Search This Blog

Friday, 20 December 2024

ഉർവി - കളി,ചിരി, പ്രകൃതി

ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു. 

ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ മറ്റൊരാളുമായി  മുറി പങ്കിടുകയെന്നത് വലിയ ബുദ്ധമുട്ടുള്ള ഒന്നാണെങ്കിലും എന്തോ ഇക്കയുമായി പെട്ടെന്ന് തന്നെ ജെല്ലായി. ടെൻറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹം സമ്മാനിച്ച പുഞ്ചിരിയായിരിക്കാം ഒരുപക്ഷെ ആശങ്കകൾ അകറ്റിയത്.

ടെൻറിന് മുകളിൽ മഴതുള്ളികൾ പതിക്കുന്ന ശബ്ദം ഉറക്കത്തെ പലപ്പോഴും തടസപ്പെടുത്തി. മഴകനക്കുന്നതിനൊപ്പം തന്നെ വെള്ളചാട്ടത്തിൻറെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. സമീപത്ത് എവിടെയോ ആണ് വെള്ളച്ചാട്ടം എന്ന് തീർച്ച. രാത്രി ആയതിനാൽ വരുമ്പോൾ അത് കാണാനായില്ല.

പുലർച്ച ആറര ആയപ്പോൾ തന്നെ എഴുന്നേറ്റ് ടെൻറിൻറെ കവാടം തുറന്നു. പുറത്ത് മൊത്തം കോടമഞ്ഞാണ്. നേരെ കണ്ണുതുറന്നത് വെള്ളച്ചാട്ടത്തിൻറെ മനോഹാരിതയിലേക്ക്. ഇത്രയും അടുത്തായിരുന്നോ വെള്ളച്ചാട്ടമെന്ന് അറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. അമ്പതടിയിലേറെ പൊക്കത്തിൽ നിന്നാവണം ആ വെള്ളം താഴേക്ക് പതിക്കുന്നത്. രണ്ട് ദിവസം നിർത്താതെ പെയ്യുന്ന മഴയായതിനാൽതന്നെ വെള്ളത്തിൻറെ അളവും കൂടുതലാണ്.

പതിയെ പുറത്തിറങ്ങി.

രതിയെ വിളിച്ചുണർത്തി ബാഗിൽ നിന്ന് ബ്രഷും പേസ്റ്റുമെടുത്ത് പുറത്ത് കറങ്ങി നടന്നു. അപ്പോഴേക്കും വിനയ് ഉണർന്ന് പുറംകാഴ്ച്ചകളിൽ മുഴുകി ധ്യാനത്തിലെന്നപോലെ നിൽക്കുന്നു. ഇക്കയും കൂടെ ചേർന്നു. ഉർവിയിൽ ആരും ഉണർന്നിട്ടില്ല. ചായവല്ലതും വെക്കണമെങ്കിൽ അവർ ഉണർന്ന് അടുക്കള തുറക്കണം. രാവിലെ 7 മണിക്ക് വർക്ക് ഔട്ടും 8 മണിക്ക് മെഡിറ്റേഷനും എന്നാണ് ഉർവിയുടെ ചിട്ട. എന്നാലിന്ന് - ഞങ്ങളുകാരണമാണോ എന്തോ - അവരതിൽ മാറ്റം വരുത്തി, എല്ലാം 9 മുതലാക്കി.

വൈകാതെ രതിയും സൌമ്യയും കൂടെ ചേർന്നു. അട്ടയെ ഭയന്ന് യാത്രകൾ തന്നെ വെറുത്തുപോയെന്ന് തോന്നുന്നു കീർത്തി. 8 ഏക്കറുള്ള ഉർവിയുടെ പലഭാഗത്തും ടെൻറുകൾ കാണാം. അതിനുള്ളിലാണ് ഈ കമ്മ്യൂണിറ്റിയിലെ എല്ലാവരും രാത്രി തങ്ങുന്നത്. ഫാനോ എസിയോ സൃഷ്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്ന് മാറി  പ്രകൃതിയുടെ ശബ്ദത്തിലലിഞ്ഞ് സ്വസ്ഥമായുള്ള നിദ്ര.


മുന്നിൽ കണ്ട നനഞ്ഞ്, ചളിയിൽ പുതഞ്ഞ് കിടക്കുന്ന നടവഴികളിലൂടെയെല്ലാം നടന്നു. ഇതിനിടെ കുറുമി എന്ന് പേരിട്ട നായ ഒപ്പം കൂടി. പെൺപട്ടിയാണ്. അവൾക്കെപ്പോഴും ചൂട് വേണം. ഒന്നുകിൽ നമ്മളുടേത്, അല്ലെങ്കിൽ അടുപ്പിൻറെ ചൂട്. ഓടിവന്ന് അവൾ ചാടിമടിയിൽ കയറിയതോടെ ഉടുപ്പെല്ലാം ചളിയായി. സ്നേഹത്തിൻറെ അടയാളമാണതെല്ലാം. എപ്പോഴും വൃത്തിയോടെ, ശുഭ്രമായിരിക്കുന്ന ഒന്നല്ലല്ലോ സ്നേഹവും ഇഷ്ടവുമെല്ലാം. സ്നേഹം മൂത്ത് ശരീരത്തിലും മനസിലും നമ്മൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളും മുറിവുകളുമെല്ലാം അതിൻറെ അടയാളങ്ങളല്ലേ.

നിറഞ്ഞൊഴുകുന്ന തോടിന് സമാന്തരമായി നടന്നു.  അപ്പോഴേക്കും കാലിൽ നിറയെ അട്ടകൾ. അങ്ങനെ അട്ടകൾക്ക് തീറ്റകൊടുത്ത് നടന്ന് ഒരു പുൽമേടിലെത്തി. അവിടെ അൽപ്പം മുകളിലായി ഒരു ഊഞ്ഞാൽ. എല്ലായിടത്തും വഴികാട്ടിയായി കുറുമിയുണ്ട്. അവാളാണ് ഇവിടേക്കും വഴി നടത്തിയത്. പുൽമൈതാനത്ത് നിന്ന് ഉയർന്ന പ്രദേശത്താണ് ഊഞ്ഞാലുള്ളത്. അവിടേക്ക് കയറാൻ ഒരു മരത്തിൻറെ കോണിയുണ്ട്. അതിൽ വലിഞ്ഞ്കേറി ഊഞ്ഞാലിനരികിലെത്തി. പിന്നെ ഫോട്ടോയെടുപ്പായി, കളിചിരിയായി. കുറുമിയാകട്ടെ ഒരു പന്തും കടിച്ച് പിടിച്ച് അവളുടെ ലോകത്തും.

കറക്കമെല്ലാം കഴിഞ്ഞ് തിരിച്ച് ഉർവിയിലെത്തുമ്പോൾ അവിടെ സ്ട്രച്ചിങ് എക്സർസൈസുകൾ നടക്കുന്നു. ഉർവിയുടെ സ്ഥാപകനായ ബോധിയാണ് നേതൃത്വം നൽകുന്നത്. ഞങ്ങളും ചേർന്നു. വിവിധ തരം പുഷ് അപ്പുകൾ ബോധി പരിചയപ്പെടുത്തി. കഠിനമായിരുന്നെങ്കിലും വല്ലാത്ത എനർജി നൽകുന്നതായിരുന്നു. സ്ട്രച്ചിങ്ങിന് ശേഷം ഗദ ഉപയോഗിച്ചുള്ള കസർത്തുകളായി. പലഭാരത്തിലുള്ള ഗദകൾ. ശരീരം മൊത്തം വലിച്ചിളക്കി ഒരുവിധമായിപ്പോൾ തളർന്ന് ഇരിപ്പായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തി. 

വട്ടത്തിലിരുന്ന് മൌന പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷണം വിളമ്പി. പയർ വർഗങ്ങൾ മാത്രം ഇട്ട് വേവിച്ച പ്രാതൽ. ഒപ്പം കുടിക്കാൻ റാകി കുറുക്കിയതും. പറയാതെ വയ്യ, വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഇതിനൊപ്പം തന്നെ സംഭാഷണവും ആരംഭിച്ചു.

എന്താണ് ധ്യാനം,എന്താണ് ഈഗോ, എന്തിനെയാണ് ഒരുവൻ തേടുന്നത്. രതിയും ബോധിയും തമ്മിൽ ചൂടേറിയ ചർച്ച. ഒരുവൻ എങ്ങനെ അവൻറെ ഈഗോയെ അകറ്റിനിർത്തും, ഒന്നിലും ഇടപെടാതെ ഒരുവന് എങ്ങനെ കഴിയാൻ സാധിക്കും...അങ്ങനെ ചോദ്യവും ഉത്തരവും മറുചോദ്യവുമെല്ലാം നീണ്ടു.

"ഇന്ന് ഈ നിമിഷം വരെയുള്ള തിരച്ചിലിൽ താങ്കൾ ആരാണ് ബോധി....?"

ചോദ്യത്തിന് മുന്നിൽ കുറച്ച് സമയം ആലോചിച്ചിരുന്നു, പിന്നാലെ ബോധി പറഞ്ഞു.

" ഇവിടെ കുറേ കുമിളകൾ ഉണ്ടെന്ന് കരുതുക. അതിനുമുകളിൽ വേറെയും കുമിളകൾ. അതിലെന്നിലേക്ക് വീഴുന്ന വെളിച്ചം ആ കുമിളകളെ എല്ലാം പ്രകാശിപ്പിക്കും. ആ വെളിച്ചം സ്വയം പ്രകാശിക്കുകയും ചെയ്യും. ആ വെളിച്ചമാണ് ഞാൻ..."

(ഉത്തരം വളരെ രസകരമായി തോന്നിയെങ്കിലും എനിക്ക് ദഹിച്ചിട്ടില്ല.)

പുറത്ത് അപ്പോഴും മഴപെയ്യുന്നു. പുറത്തിറങ്ങി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അസാധ്യമായി. അതിനാൽ വെള്ളചാട്ടം കാണാൻ പോകാമെന്നായി. മഴയത്തെ അസഹനീയമായ തണുപ്പ് കാരണം ആദ്യം വെള്ളച്ചാട്ടത്തിൽ കുളിക്കണോയെന്ന് പലരും സംശിയിച്ചെങ്കിലും ഒടുവിൽ കുളിക്കാൻ തന്നെ തീരുമാനിച്ചു. ചെളിനിറഞ്ഞ പാതയിലൂടെ ഒരുമിച്ച് വെള്ളച്ചാട്ടത്തിലേക്ക് നടന്നു. കൂട്ടിന് ഉർവിയിലെ അന്തേവാസിയായ അനുഗ്രഹും വന്നു. 

മുകളിൽ നിന്ന് പലതട്ടുകളായി വീഴുന്ന വെള്ളച്ചാട്ടം താഴയെത്തുമ്പോൾ രണ്ട് ദിശകളിലേക്ക് തിരിയുന്നു. ആദ്യം ഇടത് വശത്തെ ചെറിയ വെള്ളചാട്ടത്തിലേക്കാണ് അനുകൊണ്ടുപോയത്.  കാരണം അവിടെയാണ് കൂടുതൽ സുരക്ഷിതം. അവിടെ കുത്തിവീഴുന്ന വെള്ളത്തിന് താഴെ എത്രതവണ പോയി നിന്നെന്ന് ഓർമയില്ല. ശുദ്ധമായ വെള്ളത്തിന് കീഴിൽ ശരീരവും മനസും നനച്ച് അങ്ങനെ...

പിന്നാലെ പാറകെട്ടുകൾക്കിടയിലെ ഒഴുക്കുവെള്ളവും ചാടികടന്ന് വലിയ വെള്ളചാട്ടത്തിന് കീഴേക്ക്. അവിടെയിരുന്നു കുളിച്ചു. നല്ല തണുപ്പുകാരണം വിറക്കാൻ തുടങ്ങി. ശരീരത്തിലെ ഓരോ മസിലുകളും  വിറയാർന്ന് നൃത്തംവെയ്ക്കാൻ തുടങ്ങി. ഒരുമണിക്കൂറോളം നീണ്ടു നിന്നു വെള്ളച്ചാട്ടത്തിലെ കുളി.

തിരികെ ഉർവിയെത്തി വട്ടംവളഞ്ഞിരുന്നു. വെള്ളത്തിലെ കളികൾ കാരണമാവണം നല്ല  വിശപ്പ്. പ്രാതൽ വൈകിയതിനാൽ തന്നെ ഉച്ചഭക്ഷണവും വൈകി. മൂന്ന് മണിയായി ഭക്ഷണം വിളമ്പുമ്പോൾ. പുലാവ് ആയിരുന്നു. കമ്മ്യൂണിറ്റിയിലെ ആളുകൾ തന്നെയാണ് ഊഴമിട്ട് ഭക്ഷണം തയ്യാറാക്കുന്നതുമെല്ലാം. കമ്മ്യൂണിറ്റിയിൽ നമ്മൾ ചെയ്യേണ്ടുന്ന ഓരോ ജോലിക്കും കൃത്യമായ അസൈനമെൻറുകൾ ഉണ്ട്. അടുത്തദിവസത്തേക്കുള്ള ചുമതലകൾ തലേന്നാൾ രാത്രി എല്ലാവരും ചേർന്ന് തീരുമാനിച്ച് ബോർഡിൽ എഴുതിയിടും. വേണമെങ്കിൽ അതിഥികൾക്കും അവർക്കൊപ്പം ചേരാം. 

ഭക്ഷണത്തിന് ശേഷം ഇനി കളികളുടെ സമയമാണ്. മഴയായതിനാൽ തന്നെ അകത്തിരുന്നുള്ള കളികൾ മാത്രമേ സാധിക്കു. മാഫിയ കളിക്കാനായിരുന്നു തീരുമാനം. ആദ്യമായിട്ടാണ് ആ കളിയെകുറിച്ച് കേൾക്കുന്നത് തന്നെ. ബോധിയും തേജയും കളി വിവരിച്ചുതന്നു. 

ഒരു ഗ്രാമത്തിലെ ഓരോ രാവും പുലരുന്നത് ഒരാളുടെ കൊലപാതക വാർത്തയോടെയാണ്. മാഫിയ ആളുകളെ രാത്രിയിൽ കൊല്ലുന്നു, ഡോക്ടർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു, ചിലപ്പോൾ വിജയിക്കുന്നു, ഡിറ്റക്ടീവ് മാഫിയകളെ കണ്ടെത്തുന്നു. നേരം പുലരുമ്പോൾ ഗ്രാമവാസികൾ എല്ലാവരും ചേർന്ന് വാദിച്ചും പ്രതിരോധിച്ചും വോട്ടിട്ട് മാഫിയകളെ ഒന്നൊന്നായി പുറത്താക്കുന്നു. പുറത്താക്കപ്പെടുന്നവരിൽ നിഷ്കളങ്കരും എന്തിന് ഡോക്ടറും ഡിറ്റക്ടീവുമെല്ലാം കാണും. ആരെല്ലാം എന്തെല്ലാമാണ് എന്ന് അറിയുന്നത് ദൈവത്തിന് മാത്രം. 

രണ്ട് തവണ കളിച്ചു. മാഫിയ ആഞ്ഞുപിടിച്ചതിനാൽ രണ്ടാമത്തെ മത്സരത്തിൽ ഡിറ്റക്ടീവായ ഞാൻ ആദ്യമേ കളംവിടേണ്ടി വന്നു. പിന്നെ പുറത്തിരുന്ന് കളി ആസ്വദിക്കലായിരുന്നു. വൈകാതെ സൌമ്യയും പുറത്തായി വന്നതോടെ രസമായി.

ഒരുവൻറെ ഏകാഗ്രതയേയും നിരീക്ഷണപാടവത്തേയും പരീക്ഷിക്കുന്ന ഗെയിമാണ് മാഫിയ. ഒരു നേരിയ ചലനം, പതിഞ്ഞ ശബ്ദം, കണ്ണുകളിലെ മാറ്റം എന്നിവയെല്ലാം അപഗ്രഥിച്ചാണ് കള്ളനെ പിടികൂടുന്നത്. 

കളി കഴിഞ്ഞപ്പോൾ ഏറെ വൈകി. അതോടെ അത്താഴമൊരുക്കലും. അത്താഴമാവുന്നതിൻറെ ഇടവേളയിൽ ടെൻറിലേക്ക് മടങ്ങി. നാളെ രാവിലെ തന്നെ മടങ്ങണം, അതിനാൽ ബാഗ് പാക്ക് ചെയ്യണം. ബാഗെല്ലാം പാക്ക് ചെയ്ത് ഒന്ന് വി ശ്രമിച്ചശേഷം വീണ്ടും ഉർവിയിലേക്ക്. 

ഉർവിയിൽ നിന്ന് ഗിറ്റാറിൻറെ ശബ്ദം ഒഴുകിവരുന്നു. അവിടെ സംഗീതത്തിൻറെ സമയമായി. പലരും നന്നായി പാടുന്നു, മറ്റുള്ളവർ സംഗീതം ആസ്വദിക്കുന്നു. ഏതെല്ലാം ഭാഷകളിൽ അവർ പാടി..

തമിഴ്, ഹിന്ദി, തെലുഗു, മലയാളം, ഉറുദു,ഇംഗ്ലീഷ്...പിന്നെ ജാപ്പനീസും.

അയൂമി എന്ന ടോക്കിയോക്കാരിയാണ് ജാപ്പനീസ് സംഗീതം പരിചയപ്പെടുത്തിയത്. പഠനത്തിന് ശേഷം ലോകം ചുറ്റുന്നതിനിടെ ഇവിടെ യാദൃശ്ചികമായി എത്തിചേർന്ന അയൂമി പിന്നീട് വീണ്ടും ഇങ്ങോട്ടേക്ക് തിരികെ വരികയായിരുന്നു. ഇപ്പോൾ ഉർവിയിലെ കമ്മ്യൂണിറ്റിക്കൊപ്പം അയൂമിയും. പാട്ട് പാടുന്നതിനൊപ്പം തന്നെ ആക്ഷനും കൊണ്ട് അയൂമി ആ പാട്ടനുഭവം മനോഹരമാക്കി. പാടുക മാത്രമല്ല, നന്നായി ഓടക്കുഴൽ വായിക്കുകയും ചെയ്യും അയൂമി.

