പറന്ന് പറന്ന് പറന്ന്....

ഴിഞ്ഞ ആറ് വർഷമായി സിഗിംൾസിൽ ഒരു കിരീടമില്ലെന്ന നിരാശയ്ക്കാണ് മലേഷ്യൻ മാസ്റ്റേഴ്സിലെ വിജയത്തോടെ പ്രണോയ് വിരാമമിട്ടത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എച്ച് എസ് പ്രണോയി ഇപ്പോഴുള്ളത്. കെ.ഒ.എ യുടെ മികച്ച സ്പോർട്സ് താരത്തിനുള്ള പുരസ്ക്കാരം ലഭിച്ച വേളയിൽ, കരിയറിൽ താണ്ടിയ വഴികളും വെല്ലുവിളികളും പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുകയാണ് പ്രണോയ്.




1.മലേഷ്യൻ മാസ്റ്റേഴ്സിന് മുമ്പ് കഴിഞ്ഞ ആറ് വർഷത്തോളം സിംഗിൾസിൽ ഒരു കിരീടം പോലും പ്രണോയിക്ക് നേടാനായിരുന്നില്ല. പക്ഷെ പലപ്പോഴും സിംഗിൾസിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്കിരുന്നു. എപ്പോഴെങ്കിലും നിരാശ തോന്നിയിരുന്നോ

പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് 2022 ലെ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ക്വാ‍ർട്ടർ ഫൈനലിൽ തോറ്റപ്പോൾ. 2022 ൽ രണ്ടോ മൂന്നോ ടൂർണമെന്റുകളുടെ ക്വാർട്ടറിൽ പരാജയപ്പെട്ടോൾ ബേസിക്കലി എനിക്ക് തോന്നിയത് വലിയ ഒരു മെഡൽ നേടാൻ എനിക്ക് ഭാഗ്യമില്ലെന്ന് തോന്നിയിരുന്നു. കാരണം അത്രയേറെ തവണയാണ് ക്ലോസ് ആയിട്ട് എത്തിയിട്ട് തോറ്റത്. ഇടയ്ക്ക് അങ്ങനെ ഭയങ്കര നിരാശ തോന്നി. പക്ഷെ മലേഷ്യൻ മാസ്റ്റേഴ്സ് ജയിച്ചപ്പോൾ എല്ലാനിരാശയും ഒറ്റയ്ക്ക് സെറ്റിൽ ആയി എന്ന ഫീലിങ് ആയിരുന്നു. നിരാശ മൊത്തം വലിയ സന്തോഷമായി മാറി.

2.കരിയറിലെ ആദ്യത്തെ ഡബ്ല്യു ടി എ വിജയം, കരിയറിലെ ഏറ്റവും ഉയർന്ന ലോകറാങ്കിങ്....എല്ലാം കഴിഞ്ഞ രണ്ട് മാസത്തിലായിരുന്നു. നിശ്ചയദാർഢ്യത്തിൻറെ, അല്ലെങ്കിൽ പോരാട്ടത്തിൻറെ വിജയം എന്ന് തന്നെ വിലയിരുത്താമല്ലോ

തീ‍ർച്ചയായും. വല്ലാതെ പരിശ്രമിച്ചിട്ടുണ്ട്. കരിയറിലെ ആദ്യത്തെ ഡബ്ല്യു ടി എ കിരീടം, കരയറിലെ ബെസ്റ്റ് റാങ്കിങ്ങായ ഏഴ്...എല്ലാം കഴിഞ്ഞ രണ്ട് മാസത്തിനിടെയായിരുന്നു. ഈ രണ്ട് മാസത്തിനിടെ ഇവയെല്ലാം നേടാനായി എന്നത് വലിയ ഭാഗ്യമാണ്. കഴിഞ്ഞ മൂന്ന് നാല് വർഷത്തെ പ്രകടനം എന്നത് വളരെ മോശമായിരുന്നു. അധികം ക്വാർട്ടർ ഫൈനൽ കളിക്കാൻ പോലും സാധിച്ചില്ല. 2019 മുതൽ 2022 വരെയുള്ള കാലഘട്ടം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കൺസിസ്റ്റന്റായി കളിക്കാൻ പറ്റിയില്ല. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ ഫലം മാത്രമാണ് മലേഷ്യയിലെ ജയത്തിന് വഴിതുറന്നത്. കഴിഞ്ഞവർഷം സ്ഥിരതയാർന്ന പ്രകടനം നടത്താനായതിന്റെ ഫലമാണ് മലേഷ്യൻ ടൈറ്റിലും റാങ്കുമെല്ലാം.


