കഴിഞ്ഞദിവസത്തെ ഉറക്കമില്ലായിമ, പകല്‍ മുഴുവനും ലൈവ് നിന്നതിന്റെ ക്ഷീണം, അടുത്തദിവസം പുലര്‍ച്ചെ വീണ്ടും അതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ...എല്ലാം കൂടി ചേര്‍ന്നപ്പോള്‍ തിരിച്ച് റൂമിലേക്ക് പോകാന്‍ പലരും തിരക്ക് കൂട്ടി. കണ്ട് നടന്ന് മതിയാവാതെ, കൊല്‍ക്കത്തയുടെ രാത്രിവിശേഷങ്ങള്‍ അടുത്തരാത്രിയിലേക്ക് ബാക്കിവെച്ച് തിരികെ ഹോട്ടല്‍ മുറിയിലേക്ക്..
.
...
തെരുവുറങ്ങാത്ത കൊല്‍ക്കത്ത  (ഭാഗം 1) ഇവിടെ വായിക്കാം


Wednesday, 27 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )


ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന മാര്‍ക്കറ്റുകളില്‍ എല്ലാം ഒറ്റക്ക് നടന്നാല്‍ പൊരെന്ന് തോന്നിപ്പിക്കുന്ന ചില നഗരങ്ങള്‍.
കൊല്‍ക്കത്ത അത്തരത്തിലൊന്നാണ്.
ട്രാമുകളില്‍, ചവിട്ടിവലിക്കുന്ന റിക്ഷകളില്‍, വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെ പാര്‍ക്കില്‍ കൂടെയിരിക്കാന്‍, കൂടെ സഞ്ചരിക്കാന്‍ ഒരാള്‍ കൂടെ വേണമെന്ന് തോന്നിപ്പിക്കുന്ന നഗരം.
Sketch : Sanub Sasidharan