പാട്ടിനൊടുവിൽ അത്താഴമെത്തി. സൂപ്പും ബ്രഡും മുട്ടയുമായിരുന്നു അന്നത്തെ അത്താഴം. അത്താഴത്തിന് ശേഷം അൽപനേരം കൂടി സംസാരിച്ചിരുന്നു. 

പുറത്ത് തണുപ്പ് ഏറുന്നു. മഴ ഏറെകുറെ മാറിക്കഴിഞ്ഞു. നാളെ മുതൽ മാനം തെളിഞ്ഞിരിക്കുമെന്ന് ബോധി പറഞ്ഞപ്പോൾ തെളിവെയിലിൽ ഉർവിയുടെ സൌന്ദര്യം ആസ്വദിക്കാനാവാത്തതിൻറെ നിരാശയായിരുന്നു പലരിലും. തെളിഞ്ഞുതുടങ്ങിയ ആകാശത്ത് ചന്ദ്രനും വ്യാഴവും വേട്ടക്കാരനുമെല്ലാം പ്രത്യക്ഷപ്പെട്ടു. അന്നത്തെ രാത്രിയിലെ  (ഡിസം 14,2024) ഉൽക്കകളുടെ ആകാശദൃശ്യം കാണാനാവുമെന്ന പ്രതീക്ഷയേറി. പലരും ക്ഷീണിച്ചിരുന്നു, കഠിനമായി തുടങ്ങിയ തണുപ്പിൽ ആ ക്ഷീണം എല്ലാവരേയും വേഗത്തിൽ ഉറക്കി. ആരും ഉൽക്കയുടെ ദൃശ്യങ്ങൾ കാണാനായി രാത്രിയിൽ ഉണർന്നില്ല.

അവസാനദിവസം രാവിലെ ഉണരുമ്പോൾ ആകാശത്ത് സൂര്യവെളിച്ചം. കിഴക്കേ മലയുടെ മുകളിൽ സ്വർണനിറം . വെള്ളച്ചാട്ടവും ഗിരിപർവ്വങ്ങളും മരങ്ങളും നീലാകാശവുമെല്ലാം തെളിഞ്ഞുകാണാം. സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ തുടങ്ങിയതോടെ പുല്ല് മേഞ്ഞ കുടിലുകളുടെ മുകളിൽ നിന്ന് ആവി പറക്കാൻ തുടങ്ങി.

ഇനി മടങ്ങാനുള്ള സമയമാണ്. 

ബ്രേക്ക്ഫാസ്റ്റിന് മുന്നോടിയായി മെഡിറ്റേഷൻ ചെയ്തു. കഴിഞ്ഞ ദിവസം ഉർവിയിലെ മെഡിറ്റേഷൻ തന്നെ മുടങ്ങിയിരുന്നു. 

(ഞങ്ങളുടെ വരവോടെ ഉർവിക്കാർ അത് പോലും മറന്നുവെന്നായിരുന്നു ഞങ്ങൾക്കിടയിലെ കളിയാക്കൽ)

അവസാനദിവസത്തെ പ്രാതൽ - പൊങ്കലും റാകി കുറുക്കിയതും പിന്നെ പാഷൻ ഫ്രൂട്ടും- കഴിച്ചശേഷം ചെറിയകുശലം പറച്ചിൽ. 

ഉർവിയിലെ മഴദിനങ്ങളുടെ ഓർമയ്ക്കായി പിന്നെ എല്ലാവരും ചേർന്നൊരു പടം എടുത്തു. ഹരിയെന്ന് ആധാറിൽ പേരുള്ള ബോധി,ബോധിയുടെ അനുജൻ ജെയ്കുട്ടൻ, എംബിബിഎസ് വിദ്യാർത്ഥിനിയായ പുൽപ്പള്ളിക്കാരി സ്നേഹ, കണ്ണൂർ സ്വദേശിയായ അനു, വിശാഖപട്ടണത്ത് നിന്ന ജോലി രാജവെച്ച് ഉറുവിയിലെത്തിയ ഗാതം, ബോധിയുടെ സഹപാഠിയായ തേജസ് എന്ന തേജു, അയൂമി, തേജ, കോഴിക്കോട് നിന്ന് എത്തിയ ജാബിറും മനാഫും പിന്നെ ഞങ്ങൾ ആറ് പേരും.. അങ്ങനെ സ്നേഹത്തിൻറെ, സൌഹൃദത്തിൻറെ പങ്ക്പറ്റിയവർ എല്ലാവരും ഒറ്റ ഫ്രെയിമിൽ. ഡീപ് ലൌ സെഷന് വീണ്ടും വരണമെന്ന ക്ഷണം.

പരസ്പരം പുണർന്ന് എല്ലാവരോടും യാത്ര..

വെട്രിയോടും കുറുമിയോടും കാലിൽ നക്കുമെങ്കിലും ഒട്ടും അടുപ്പിക്കാത്ത രാജയെന്ന എട്ടുമാസം പ്രായമുള്ള ബെൽജിയം മലിനോയിസ് ഡോഗിനോടും യാത്രപറഞ്ഞു. 

ഇരുവശത്തും ചെഞ്ചീരകൾ നിറഞ്ഞ, കാറ്റാടി മരംവെട്ട് അതിരുതീർത്ത മൺപടികളിലൂടെ പടിയിറക്കം. മരപ്പാലവും കടന്ന് തിരികെ കാട്ടിൽ നിന്ന് പുറം ലോകത്തേക്ക്. മനസിൽ നിറയെ ഉർവിയുടെ സൌന്ദര്യമുണ്ട്, വെള്ളച്ചാട്ടത്തിൻറെ, അരുവിയുടെ ഒഴുക്കുണ്ട്. കാലിൽ നിറയെ അട്ടപകർന്നെടുത്ത സ്നേഹത്തിൻറെ പാടുകളുണ്ട്, ചൊറിച്ചിലുണ്ട്. 

അതിലേറെ, എവിടെയോ ഒരു കരട് പോലെ നിരാശയും സങ്കടവും....


Wednesday, 18 December 2024

ഉർവി - തന്നിലേക്ക് ഒരു യാത്ര

ഓരോ യാത്രയും ഒരുതരത്തിൽ ഭാരം ഇറക്കി വെക്കലാണ്. നമ്മളെ തന്നെയുള്ള ഇറക്കിവെക്കൽ. നമ്മുടെ സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ഉത്കണ്ഠകൾ, അങ്ങനെയങ്ങനെ എല്ലാം ഒന്ന് താൽക്കാലികമായി എങ്കിലുമുള്ള ഇറക്കിവെക്കൽ. ആ യാത്ര ദൂരങ്ങളിലേക്ക് തന്നെ ആകണം എന്നില്ല.ചുറ്റുമുള്ള എന്തിലേക്കും എവിടേക്കുമാവാം. അവനവനിലേക്ക് തന്നെയുള്ള യാത്രയുമാവാം അത് എന്ന് ബോധ്യപ്പെടുത്തിയ ഒരു യാത്രയെ കുറിച്ചാണ് ഇത്തവണ.

മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയിലേക്ക് മടങ്ങുക എന്നാൽ അവനവനിലേക്ക് തന്നെ തിരിച്ചു പോവുക എന്നതുകൂടിയാണ്. ഭൂമിയുടെ , പ്രകൃതിയുടെ, മനുഷ്യന്റെ തന്നെ ആത്മാവ് തേടിയുള്ള യാത്ര. 

ഉർവി എന്നാൽ ഭൂമി എന്നാണ്. അവിടേക്കുള്ള യാത്രയും അഹംഭാവത്തിൻ്റെ ആടയാഭരണങ്ങൾ അഴിച്ചുവെച്ച് അവനവനിലേക്ക് തന്നെയുള്ള തിരിച്ചിറക്കമാവുന്നത് അതുകൊണ്ട് തന്നെയാണ്.

മലകളുടെ താഴ്‌വരയിലെ ചെറിയ അരുവിയുടെ ഓരം പറ്റിയുള്ള ഒരു ചെറിയ കുടിൽ. അവിടെ കുറച്ച് മനുഷ്യർ, മൃഗങ്ങൾ, സസ്യജാലങ്ങൾ.അത്രയുമാണ് ഉർവി. എന്നാൽ അത്ര മാത്രമാണോ ഉർവി? അല്ല. 

ഒരുവൻ്റെ ഉള്ളിൽ അങ്കുരിച്ച അഹങ്കാരത്തെ, അവൻ അണിഞ്ഞിരിക്കുന്ന അധികാരത്തിൻ്റേയും ഡിഗ്രികളുടേയും മേലങ്കികളെ നിശബ്ദമായി അഴിച്ച് വെപ്പിച്ച് അവൻ്റെ യഥാർത്ഥ സ്വത്വത്തിലേക്ക് വഴിനടത്തുന്ന ഇടം. 

ഏതൊരു യാത്രയും ഏതെങ്കിലും തരത്തിൽ 'അപകടം' പിടിച്ചതാണ്. പ്രതീക്ഷകളുടെ അപകടം പേറുന്നവ. എന്നാൽ കൊട്ടക്കമ്പൂരിലെ ഉർവിയിലേക്കുള്ള യാത്ര വഴി നീളെ അപകടം ഒളിപ്പിച്ചിരുന്നു. മലയിറങ്ങിയ കോടമഞ്ഞിൽ പുതഞ്ഞ് പാത രാത്രിയിൽ ഒട്ടും കാണാതെ ആയി. ഊഹങ്ങളും പ്രതീക്ഷയും മാത്രം പേറി ആയിരുന്നു അങ്ങോടുള്ള യാത്ര.രണ്ടു മീറ്ററിൽ താഴെ മാത്രം വരുന്ന റോഡിലെ കാഴ്ച്ച പരിധി. മുന്നിൽ റോഡാണോ അതോ ഗർത്തമാണോ എന്നുറപ്പില്ലാതെയായിരുന്നു മൂന്നാറിൽ നിന്ന് മുന്നോട്ടുള്ള ഡ്രൈവ്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് കയറിയും ഇറങ്ങിയും പോകുന്ന റോഡ് റിസർവ്വ് ഫോറസ്റ്റും കടന്ന് ചെറിയ ചെറിയ തമിഴ് ഗ്രാമങ്ങളും കടന്ന് നേരിയ പാതകൾ കടന്ന് കാർ മെല്ലെ നിരങ്ങി നീങ്ങി. വഴിയിൽ കാട്ടുപോത്തുകൾ പുല്ല് തിന്നുന്നു. അവരെ ശല്യം ചെയ്യാതെ, ശബ്ദമുണ്ടാക്കാതെ ഇലക്ട്രിക്ക് കാർ മുന്നോട്ട്.

കാർത്തിക വിളക്ക് ദിവസമായതിനാൽ തന്നെ ഗ്രാമങ്ങളിലെ വീടുകളുടെ മുന്നിലെല്ലാം മൺചിരാതുകൾ തെളിഞ്ഞ് വെളിച്ചത്തിൻ്റെ, ഭക്തിയുടെ കാഴ്ച്ചവിരുന്ന് ഒരുക്കിയിരിക്കുന്നു. ഗ്രാമങ്ങളിൽ ഉത്സവപ്രതീതിയാണ്. അമ്പലങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ, പൂജകൾ നടക്കുന്നു. പാട്ടും വളകച്ചവടക്കാരനും എല്ലാം.

വട്ടവടയും കടന്ന് കൊട്ടക്കമ്പൂരിലെ ഉർവിയുടെ പാർക്കിങ്ങ് ഏരിയയിൽ എത്തുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു. നേരം ഒരുപാട് വൈകിയില്ലെങ്കിലും കടുത്ത കോടമഞ്ഞിൻ്റെ പുതപ്പ് പുതച്ച ഇരുട്ടിൽ രാത്രി ഏറെ വൈകിയ പ്രതീതിയായിരുന്നു. അങ്കമാലിയിൽ നിന്ന് ഒരുമിച്ച് പുറപ്പെട്ട 6 പേർ - ഞാൻ, രതി, അഷറഫ്, സൗമ്യ, കീർത്തി, വിനയ്. ഇവരിൽ നേരത്തെ എത്തിയ അഷറഫ്, സൗമ്യ, കീർത്തി, വിനയ് പാർക്കിക്കിൽ ഞങ്ങൾക്കായി കാത്തുനിൽപ്പുണ്ട്. ഒപ്പം വഴി കാണിക്കാൻ ഉർവി ചുമതലപ്പെടുത്തിയ ഒരാളും. 

കാർ പാർക്കിങ്ങിൽ നിന്ന് ഇനി ഒരു മലയിറങ്ങണം ഉർവിയിലെത്താൻ. കാടിനോട് ചേർന്നുള്ള അടിപാത മഴയും മഞ്ഞും പെയ്ത് ചെളി പിടിച്ചു കിടക്കുകയാണ്. അതിനാൽ തന്നെ നല്ല വഴുക്കലും. വെറും 1.77 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ നടന്ന് തീർക്കാൻ എടുത്തത് ഒരു മണിക്കൂർ സമയം !

മഴയും ഇരുട്ടും അട്ടയും യാത്ര അത്രയേറെ വൈകിപ്പിച്ചു. കയറ്റവും ഇറക്കവും രണ്ട് ചെറു നീർചാലുകളും ഇതിനിടെ താണ്ടി. അപ്പോൾ മാത്രമാണ് 6 മണിക്ക് മുമ്പ് പാർക്കിങ്ങിൽ എത്തിയില്ല എങ്കിൽ വഴിയിൽ എവിടേലും തങ്ങി രാവിലെ 7 മണിക്ക് മാത്രം വന്നാൽ മതി എന്ന ഉർവിക്കാരുടെ മുന്നറിയിപ്പിൻ്റെ അർത്ഥം മനസിലായത്. 

അതിവിദൂരത്തിലല്ലാത്ത ഒരു വെള്ള ചാട്ടത്തിൻ്റെ ആർത്തിരമ്പുന്ന ശബ്ദം ചെവിയിൽ കേൾക്കാം.

"ദാ ആ കാണുന്ന വെളിച്ചമുണ്ടല്ലോ അതാണ് ഉറുവി."

വഴി കാണിക്കാൻ വന്ന ഓട്ടോ ഡ്രൈവർ കൂടിയായ ശ്രീനി ഇരുട്ടിലേക്ക് വിരൽ ചൂണ്ടി. അങ്ങ് ദൂരെ കാടിന് നടുവിലായി, കോടയുടെ മറവിൽ മഞ്ഞ പൊട്ടുപോലെ കാണുന്ന ചെറു വെളിച്ചം. 

"അയ്യോ ഇനിയും കുറേ നടക്കണോ"?

കൂട്ടത്തിലെ മലയാളി അല്ലാത്ത, മലയാളികൾക്കിടയിൽ എപ്പോഴും പെട്ട് പോകുന്ന, കീർത്തിയുടെ സങ്കടം. നടത്തം തുടങ്ങിയപ്പോഴെ ഒഴുക്കുവെള്ളത്തിൽ തൻ്റെ സ്ലിപ്പർ ഒഴുക്കികളഞ്ഞ് ഷൂ ധരിച്ച് കഷ്ടപെട്ടാണ് വഴുക്കുന്ന പാതയിലൂടെ കീർത്തിയുടെ സഞ്ചാരം .

നടന്ന് നടന്ന് വെള്ള ചാട്ടത്തിന് സമീപമെത്തി. അവിടെ നിന്ന് ഇടത്തോട്ട് ഇറങ്ങി ഒരു മരപ്പാലം. അത് കടന്ന് ഉർവിയിലേക്ക്. 

ചെറിയ കുടിലുകൾ, വരിവരിയായി തന്നെ തിരഞ്ഞെത്തുന്ന മനുഷ്യരെ കാത്തിരിക്കുന്ന ടെൻ്റുകൾ. കാറ്റാടി മരം വെട്ടി വരികെട്ടിയ നടപ്പാതയിലുടെ ഉർവി എന്ന മരവും ചളിയും ഗ്ലാസും പുല്ലും കൊണ്ട് പണിത ചെറുകൂട്ടിലേക്ക്.

അകത്ത്, ശരീരം തണുപ്പിക്കാൻ കമ്പിളി പുതപ്പിനടിയിൽ ചുരുണ്ടു കൂടിയ അഞ്ചാറു പേർ. അവർക്കൊപ്പം ഇരുന്നും കിടന്നും നടന്നും ചൂടുപറ്റുന്ന വെട്രിയെന്നും കുറുമി എന്നും പേരുള്ള രണ്ട് നായ്ക്കൾ. പിന്നെ പേരറിയാത്ത രണ്ട് പൂച്ചകളും.

"സ്വാഗതം ഉർവിയിലേക്ക്!"

തേജയും തേജും ചേർന്ന് അതിഥികളെ ചൂടുവെള്ളം തന്ന് സ്വീകരിച്ചു. അട്ടകടിച്ച് ചോരയൊലിച്ച കാലുകളിലേക്ക് സാനിറ്റൈസർ അടിക്കുന്ന തിരക്കിലായി എല്ലാവരും. 

ഉപ്പുമാവായിരുന്നു ഡിന്നർ. എത്തിയ ഉടനെ കഴിച്ചു. ഓരോരുത്തരും അവരുടെ സൗകര്യത്തിന് കഴിക്കൽ അല്ല. ഒരു പാത്രത്തിന് ചുറ്റും വട്ടത്തിലിരുന്ന് ഒരുമിച്ച് പങ്കുവെക്കലാണ്. സ്നേഹവും സൗഹൃദവും പങ്കിടുന്നത് പോലെ തന്നെ പരസ്പരമുള്ള പങ്കുവെപ്പ്. 