3.തോമസ് കപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് പ്രണോയ് ആണ്. നിർണായക മത്സരത്തിൽ ശക്തമായ പ്രകടനത്തിലൂടെ സെമിയിലും ക്വാർട്ടറിലും ഇന്ത്യയെ കരകയറ്റി. ഫൈനൽ നടക്കുമ്പോൾ എന്തായിരുന്നു മനസിലുണ്ടായിരുന്നത്.

തോമസ് കപ്പ് വലിയ വിജയമായിരുന്നു. പ്രത്യേകിച്ച് വ്യക്തിഗതം എന്നതിലുപരി രാജ്യത്തിന് വലിയ ആവേശമായിരുന്നു അത്. ആരും കരുതിയതല്ല വിജയിക്കുമെന്ന്. മെഡൽ സാധ്യത എല്ലാവർക്കും അറിയാമായിരുന്നു. പക്ഷെ ഗോൾഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ടീമുകൾ എല്ലാം വളരെ സ്ട്രോങ്ങാണ്. പിന്നെ തോമസ് കപ്പിൽ  മുൻകാലങ്ങളിൽ അങ്ങനെ നന്നായി നമ്മൾ പെർഫോം ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഗോൾഡ് ഒന്നും പ്രതീക്ഷയിലേ ഇല്ലായിരുന്നു. ടൂർണമെന്റിലെ നിർണായകമായ രണ്ട് മത്സരങ്ങളിഷ. ക്വാർട്ടരിലും സെമിയിലും, കളിക്കാനും ജയിക്കാനും എനിക്ക് സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. അതൊരു ഭാഗ്യമാണ്. പ്രത്യേകിച്ച് ആലോചിക്കുമ്പോൾ തന്നെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സിറ്റ്യൂേഷനായിരുന്നു. ഡു ഓർ ഡൈ മാച്ചുകൾ ആയിരുന്നു എല്ലാം. ഫൈനൽസിൽ എന്റെ ഒറ്റ പ്രാർത്ഥന എന്റെ മാച്ചുകളിലേക്ക് വരല്ലെ എന്നായിരുന്നു. പൈനൽസിൽ നല്ല പ്രഷറാണ്. ടു ബി ഹോണസ്റ്റ്, ആ പ്രഷർ എനിക്ക് എടുക്കാൻ പറ്റുമോ ഇല്ലെയോ എന്ന് എനിക്ക് ഒരു സംശയമുണ്ടായിരുന്നു. ഇന്തോനേഷ്യ പോലുള്ള ഒരു ടീമിനെതിരെ കളിക്കുമ്പോൾ ആ പ്രഷർ വളരെ വലുതാണ്.  

4.ബാഡ്മിൻറണിൽ ഇപ്പോൾ സ്ഥിരം എതിരാളി എന്നുപറയുന്നത് ഏതാണ്ട് ഇല്ലാതായിരിക്കുന്ന സ്ഥിതിയാണല്ലോ. ആരും ആരേയും എപ്പോഴും തോൽപിക്കുന്ന സാഹചര്യം. അത്തരമൊരു സാഹചര്യത്തിൽ മാനസികമായി പിടിച്ചുനിൽക്കുക എന്നതും വലിയ വെല്ലുവിളിയല്ലേ