കൊല്‍ക്കത്ത.
പണ്ട് മുതലേ ഫാസിനേറ്റിങ് നഗരമെന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്ത് ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്ന നഗരം. പക്ഷെ ആഗ്രഹിച്ചപോലെയല്ല കൊല്‍ക്കത്ത നഗരത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗികആവശ്യത്തിനാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. കടുത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയെ വിഴുങ്ങിയ ഒരു ജനുവരിയില്‍.
സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാനത്തെ, ഏറ്റവും നിര്‍ണായകമായ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആ യാത്ര. ക്യമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനൊപ്പം.
വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യാത്ര പുറപ്പെട്ടത് രാത്രി പത്ത് കഴിഞ്ഞശേഷം.
പിറ്റേന്ന് രാവിലെ 10 മണിക്കാണ് തീവണ്ടി കൊല്‍ക്കത്തയിലെത്തേണ്ടത്. എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയതിനാല്‍ ഉച്ചകഴിയുമെന്ന് ഏതാണ്ട് ഉറപ്പ്. രാത്രിയില്‍ തീവണ്ടി ഭക്ഷണവും കഥപറയലുമെല്ലാം കഴിഞ്ഞ കിടന്നുറങ്ങി. രാവിലെ ചായയുമായെത്തിയ അറ്റന്റര്‍മാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. സമയം 7 മണി ആയിരിക്കുന്നു. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്തെ കാഴ്ച്ചകള്‍ ഒന്നും വ്യക്തമല്ല. വിസിബിലിറ്റി എന്നത് അത്രമാത്രം കുറവാണ്. ഏറിയാല്‍ ഒരു രണ്ട് മീറ്റര്‍ എന്ന അവസ്ഥ. ജാക്കറ്റ് ധരിച്ച് മെല്ലെ വാതിലിന്റെ അരികിലെത്തി. ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയാണ്. ഏതോ കടുക് പാടത്തിന് നടുവിലാണ് തീവണ്ടി. മുന്നില്‍ നില്‍ക്കുന്ന ആള്‍രൂപങ്ങള്‍ പോലും വെറും മിന്നായം പോലെ തോന്നിക്കുന്നു. തീവണ്ടി എവിടെയത്തി ഒന്ന് ഒരു രൂപവുമില്ല. രാത്രിയില്‍ കൂറേ ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു. വൈകിയാലും വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ എത്തുമെന്ന് ആശ്വസിച്ചു. അരമണിക്കൂറിനുശേഷം ചൂളം വിളിച്ച് തീവണ്ടി മഞ്ഞിനെ വകഞ്ഞ്മാറ്റി മെല്ലെ മുന്നോട്ട് യാത്രയായി. വളരെ പതുക്കെയാണ് യാത്ര. നേരം 9.30 പിന്നിട്ടപ്പോളാണ് അടുത്ത സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയത്. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയെടുത്ത് സ്റ്റേഷന്റെ പേര് വായിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസവും ആശ്വാസവുമെല്ലാം ആവിയായി. അലഹബാദ് സ്‌റ്റേഷനിലാണ് തീവണ്ടി എത്തിയിരിക്കുന്നത്. ഡല്‍ഹി വിട്ടാല്‍ ആ തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് അലഹബാദിലാണ്. കഴിഞ്ഞ 12 മണിക്കൂര്‍കൊണ്ടാണ് ഡല്‍ഹിക്ക് ശേഷമുള്ള ആദ്യ സ്റ്റോപ്പില്‍ തീവണ്ടിയെത്തിയത്. അതും അവസാനസ്റ്റേഷനായ ഹൗറയിലെത്തേണ്ട സമയത്ത് !
ഇനിയെപ്പോള്‍ ബാക്കിസ്‌റ്റേഷനുകള്‍ ഓടി തീര്‍ക്കുമെന്ന ചിന്ത, കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് കൊല്‍ക്കത്തിയിലെത്തുമോയെന്ന ആശങ്ക, എല്ലാംകൂടി ഞങ്ങളെ അസ്വസ്ഥമാക്കി. നമുക്ക് എന്തുചെയ്യാനാവും എന്ന് സനോജിന്റെ സ്വയം ആശ്വസിക്കല്‍.
നേരം പോകും തോറും കാഴ്ച്ചയും മെല്ലെ തെളിഞ്ഞുതുടങ്ങി. തീവണ്ടിയുടെ വേഗതയും കൂടിവന്നു. വൈകുന്നേരത്തോടെ നേതാക്കള്‍ എല്ലാം സമ്മേളനത്തിനെത്തി തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്ന് വാര്‍ത്തകളും വന്നുതുടങ്ങി. നേരത്തെ അവിടെയെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്തകള്‍ ശേഖരിച്ചു. മുറിഞ്ഞുപോകുന്ന നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തീവണ്ടിയിലിരുന്ന് വാര്‍ത്ത കൈമാറി. തീവണ്ടി അപ്പോഴും എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന യാതൊരുവിധ ധാരണയുമില്ലാതെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ വശ്യത കാണിച്ച് അനശ്ചിതമായി വൈകിയോടുന്നു.
മനോഹരമാണ് ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍. പച്ചപ്പ് നിറഞ്ഞതും വരണ്ട് തരിശ്ശിട്ടതുമായ നിരവധി പ്രദേശങ്ങള്‍. പാടത്ത് ചാണകവറളികൊണ്ടും പുല്ലുമേഞ്ഞുമെല്ലാം നിര്‍മിച്ച കുടിലുകള്‍. അനന്തമായി നീളുന്ന നടവഴികള്‍. പൊട്ടിപൊളിഞ്ഞ് റോഡുകള്‍. സൈക്കളിലും ഉന്തുവണ്ടികളിലുമെല്ലാം കയറി യാത്രചെയ്യുന്ന മനുഷ്യര്‍. പാടത്തും റോഡിലും പറമ്പിലുമെല്ലാം ലകഷ്യമില്ലാതെ ലഞ്ഞ്‌നടക്കുന്ന പശുക്കള്‍, കാളകള്‍. ഒറ്റ്ക്ക് നില്‍ക്കുന്ന മരങ്ങള്‍, ഇലകൊഴിഞ്ഞ് മരച്ചില്ലകള്‍.... മേനോഹരമായ പെയിന്റിങ് പോലയൊണ് പലയിടങ്ങളുമെന്ന് തോന്നിപോകും. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ തീവണ്ടിയുടെ വേഗവും കുറഞ്ഞ് തുടങ്ങി, മഞ്ഞ് വീഴാനും തുടങ്ങി. അപ്പോഴും ഇനിയുമെത്രദൂരമെന്ന് മൊബൈല്‍ ആപ്പില്‍ നോക്കി ഇരിക്കുകയാണ് സനോജ്.
18 മണിക്കൂര്‍ വൈകി, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു ഹൗറ സ്റ്റേഷനിലെ 5 ആം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക 30 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കൊടുവില്‍ രാജധാനി ഓടിത്തളര്‍ന്ന് വന്ന് നിന്നപ്പോള്‍....

നീണ്ടയാത്രയുടെ ക്ഷീണത്തില്‍ ലൈവ് യുവും ക്യാമറയും ട്രൈപ്പോഡും ബാഗുമെല്ലാം തൂക്കി പുറത്തിറങ്ങി ടാക്‌സിക്കായി ഉള്ള കാത്ത് നില്‍പ്പ്. ഇനി വെറും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മോണിങ് ഷോയില്‍ ലൈവിന് കയറി നില്‍ക്കണ്ടെയെന്ന ചിന്തയും ഉറക്കക്ഷീണവുമായി ഞങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റിന് സമീപത്തെ ഹാട്ടലിലേക്ക് യാത്രയായി. രാത്രിയുടെ കൊല്‍ക്കത്ത അത്രമനോഹരിയല്ലെന്ന് മനസിലാക്കി തന്ന കാഴ്ച്ചകള്‍. റോഡരികലും പാലത്തിന്റെ ചുവട്ടിലും അരിക് ചേര്‍ത്ത് നിര്‍ത്തിയ സൈക്കിള്‍ റിക്ഷകളിലുമെല്ലാം ചുരുണ്ട് കൂടിയുറങ്ങുന്ന ആളുകള്‍....