പിന്നാലെ എല്ലാവരും പരിചയപ്പെടുത്തി. എന്താണ്, എന്തിന് ഉർവിയിൽ വന്നുവെന്നചോദ്യം തേജ എന്ന തേജസ്വിയുടേതാണ്. ഹൈദരാബാദ് സ്വദേശിയായ തേജ തന്നെ തിരഞ്ഞുള്ള യാത്രയ്ക്കൊടുവിൽ എത്തിചേർന്നതാണ് ഇവിടെ. പിന്നെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായി.

എന്തിന് ഉർവിയിൽ വന്നു എന്നതിന് കൃത്യമായി എന്തെങ്കിലും മറുപടി ആർക്കും ഉണ്ടായിരുന്നില്ല. ഉർവിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. നഗരജീവിതത്തിൻ്റെ അസ്വസ്ഥകളിൽ നിന്ന് ഒന്നകന്ന് സ്വസ്ഥമാവുക. അതു മാത്രം.

സംസാരങ്ങൾക്ക് ശേഷം വിശ്രമത്തിനായി ടെൻ്റിലേക്ക്. മഴ അപ്പോഴും ചാറി കൊണ്ടേയിരിക്കുന്നു. കോടയിൽ പുതഞ്ഞ മലനിരകളും മരങ്ങളുമെല്ലാം മനോഹരമായ ഒരു പെയിൻ്റിങ് പോലെ തോന്നിച്ചു. എന്തായാലും കാട്ടിൽ ആകാശം നോക്കി കിടക്കാനുള്ള ആഗ്രഹം മഴ കൊണ്ടുപോയി. 

കുറച്ചു നേരം സംസാരിച്ചിരുന്ന് പിന്നെ ഉറങ്ങാനുള്ള ശ്രമത്തിലേക്ക്. ആകാശം മൊത്തം മഞ്ഞ് മൂടിയതിനാൽ ഒറ്റ നക്ഷത്രത്തേയും കാണാനില്ല. അങ്ങനെ വെള്ള ചാട്ടത്തിൻ്റെയും മഴയുടേയും താരാട്ട് കേട്ട് ഉറക്കത്തിലേക്ക്. കാട്ടിൽ പാറ പുറത്ത് ഉറങ്ങിയിട്ടുണ്ടെങ്കിലും ടെൻ്റിനകത്ത് കിടന്ന് ഉറങ്ങുന്നത് ഇത് ആദ്യാനുഭവം. 

....

(തീരുന്നില്ല)

രണ്ടാം ഭാഗം വായിക്കു

Monday, 16 December 2024

ഇടം

എനിക്ക് അവൾ 
എന്നും ഇടം ആയിരുന്നു.
എല്ലാ വേദനകളിൽ നിന്നും
വിഷമങ്ങളിൽ നിന്നും
ഓടി തളർന്നു വരുമ്പോൾ
സ്നേഹവും ശാന്തിയും നൽകുന്ന ഇടം.
സ്വന്തമെന്ന് അഹങ്കരിച്ച  ഇടം.



തിരിച്ച്,
ഞാനുമവൾക്ക് ഇടം ആയിരുന്നു.
മറ്റാരുമില്ലാതാകുമ്പോൾ മാത്രം 
തിരഞ്ഞെത്താനുള്ള ഇടം.

ആ ഇടങ്ങൾ  തമ്മിലെ
അന്തരം വലുതാണ് .
വൈകി മാത്രം അറിഞ്ഞ
പൊരുൾ.
ഇടം ഇല്ലാതാകുമ്പോൾ
മാത്രമാണ് ഒരുവൻ
ഒറ്റയാകുന്നത്,
മൃതനാകുന്നത്.

(161224)

Saturday, 30 November 2024

ജഡം

മരണത്തിൻ്റെ തണുപ്പ് പോലൊന്ന്
കാലിൽ നിന്ന്
അരിച്ചരിച്ച് കയറുന്നു.
വിരലുകളെ വിറങ്ങലിപ്പിച്ച്,
അടിവയറും നെഞ്ചും കടന്ന്
മേലോട്ട് ...
എത്ര വേഗത്തിലാണ്
തീപിടിപ്പിക്കുന്ന ചിന്തകൾ
പോലും മരവിച്ചുപോയത്...

തണുപ്പകറ്റാൻ
ചിതയ്ക്കാരെങ്കിലും
ഒന്ന് വേഗം തീയിട്ടിരുന്നെങ്കിൽ...
........
(291124)

Friday, 13 September 2024

സമരം, സിഗരറ്റ്, സഖാവ് സീതാറാം....

സിപിഎമ്മിൽ ഒരുപക്ഷെ വിഎസ് - പിണറായി തർക്കവും വിഭാഗീയതയുമൊന്നുമുണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു സിപിഎം പിബി അംഗത്തേയും പോലെ മാത്രമേ ഒരുപക്ഷെ സീതാറാം യെച്ചൂരിയേയും ഒരു സാധാരണ മലയാളി ഓർക്കാനിടയുള്ളു. 

കാരണം വിഭാഗീയത മൂത്തിരുന്ന  സമയത്തെല്ലാം യെച്ചൂരിയെയാണ് വിഎസ് വിളിച്ചിരുന്നത്. യെച്ചൂരി വിഎസ്സിനേയും. 

അങ്ങനെ കേരളത്തിലെ പ്രത്യേയശാസ്ത്രമോ അല്ലാത്തതോ ആയ എല്ലാ തർക്കത്തിലും യെച്ചൂരിക്ക് പങ്കുവഹിക്കാനുണ്ടായി. 

പലപ്പോഴും ഒരു കമ്മ്യൂണിക്കേറ്ററുടെ അല്ലെങ്കിൽ ഒരു ഇടനിലക്കാരൻറെ.

എനറെ ഡൽഹി കാലത്തിന് മുമ്പേ യെച്ചൂരിയുമായി ഒരു ചെറിയ സൌഹൃദം ഉണ്ടാക്കാനായിട്ടുണ്ട്. 

പലപ്പോഴും കേരളത്തിൽ പലപരിപാടിക്ക് വന്നപ്പോഴും ജോലിയുടെ ഭാഗമായി കണ്ടിട്ടുണ്ട്. 

അനൌദ്യോഗികമായും ഔദ്യോഗികമായും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 

ഒരിക്കൽ ഒരുമിച്ച് ഒരു യാത്രയും നടത്തി.പിന്നീട് ഡൽഹിയിലെത്തിയപ്പോഴും ഔദ്യോഗികമായുള്ള ബന്ധം തുടർന്നു.

ആദ്യമായി ദീർഘനേരം സംസാരിച്ചത് കൊച്ചിയിലെ ലേ മെരിഡിയൻ ഹോട്ടലിൽ വെച്ചാണ്. 

അന്ന് ഏതോ ഒരു പാർലമെൻററി സമിതിയുടെ ഭാഗമായി എത്തിയതായിരുന്നു യെച്ചൂരി. 

വിഭാഗീയത കത്തിനിൽക്കുന്ന കാലമായതിനാൽ തന്നെ വാർത്ത ലക്ഷ്യം വെച്ചായിരുന്നു കാണാൻ പോയത്. 

എന്തോ വാർത്തയിൽ പ്രതികരണം ചോദിച്ചു. എന്നാൽ ആദ്യം ചിരിച്ച് ഒഴിഞ്ഞുമാറാൻ നോക്കി. 

പിന്നീട് വീണ്ടും ചോദിച്ചപ്പോൾ ഞാൻ സമിതിയുടെ ഭാഗമായാണ് വന്നത്. 

അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല എന്നായി. 

വീണ്ടും മൈക്ക് നീട്ടിയപ്പോൾ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ക്യാമറ മടക്കികൊള്ളാൻ പറഞ്ഞ് ഞാൻ മൈക്ക് പിൻവലിച്ചു. 

ഹോട്ടലിൻെറ പുറത്ത് തന്നെ നിന്ന് അപ്പോഴും എന്തോ പരതുകയായിരുന്നു യെച്ചൂരി. 

ഞാൻ സഖാവിനോടുള്ള ആദരവും സ്നേഹവും കാരണം അടുത്തേക്ക് ചെന്നു. 

പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് എവിടെനിന്ന് വലിക്കാം എന്ന് ചോദിച്ചു.

ഞങ്ങൾ താഴേക്ക് പാർക്കിങിലേക്ക് നടന്നു. അപ്പോഴേക്കും സിഗരറ്റിന് തീകൊളുത്തിയിരുന്നു സഖാവ്.

എനിക്ക് നേരെയും പാക്കറ്റ് നീട്ടി. 

ഞാൻ വലിക്കില്ലെന്ന് പറഞ്ഞപ്പോൾ 'ഓ..ഡോണ്ട് യു' എന്ന് ആശ്ചര്യം നിറഞ്ഞ ചോദ്യം.

ഇല്ലെന്ന് ചിരിച്ചുകൊണ്ടുപറഞ്ഞപ്പോൾ 'ഗ്രേറ്റ്' എന്ന് ചിരിച്ചുകൊണ്ട് യെച്ചൂരിയുടെ പിരികം വളച്ചുള്ള മറുപടി.

അന്ന് വൈകുന്നേരം ചാനൽ ചർച്ചയിലെ അതിഥിയായിരുന്ന ലോറൻസ് സഖാവിനെ തിരികെ കൊണ്ടുചെന്നിറക്കിയത് ലേ മെരിഡിയനിലായിരുന്നു.

യെച്ചൂരിയെ കാണാൻ പോയതായിരുന്നു. കൂടെ ഞാനും കയറി. 

അന്ന് റൂമിൻെറ ഡോർ തുറന്ന് യെച്ചൂരി പുറത്ത് വന്നപ്പോൾ കയ്യിൽ പകുതിയൊഴിഞ്ഞ ഒരു മദ്യഗ്ലാസ്. 

അപ്പോഴും വിരലുകളുടെ ഇടയിൽ ഇരുന്ന് പുകയുന്ന മറ്റൊരു സിഗരറ്റ്...

പിന്നീട് പല പാർട്ടി പരിപാടികളിലും അദ്ദേഹത്തെ കണ്ടു, പ്രസംഗങ്ങൾ കേട്ടിരുന്നു, റിപ്പോർട്ട് ചെയ്തു.

വിശാഖപട്ടണം പാർട്ടി കോൺഗ്രസിന് മുമ്പ് ആലപ്പുഴയിൽ വിഎസ് ഇറങ്ങിപ്പോയ സംസ്ഥാനസമ്മേളനത്തിനിടെയിലും കണ്ടു.

വിശാഖപട്ടണത്ത് യെച്ചൂരിക്ക് പകരം എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന വാർത്തകൾ വരുമ്പോഴെല്ലാം യെച്ചൂരി സെക്രട്ടറിയാവണേ എന്ന് ആഗ്രഹിച്ച് കാത്ത് നിന്നു.

ബ്രാഹ്മണ്യമല്ല, വർഗബോധമാണ് വലുതെന്ന് പണ്ടേ തിരിച്ചറിഞ്ഞ യെച്ചൂരി ഒടുവൽ ജനറൽ സെക്രട്ടറിയായി.

അന്ന് വീണ്ടും വിശ്വാസം തോന്നി, ഇനി ഈ പാർട്ടി രക്ഷപ്പെടുമെന്ന്.

ബംഗാളിൽ മുച്ചൂടും മുടിഞ്ഞ് നിൽക്കുന്ന പാർട്ടിയെ രക്ഷിച്ചെടുക്കാൻ യെച്ചൂരിയുടെ കയ്യിൽ മാന്ത്രികവിദ്യകൾ ഉണ്ടാകുമെന്ന് കരുതി.

പാർട്ടിയുടെ ഇരുമ്പ് ചട്ടകൂടിനുമപ്പുറം പ്രായോഗികതയുടെ തന്ത്രജ്ഞതയും കൈമുതലായുള്ള യെച്ചൂരി അസാധ്യമാണെന്ന് തോന്നിയ പലതും സാധ്യമാക്കിയെടുത്ത സഖാവാണ്.

ജെ എൻ യു വിദ്യാർത്ഥിയായിരിക്കവെ ഇന്ദിരയെ മുട്ടുകുത്തിച്ച തീപ്പൊരി.

നാൽപതാം വയസിൽ പിബിയിലെത്തി കണ്ടാൽ കടിച്ചുകീറുന്ന പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യസർക്കാരുകൾ രൂപീകരിക്കാൻ തന്ത്രം മെനഞ്ഞവൻ.

അങ്ങനെയുള്ള സഖാവ് ആ മാന്ത്രികത സ്വന്തം പാർട്ടിയിലും പയറ്റാതിരിക്കില്ലെന്ന് പ്രതീക്ഷിച്ചു.

എന്നാൽ കേരളഘടകത്തിന് ശക്തിയേറെയുള്ള പാർട്ടിയെ എന്നും താൻ ആഗ്രഹിച്ചത് പോലെ നയിക്കാൻ യെച്ചൂരിക്ക് സാധിച്ചിട്ടില്ല

എന്നും എന്തെങ്കിലും തലവേദന കേരളത്തിലെ നേതാക്കൾ നൽകികൊണ്ടിരുന്നു.

മക്കളുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കൊണ്ടും കമ്മ്യൂണിസ്റ്റിന് നിരക്കാത്ത നയങ്ങളും ജീവിതചര്യകളും കൊണ്ടും എന്നും കേന്ദ്രനേതൃത്വത്തിന് കേരള സിപിഎം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സെക്രട്ടറി ആയതിന് ശേഷം യെച്ചൂരിയെ പിന്നീട് കാണുന്നത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ്.

അന്ന് അദ്ദേഹത്തിൻറെ ഒരു ദിവസത്തെ പ്രചാരണത്തിനൊപ്പം മുഴുവൻ നേരവും പിന്തുടർന്നു.

അദ്ദേഹത്തിനൊപ്പം ഒരു തിരഞ്ഞെടുപ്പ് പ്രോഗ്രാം ചെയ്യാനായിരുന്നു ആ യാത്ര.

അദ്ദേഹത്തിൻറെ അഭിമുഖത്തിന് നേരത്തെ ശ്രമിച്ചെങ്കിലും തിരക്ക് കാരണം അനുമതി ആദ്യം ലഭിച്ചില്ല.

കുറേ ചോദിച്ചശേഷം യെച്ചൂരി വൈകുന്നേരം വൈപ്പിനിലെ പൊതുയോഗം കഴിഞ്ഞ ശേഷം സംസാരിക്കാമെന്ന് സമ്മതിച്ചു.

രാത്രി 7 മണിക്കായിരുന്നു വൈപ്പിനിലെ പൊതുപരിപാടി.

അത്കഴിഞ്ഞാൽ അന്നത്തെ അവസാനത്തെ പരിപാടി രാത്രി 9 ന് കാക്കനാടും.

ആ ഗ്യാപ്പിൽ പത്ത് മിനുട്ട് തരാമെന്നായി.

അങ്ങനെ വൈപ്പിനിലെ പൊതുപരിപാടി 7.30 ന് തീർത്ത് സഖാവ് കാക്കനാടേക്ക് പോകാനിറങ്ങി.

സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചു.

"ക്യാൻ ഐ ട്രാവൽ വിത്ത് യു.."

ഞാൻ സമ്മതിച്ചു. 

അങ്ങനെ ഞാനും ക്യാമറാമാൻ മോനിഷും യെച്ചൂരിയും ഒപ്പം കെ ചന്ദ്രൻപിള്ള സഖാവും കാറിൽ കയറി.

കാറിൽ കയറിയ ശേഷമാണ് യെച്ചൂരി എന്തിനാണ് ഞങ്ങളുടെ കാറിൽ കയറിയത് എന്ന് പറഞ്ഞത്,

"ഐ വാണ്ട് ടു സ്മേക്ക്. ഐ ഡിഡിൻറ് സിൻസ് മോണിങ്.

ജസ്റ്റ് പാർക്ക് വെഹിക്കിൾ സംവേർ വീ കാൻ സ്മോക്ക്..."

കാറിൽ കേറിയ ഉടനെ ഫോൺ എടുത്ത് മിസ് കോൾ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

ബംഗാളിൽ നിന്നുള്ള ബിമൻ ബസുവിൻറെ കോളിന് തിരിച്ചുവിളിച്ചു.

ബംഗാളിയിലായിരുന്നു സംസാരം.

ഫോൺ വെച്ചശേഷം ഞാൻ ബംഗാളിലെ കാര്യം ചോദിച്ചു.

"ദെ ആർ ട്രൈയിങ് ടു റീബിൽഡ് ദ പാർട്ടി. ഇറ്റ് മേ ടേക്ക് ടൈം... ആം ഹോപ്പ് ഫുൾ. ലെറ്റസ് സീ കോമറേഡ്..."

എത്ര ഭാഷയറിയാം എന്ന എൻറെ ചോദ്യത്തിന് പൊട്ടിചിരിയായിരുന്നു.

എന്നിട്ട് വിരലിലെണ്ണി പറഞ്ഞുതുടങ്ങി,

ബംഗാളി, തെലുഗു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്.....

ഏകദേശം 9 ഓളം (അത്രയാണെന്നാണ് ഓർമ) ഭാഷകൾ കേട്ടാൽ മനസിലാകും എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു

എങ്ങനെയാണ് ഇത്രയും ഭാഷകൾ പഠിച്ചതെന്ന് ചോദിച്ചപ്പോഴാണ് അതിന് പിന്നിലെ കഥ അദ്ദേഹം പറഞ്ഞത്.