മെൻ സിംഗിൾസ് നോക്കുമ്പോൾ വികടർ അക്സെൽസൻ അല്ലാതെ ആരും അങ്ങനെ കൺസിസ്റ്റന്റ് അ്ല. ടോപ് 30-35 റാങ്കിൽ നിൽക്കുന്ന  ആരേയും ആർക്കും തോൽപിക്കാമെന്ന സ്ഥിതിയാണ്. കഴിഞ്ഞ ഒന്നരവർഷമായിട്ട് കൺസിസ്റ്റന്റ് വിന്നേഴ്സ് വളരെ കുറവാണ്. മെന്റലി എല്ലാ റൗണ്ടും ചാലഞ്ചിങ് ആണ്. ഒരു അൺ നോൺ കളിക്കാരന് അല്ലെങ്കിൽ റാങ്കിങ്ങിൽ വളരെ താഴെയുള്ള പ്ലയറായാലും സെക്കന്റ് റൗണ്ടും ക്വാർട്ടറുമെല്ലാം വളരെ ബുദ്ധിമുട്ടാണ്. വളരെ കോൺഷ്യസായിട്ട് വേണം കളിക്കാൻ. ആരെയും ഗ്രാന്റഡായിട്ട് എടുക്കാൻ കഴിയില്ല. ബാക്കി ഏത് ഡിപ്പാർട്ട്മെന്റ് എടുക്കുകയാണെങ്കിലും ടോപ്പ് അഞ്ചോ ആറോ റാങ്കുകൾ വളരെ സ്ട്രോങ് ആയിട്ട് നിൽക്കുന്നതാണ്. മെൻസ് സിംഗിൾസിൽ മാത്രമാണ് ഇങ്ങനെ ഒരു ഡൈവേഴ്സിഫിക്കേഷനായിട്ട്,ആർക്കും ആരേയും തോൽപ്പിക്കാമെന്ന അവസ്ഥയിൽ വളരെ ഓപ്പണ ആയിട്ട് നിൽക്കുന്നത്.

5.ഭൂരിഭാഗം ടൂർണമെൻറും നടക്കുന്നത് ഏഷ്യയിലാണ് . ഓരോയിടത്തേയും സാഹചര്യങ്ങൾ വ്യത്യസ്ഥമാണ്. അതനുസരിച്ച് കളിയുടെ ശൈലിയിൽ മാറ്റം  വരുത്താറുണ്ടോ

ഓരോ സ്റ്റേഡിയവും വ്യത്യസ്ഥമാണ്. ഓരോ ടൂർണമെൻരിലും ഉപയോഗിക്കുന്ന ഷട്ടിലും വ്യത്യസ്ഥമാണ്. കണ്ടീഷൻസ് തീർത്തും ഡിഫറന്റ്. അതനുസരിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ഇത്രയും കാലം അവിടെയെല്ലാം കളിച്ചിട്ടുള്ള പരിചയം ഉള്ളതുകൊണ്ട് ഇപ്പോൾ എനിക്ക്  അത് കുറച്ചുകൂടി ഈസിയാണ്. പത്ത് വർഷത്തോളം സർക്യൂട്ട് കളിച്ചതിന്റെ ഒരു അഡ്വാന്റേജുണ്ട്. തയ്യാറെടുപ്പുന് വേണ്ടുന്ന സമയം കിട്ടാറുണ്ട്. കളിച്ച് കളിച്ച് ഇന്ന ടൂർണമെന്റിൽ ഇന്നതായിരിക്കും കണ്ടീഷന എന്ന് അറിയാം. അത് തയ്യാറെടുപ്പിന് ഗുണം ചെയ്യുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

6.ഏതാണ് കരിയറിലെ തന്നെ മികച്ച വർഷമായി പ്രണോയ് കരുതുന്നത് - തോമസ് കപ്പ് ജയിച്ച 2022 ആണോ അതോ മലേഷ്യൻ ഓപ്പൺ നേടിയ  2023 ആണോ