ജെ എൻ യു വിൽ പഠിക്കുന്ന കാലത്ത് അവിടെ മറ്റൊരു പാർട്ടിയിലെ നേതാവ് ഈവനിങ് ലാങ്ഗ്വേജ് ക്ലാസിന് വരുമായിരുന്നത്രേ

അങ്ങനെ വിദേശഭാഷകൾ ആ നേതാവ് പഠിക്കാന വരുന്നത് കണ്ടിട്ടാണ് വിവിധ ഭാഷപഠിക്കാൻ താൽപര്യം തോന്നിയത്.

ആ നേതാവ് മറ്റാരുമായിരുന്നില്ല, 14 ഭാഷകൾ ആനായാസേന കൈകാര്യം ചെയ്തിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു.

അദ്ദേഹമാണ് ഭാഷകളോട് യെച്ചൂരിയിൽ പ്രണയം ജനിപ്പിച്ചത്. 

സംസാരിക്കുന്നതിനിടെ അദ്ദേഹം ട്വിറ്ററിൽ വാർത്തകൾ ഓടിച്ച് നോക്കുകായിരുന്നു. 

സഖാവ് വിഎസ് സോഷ്യൽ മീഡിയയിൽ പ്രവേശിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് താരമായ സമയമായിരുന്നു അത്.

വിഎസിനെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു.

ഒരു പൊട്ടിച്ചിരി.

"ഹി ഈസ് നോട്ട് ഓൾഡ്, കോമ്രേഡ് വിഎസ് ഈസ് ആൾവെയിസ് യങ് ആൻറ് അപ്പ്ഡേറ്റഡ് ദാൻ അസ്."

വിഎസ് ഉമ്മൻ ചാണ്ടിക്കും ആൻറണിക്കുമെല്ലാം കണക്കിന് ഫെയ്സ്ബുക്ക് വഴി കൊടുക്കുന്ന മറുപടി വിവർത്തനം ചെയ്ത് കൊടുത്തപ്പോൾ യെച്ചൂരി സ്വയം മറന്ന് ചിരിച്ചു.

"ഹി ഈസ് എ സ്റ്റാൾവർട്ട്  "

അങ്ങനെ ഞങ്ങൾ വല്ലാർപാടം കണ്ടയിനർ റോഡിൽ നിർത്തി,

വണ്ടിയിൽ നിന്ന് ഇറങ്ങിയ യെച്ചൂരി ഒറ്റ നിൽപ്പിൽ വലിച്ച് തീർത്തത് 3 സിഗരറ്റ്.

സിഗരറ്റ് വലിച്ച് കഴിയും വരേയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

ആ തിരഞ്ഞെടുപ്പിലെ സിപിഎമ്മിൻറെ സാധ്യതകളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിച്ചുമെല്ലാം.

പിന്നീട് കാറിലിരുന്ന് തന്നെ അഭിമുഖം പകർത്തി.

കാക്കനാട് എത്തുന്നതുവരേയും സഖാവ് ദീർഘമായി സംസാരിച്ചു.

പത്ത് മിനുട്ട് സംസാരിച്ച് ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു. 

കാക്കനാട് എത്തുംമുമ്പേ വീണ്ടുമൊരു പുക. 

പൊതുയോഗവേദിയിൽ എത്തുമ്പോൾ അവിടെ നിറയെ പ്രവർത്തകരും അണികളും.

അവരെ അഭിസംബോധന ചെയ്ത് ജില്ലാസെക്രട്ടറി സംസാരിക്കുന്നു.

അതിനുശേഷം ഡൽഹിയിലെത്തിയശേഷം ഇടയ്ക്കിടെ എകെജി ഭവനിലെ പടിയിലും മുന്നിലും നിന്ന് പലകുറി സംസാരിച്ചു.

പാർട്ടി ഓഫീസിലേക്ക് കാറിൽ വന്നിറങ്ങിയാൽ കാവൽ നിൽക്കുന്ന പൊലീസുകാരൻ യെച്ചൂരിയെ ഒന്ന് വണങ്ങും, തിരിച്ച് യെച്ചൂരി അദ്ദേഹത്തിന് ഒരു സല്യൂട്ട് നൽകും.

ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയനേതാവും നൽകാത്ത ഒന്നാവണം ആ സല്യൂട്ട്.

തൊഴിലാളികളെ - അത് ഭരണകൂടത്തിൻറെ മർദ്ദനോപകരണമായ പൊലീസ് ആയാലും പട്ടാളമായാലും - സമനായി കാണുന്ന കമ്മ്യൂണിസ്റ്റിൻറെ സല്യൂട്ട്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി പിബിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയകാര്യ റിപ്പോർട്ട് വലിയചർച്ചയായി.

റിപ്പോർട്ട് കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പരിഗണിച്ചു, റിപ്പോർട്ട് പിബി തള്ളി.

അങ്ങനെ പിബിയിൽ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഹകരണമെന്ന നയം ന്യൂനപക്ഷമായി.

എന്നിട്ടും പക്ഷെ യെച്ചൂരിയിലെ പോരാളി വിട്ടില്ല.

സിസിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ താങ്കളുടെ റിപ്പോർട്ട് പിബി തള്ളിയില്ലേ എന്ന് ചോദിച്ചു

അതിന് സിസി അല്ലല്ലോ, പാർട്ടി കോൺഗ്രസല്ലേ പാർട്ടിയുടെ വലിയ വേദി.

അവിടെ ഈ ന്യൂനപക്ഷ രേഖ ഞാൻ അവതരിപ്പിക്കും. അപ്പോൾ അറിയാം പാർട്ടിയുടെ പിന്തുണ ഏതിനാണെന്നായിരുന്നു ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ലാത്ത മറുപടി.

ഹൈദരാബാദിൽ വാദപ്രതിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ശേഷം അന്തിമവിജയം യെച്ചൂരിക്കായിരുന്നു.

നയം രഹസ്യവോട്ടിനിടാം എന്ന് ബംഗാൾ ഘടകം നിർദേശം വെച്ചതോടെ ശക്തമായി എതിർത്തിരുന്ന കേരളഘടകത്തിന് അടിതെറ്റി.

രഹസ്യവോട്ടെടുപ്പായിരുന്നെങ്കിൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും യെച്ചൂരിയുടെ ലൈൻ അനുകൂലിച്ച് വോട്ടിടുമായിരുന്നുവെന്ന് അന്നത്തെ സമ്മേളന പ്രതിനിധികൾ വ്യക്തിപരമായി പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൻറെ തൊട്ടതലേ ദിവസം തന്നെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും കാരാട്ട് പക്ഷത്തിനുണ്ടായിരുന്ന ആധിപത്യം പൊളിഞ്ഞതിനറെ സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അന്ന് നേതാക്കൾ കാറിൽ കയറുന്ന ഇടത്ത് നിൽക്കുകയായിരുന്ന ഞാനും ന്യൂസ് 18 ലെ സതീഷ് കുമാറും ഒരു കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

എന്നും കാരാട്ടിനൊപ്പം പോകുന്ന പല നേതാക്കൾ അവർക്കൊപ്പം വാഹനത്തിൽ കയറാതെ മാറിനിന്നു.

സീതാറാം വരട്ടെ എന്നായിരുന്നു ചോദിച്ചപ്പോൾ മറുപടി.

പിന്നീട് യെച്ചൂരിയുടെ കാറിലാണ് ആ പിബി അംഗങ്ങളും ഹോട്ടലിലേക്ക് പോയത്.

അതൊരു സൂചനയായിരുന്നു.

യെച്ചൂരി പാർട്ടിയിൽ ശക്തനായിരിക്കുന്നു എന്നതിൻറെ സൂചന.

അടുത്തദിവസം രണ്ടാം തവണയും യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

രേഖ തള്ളിയിരുന്നുവെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായേക്കാവുന്ന സഖാവ് അതാ അജയനായി മടങ്ങുന്നു.

എകെജി ഭവനിൽ വാർത്താസമ്മേളനത്തിന് വരുന്നതിനിടെ രണ്ട് സംഘപരിവാർ ഗുണ്ടകൾ യെച്ചൂരിയെ കയ്യേറ്റം ചെയ്യുന്നതിന് സാക്ഷിയായി.

അന്ന് ഗൂണ്ടകളെ പാർട്ടിപ്രവർത്തകരും മാധ്യമപ്രവർത്തകരും ചേർന്നാണ് പിടിച്ച് മാറ്റിയത്.

അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ യെച്ചൂരി വാർത്താസമ്മേളനമുറിയിലേക്ക് നടന്നു.

"ഡോണ്ട് ബോദർ. ദേ കാൻ ഡു നത്തിങ്" എന്നായിരുന്നു കയ്യേറ്റത്തെകുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

നിർണായകമായ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ് ഇറങ്ങിയാൽ യെച്ചൂരിയുടെ ഒരു നിൽപ്പുണ്ട് എകെജി ഭവൻറെ മൂന്നാം നിലയിലെ ജനാലയ്ക്കരികിൽ.

കയ്യിൽ പുകയുന്ന സിഗരറ്റുണ്ടാകും. 

ഒന്നെരിഞ്ഞടങ്ങുമ്പോൾ അടുത്തതിന് തീപകരും. 

അതങ്ങനെ ഊതി വലിച്ച് എന്തോ കാര്യമായി ആലോചിച്ചങ്ങനെ നിൽക്കും.

ഇനി ഡൽഹിയിലെത്തുമ്പോൾ എകെജി ഭവനിലെ ജാലകത്തിനരികിലെ ആ കാഴ്ച്ചയും ചിരിയും പോക്കറ്റിൽ കൈ ഇട്ടുള്ള നടപ്പും ഉണ്ടാകില്ല.

അത് വല്ലാതെ മിസ് ചെയ്യും.

അതിലുപരി എകെജി ഭവനിന്‍ മുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരന് സ്ഥിരം കിട്ടുന്ന ആ സല്യൂട്ടും...


Friday, 7 June 2024

ഉൻമാദി



വിഷാദത്തിൻ്റെ ചില്ലകൾ
ഇനിയും തളിരിട്ടേക്കാം.
പൂക്കൾ ഏകാന്തതയുടെ
ചാരനിറമണിഞ്ഞേക്കാം,
മരണത്തിൻ്റെ ഗന്ധം
പടർത്തിയേക്കാം

ഉറക്കമില്ലായ്മയുടെ
രാവുകൾ വേദനയുടേതല്ല,
ഉൻമാദത്തിൻ്റേതാണ്.
ഹൃദയം
ചുരന്നൊഴുകുന്ന
രക്തത്തിന് കടും നിറം.
ഇരുട്ടിൻ്റെ അല്ല ,
മരണത്തിൻ്റെ കറുപ്പ്

ഒരുന്നാൾ
നിശബദതയെ കീറി
ഒരാൾ
നടന്നടുക്കും.
ചന്ദനത്തിരിയുടെ
മണം പരക്കും
ശേഷം,
എട്ടു കാലുകൾ
എന്നെയും ചുമന്ന്
നടന്നകലും...

(060624)

Saturday, 23 March 2024

ലേപക്ഷിയിലെ ചമ്പപൂക്കൾ...!!!

നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല

പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ശ്രമിച്ചു,പരാജയപ്പെട്ടു!

ജീവിതപാച്ചിലിനിടയിൽ ഇടത്താവളമായ നഗരങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ട് കുറിച്ചിടാൻ.

പ്രകൃതികൊണ്ടും കോൺക്രീറ്റ് കൊണ്ടും കാടുകളാൽ നിറയ്ക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ നഗരങ്ങളുടെ പട്ടിക

അവയിൽ ആരൊക്കെയാണ് എന്നെ നെഞ്ചേറ്റിയത്. ഇവരിൽ ആരെയൊക്കെയാണ് ഞാൻ നെഞ്ചിലേറ്റിയത്..

മദ്രാസ്, ഇപ്പോൾ ചെന്നൈ, ആണ് ജീവിതത്തിലെ ആദ്യനഗരം. ജനിച്ച മണ്ണ്.

പിന്നെ പറിച്ച് നട്ട ഗ്രാമങ്ങൾ, ശേഷം ബാംഗ്ലൂരും തിരുവനന്തപുരവും കൊച്ചിയും ഡൽഹിയും കോഴിക്കോടും മുംബൈയും ഹൈദരാബാദും... 

ജീവിതത്തിൻറെ വിവിധ സന്ധികളിൽ അന്തിയുറങ്ങിയ നഗരങ്ങൾ അനവധിയാണ്

അവധികാലങ്ങൾ ചിലവഴിച്ച മദ്രാസ്, പഠിച്ച ബാംഗ്ലൂർ, ഏകാന്തതയുടെ തടവ് കാലം ചിലവഴിച്ച കോഴിക്കോട്, തൊഴിലിടങ്ങളായി മാറിയ കൊച്ചിയും ഡൽഹിയും തിരുവനന്തപുരവും, വിഷാദത്തിൻറെ കൈപ്പുനീര് ഇറക്കിവെപ്പിച്ച് പിന്നെയും ചെന്നൈ... 

ജീവിച്ചതും സന്ദർശിച്ചതുമായ എല്ലാ നഗരങ്ങളിലും ഞാൻ എന്നിലെ എന്നെ ചെറുതായും വലുതായും അടർത്തിയിട്ടുണ്ട്.

പിന്നീടും അങ്ങോട്ട് തിരികെ കൊരുത്തുവലിക്കാൻ പ്രേരിപ്പിക്കുന്ന അദൃശ്യശക്തിയായി അവ ഇപ്പോഴും അവിടങ്ങളിൽ തങ്ങിനിൽപ്പുണ്ടാകണം.

ചില നഗരങ്ങൾ വേദനകളാണ്, നിർബന്ധപൂർവ്വം അടർത്തി എടുത്തുപോന്നതാണ് അവിടങ്ങളിൽ നിന്ന്.

ഒരുവശത്ത് ഓടി രക്ഷപ്പെട്ട നഗരങ്ങളുമുണ്ട്. 

ഒന്നും പക്ഷെ മടുത്തിട്ടായിരുന്നില്ല. 

വേദന അസഹ്യമായതിനെ തുടർന്ന് മാത്രം.

അതേസമയം മറുവശത്ത് തിരികെ വിളിച്ച് ചേർത്തുനിർത്തുന്ന നഗരങ്ങളും

ഉദ്യാനനഗരത്തിലെ വസന്തത്തിന് അഭംഗി അനുഭവപ്പെട്ടത് അങ്ങനെയാണ്

ഒരു വസന്തം ഋതുപൂർത്തിയാകും മുമ്പേ ഗ്രീഷമത്തിന് വഴിവെട്ടിയതോടെയാണ് ഉദ്യാനനഗരിയോട് പിരിഞ്ഞത്

ജീവിതത്തിലെ മനോഹരമായ ഓർമകൾ നീറ്റലായി ഇപ്പോഴും അവിടെയുണ്ട്.

പച്ചപ്പ് വിരിച്ചുനിൽക്കുന്ന മരങ്ങളേക്കാൾ ഇലപൊഴിച്ചുനിൽക്കുന്ന ശിഖരങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങനെയാവണം

വേർപാടിൻറെ വേദനയ്ക്കൊപ്പം പ്രതീക്ഷയുംപേറിയല്ലേ ആ ചില്ലകളപ്പോഴും ഇടമൊരുക്കുന്നത്

ഇടവേളകളില്ലാതെ നിത്യസന്ദർശകനായിട്ടും ബാംഗ്ലൂർ നഗരം കോറിയിട്ട കനപ്പെട്ട ഓർമമാത്രം മാറിയില്ല

അത് മാറ്റിയെടുക്കാൻ വേണ്ടിമാത്രമായി ഒരു യാത്ര പദ്ധതിയിട്ടതൊട്ട് നടന്നതുമില്ല.

രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു ആ ഇരുണ്ട ഓർമകളെ ഒന്ന് അരികിലേക്ക് മാറ്റിവെക്കാൻ, തിരികെ ഒന്നുകൂടി പോകാൻ

പഴയ ഓർമകളിൽ ശയനപ്രദക്ഷണം നടത്തിയുള്ള മുൻയാത്രകളിൽ നിന്നെല്ലാം വിഭിന്നമായ ഒരു മടക്കയാത്രയാണത്.

കഴിഞ്ഞകാലങ്ങളിൽ നിന്നതിന് വ്യത്യസ്ഥമായി ഇത്തവണത്തെ യാത്ര ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങാനല്ല.

ദേവാസുരത്തിലെ വാര്യർ പറയുന്നത് പോലെ, എല്ലാം മറക്കാനുള്ള യാത്ര

പഴയത് മായില്ലെങ്കിൽ കൂടി, അവയ്ക്ക് പകരം പുതിയ ഓർമകൾ തീർക്കാനായി ഒരു യാത്ര.

ആയതിനാൽ തന്നെ ആവേശവും ആകാംക്ഷയും ഈ തിരിച്ചുപോക്കിൽ ഏറെ.

ശിശിരകാലമാണ് ഇപ്പോൾ.

മരങ്ങളെല്ലാം ഇലകൾ കൊഴിച്ച് ശിശിരത്തെ വരവേറ്റ് നിൽക്കുകയാണ് 

കാത്ത് നിന്ന് കൈകളിലേക്ക് വീഴുമ്പോൾ സ്വാസ്ഥ്യത്തിൻറെ ചൂടും ചൂരും ശരീരത്തിലേക്ക് ഇരച്ചുകയറി.

റോഡിൽ നിറയെ ബാംഗ്ലൂരിൻറെ ചെറിയെന്ന് അറിയപ്പെടുന്ന തബെബൂയ പൂക്കൾ കൊഴിഞ്ഞുകിടക്കുന്നു

പിങ്ക് വർണത്തിലുള്ള അവ ഓരോ ചെറിയ കാറ്റിലും നിലത്തേക്ക് പതിച്ചുകൊണ്ടിരിക്കുന്നു

ശേഷിക്കുന്ന തബെബൂയ അടുത്ത കാറ്റിനെ കാത്തിരിക്കുന്നു.

ഓരോ യാത്രയും മനോഹരമാക്കുന്നത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതല്ല

അങ്ങോട്ടുള്ള ദീർഘമോ ഹ്രസ്വമോ ആയ സഞ്ചാരമാണ്

ആ യാത്രയിലുടനീളം ഒപ്പം സഞ്ചരിക്കുന്ന കാഴ്ച്ചകളും സന്തോഷവും ശാന്തിയുമാണ്

കൂടെ ചേർന്നിരിക്കുന്ന സഞ്ചാരിയുടെ കരുതലും സ്നേഹവുമാണ്.

ഈ യാത്രയിലുടനീളം ആ സ്നേഹവും കരുതലും സ്വാസ്ഥ്യവുമാണ് നിറയുന്നത്.

ലേപക്ഷി, അവിടേക്കാണ് ആദ്യ യാത്ര

ആന്ധ്ര അതിർത്തി കടന്നുവേണം പോകാൻ

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 120 കിലോമിറ്റർ ദൂരമുണ്ട്

ലേപക്ഷിയെന്നാൽ 'ഉണരൂ പക്ഷി'യെന്നാണ് അർത്ഥമാക്കുന്നത്

ആന്ധ്രയിലെ പൌരാണികമായ ദേവാലയം

രാമായണവുമായി ബന്ധപ്പെട്ടുള്ളതാണ് ലേപക്ഷിയുടെ കഥ

രാവണൻ ചിറകരിഞ്ഞുവീഴ്ത്തിയ ജടായു വീണത് ഇവിടുത്തെ കുന്നിൻറെ മുകളിലാണത്രേ

മുറിവേറ്റ ജടായുവിനെ രാമൻ 'ലേ പക്ഷി' (ഉണരൂ പക്ഷി) എന്ന മന്ത്രിച്ചുണർത്തി മോക്ഷം നൽകിയെന്നാണ് കഥ.

(ഇതേ കഥ ഒട്ടും മാറ്റമില്ലാതെ കൊല്ലം ചടയമംഗലത്തെ ജടായുപാറയെ പറ്റിയും കേൾക്കും - ഐതീഹ്യങ്ങളിൽ ചോദ്യത്തിന് സ്ഥാനമില്ല)

ലേപക്ഷിയിലേക്കുള്ള പാതയ്ക്കിരുവശവും കൃഷിയിടങ്ങളുണ്ട്

ചെറു ഗ്രാമങ്ങളിലേക്ക് നീളുന്ന ചെറിയ നടവഴികൾ, ആലും മറ്റ് തണൽമരങ്ങളും ഒറ്റയായി അങ്ങിങ് കാണാം.

നീണ്ട പാതയിൽ വലിയ ട്രാഫിക്കില്ല

വാരാന്ത്യത്തിലായതിനാൽ തന്നെ സഞ്ചാരികളുടെ വാഹനങ്ങൾ മാത്രമാണ് കാണുന്നത്.

വൈകുന്നേരം ആറ് മണികഴിഞ്ഞു ലേപക്ഷിയിലെത്തുമ്പോൾ.

സൂര്യൻ പടിയാനുള്ള തിരക്കിലാണ്

ആകാശം നിറയെ കുങ്കുമവർണം പരന്നു.



ശിവനാണ് വീരഭദ്രക്ഷേത്രത്തിലെ പ്രതിഷ്ഠ.

ആമയുടെ രൂപത്തിലുള്ള കുന്നിൻ മുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

വിജയനഗര സാമ്രാജ്യത്തിൻറെ തീരുശേഷിപ്പാണ് ലേപക്ഷിയും.

കരിങ്കല്ലിൽ കൊത്തിയ തൂണുകൾ, ശിൽപങ്ങൾ, ഇരിപ്പിടങ്ങൾ

മിക്കതും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ്

നിലം തൊടാതെ വായുവിൽ തൂങ്ങിനിൽക്കുന്ന കരിങ്കൽ തൂണുകളാണ് ലേപക്ഷിയിലെ ശിൽപവിദ്യയിലെ കൌതുകം

(സമയകുറവും തിരക്കും കാരണം ഇത് ശ്രദ്ധിക്കാനായില്ല, അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത)

നിഗൂഢമാണ് ആ കരിങ്കൽ തൂണുകളെങ്ങനെ നിൽക്കുന്നുവെന്ന്

ഒരിക്കൽ ഒരു ബ്രീട്ടീഷ് എഞ്ചിനീയർ ആ തുണിനെ നിലത്ത് ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ മറ്റ് തൂണുകൾ ചരിഞ്ഞുവത്രേ

ആ ഹാങ്ങിങ് പില്ലറാണ് എല്ലാത്തിനേയും താങ്ങിനിർത്തിയിരിക്കുന്നത്.  

ഇന്ത്യൻ വാസ്തുകലയുടെ ഭ്രമിപ്പിക്കുന്ന ചാതുര്യമെന്നല്ലാതെ എന്ത് പറയാൻ.!!!

പണിതീരാതെ ഉപേക്ഷിച്ച കല്ല്യാണമണ്ഡപവുമണ്ട് ഇവിടെ

ഇതുമായി ബന്ധപ്പെട്ടും കഥകൾ ഏറെ 

കൊട്ടാരത്തിലെ ഖജനാവ് കാലിയായതോടെയാണത്രേ ഇതിൻറെ പണി നിന്നുപോയത്

കോപിഷ്ഠനായ രാജാവ് ഖജനാവ് സൂക്ഷിപ്പുകാരനെ ശിക്ഷിച്ചു

അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് മണ്ഡപത്തിൽ ചേർത്തുവെച്ചുവത്രേ. 

ചോരവാർക്കുന്ന കണ്ണുകൾ എന്ന അർത്ഥത്തിൽ 'ലേപ അക്ഷി' എന്ന വാക്കിൽ നിന്നുമാവാം ഒരുപക്ഷെ 'ലേപക്ഷി' പിറവിയെടുത്തത്.

ഫോട്ടോ എടുക്കുന്നവരുടെ തിരക്കാണ് ചുറ്റിലും

മണ്ഡപത്തിന് അപ്പുറത്ത് ചുറ്റുമതിലിനുമുകളിൽ അപ്പോഴേക്കും അസ്തമന സൂര്യൻ കൂടുതൽ മിഴിവാർന്ന് നിൽക്കുന്നു

മണ്ഡപത്തിന് അപ്പുറത്ത് മതിലിൽ പോയി ഇരുന്നു

കാലത്തിനാണ് സാക്ഷ്യം വഹിക്കുന്നത്, ഒരു ദിവസത്തിൻറെ അന്ത്യനിമിഷങ്ങൾക്ക്

ചുവന്ന സൂര്യൻ കുങ്കുമവർണം വിതറി മെല്ലെ താഴുന്നു

 ലേപക്ഷിയിലെ കൽമതിലിൽ ചേർന്നിരുന്ന് പുതിയ കാഴ്ച്ചകൾ മനസിലേക്ക് ആവാഹിച്ചു

വെറും കാഴ്ച്ചകളല്ല, പുതിയ ഓർമകൾ

സ്നേഹത്തിൻറെ കുങ്കുമവർണം വിതറിയ ഓർമകൾ

താഴെ ഒരു ചമ്പമരം.

ചുറ്റും കരിങ്കല്ലുകൊണ്ട് തറകെട്ടിതിരിച്ചിരിക്കുന്നു

കരിങ്കൽ പാളികൾ പാകിയ നിലത്ത് വെള്ളയിൽ ഓറഞ്ച് നിറം നിറഞ്ഞ ചമ്പപൂക്കൾ വീണുകിടക്കുന്നു


ഇലകൾ പേരിന് മാത്രമുള്ള, ചമ്പ പൂക്കളാൽ സമൃദമായ ചെമ്പ മരം

അതിൻറെ ശിഖരങ്ങൾ അന്തരീക്ഷത്തിൽ അതിമനോഹരമായ ഒരു അസ്ഥികൂട രൂപം മെനയുന്നു

നിലത്ത് വീണ രണ്ട് ചമ്പപൂക്കൾ എടുത്തുനീട്ടി

സ്നേഹത്തിൽ പൊതിഞ്ഞ ചമ്പ പൂക്കൾ അവൾ മുടിയിൽ ചൂടി.

ആ മരത്തിന് താഴെ എത്രനേരം ഇരുന്നു.

നിശബ്ദമായി സംസാരിച്ചും ഉച്ചത്തിൽ ചിരിച്ചും!

ക്ഷേത്രമതിലിനകത്ത് ചുറ്റിത്തിരിഞ്ഞുനടന്ന നായ്ക്കൾ അടുത്തുകൂടി 

ക്ഷേത്രം അടക്കാറായപ്പോഴാണ് എണീറ്റത്

അങ്ങകലെ മറ്റൊരു പാറയുടെ മുകളിലുള്ള ജടായു വിൻറെ പ്രതിമ ഇരുട്ടത് നിഴൽപോലെ കാണാം

നേരമില്ല അവിടെ പോകാൻ

ഇനിയൊരിക്കൽ വീണ്ടും അതിരുകൾ താണ്ടി വരാമെന്ന് പറഞ്ഞ് മടങ്ങി



ഇനി തിരികെയാത്രയാണ്.

ഓർമകളുടെ വേലിയേറ്റമുണ്ട്, യാത്ര അവസാനിക്കുന്നുവെന്ന വേദനയുണ്ട്

നീണ്ടുകിടക്കുന്ന പാതകൾ പക്ഷെ ഇനിയും ഏറെ ചെയ്യാനുള്ള യാത്രയെ ഓർമിപ്പിച്ചു

ട്രാഫിക്കുകൾ താണ്ടി ബാംഗ്ലൂരുവിൽ തിരിച്ചെത്തി.

ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നുവെങ്കിലും സ്നേഹത്താൽ കൊരുത്ത വിരലുകൾ അയയുന്നില്ലല്ലോ

ചമ്പയുടെ നേർത്ത സുഗന്ധവും.... !!!


Wednesday, 6 March 2024

ജൻമശൈലത്തിൻറെ കൊടുമുടിയിൽ....

രാവിലെ മൂന്നരയോടെ തന്നെ ക്യാമ്പിലെ വിളക്കുകൾ തെളിഞ്ഞു.

പുറത്ത് നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കാം, ക്യാൻറീനിലെ തൊഴിലാളികൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയതാണ്.

അഞ്ച് മണിയോടെതന്നെ ഡോർമെട്രിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി

പ്രഭാതകർമങ്ങൾ പൂർത്തിയാക്കി വേണം മലകയറാൻ. 

കുളിച്ചെത്തിയവരിൽ പലരും നെറ്റിയിൽ വലിയ ഭസ്മകുറിയെല്ലാം ചാർത്തിയിരിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് അവർ.

അവർ വെറും സഞ്ചാരികളല്ല, വിശ്വാസികളാണ്.  

അവർക്ക് അഗസ്ത്യനെ തൊഴുന്നത് വിശ്വാസത്തിൻറെ ഭാഗമാണ്.

ശബരിമലയ്ക്ക് വ്രതമെടുത്ത് പോകുന്നത് പോലെ അഗസ്ത്യാർകൂടത്തിലേക്കും വ്രതമെടുത്താണ് അവരുടെ വരവ്

മുമ്പ് അഗസ്ത്യാർമലയിൽ പൂജ നടത്താനെല്ലാം അനുവദിച്ചിരുന്നുവത്രേ,ഇപ്പോൾ അതില്ല. 


ഭാഗ്യത്തിന് രാവിലെ രാത്രിയിലേത് പോലെ വലിയ കാറ്റില്ല. 

ആകാശം പക്ഷേ അപ്പോഴും കോട പുതച്ച് കിടക്കുന്നു. 

ബേസ് ക്യാമ്പിൽ നിന്ന് തെളിഞ്ഞ കാലാവസ്ഥയിൽ അഗസ്ത്യാർകൂടം കാണാവുന്നതാണ്,

കയറിപോകുന്ന വഴിയുമെല്ലാം നന്നായി തെളിഞ്ഞ് കാണാം.

എന്നാൽ ഇന്ന് അതല്ല സ്ഥിതി. 

ഇന്ന് മലകയറാൻ പ്രയാസം കാണില്ല, എന്നാൽ മുകളിലെത്തുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് പറയാനാവില്ല

അപ്രതീക്ഷിതമായി മാറുമെന്നതാണ് മലമുകളിലെ കാലാവസ്ഥയുടെ സ്വഭാവം

ഫോറസ്റ്റ് റേഞ്ചർ അനൂപിൻറെയാണ് മുന്നറിയിപ്പ്.

ഇന്ന് പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെന്ന് സ്വയം ആശ്വസിപ്പിച്ചു തയ്യാറായി.

തലേന്ന് രാത്രിതന്നെ രണ്ട് പേർക്കുള്ള ബ്രേക്ക് ഫാസ്റ്റിനുള്ള കൂപ്പൺ വാങ്ങിവെച്ചിരുന്നു

പാഴ്സലായാണ് ബ്രേക്ക്ഫാസ്റ്റ് തരുക. 

കാട്ടിൽ നിന്ന് തന്നെ പറിച്ചെടുക്കുന്ന നീണ്ട ഇലയിൽ പൊതിഞ്ഞ പാക്കറ്റുകൾ

ഒരുപൊതി അവിടെ ഇരുന്ന് തന്നെ കഴിച്ചു. മറ്റേത് ബാഗിൽ എടുത്ത് വെച്ചു

അഗസ്ത്യാർകൂടത്തേക്കുള്ള യാത്രയിൽ ലഗേജുകൾ കഴിവതും കുറച്ച് വേണം എടുക്കാൻ

കഴിഞ്ഞദിവസത്തേത് പോലെയല്ല ഇനിയത്തെ കയറ്റം

എട്ട് കിലോമീറ്ററാണ് അതിരുമലയിൽ നിന്ന് അഗസ്ത്യാർകൂടത്തിലേക്കുള്ളത്.


ഏഴ്മണിയോടെ തന്നെ ചെറുസംഘങ്ങളായി ആളുകൾ മലകയാറാൻ ആരംഭിച്ചു.

ഏഴരയോടെ ഞങ്ങളും മലകയാറാൻ തുടങ്ങി.

ആദ്യം കാട് കയറണം. 

കഴിഞ്ഞദിവസം നടന്ന അതേ കാടിൻറെ മറ്റൊരുവശത്തേക്കാണ് ഇന്നത്തെ യാത്ര.

കാടിൻറെ ഉൾകാമ്പിലേക്കാണ് ആദ്യയാത്ര

നാടുകാണിയെന്നാണ് ആദിവാസികൾ ഈ പ്രദേശത്തെ വിളിക്കുന്നത്

നാടുകാണിയിലൂടെ നടക്കുമ്പോൾ ചെറിയ ചെറിയ അമ്പലങ്ങൾ കാണാം.

നാട്ടിലെ അമ്പലങ്ങൾ പോലെ പടുത്ത് കെട്ടിയവയല്ല, മറിച്ച് ഒരു മരത്തിൻറെ ചുവട്ടിൽ വെറും കല്ലുകൾ

ആ കല്ലുകൾക്ക് കറുപ്പിലും വെളുപ്പിലുമെല്ലാമുള്ള ഉടയാടകളും ഭസ്മവും കുങ്കുമവും മഞ്ഞളുമെല്ലാം പൂശിയിരിക്കുന്നു

എന്നും വിളക്കുകൊളുത്താറുണ്ടെന്ന് തോന്നുന്നു.

ഇവയൊന്നും വെറും കല്ലുകളല്ല, ഓരോരോ മൂർത്തികളാണ്. 

മൂർത്തിയെ വന്ദിച്ച്, തൊട്ടുമുമ്പിലെ പാത്രത്തിലിരുന്ന ഭസ്മം തൊട്ട് മലകയറി.

കൂട്ടത്തിൽ സിദ്ധവൈദ്യം ചെയ്യുന്ന ഡോക്ടർമാരുമുണ്ട്.

അവരിലൊരാൾ, തിരുവനന്തപുരത്ത് നിന്ന് തന്നെയുള്ള ആദർശ് ഇത് പതിനൊന്നാം തവണയാണ് അഗസ്ത്യാർകൂടം കയറുന്നത്

മലകയറ്റത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് ഗുരുക്കൻമാർക്കൊപ്പം മറ്റൊരുകാട്ടുവഴിയിലൂടെ ആയിരുന്നുവത്രേ യാത്ര

ഔഷധോദ്യാനത്തിൽ നിന്ന് മരുന്ന് ശേഖരിക്കാനും അതേകുറിച്ച് പഠിക്കാനും ഒപ്പം ഗുരുവിനെ വന്ദിക്കാനുമായിരുന്നു യാത്ര

വഴി നീളെ ഔഷധങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആദർശ് സംസാരിച്ചത്.

കീഴാർനെല്ലിയുടെ പലതരത്തിലുള്ള വകഭേദങ്ങൾ ആദർശ് കാട്ടിതന്നു.

കാട് കയറി കുന്നുകളുടെ മുകളിലേക്ക് എത്തുമ്പോൾ ചുറ്റുമുള്ള കാഴ്ച്ചകളും മാറിതുടങ്ങി

ചോലവനത്തിലെ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്ക് പകരം പൂവിട്ട്  നിൽക്കുന്ന കുറ്റച്ചെടികൾ

കാട്ട് പൂവുകൾക്ക് ഭംഗിയേറെയാണ് 

മഞ്ഞുതുള്ളികളിൽ കുളിച്ച് നിൽക്കുന്ന പൂക്കളുടെ കാഴ്ച്ച ആരേയും ഉൻമേഷവാൻമാരാക്കും.

നേരം ഒമ്പത് ആയിട്ടും സൂര്യൻ മറനീക്കി പുറത്തുവന്നിട്ടില്ല.

സാധാരണനിലയിൽ വെയിൽകൊണ്ട് ക്ഷീണിക്കേണ്ട സമയമായിരിക്കുന്നു. 