രണ്ട് വർഷവും വളരെ പ്രധാവനപ്പെട്ടതായിരുന്നു. തോമസ് കപ്പ് വിജയം വളരെ വലിയ സന്തോഷമാണ് വ്യക്തിപരമായി തന്നെ നൽകിയത്. തോമസ് കപ്പ് വിജയത്തിന് ശേഷം ഇങ്ങോട്ട് നാലഞ്ച് മാസത്തോളം നന്നായി കളിക്കാൻ പറ്റി. അതിനുള്ള നല്ലകോൺഫിഡൻസ് കിട്ടിയത് ആ വിജയത്തിൽ നിന്നാണ്. 2023 വളരെ നല്ല ഒരു ഫ്രഷ് ഇയ‍ ആണ്. 2022 ന്റെ അവാസനം ഞാൻ ടോപ് ടെൻ റാങ്കിൽ കയറി. അതിങ്ങോട്ട് നന്നായി നിലനി‍ർത്താൻ സാധിച്ചു. ഈ വർഷത്തിൽ നല്ല സ്ഥിരതയോടെ കളിക്കാൻ പറ്റി.  മലേഷ്യൻ മാസ്റ്റേഴ്സ് ജയിക്കാൻ സാധിച്ചത് ഒരു സ്പെഷ്യലാണ്.
അത് എന്റെ ആദ്യത്തെ ലോക കിരീടമാണ്.      

7.ടീം ഇനത്തിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ പ്രകടമാണല്ലോ. നല്ല സഖ്യങ്ങൾ ഉണ്ടാകുന്നു. നല്ല കോമ്പിനേഷൻസ് വരുന്നു. ഈ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു.

ടീം ഇനത്തിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നല്ല പെർഫോർമൻസ് കാഴ്ച്ചവെക്കാനായിട്ടുണ്ട്. പ്രത്യേകിച്ചും തോമസ് കപ്പിന് ശേഷം ടീം ഇവന്റിനോടുള്ള  സമീപനം തന്നെ വളരെയധികം മാറിയിട്ടുണ്ട്. തോമസ് കപ്പ് കളികണ്ട കുറേ പേർ വളരെ എക്സൈറ്റഡായി. നമ്മൾ എങ്ങനെ അത്തരമൊരു ടീം സ്പിരിറ്റിൽ കളിച്ചൂവെന്ന്. അത്തരമാെരു ടീം സ്പിരിറ്റ് ഒരിക്കലും മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഒരു അന്തരീക്ഷത്തിൽ കളിക്കണമെന്ന് എല്ലാവ‍ർക്കും ആഗ്രഹമുണ്ട്. അതിന് ശേഷം നമ്മൾ രണ്ട് ടീം ഈവന്റുകളിൽ കളിച്ചു. ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും സുധ‍ർമൻ കപ്പും. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നമുക്ക് വെങ്കലം കിട്ടി. പക്ഷെ സുധർമൻ കപ്പിൽ നമ്മുടെ പെർഫോർമൻസ് കുറച്ച് മോശമായിരുന്നു. പക്ഷെ എനിക്ക് തോന്നുന്നു നമ്മൾ ഒരു ടീമായി പോയി, ഒരു ടീമായി കളിക്കാനുള്ള, അതിനുള്ള അന്തരീക്ഷമുണ്ടാക്കിയെടുക്കാൻ ഇപ്പോൾ എല്ലാ പ്ലയറും എഫർട്ട് എടുക്കുന്നുണ്ട്. ടീമിനുവേണ്ടി എന്തെല്ലാം നമുക്ക് വ്യത്യസ്ഥമായി ചെയ്യാൻപറ്റുമെന്നൊക്കെ. ആ കൾച്ചറിപ്പോൾ മാറിവരുന്നുണ്ട്. എനിക്ക് തോന്നുന്നു വരാൻ പോകുന്ന അഞ്ചാറ് വർഷത്തിൽ വലിയ ടീം ഈവന്റിൽ നമുക്ക് ബിഗ് പ്രൈസ് ഉണ്ടാകും.

8..ജയിൻറ് കില്ലർ എന്ന ഒരു വിശേഷണം പ്രണോയിക്ക് ഉണ്ട്. അതേസമയം പലപ്പോഴും ഫൈനലുകളിലും സെമിഫൈനലുകളിലുമെല്ലാം അപ്രതീക്ഷിതമായി പരാജയപ്പെടുന്നുമുണ്ട്. ഉദാഹരണത്തിന് 2017 ലെ ഇന്തോനേഷ്യ ഓപൺ എടുക്കാം. അവിടെ ലീ ചോങ് വീനെയും ചെൻ ലോങിനേയും വികടർ അക്സെൽസനേയും അടുത്തടുത്ത മത്സരത്തിൽ തോൽപിച്ചു. പക്ഷെ ക്വാർട്ടറിൽ ശ്രികാന്തിനോട് പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സമ്മർദ്ദമാണോ അതോ സ്ഥിരത നിലനിർത്താൻ ആകാത്തതാണോ വെല്ലുവിളി