ദൂരം പകുതിയോട് അടുത്തപ്പോൾ ആണ് ആദ്യത്തെ അരുവി കാണുന്നത്

വലിയ പാറകെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന ഉറവ തീർത്ത അരുവിയാണത്.

അതിന് തൊട്ടുതാഴെ വലിയ ഒരു വെള്ളച്ചാട്ടവും.

കടുത്ത കോടമഞ്ഞിൽ പക്ഷെ വഴിപോലും കൃത്യമായി കാണുന്നില്ല

അതുകൊണ്ട് തന്നെ മലയും പാറയുമെന്നും തന്നെ കാഴ്ച്ചയിലില്ല.

മഞ്ഞ് നിറയുന്നതിനൊപ്പം തന്നെ ശക്തമായകാറ്റും വീശുന്നു.

പൊങ്കാലപാറ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

മുമ്പ് ആളുകൾ ഇവിടെ ദേവിക്ക് പൊങ്കാലയിടുമായിരുന്നു. 

എന്നാലിപ്പോൾ അതിനെല്ലാം നിയന്ത്രണമുണ്ട്.

പൊങ്കാലപാറയിലെ അരുവിയിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച് നടത്തം തുടർന്നു

ഇന്ന് അധികം വിശ്രമിക്കാൻ സമയമില്ല

12 മണിക്ക് മുമ്പ് അഗസ്ത്യാർകൂടം കയറണം. അല്ലെങ്കിൽ അങ്ങോട്ട് പ്രവേശനമില്ല

ആളുകൾ വേഗത്തിൽ മലകയറുന്നു.

വിശ്രമം ഇനി അഗസ്ത്യനെ കണ്ടശേഷം മാത്രം.

പാറയിൽ മാർക്ക് ചെയ്തിരിക്കുന്ന ദിശാസൂചികകൾ നോക്കി മലകയറി.

ദുർഘടമാണ് മുന്നിലെ വഴികൾ

കുത്തനെയുള്ള കയറ്റം, നനഞ്ഞ് ചെളിപുരണ്ട് കിടക്കുന്ന വഴികൾ

ഇളകിയതും അല്ലാത്തതുമായ ഉരുണ്ട് പാറകൾ

നേരിയ, ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം പാകത്തിലുള്ള ഇടവഴികൾ

വഴികൾക്ക് ഇരുപുറവും വെളിച്ചം കടന്നെത്തിയിട്ടില്ലാത്ത കാട്.

കാട്ടിനുള്ളിൽ നിന്ന് ചിലപ്പോൾ ഇലകൾ ഇളകുന്ന ശബ്ദം കേൾക്കാം

മൃഗങ്ങളാവാം, വിഷപാമ്പുകളുമാവാം.

മനുഷ്യൻറെ കാൽപെരുമാറ്റം കേൾക്കുമ്പോൾ കാട്ടിനുള്ളിലേക്ക് വലിയുന്നതാവാം, അല്ലെങ്കിൽ പതുങ്ങുന്നതുമാവാം

ഇവയെല്ലാം അവഗണിച്ച് മനുഷ്യർ മലകയറുന്നു

രണ്ട് പാറയുടെ ഇടുക്കിലൂടെ വേണം മുകളിലേക്ക് കയറാൻ

പിടിച്ച് കയറാൻ വടം കെട്ടിയിട്ടുണ്ട്.

അതിൽ പിടിക്കാതെ കയറൽ അത്ര പ്രായോഗികമല്ല, കയർ പിടിച്ച്, ഊന്നുവടിയും ചുമന്ന് നടക്കുന്നതും ശ്രമകരമാണ്.

അതും താണ്ടി മുകളിലെത്തുമ്പോൾ പിന്നെയും കാട്. 

മലയിറങ്ങുന്നവരോട് ഇനിയെത്ര ദൂരം ശേഷിക്കുന്നുവെന്ന് ചോദിച്ച് ആശ്വാസത്തിനുള്ള വഴികണ്ടെത്തുകയാണ് പലരും

ഒന്നരകിലോമീറ്റർ, ഒരു കിലോമീറ്റർ എന്നിങ്ങനെ മലയിറങ്ങുന്നവർ ഊഹകണക്ക് പറയും

ആശ്വാസം അത്രയല്ലേ ഇനിയുള്ളുവെന്ന് യാത്രികർ.

പക്ഷെ പിന്നെയും നടന്ന് നടന്ന് ഒന്നും ഒന്നരയുമെല്ലാം വെറും പൊയ്ദൂരമായിരുന്നുവെന്ന് തിരിച്ചറിയും

അപ്പോഴും മുഖങ്ങളിൽ നിരാശയില്ല,മറിച്ച്   ഇത്രയും പിന്നിട്ടതിൻറെ സന്തോഷം മാത്രം

കാട് പിന്നിട്ട് എത്തുന്നത് മലമുകളിലേക്കാണ്

ഇതുവരെ വന്നത് പോലെയല്ല ഇനി

അഗസ്ത്യൻറെ അടുത്തേക്ക് ഇനി ദൂരം കുറവാണ്

പക്ഷെ അത് രണ്ട് മലകൾ കയറി വേണം

നടന്ന് അല്ല, കയറിൽ പിടിച്ച് തൂങ്ങി മലചവിട്ടണം

ഇടയ്ക്കിടെ വലിയ കെട്ടുകൾ ഇട്ട വലിയ വടം മുകളിൽ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നു

ശക്തമായ കാറ്റിനേയും പാറയുടെ നനവിനേയും വെല്ലുവിളിച്ച് വേണം മലകയറാൻ.

ശക്തമായ കാറ്റിലും തണുപ്പിലും മലകയറൽ കഠിനമാണ്.

പക്ഷെ അതിസാഹസികതയൊന്നും ഒരു യാത്രയുടേയും ഭംഗി ഇല്ലാതാക്കില്ല

അത് യാത്രയുടെ സൌന്ദര്യവും ആവേശവും കൂട്ടുകയേ ഉള്ളു

കയറിൽ തൂങ്ങി താഴേക്കും മുകളിലേക്കും ആളുകൾ ഇടവിട്ട് കയറുന്നു.

അപ്പോഴും മുകളിൽ നിന്നോ താഴേ നിന്നോ ആളുകൾ റോപ്പിൽ വരുന്നത് കാണാൻ ആകാത്തത്രയും മഞ്ഞ്.

ഒരു റോപ് കഴിയുമ്പോൾ തന്നെ അടുത്ത മലകയറാനുള്ള റോപ്പ് മുന്നിൽ തെളിയുന്നു.

ക്ഷീണിക്കാതെ തൻറെ ടേൺ കാത്ത് നിന്ന് എല്ലാവരും ഒന്നൊന്നായി മലകയറി.

മൂന്ന് വലിയ പാറയാണ് ഇങ്ങനെ കയറിൽ തൂങ്ങി കയറിയത്.

മൂന്നാമത്തെ പാറയും കീഴടക്കി സ്വൽപം മല നടന്ന് കയറുമ്പോൾ കാറ്റ് അതിൻറെ ഏറ്റവും പാരമ്യത്തിലെത്തുന്നു

മഞ്ഞ് വീണ് തലയും മുഖവും ശരീരവുമെല്ലാം മഞ്ഞിൻകണങ്ങളാൽ മൂടപ്പെടുന്നു

കാറ്റിനെ വെല്ലുവിളിച്ച് ആ മലയും കീഴടക്കിയെത്തുമ്പോൾ മുന്നിൽ അഗസ്ത്യൻ.

കാറ്റും മഞ്ഞും ആസ്വദിച്ച് അഗസ്ത്യൻറെ പ്രതിമയ്ക്ക് മുന്നിൽ ശരസ് നമിക്കുമ്പോൾ ഈ യാത്ര പൂർണമാകുന്നു...

കാറ്റിലും മഞ്ഞിലും അഗസ്ത്യരുടെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന വിശ്വാസികൾ

അഗസ്ത്യരുടെ ക്ഷേത്രത്തിലേക്ക് ആരും അതിക്രമിച്ച് കയറുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന വാച്ചർ ഷിബു

ചെരിപ്പിടാതെ വിശ്വാസത്തിൻറെ ഭാഗമായി മലകയറിയ അമ്പത് പിന്നിട്ട ട്രിച്ചി സ്വദേശി അരുൾമൊഴി

പ്രായ്തിൻറെ അവശതകളെയെല്ലാം മറികടന്ന് മല കയറിയതിൻറെ ആവേശത്തിൽ ചിരിക്കുന്ന തൃശ്ശൂരിലെ ചേച്ചിമാർ

മലയുടെ മറുവശത്ത് കാറ്റ് കുറഞ്ഞ ഭാഗത്ത് കാഴ്ച്ചകൾ പരതുന്ന സഞ്ചാരികൾ

മലമുകളിൽ മലർന്ന് കിടന്ന് അതിവേഗത്തിൽ കടന്നുപോകുന്ന മേഘങ്ങളെ നോക്കി ആവേശത്തോടെ അലറുന്നവർ

പടങ്ങൾ പകർത്തുന്നവർ

കാലാവസ്ഥ തെളിയാത്തത് കൊണ്ടുവമാത്രം നഷ്ടമായ കാടിൻറേയും നാടിൻറേയും മലമുകളിലെ ദൃശ്യഭംഗിയെ കുറിച്ച് സങ്കടപ്പെടുന്നവർ

തിരിച്ചിറങ്ങാൻ മനസ് സമ്മതിക്കാതെ വിഷമിച്ചിരിക്കുന്നവർ

ഇനിയെന്ന് തിരികെ വീണ്ടുമിവിടെയിങ്ങനെ എന്നചോദ്യത്തിന് ഉത്തരം തേടുന്നവർ

ഭക്തിയിൽ അഗസ്ത്യനെ കണ്ട് പുണ്യം തേടിയെന്ന് ആശ്വാസം പൂണ്ട വിശ്വാസികൾ....

അഗസ്ത്യമലയിൽ ഞാൻ കണ്ടമനുഷ്യരെല്ലാവരും സന്തുഷ്ടരാണ്

ഞാനെന്ന ഭാവമില്ലാതെ ഈ കാട്ടിലും മലയിലും നമ്മളാണ് ഉള്ളത്, നമ്മളെല്ലാം തുല്യരാണ് എന്ന് സ്വയം തിരിച്ചറിയുന്നവർ...

ഇനി മടക്കമാണ്, 

മനസിലെ ഭാരമിറക്കിയല്ല, യാത്രയുടെ സൌന്ദര്യവും ആവേശവും നെഞ്ചിൽ നിറച്ചുവെച്ച്. 

ചൂണ്ടിലപ്പോഴും അഗസ്ത്യഹൃദയത്തിലെ വരികൾ ഉച്ചത്തിൽ നിറയുന്നു...


...........

ആദ്യഭാഗം ഇവിടെ വായിക്കാം

യാത്ര തീരുന്നില്ല..... 

Tuesday, 5 March 2024

നാരായബിന്ദുവിൽ അഗസ്ത്യനെ കാണാൻ...

കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്തിൽ തളിരണിഞ്ഞുനിൽക്കുന്ന ചെടികൾ. 

ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും വന്നടിഞ്ഞ ഉരുളൻ കല്ലുകൾ നിരന്ന് സ്വയംരൂപംകൊണ്ട പാതകൾ. 

പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന തെളിനീരുറവകൾ, ചെറുവെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ...

അവിചാരിതമായി, മറ്റൊരാൾക്ക് പകരക്കാരാനായാണ് അഗസ്ത്യാർകൂടം നടന്ന് കയറാനുള്ള വഴി തുറന്നത്. 

അഗസ്ത്യനെ തേടിയുള്ള യാത്ര മധുസൂദനൻ നായരുടെ 'രാമ രഘുരാമ' എന്ന് തുടങ്ങുന്ന അഗസ്ത്യഹൃദയം കവിതയിലൂടെ കുട്ടിക്കാലത്തെ അറിഞ്ഞതാണ്. മലകയറി അഗസ്ത്യനെ തേടിയുള്ള യാത്രയെ, അഗസ്ത്യനെ, ആ മലനിരയെ വരികളിലൂടെ കവി വരച്ചിട്ടത് അന്നേ മനസിൽ പതിഞ്ഞതാണ്.

സപ്തർഷികളിൽ പ്രമുഖനായ അഗസ്ത്യർ തപസിരുന്ന മലയിലേക്ക് പുണ്യം തേടിയും ഔഷധങ്ങൾ തേടിയും വരുന്നവർ നിരവധിയാണ്.

ഔഷധസസ്യങ്ങളുടെ ഉദ്യാനവുമാണ് അഗസ്ത്യാർമല. അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളുടേയും ജീവജാലങ്ങളുടേയും വീട്.  

അതിരാവിലെ നഗരം ഉണരും മുമ്പേ ബോണക്കാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ മനസിൽ നിറയെ വഴിയളന്ന്, വെയിലിന് മുന്നേ കാടും പുൽമൈതാനവുമെല്ലാം താണ്ടുന്നതായിരുന്നു.

ഒരു മനോഹരയാത്രയുടെ തുടക്കമെന്ന ചിന്തയും സന്തോഷവും മനസിൽ നിറഞ്ഞു.

വഴുവന്തോളിൽ നിന്ന് ഹെയർപിൻ വളവുകൾ ഒന്നൊന്നായി തിരിഞ്ഞും വളഞ്ഞും പുളഞ്ഞും ബോണക്കാടേക്ക് ചുരം കയറിയപ്പോൾ പുറത്ത് നനുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.

മുകളിലെത്തുമ്പോൾ താഴെ വളവുകൾ പിന്നിട്ട് ഇരച്ച്, കിതച്ച് കയറി വരുന്ന സർക്കാർ ബസ്.

അതിൽ നിറയെ നാരായ ബിന്ദുവിലെ അഗസ്ത്യനെ മാത്രം ധ്യാനിച്ചിരിക്കുന്നവർ...

ബോണക്കാട് എസ്റ്റേറ്റിന് സമീപത്തെ ചെറുകടയിൽ നിന്ന് പ്രാതൽ കഴിക്കുമ്പോൾ ബസ്സിൽ നിന്നിറങ്ങിയവർ നടന്നെത്തി.

ചെറുസംഘമായും ഒറ്റയ്ക്കുമെത്തിചേർന്നവർ പിന്നെ ഒറ്റ കൂട്ടമായി ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള ആൾക്കൂട്ടത്തിൽ ലയിച്ചു.

അകാശം തെളിഞ്ഞതെങ്കിലും അതിശക്തമായ കാറ്റിൽ മരങ്ങൾ ചാഞ്ഞുലയുന്നത് തെല്ല് ആശങ്ക ഉയർത്തി.

ഇരുപത് പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് മലമുകളിലേക്കുള്ള യാത്ര. ഓരോ സംഘത്തിനും ഓരോ ഗൈഡുകൾ.

തൊട്ടടുത്തെ സെറ്റിൽമെൻറ് കോളനിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് ഗൈഡുകളായി ഒപ്പം ചേരുന്നത്.

രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കടത്തിവിടുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു.

കാട്ടിലേക്കുള്ള പാത, അഗസ്ത്യമലയിലേക്കുള്ള പാത ഇതാ മുന്നിൽ തുറന്നിരിക്കുന്നു.

ഇനി കാടിൻറെ വന്യതയിലേക്കാണ് വശ്യതയിലേക്കാണ് ഓരോ കാൽവെപ്പും.

തലയ്ക്ക് മീതെ പൊള്ളുന്ന വെയിൽ, ചുറ്റിലുമുള്ള മരശിഖരങ്ങളെ ശക്തമായി ഉലച്ച് വീശുന്ന ശക്തമായ കാറ്റ്... 

കിളികളുടെ ആരവം, ചീവീടിൻറെ കരച്ചിലുകൾ, ഇലകൾ ഇളകുന്ന ശബ്ദം...

കാടിൻറെ ഉള്ളിലേക്കുള്ള ഓരോ അടിയും ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണ്.

കൈപിടിച്ച്, കഥകൾ പറഞ്ഞ്, കാടിലലിഞ്ഞ്, ഊന്നുവടിയൂന്നി കാട്ടുവഴിതാണ്ടുമ്പോൾ

വഴിയരികിൽ പാറകെട്ടിന് ഇടയിലൂടെ ഊർന്നൊഴുകിയെത്തുന്ന ഉറവകൾ..

ഓരോ രണ്ട് കിലോമീറ്റർ പിന്നീടുമ്പോഴും ഫോറസ്റ്റിൻറെ ചെറിയ റസ്റ്റിങ് സെൻററുകളും വാച്ച് ടവറുകളും കാണാം

രണ്ട് മീറ്ററോളം വീതിയിൽ ചുറ്റും ട്രഞ്ച് അടിച്ച് മരത്തിൻറെ കൊമ്പ് കൊണ്ടുമാത്രം സ്ഥാപിച്ച് നേരിയ പാലം മാത്രമാണ് അപ്പുറത്തേക്ക് കടക്കാനുള്ള മാർഗം.

ഇലകളിലും പൂക്കളിലുമെല്ലാം വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് ഓരോ കാടും, ഒപ്പം അപകടവും. 

വിഷപാമ്പുകൾ, ആനയും കരടിയുമടക്കമുള്ള വന്യമൃഗങ്ങൾ,

കുത്തനെയുള്ള ചരിവുകളിൽ കാലൊന്ന് തെറ്റിയാൽ പിന്നെ തിരിച്ചുകയറാൻ വല്ലാതെ പണിപ്പെടേണ്ടിവരും

ഇടയിൽ പരപ്പാർന്നും ചിലയിടങ്ങളിൽ പാറകൾ നിറഞ്ഞ് ചെങ്കുത്തായ കയറ്റവും ഇറക്കവും.