ഇല്ല. ബേസിക്കലി എനിക്ക് തോന്നുന്നു, കുറേ നല്ല് കളിക്കാരെ തോൽപ്പിച്ചിട്ട് കുറച്ച് താഴ്ന്ന റാങ്കിലുള്ള പ്ലയേഴ്സിനോട് ഞാൻ പലവട്ടം തോറ്റിട്ടുണ്ട്. അത് ശരിയാണ്. പക്ഷെ ഞാനെപ്പോഴും ആലോചിക്കുന്നത്, ആ കുറഞ്ഞ റാങ്കിലുള്ള പ്ലയറും ആദ്യ റൗണ്ട് മുതൽ നല്ല കളിക്കാരെ തോൽപ്പിച്ചിട്ടാണ് ക്വാർട്ടറും സെമിയിലുമല്ലാം എത്തുന്നത്. അതുകൊണ്ട് തന്നെ ആ കളിക്കാരനെ ചെറിയ പ്ലയർ ആയിട്ട് കൂട്ടാൻ പറ്റില്ല. കളിക്കാരുടെ സ്റ്റാൻഡേർഡ് ഒക്കെ ഒന്നുതന്നെയാണ്. ഞാൻ വലിയ പേരുള്ള കളിക്കാരെ തോൽപ്പിച്ച് വരുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളു. അങ്ങനെ നോക്കുമ്പോൾ എനിക്ക് വ്യത്യാസം തോന്നുന്നില്ല. പുറമേ നിന്ന് നോക്കുമ്പോൾ ചിലർക്ക് ആ വ്യത്യാസം പക്ഷെ തോന്നാറുണ്ട്. കാരണം അവർ മറ്റേ എതിരാളിയുടെ ഗ്രാഫ് നോക്കുന്നില്ല. എന്റെ ഗ്രാഫ് മാത്രമേ അവർ നോക്കുന്നുള്ളു. അതിനാൽ തന്നെ എനിക്ക് നിരാശ തോന്നിയിട്ടില്ല. അവരും നല്ല കളിക്കാരാണ് എന്ന് മാത്രമേ തോന്നിയിട്ടുള്ളു.

9.വിമൽകുമാർ, പ്രണോയ് തുടങ്ങി വളരെ ചുരുക്കം മികച്ച താരങ്ങളെയാണ് കേരളം സൃഷ്ടിച്ചിട്ടുള്ളത്. ജൂനിയർ തലത്തിൽ തിളങ്ങിയ പലരും പിന്നീട് കേരളത്തിന് പുറത്ത് ഹൈദരാബാദിലും ബാംഗ്ലൂരിലുമെല്ലാം  പരിശീലനത്തിനായി ചേക്കേറുകയാണ്. കേരളത്തിൽ ആവശ്യമായ സൌകര്യം ഇല്ലാത്തത് കൊണ്ടാണോ ഇത്. എന്താണ്  കേരളത്തിലെ ബാഡ്മിൻറണിൻറെ ഭാവിയെന്താണ്.

അതെ, സത്യം പറഞ്ഞാൽ കേരളത്തിൽ നിന്ന് വളരെ കുറച്ച് പേർ മാത്രമേ ഇന്റർനാഷണൽ ലെവലിൽ കളിച്ചിട്ടുള്ളു. കാരണം ആ ഒരു കോച്ചിങ് സ്ട്രക്ച്ചർ നമുക്ക് ഇപ്പോഴും കേരളത്തിൽ ഇല്ല. നമ്മുടെ നാട്ടിൽ ഒരുപാട് കോച്ചിങ് സെന്ററുകൾ ഉണ്ട്. പ്ലയേഴ്സ് ഉണ്ട്. പക്ഷെ ഒരിക്കലും ആ സ്ട്രക്ച്ചേഡ് കോച്ചിങിലേക്ക് പോകാൻ നമുക്ക് പറ്റിയിട്ടില്ല. നമ്മുടെ നാട്ടിൽ എപ്പോഴും വിദ്യാഭ്യാസത്തിനാണ് ആദ്യത്തെ പരിഗണന. രക്ഷിതാക്കൾ എപ്പോഴും ജൂനിയർ കാറ്റഗറി വരെ മാത്രമേ കുട്ടികളെ പിന്തുണയ്ക്കാറുള്ളു. അത് കഴിഞ്ഞാൽ അക്കാദമിക്ക് സൈഡിലേക്ക് അവരെ തള്ളിവിടും. സ്പോ‍ട്സിന് നമ്മുടെ നാട്ടിൽ ആ ഒരു സ്വീകാര്യതയില്ല. കളിച്ചാൽ ഭാവി സുരക്ഷിതമാകുമെന്ന ഒരുറപ്പുമില്ല. ബാഡ്മിന്റൺ കളിക്കുകയാണേൽ, ഒരു പരിക്ക് വന്നാൽ നമ്മുടെ കരിയർ പോകാവുന്നതേയുള്ളു. അങ്ങനെയൊക്കെ കുറേ റിസ്ക് ഫാക്റ്റേഴ്സ്  ഉണ്ട്. കൂടുതൽ പിന്തുണ സ‍ർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടുകയാണെങ്കിൽ തീർച്ചയായും കൂടുതൽ കളിക്കാർ ഈ സ്പോർട്ട് കളിക്കും. നമുക്ക് ടാലന്റ്സിന് ഒരു കുറവുമില്ല. പക്ഷെ സപ്പോർട്ട് വളരെ കുറവാണ്. ഇപ്പൊ വലിയ ബ്രാൻഡ്സായാലും കമ്പനികൾ ആയാലും ആരും സ്പോർട്ടിനെ പിന്തുണയ്ക്കാൻ നമ്മുടെ നാട്ടിൽ മുന്നോട്ട് വരാറില്ല. അതുകൊണ്ട് ഒക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് ഒരു ചാമ്പ്യനെ കേരളത്തിൽ നിന്ന് കൊണ്ടുവരാൻ. വരാനിരിക്കുന്ന കാലത്തും വളരെ ബുദ്ധിമുട്ടായിരിക്കും. വരാൻ പോകുന്ന പത്ത് വർഷവും നമുക്ക് പിന്തുണ കിട്ടിയില്ലേൽ വളരെ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് ബാഡ്മിന്റണിൽ നിന്ന് ഒരു ചാമ്പ്യനെ മുന്നോട്ട് കൊണ്ടുവരാൻ.


10.വളരെയധികം എക്സ്പെൻസീവ് ബാഡ്മിൻറൺ. പണചെലവ് ഏറിക്കൊണ്ടേയിരിക്കുന്നു. സ്പോൺസർമാരെ കിട്ടാനും സാമ്പത്തിക സഹായം ലഭിക്കാനുമെല്ലാം താരങ്ങൾ വളരെയധികം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് താരങ്ങളെ കളി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതല്ലേ.

വളരെ പണചെലവുള്ള കായികയിനമാണ് ബാഡ്മിന്റൺ. അതിന്റെ കൂടെ അതിനേക്കാൾ കൂടുതലാണ് ടൂർണമെന്റ് കളിക്കാനുള്ള ചെലവ്.
തുടക്കത്തിൽ വേൾഡ് ലെവലിൽ  ഒരു സെറ്റ് ഓഫ് ടൂർണമെന്റ് കളിക്കാൻ നല്ലൊരു തുക ബാങ്ക് അക്കൗണ്ടിൽ വേണം. എത്ര വർഷം അങ്ങനെ കളിക്കാൻ പറ്റും. അതൊരു വളരെ എക്സ്പൻസീവ് ആയിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നമ്മുടെ 70 ശതമാനം കളിക്കാരും കളി വിട്ടുപോയത്. കാരണം സ്പോൺസർമാർ ആരും റെഡിയല്ല. ബ്രാന്റുകൾ ആരും സപ്പോർട്ട് ചെയ്യാറില്ല. നന്നായി കളിച്ചാലും അതിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെയുള്ള കുറച്ച് കാരണങ്ങൾ കൊണ്ട് വളരെ കുറച്ച് പേർ മാത്രമേ ഒരു ലെവൽ  കഴിഞ്ഞിട്ടും ഈ സ്പോർട്ടിൽ നിൽക്കുന്നുള്ളു. ബാക്കി എല്ലാവരും കളി നിർത്തി, ഒരു ജോലി കിട്ടുകയാണെങ്കിൽ ആ ജോലിയും നോക്കി കരിയർ നിർത്തി പോവുകയാണ്.