താണ്ടിയുള്ള യാത്രയിൽ കണ്ണിന് കുളിർമയാണ് ഒരു കുഞ്ഞുപൊട്ടിൻറെ മുതൽ വലുപ്പമുള്ള വിവിധ വർണത്തിലുള്ള കാട്ടുപൂക്കൾ

കൂട്ടത്തിൽ ഒറ്റ ചെടികൊണ്ട് ഒരുവനം തന്നെ തീർത്ത പിങ്ക് പൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ

അവ മഞ്ഞയും ചുവപ്പും പച്ചയും നിറത്തിലുള്ള ഒരു ചോലവനത്തിന് താഴെ കാഴ്ച്ചയുടെ മറ്റൊരു കാട് തീർക്കുന്നു.

ഇലകളിൽ പോലും കാഴ്ച്ചയുടെ വസന്തം തീർത്തവയാണ് ചോലവനങ്ങൾ

ശിശിരകാലത്തിൻറെ തിരുശേഷിപ്പായി ഇലപൊഴിഞ്ഞ് ശിഖരങ്ങൾ മാത്രമായി നിൽക്കുന്ന മരങ്ങൾ മറ്റൊരു വസന്തത്തിൻെറ വരവും കാത്തുള്ള നിൽപ്പാണ്.

യാത്രയിൽ ഒഴുക്കുവെള്ളത്തിൻറെ അരിക് പറ്റി നടക്കവെ ചറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ..

കടുത്ത വെയിലിലും പക്ഷെ എത്തിച്ചേരാനുള്ള ഇടത്തെ കുറിച്ചുള്ള ചിന്ത ക്ഷീണമെല്ലാം പമ്പകടത്തും

കാട്ടരുവിയുടെ തീരത്ത് ഒഴുകിയകലുന്ന ജലത്തിൽ കാൽ നാട്ടി അൽപം വിശ്രമം.

ഇനിയും അതിരുമലയിലെ ബേസ് ക്യാമ്പിലേക്ക് ദൂരം ഏറെയുണ്ട്.

ഇവിടെ,നാല് കിലോമീറ്റർ പിന്നിടുമ്പോൾ, ആദ്യത്തെ ഗൈഡിൻറെ ജോലി അവസാനിക്കുന്നു

ഞങ്ങളെ സുരക്ഷിതമായി ആദ്യഘട്ടം പൂർത്തിയാക്കി എത്തിച്ച ചാരിതാർത്ഥ്യത്തോടെ കവിൻ യാത്രപറഞ്ഞ് കവിൻ പാറപ്പുറത്ത് വിശ്രമിക്കാനിരുന്നു.

ഈ വിശ്രമം താൽക്കാലികം മാത്രമാണ്, മലയിറങ്ങുന്ന മറ്റൊരു സംഘത്തെ തിരികെ എത്തിക്കണം.


കുറച്ചുനേരം വിശ്രമിച്ചശേഷം വീണ്ടും മലകയറ്റമാരംഭിച്ചു

വെയിൽ കനക്കുംമുമ്പ് പുൽമൈതാനം കടക്കണം.

കത്തിനിൽക്കുന്ന സൂര്യന് കീഴിൽ ഏറ്റവും കഠിനവമാവുന്നതും ഈ ഭാഗമാണ്.

പിന്നെയും കാടിൻറെ ഭംഗി അസ്വദിച്ച്, കൂട്ടുകാരിയുമൊത്ത് ചിരിയും ചിന്തയും പങ്കുവെച്ച് നടത്തം തുടർന്നു.

ദൂരം പകുതി പിന്നിട്ടപ്പോൾ വീണ്ടും അരുവി.

അവിടെ യാത്രക്കാർ തണുത്ത, കാട്ടരുവിയിൽ ഇറങ്ങി ശരീരം തണുപ്പിക്കുന്നു

കയ്യിൽ കരുതിയ ഭക്ഷണം പങ്കിട്ട് കഴിച്ചു. അൽപനേരം പാറപുറത്ത് അരുവിയിലേക്ക് കാൽനീട്ടി വിശ്രമം.

തലയ്ക്ക് മേലെ ഇലപൊഴിഞ്ഞ മരശിഖരങ്ങൾക്കും മീതെ വേഗത്തിൽ പാഞ്ഞൊഴിയുന്ന മേഘപാടങ്ങൾ

വിരൽ തുമ്പിൽ സ്നേഹത്തിൻറെ ചൂട്, പാദത്തിൽ പ്രകൃതിയുടെ തണുപ്പ്....

നേരം രണ്ടരകഴിഞ്ഞു.

സൂര്യൻ കത്തിജ്വലിച്ച് തലയ്ക്ക് മീതെ തന്നെ.

ഇനി മൂന്ന് കിലോമീറ്ററോളം നടക്കേണ്ടത് പുൽമേടിലൂടെയാണ്.

മൊട്ടക്കുന്നിനുമേൽ പരന്ന് കിടക്കുന്ന തീറ്റപ്പുൽപോലെ അഗ്രം മൂർച്ചയേറിയ പുല്ലുകൾ.

അതിനിടെയിൽ അങ്ങിങ്ങായി പല്ലുകൊഴിഞ്ഞ മോണപോലത്തെ ശിഖരങ്ങൾ വിരിച്ച് മരങ്ങൾ.

പേരിന് പോലും തണലില്ലാത്ത പാതയാണ് മുന്നിൽ.

ഇത്രയും നേരം പിന്നിട്ടതിന് വിഭിന്നമായി ഇനി പാറക്കെട്ടുകളില്ല, മറിച്ച് ഇളകിയ മണ്ണും ചരലുംമാത്രം. 

ഫോറസ്റ്റിൻറ ക്യാമ്പിൽ കയറി ഭാണ്ഡക്കെട്ടിറക്കിവെച്ചു.

വെയിൽ ഒന്നുതാഴ്ന്നാകാം ബാക്കികയറ്റം.

അവിടെ അപ്പോൾ തന്നെ കുറച്ചുപേർ വെയിൽകായുന്നുണ്ട്.

പൊരിവെയിൽ ഒന്നു താഴ്ന്ന് ശേഷിക്കുന്ന യാത്രയ്ക്ക് മുമ്പായി കരുതിയ ബാക്കി ഭക്ഷണവും കഴിച്ചു.

മൊബൈൽ ഫോണുകൾക്ക് നെറ്റുവർക്കില്ലെന്നതിനാൽ തന്നെ കാടിൻറെ മിടിപ്പിനും വിരൽതുമ്പിലെ സ്നേഹത്തിനും മാത്രം സ്വയം സമർപ്പിച്ച മണിക്കൂറുകൾ...

വെയിൽ ഒന്നു ശമിച്ചപ്പോൾ പിന്നെയും കയറ്റം.

മൊട്ടക്കുന്നിന് മുകളിൽ സൂര്യൻ പൊള്ളിക്കുന്നു.

വല്ലപ്പോഴും വീശുന്ന കാറ്റ്പോലും ചൂടിന് ആശ്വാസം പകർന്നില്ല.

പുൽമേട് പിന്നിട്ട് വീണ്ടും കാടിൻറെ ഉള്ളിലേക്ക് 

താഴത്തെ ക്യമ്പിൽ വെച്ച് പരിചയപ്പെട്ട പ്രവീണും രഞ്ജിനിയും ആൻസിയും ആര്യനും കൂടെ ചേർന്നു.

വിശേഷങ്ങൾ പറഞ്ഞും പരസ്പരം അറിഞ്ഞും നടത്തം തുടർന്നു

ദുർഘടമായ കയറ്റമാണ് ഇനിയങ്ങോട്ട്.

ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റവും ദുർഘടം പിടിച്ച ഭാഗവും ഇതാണ്.

കാടിൻറെ ഉള്ളിലേയ്ക്ക് കടന്നപ്പോൾ മുന്നിൽ ആന പിണ്ഡം

അധികം പഴക്കമില്ല, ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രം

കാടിൻറെ ചൂരിനൊപ്പം ആനയുടെ ചൂരിന് മൂക്ക് പരതി

ഇല്ലിമുളകളും അരുവികളും നിറയെയുള്ള ആ കാട്ടിനുള്ളിൽ മരങ്ങൾക്കിടയിൽ എവിടെയോ അവൻ/അവൾ ഒളിച്ചിരിപ്പുണ്ടാകാം.

വയനാട്ടിലെ കാടുകൾ കയറിയപ്പോൾ പലപ്പോഴും ആനയെ അധികദൂരത്തിലല്ലാതെ കണ്ടിട്ടുണ്ട്  

അശാന്തമായും ശാന്തമായും മസ്തകം കുലുക്കി നീൽക്കുന്ന ആനകളെ. 


നേരം നാലര മണി കഴിഞ്ഞിരിക്കുന്നു.

ഈ കാട് കടന്നാൽ അതിരുമലയിലെ ബേസ് ക്യാമ്പിലെത്തും.

കാടിൻറെ നിറം മാറിതുടങ്ങി.

അരിച്ചരിച്ചിറങ്ങുന്ന സൂര്യവെളിച്ചം താഴ്ന്നുതുടങ്ങി

കുത്തനെയുള്ള കയറ്റം പലരേയും ക്ഷീണിപ്പിച്ചു.

കയ്യിൽ കരുതിയ എനർജി ബാറുകളും ഡ്രൈഫ്രൂട്സുമെല്ലാം പകർന്ന ഊർജത്തിൽ ഏന്തി നടന്നു.

കയറ്റം കഴിഞ്ഞ് നിരപ്പായ ഒരിടത്ത് കാറ്റത്ത് വീണ മരത്തിനുമുകളിൽ പലരും വിശ്രമിക്കുന്നു.

പുതിയ യാത്രികരെ പരിചയപ്പെടാനുള്ള സമയം കൂടിയാണ് ഈ ചെറു ഇടവേളകൾ

അയൽവാസിയായ മുഖ്താദിറിനെയും പങ്കാളി രചനയേയും പരിചയപ്പെട്ടത്. അപ്പോഴാണ്. ഇവിടെനിന്ന് അവരും ഒപ്പം ചേർന്നു.

രണ്ട് പേരിൽ നിന്ന് എട്ടുപേരിലേക്ക് യാത്രാ സംഘം വളർന്നു.

യാത്രകളുടെ ഭംഗി ഇത്തരം പുതിയ പരിചയപ്പെടലുകൾ കൂടി ചേരുന്നതാണ്.

എട്ടു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവിൽ അഞ്ചരയോടെ ആദ്യദിവസത്തെ യാത്ര അവസാനിക്കുകയായി.

ആദ്യദിനം പിന്നിട്ടത് പതിനാല് കിലോമീറ്ററോളം.

ക്യാമ്പിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നേരെ ക്യാൻറിനിലേക്ക്

ചൂടു ചുക്കുകാപ്പി - ഗോത്രവിഭാഗത്തിൻറെ സ്വന്തം രൂചികൂട്ടിൽ തയ്യാറാക്കിയ - കുടിച്ച് വിശ്രമം.

ഇനി കുളിക്കണം.

ക്യാമ്പിന് അധികം അകലെയല്ലാതെ ഒരു അരുവിയുണ്ട്.

അവിടെ പോയി ഒന്നുമുങ്ങി കുളിക്കാനുള്ള ഓട്ടമായി പിന്നെ.

ആറ് മണിവരെ മാത്രമാണ് ട്രഞ്ച് ചാടികടന്നുള്ള ആ അരുവിയിലേക്ക് പ്രവേശനം.

ഇരുട്ടായാൽ കരടിയിറങ്ങും, ചിലപ്പോൾ ആനയും.

നടന്നു വന്നശേഷം കാട്ടരുവിയുടെ തണുപ്പിൽ ഒന്നു മുങ്ങിനിവർന്നപ്പോൾ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് മാറി. 

പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണത്.

ഇരുൾ പരന്നുതുടങ്ങിയപ്പോഴേക്കും കാറ്റിനും ശക്തി കൂടാൻ തുടങ്ങി, തണുപ്പും.

രാത്രിയിൽ കഞ്ഞിയും പപ്പടവും പയറുമാണ് ഭക്ഷണം.

ആദിവാസി സെറ്റിൽമെൻറ് കോളനിയിലുള്ളവരാണ് ഭക്ഷണമൊരുക്കുന്നത്.

താഴെ നിന്ന് തലചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്.

അത് സാധാരണയുള്ള വഴിക്ക് പകരം ആറര കിലോമീറ്റർ മാത്രം ദൂരമുള്ള അതീവ ദുർഘടമായ മറ്റൊരു വഴിയിലൂടെ.  

പത്ത് കിലോ സാധനം മുകളിലെത്തിക്കാൻ 950 രൂപയാണ് കൂലി.

അങ്ങനെ തലചുമടായി എത്തിച്ച കമ്പിയും ഇരുമ്പ് ഷീറ്റുമെല്ലാം ഉപയോഗിച്ചാണ് അതിരുമല ക്യാമ്പ് നിർമിച്ചത്.

രാവിലെ 7 മണിക്ക് തന്നെ പ്രാതൽ കഴിച്ച് മലകയറണം

ഉച്ചക്ക് 12 മണിവരെ മാത്രമേ മുകളിൽ പ്രവേശനം അനുവദിക്കു.

12 ന് എല്ലാവരേയും മുകളിൽ നിന്ന് താഴേക്കിറക്കും.

മുകളിലെ കാലാവസ്ഥ മോശമായതിനാൽ ഭൂരിഭാഗം പേർക്കും അന്ന് പാതിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

നാളെ കാലത്തെ കാലാവസ്ഥ എന്താകുമെന്ന ആശങ്ക പരസ്പരം പങ്കിട്ടു.

ചുറ്റിലും കോടമഞ്ഞ് പുതപ്പ് തീർക്കുമ്പോൾ ഇരുമ്പ് ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സൌഹൃദത്തിൻറെ ചൂട് പങ്കിട്ടു.

ഒമ്പത് മണിക്ക് ക്യാമ്പിലെ വിളക്കണച്ചപ്പോൾ എല്ലാവരും ഡോർമെട്രികളിലേക്ക്.

രാത്രിയിൽ ഇടയ്ക്ക് പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം.  

കരടിയെ ഭയപ്പെടുത്തി തുരത്തുന്നതാണ്.  

രാത്രിയിൽ ശക്തമായി വീശിയ കാറ്റിൽ ഡോർമെട്രിയുടെ മേൽക്കൂര പല തവണ വലിയ ശബ്ദമുണ്ടാക്കി ഭയം വിതറി.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് കൂടുക്കൂട്ടിയ മേഘങ്ങൾ കാറ്റിനൊപ്പം അപ്പോഴും അതിവേഗത്തിൽ മറഞ്ഞുകൊണ്ടേയിരുന്നു...

......

തീരുന്നില്ല,....

Wednesday, 3 January 2024

ഉറവയിലേക്കൊരു ഒഴുക്ക്

ഓഫീസിൽ നിന്ന് ടാക്സി കാറിൽ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ പതിവുപോലെ അവൾക്കന്ന് ഉറക്കം വന്നില്ല. നഗരത്തിലെ മണിക്കൂറുകൾ നീളുന്ന ട്രാഫിക്ക് ബ്ലോക്കുകൾ അവൾക്ക് വിശ്രമത്തിനുള്ള സമയമാണ്. വീട്ടിലെത്തിയാൽ നിറയെ പണിയുണ്ടാകും. മകനെ പഠിപ്പിക്കലും വീട്ടുപണിയുമെല്ലാം അവളെ തളച്ചിടും. അതിനാൽ തന്നെ മടുപ്പിക്കുന്നതെങ്കിലും നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകളെ അവൾ ഗൂഢമായി ഇഷ്ടപ്പെട്ടിരുന്നു. കറുത്ത പ്രീമിയർ പത്മിനി കാറിലിരുന്ന് അവൾ  പുറത്തേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ചു. വഴിയരികിലെ പാനിപൂരി കടയ്ക്ക് മുമ്പിലെല്ലാം നിറയെ ആളുകൾ.  കാശുള്ളവനും ഇല്ലാത്തവനും ഈ നഗരം ഒരുപോലെ സ്വർഗം. ആധുനികവും പുരാതനവുമായ നിർമിതികളാണ് നഗരം നിറയെ. കെട്ടിടങ്ങളുടെ ചുമരുകളിൽ ചിലത് മങ്ങിയും മറ്റ് ചിലത് വർണ്ണങ്ങളിൽ കുളിച്ചും നിൽക്കുന്നു. ഈ നിറവ്യത്യാസം നഗരവാസികളുടെ  വസ്ത്രധാരണത്തിലും ജീവിതത്തിലും പ്രകടമാണ്.


കാഴ്ച്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമാണ് എങ്കിലും ഈ നാഗരികത വല്ലാതെ ശ്വാസംമുട്ടിക്കുമ്പോളെല്ലാം  അവൾ ചുമതലകളിൽനിന്ന് ഒരു ഇടവേളയെടുക്കും.  മകനേയും വീടുമെല്ലാം ഭർത്താവിനെ ഏല്പിച്ച്   നാട്ടിലേക്ക്  വണ്ടി കയറും. വീടിനും ജോലിക്കുമെല്ലാം  അവധി നല്‍കി   അവൾ അവളിലേക്ക് സ്വതന്ത്രയായി പരന്നൊഴുകുന്നതും  അപ്പോൾ മാത്രമാണ്.

നാട്ടിലെത്തുമ്പോഴെല്ലാം അവള്‍ നഗരത്തിലെ ആ ബാറിലെ സന്ദർശകയാണ്. മണിക്കൂറുകളോളം അരണ്ടവെളിച്ചത്തിലിരുന്ന് പാട്ടും ആസ്വദിച്ച് മാജിക്ക് മൊമെന്റ്‌സ് സിപ്പ് ചെയ്തിരിക്കും. സ്റ്റാര്‍ ഹോട്ടൽ ആയതിനാല്‍ തന്നെ അധികം തിരക്കും ശല്യവും ഉണ്ടാകാറില്ല. എന്നിരുന്നാലും ബാറിലേക്ക് ഒരു സ്ത്രീ തനിയെ മദ്യപിക്കാന്‍ വരുന്നതിനെ ആശ്ചര്യത്തോടെയും സംശയത്തോടെയും നോക്കുന്നവരാകും മിക്കപ്പോഴും ചുറ്റിലും. ആ നോട്ടങ്ങള്‍ അസഹ്യമാണെങ്കിലും സഹിക്കാതെ വയ്യ.