11.കേരളത്തിലെ ബാഡ്മിൻറൺ അസോസിയേഷൻ, സ്പോർട്സ് കൌൺസിൽ തുടങ്ങി നിരവധി ഏജൻസികളുണ്ട്. അവരുടെ ഭാഗത്ത് നിന്ന് ലഭിച്ച സഹകരണം, പ്രചോദനം എത്രമാത്രം ഉണ്ടായിരുന്നു. അതെത്രമാത്രം പ്രണോയിയെ വളരുന്നതിൽ സഹായിച്ചിട്ടുണ്ട്.

തുറന്ന് പറഞ്ഞാൽ എനിക്ക് അധികം പിന്തുണയൊന്നും കിട്ടിയിരുന്നില്ല. അതിനാലാണ് ഞാൻ തിരുവനന്തപുരം വിട്ട് ഹൈദരാബാദിലേക്ക് പോയത്. വളരെ ബുദ്ധിമുട്ടിയാണ് തിരുവനന്തപുരത്ത് ഞാൻ ട്രെയിനിങ് ചെയ്ത് കൊണ്ടിരുന്നത് തന്നെ. അച്ചന്റെ കൂടെയാണ് പതിനാറ് പതിനേഴ് വയസ്സുവരെ ഞാൻ ട്രെയിൻ ചെയ്തത്. ഷട്ടിൽസ് ആണെങ്കിലും കോച്ചിങ് ആണെങ്കിലും എല്ലാം സ്വന്തം ചെലവിൽ തന്നെയാണ് അത്രയും കാലവും ചെയ്തുകൊണ്ടിരുന്നത്. അതുകഴിഞ്ഞിട്ടാണ് ഞാൻ റിയലൈസ് ചെയ്തത്, ഞാൻ ഇവിടെ നിൽക്കുകയാണെങ്കിൽ കരിയർവൈസ് എനിക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്ന്. അപ്പോൾ, അതുകൊണ്ടാണ് ഞാൻ ഹൈദരാബാദിലേക്ക് പോയതും  ഇതുപോലെ ഒരു വലിയ സ്ട്രക്ച്ചറിൽ നിന്ന് കളിക്കാൻ പറ്റിയതും. ഹൈദരാബാദ് പോയതിന് ശേഷമാണ് എനിക്ക് നന്നായി കളിക്കാൻ പറ്റിയത് തന്നെ.

12.യൂത്ത് ഒളിമ്പിക്സിലെ വെള്ളി മുതൽ മലേഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് വരെ പ്രണോയയുടെ ബാഡ്മിൻറണിലെ യാത്ര വലുതാണ്. ഈ കാലയളവിൽ പ്രണോയ് എന്ന കളിക്കാരനിൽ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്.