ബാറിന്റെ വാതില്‍ തള്ളി തുറന്ന് കയറുമ്പോള്‍ ചിരിയുമായി വെയിറ്റര്‍ സ്വാഗതം ചെയ്തു. അടിക്കടി വരുന്നതുകൊണ്ടുതന്നെ വെയിറ്റര്‍മാര്‍ക്കെല്ലാം അവള്‍ പരിചിതയാണ്. തിരക്ക് തീരെയില്ല. അങ്ങിങ് ഒഴിഞ്ഞ ടേബിളുകളും കസേരകളും. ചുറ്റുമൊന്ന് കണ്ണോടിച്ച അവളുടെ കണ്ണുകള്‍ ഒറ്റക്കിരുന്ന് മദ്യപിക്കുന്ന മധ്യവയസ്‌ക്കനിലവസാനിച്ചു. പകുതി നിറഞ്ഞ ഗ്ലാസിലെ ഐസ് ക്യൂബുകള്‍ ബാറിലെ അരണ്ടവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. അയഞ്ഞ വസ്ത്രം ധരിച്ച അയാളുടെ കാലന്‍ കുട കസേരയുടെ പിന്‍ഭാഗത്ത് ഞാത്തിയിട്ടിരിക്കുന്നു. കണ്ണുകളടച്ച് ഏതോ ലോകത്തെന്നപോലെ ലഹരി ആസ്വദിക്കുകയാണ് അയാള്‍.


'ബുദ്ധിമുട്ടില്ലെങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ...'

മെല്ലെ കണ്ണുതുറന്ന് അയാള്‍ അവളെ നോക്കി. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തന്നോടാണോയെന്ന ഭാവത്തിൽ അയാള്‍ നെറ്റി ചുളിച്ചു

'ബുദ്ധിമുട്ടില്ലെങ്കില്‍....' അവള്‍ വീണ്ടും

'യെസ...വൈ നോട്ട്...'


തൊട്ടടുത്ത കസേരയിലുരുന്ന തന്റെ  ബാഗ് എടുത്ത് മാറ്റി അയാള്‍ സൗകര്യമൊരുക്കി.

പരസ്പരം നോക്കി ഇരുവരും ഒന്നു ചിരിച്ചു. അയാള്‍ പിന്നെയും തന്റെ ഗ്ലാസിലെ പാതി വിസ്‌ക്കിയുടെ ലഹരിയിലേക്ക് മടങ്ങി. വീണ്ടുമൊരു സിപ്പെടുത്ത്  കണ്ണുകളടച്ച് കസേരയില്‍ പിന്നിലേക്ക് ചാഞ്ഞിരുന്നു. വലതുകയ്യിലെ വിരലുകള്‍ക്കിടയില്‍ ഒരു സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. അവള്‍ അയാളെ തന്നെ നോക്കിയിരുന്നു.

ബാറിലെ സംഗീതത്തില്‍ ലയിച്ച് തലയാട്ടിയിരിക്കുകയാണ് അയാള്‍. കസേരകയ്യിലിരുന്ന് വിരലുകള്‍ താളം പിടിക്കുന്നു. പാനപാത്രത്തിലെ വിസ്‌ക്കിയേക്കാള്‍ കാതിലേക്കൊഴുകിയത്തുന്ന സംഗീതത്തിന്റെ ലഹരിയാണ് അയാളെ കൂടുതല്‍ ഉന്‍മത്തനാക്കുന്നതെന്ന് അവള്‍ക്ക് തോന്നി. പ്രായം 60 നോട് അടുത്തെത്തിയിരിക്കണം. അലസമായി മുഖത്തേക്ക് പാറികിടക്കുന്ന നരകയറിയ മുടിയിഴകള്‍. വെള്ളകയറിയ മീശയും താടിയുമെല്ലാം ഭംഗിയായി തന്നെ വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്ത് പ്രായത്തിന്റെ അടയാളപ്പെടുത്തലുണ്ടെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല. ഷര്‍ട്ടിന്റെ നീല നിറത്തിനനുസരിച്ച് കരയുള്ള വെളുത്തമുണ്ട്.


'യെസ് മേം...'

പെട്ടെന്ന് വെയിറ്ററുടെ ശബ്ദം കേട്ട് അവള്‍ അയാളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.

ഓർഡര്‍ എടുക്കാന്‍ വന്ന വെയിറ്ററാണ്. പതിവ് പോലെ മാജിക്ക് മൊമെന്റ് ഓർഡര്‍ ചെയ്തു. ഓറഞ്ച് ഫ്ലേവര്‍.

വെയിറ്റര്‍ പോയ ഉടനെ അവള്‍ വീണ്ടും ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും കണ്ടുകാണുമോ താന്‍ അയാളെ തന്നെ നോക്കിയിരുന്നത് എന്നായി അവളുടെ ചിന്ത.


'എന്താണ് പേര്...' സിഗരറ്റ് പുകയെടുത്ത് വശത്തേക്ക് നീട്ടിയുതി അയാള്‍ ചോദിച്ചു.

'ങേ..ആ...'

പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഒന്നു പകച്ചു.

ചിരിച്ചുകൊണ്ട് അയാള്‍ അവളെ തന്നെ നോക്കിയിരിക്കുന്നു.

മുഖത്ത് ഒരു ചിരിവരുത്തിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.


'ഇവിടെ ഒറ്റക്ക് സ്ത്രീകള്‍ വന്നുകണ്ടിട്ടില്ല. അതാണ് എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നത്. പരിഭ്രമിക്കേണ്ട. മദ്യപാനികള്‍ എല്ലാവരും മോശമൊന്നുമല്ലാട്ടോ...' അയാള്‍ പൊട്ടിച്ചിരിച്ചു.

'ഇടയ്ക്ക് വരാറുണ്ട്, ഒറ്റക്ക് തന്നെ'

അവള്‍ പുഞ്ചിരിച്ചുകൊണ്ട്  മറുപടി നല്‍കി

'അതുശരി. ഗുഡ്. സമൂഹത്തില്‍ പുരുഷന്‍മാർക്ക് മാത്രമല്ല ഒറ്റക്ക് ബാറില്‍ വരാന്‍ സാധിക്കേണ്ടത്. എല്ലാവര്‍ക്കും സാധിക്കണം. അതും തുല്യതയാണ്.'

അയാൾ തുടരുന്നതിനിടെ വെയിറ്റര്‍ അവള്‍ക്കുള്ള വോഡ്ക്കയുമായെത്തി.

ചിരിച്ചുകൊണ്ട് അവള്‍ അയാള്‍ക്കുനേരെ ഗ്ലാസ് നീട്ടി ചിയേഴ്സ്സ് പറഞ്ഞു.

ഒരു സിപ്പ് എടുത്തശേഷം  അവള്‍ സംസാരമാരംഭിച്ചു.

അയാള്‍ സ്വയം പരിചയപ്പെടുത്തി.

ചെന്നൈയിലാണ് താമസം. അവിടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ നാട്ടില്‍ സഹോദരിയേയും മക്കളേയും കാണാന്‍ വരും. വരുമ്പോള്‍ ഒരിക്കലെങ്കിലും ഇവിടെ വന്ന് മദ്യപിക്കുന്നത് ഒരു ശീലമാണ്. വീട്ടില്‍ നിന്ന് മാറി, പരിചയക്കാരുടെ ശല്യമില്ലാതെ സ്വസ്ഥമായി ഇരിക്കാമെന്നത് കൊണ്ടാണ് നഗരത്തിലെ ബാറിലേക്ക് വരുന്നത്. ഇന്ന് തിരികെ മടങ്ങുകയാണ്.

വീണ്ടുമയാള്‍ സംഗീതത്തില്‍ ലയിച്ചെന്നപോലെ കസേരിയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചിരുന്നു.


ഓരോ തവണയും അസുഖബാധിതയായ സഹോദരിയെ കണ്ട് മടങ്ങുന്നത് അയാള്‍ക്ക് വേദനയാണ്. പ്രായമാകുന്നുവെന്നതിനൊപ്പം സഹോദരിയുടെ ആരോഗ്യനിലയും മോശമായികൊണ്ടിരിക്കുകയാണ്. വിവാഹമോചിതനായ ശേഷം ഒറ്റക്ക് ദൂരെ നാട്ടില്‍ കഴിയുന്ന അയാളെ കുറിച്ചോര്‍ത്ത് സഹോദരിക്കും സങ്കടമാണ്.

'എന്തിനാ ഇനിയും മദിരാശിയില്‍ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്...ഇവിടെ വന്ന് നിന്നൂടെ നിനക്ക്...' പതിവ് പരിഭവം പറഞ്ഞാണ് ഇത്തവണയും സഹോദരി  യാത്രയാക്കിയത്.


വിവാഹമോചിതനായതോടെയാണ് അയാള്‍ മദ്രാസിലേക്ക് തീവണ്ടികയറിയത്. എഗ്മോറിലെ ഒറ്റമുറി വാടകവീട്ടില്‍ ഒതുങ്ങിക്കൂടി. ഏകാന്തയില്‍ പുസ്തകങ്ങളും സംഗീതവുമായി തന്നിലേക്ക് മാത്രമായി ഒതുങ്ങി കഴിയുന്നതിനേക്കാള്‍ നല്ല ജീവിതം വേറെയില്ല. തെരുവിലെ ലക്ഷ്മി അക്കായുടെ ഇഡ്ഡലികടയില്‍ നിന്നുള്ള ഇഡ്ഡലിയും ദോശയും സബ് അര്‍ബന്‍ ട്രെയിനിലെ യാത്രയുമെല്ലാം അയാളുടെ ജീവിതത്തെ ഏറെക്കുറെ യാന്ത്രികമായി ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ആല്‍ബര്‍ട്ട് തിയ്യേറ്ററില്‍ നിന്നും സിനിമ കാണുന്നത് മാത്രമായി  എൻറ്റര്‍ടെയിന്‍മെന്റ്. 30 വര്‍ഷത്തോളമായി ഈ യാന്ത്രികജീവിതം. എന്തിനായിരുന്നു വിവാഹമോചനം.. അവളിപ്പോള്‍ എവിടെയായിരിക്കും. സുഖമായിരിക്കുന്നുണ്ടാവില്ലേ.. പുനര്‍വിവാഹിതയായ അവളുടെ മറ്റ് മക്കള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ട അമ്മാളുവും വളര്‍ന്ന് വലുതായിരിക്കും. അമ്മാളു ഒരുപക്ഷ വിവാഹിതയായിരിക്കുമോ... തൊട്ടരികില്‍ ഓരാള്‍ ഇരിക്കുന്നത് മറന്നെന്നപ്പോലെ അയാള്‍ സ്വയം തന്നിലേക്ക് ചുരുങ്ങി.

അയാളുടെ കണ്ണില്‍ നനവ് പടരുന്നത് ഇരുണ്ട വെളിച്ചത്തിലും അവള്‍ തെളിഞ്ഞു കണ്ടു.

കയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞുതീര്‍ന്ന് വിരലുകള്‍ പൊള്ളിയപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.

അയാള്‍ അവളെ നോക്കി ചിരിച്ചു. ഓര്‍മകളിലേക്ക് പോയതിന് ക്ഷമ ചോദിക്കുന്നതുപോലെ. എന്തിനാണ് താനിപ്പോള്‍ ഇതെല്ലാം ഓര്‍ത്തതെന്ന് അയാള്‍ക്ക് മനസിലായില്ല.

 

മുംബൈയിലെ തിരക്കില്‍ നിന്ന് ഇടയ്ക്കിടെ വീട്ടിലെ കിണറ്റിലെ ശുദ്ധവെള്ളം കുടിക്കാനാണ് അവളെത്താറ് എന്ന് കേട്ടപ്പോള് അയാള്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ശുദ്ധവെള്ളം ഈ ചില്ലുകുപ്പിയിലാണോയെന്ന് കളിയാക്കി ചോദിച്ചെങ്കിലും വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ തണുപ്പും രുചിയുമെല്ലാം അയാളുടെ ഓര്‍മകളേയും കുളിരണിയിക്കുന്നതായിരുന്നു. ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ തറവാട്ട് മുറ്റത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരി ബക്കറ്റോടെ തലവഴി ഒഴിച്ചുകുളിക്കുമ്പോള്‍ കിട്ടുന്ന സുഖം. അതൊരിക്കലും മറ്റെവിടെനിന്നും അനുഭവിച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. മദ്രാസിലെ വെള്ളത്തിലെ കുളി ശരീരത്തെ മാത്രമല്ല മനസിനേയും വരണ്ടുണക്കിയതോര്‍ത്താവണം അയാള്‍ കൈകളില്‍ തലോടി.

 

കിണറ്റിലെ വെളളത്തിൻറ്റെ തെളിമയ്ക്കപ്പുറം അടിക്കടിക്കുള്ള നാട്ടിലേക്കുള്ള പറക്കലുകള്‍ക്ക് പിന്നില്‍ ആരോടും അധികം പങ്കുവെച്ചിട്ടില്ലാത്ത കാരണവും അവള്‍ക്കുണ്ട്. എന്നോ മുറിഞ്ഞുപോയ വേരുകള്‍ തേടിയുള്ളതുകൂടിയാണ് പലപ്പോഴും ആ മടക്കയാത്രകള്‍.


വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം കടന്ന് സംസാരം  സംഗീതത്തിലും പുസ്തകങ്ങളിലും സിനിമയിലുമെല്ലാം എത്തിനിന്നു. ഇടയ്ക്ക് ഉച്ചത്തിലായ അവരുടെ ചിരികേട്ട് മറ്റുള്ളവര്‍ അവരെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നതൊന്നും അവരറിഞ്ഞില്ല. അവളുടെ  മൊബൈൽ ചിലച്ചപ്പോളാണ്  സമയം ഏറെ ആയത് അവർ ശ്രദ്ധിച്ചത്.

അയാള്‍ തിരിഞ്ഞ് വെയിറ്ററിന് നേരെ കൈവീശി.


വാഷ് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് അയാള്‍ എണീറ്റപ്പോള്‍ അവള്‍ തിടുക്കത്തില്‍ കയ്യിലിരുന്ന ഡ്രിങ്ക്‌സ് തീര്‍ത്തു. വെയിറ്റര്‍ ഇരുവരുടേയും ബില്ലുമായെത്തി. അവള്‍ പേഴ്‌സില്‍ നിന്ന് പൈസയെടുത്ത് നല്‍കി.

''ചെയ്ഞ്ച് വെച്ചുകൊള്ളു..''

 വെയിറ്ററോട് അവള്‍ പറഞ്ഞു.

വെയിറ്റര്‍ അവളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.

വെയിറ്റർ  കൗണ്ടറിൽ  ബിൽ  സെറ്റിൽ  ചെയ്തുകൊണ്ടിരിക്കുന്നതിനിടെ  അവൾ ബാഗുമെടുത്ത് എണീറ്റു.

''ഇത് അയാള്‍ വരുമ്പോള്‍ കൊടുക്കണം.''

മടക്കിയ ഒരു പേപ്പര്‍ വെയിറ്ററിന് നേരെ നീട്ടി അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി.


വാഷ് റൂമില്‍ നിന്ന് മടങ്ങിയെത്തിയ അയാള്‍ക്ക് നേരെ വെയിറ്റര്‍ പേപ്പര്‍ നീട്ടി.

''മാഡം തരാന്‍ ഏല്‍പ്പിച്ചതാണ്''

നെറ്റി ചുളിച്ച് പേപ്പര്‍ വാങ്ങിയ അയാള്‍ അവളെ തിരഞ്ഞു

ബില്‍ അടയ്ക്കാന്‍ പഴ്‌സ് എടുത്ത അയാളോട് ബില്‍ പേ ചെയ്‌തെന്നും പറഞ്ഞ് വെയിറ്റര്‍ മടങ്ങി

അയാള്‍ ബാറിന്റെ വാതില്‍ തുറന്ന് പുറത്ത് വന്ന് നോക്കിയെങ്കിലും അവൾ പോയിക്കഴിഞ്ഞിരുന്നു. തിരികെ ടേബിളിലേക്ക് നടക്കുന്നതിനിടെ അയാള്‍ കയ്യിലെ പേപ്പര്‍ തുറന്നുനോക്കി.

മനോഹരമായ കൈപ്പടയില്‍ നാലുവരി മാത്രം.


'ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ഒടുവില്‍ ഞാന്‍ അച്ചനെ കണ്ടു, സംസാരിച്ചു. ഇനിയും മുറിഞ്ഞുപോയ വേരു തേടി വരില്ല.

എന്ന് അച്ചന്റെ സ്വന്തം അമ്മാളു..'


അയാളുടെ കയ്യിലിരുന്ന് ആ പേപ്പര്‍ വിറച്ചു. കണ്ണീര്‍ ആ പേപ്പറിലെ അക്ഷരങ്ങളെ നനച്ചു.


പുറത്തിറങ്ങിയ അവള്‍ ആദ്യം കണ്ട ഓട്ടോയില്‍ കയറി യാത്രയായി. കണ്ണുകള്‍ ഇറുക്കനെ അടച്ച് സീറ്റില്‍ ചാരിക്കിടന്നു. കടലിനെ കണ്ടെത്തിയ പുഴപോലെ ശാന്തമായിരുന്നു അവളുടെ മനസപ്പോൾ ....

......
(2023 ലെ ഇ- മലയാളി സാഹിത്യ മത്സരത്തിൽ ജൂറി പരാമർശത്തിന് അർഹമായ കഥ )