2010 ലെ യൂത്ത് ഒളിമ്പിക്സാണ് എന്റെ കരിയറിലെ വലിയ ടൂർണമെന്റ്. തീർച്ചയായും ഒരു ബ്രേക്ക് ത്രൂ ടൂർണമെന്റും അത് തന്നെയായിരുന്നു. അതിനുശേഷമാണ് കുറേ അവസരങ്ങൾ ലഭിച്ചത്. പിന്നെ അടുത്ത മുന്ന് വർഷം സീനിയർ സർക്യൂട്ടിലേക്കുള്ള ഒരു ജമ്പ്, അത് വളരെ ബുദ്ധിമുട്ടായിരുന്നു. 2010 ന് ശേഷം 2011 - 14 കാലത്ത് വളരെ ബുദ്ധിമുട്ടായാണ് സീനിയർ ലെവലിൽ നിലനിന്നു പോയത്. ഒട്ടും റിസൽട്ട് ഉണ്ടായിരുന്നില്ല. 2014 ന് ശേഷമാണ് എനിക്ക് നല്ല കുറച്ച് റിസൽട്ട് വന്നുതുടങ്ങിയത്. അതിനുശേഷം, എനിക്ക് തോന്നുന്നു കഴിഞ്ഞ ആറേഴ് വർഷത്തിൽ ഉണ്ടായ മാറ്റം തീർച്ചയായും എന്റെ ശരീരത്തെ കുറിച്ച് നല്ല ധാരണയുണ്ട് എന്നതാണ്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷത്തിനിടെ ഇത്രയും ഇഞ്ച്വറി ബ്രേക്കുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ആ ഒരു അനുഭവം ഉള്ളതുകൊണ്ട് അതനുസരിച്ച് പരിശീലിക്കാൻ പറ്റാറുണ്ട്. ബോഡിക്ക് വേണ്ടി എന്തൊക്കെ പുതുതായി ചെയ്യാൻ പറ്റും, എത്രത്തോളം ഫ്രഷ് ആയി നിലനിർത്താൻ സാധിക്കുമെന്നും. അത് കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ വളരെ അധികം സഹായിച്ചിട്ടുണ്ട്.

13.ഒളിമ്പിക് ക്വാളിഫയറുകൾ നടക്കാൻ പോവുകയാണ്. യൂത്ത് ഒളിമ്പിക്സ് വെള്ളി നേടിയ പ്രണോയ് ഒളിമ്പിക് മെഡൽ എന്ന സ്വപ്നം തീർച്ചയായും ലക്ഷ്യം വെക്കുന്നുണ്ടാകും. എവിടെവരെയായി തയ്യാറെടുപ്പുകൾ.

ഒളിമ്പിക്ക് യോഗ്യത മത്സരങ്ങൾ മെയ് മാസത്തിൽ തുടങ്ങി. ഒരു വർഷം സമയമുണ്ട് ക്വാളിഫിക്കേഷന്. ഒത്തിരി സമയമുണ്ട്. ഒളിമ്പിക്ക് ക്വളിഫിക്കേഷനാണ് ബാഡ്മിന്റണിൽ ഏറ്റവും ബുദ്ധിമുട്ട്. ഇപ്പോൾ ഫോക്കസ് അടുത്ത ടൂർണമെന്റിലാണ്. എല്ലാ ടൂർണമെന്റും ഒളിമ്പിക് യോഗ്യതയ്ക്ക് പ്രധാനപ്പെട്ടതാണ്. തയ്യാറെടുപ്പുകൾ നടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. സെപ്തംബർ അവസാനമാണ് അത്. ഏഷ്യൻ ഗെയിംസിൽ മെഡൽ ജയിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം. അത് കഴിഞ്ഞിട്ട് പാരീസ് ഒളിമ്പിക്സിനെ കുറിച്ച് ചിന്തിക്കണം.
......

എച്ച് എസ് പ്രണോയ്
....
സ്വദേശം  തിരുവനന്തപുരം 
ജനനം 1992 ജൂലൈ 17, അച്ചൻ സുനിൽ കുമാർ, അമ്മ ഹസീന കുമാർ
ഭാര്യ ശ്വേത
പഠനം കേന്ദ്രീയ വിദ്യാലയ, ആക്കുളം
പരിശീലകൻ പുല്ലേല ഗോപിചന്ദ്
നിലവിലെ ലോകറാങ്ക് - 9
ഉയർന്ന് റാങ്ക് - 7, (മെയ് 2023)
നേട്ടങ്ങൾ
2010 സമ്മർ യൂത്ത് ഒളിമ്പിക്സ് വെള്ളി
2010 BWF വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ് വെങ്കലം
2011ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് വെള്ളി
2016 സ്വിസ് ഓപ്പൺ ഗ്രാൻഡ് പ്രിക്സ് ജേതാവ്
2016 സാഫ് ഗെയിംസ് വെള്ളി
2018 ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെങ്കലം
2018 കോമൺവെൽത്ത് സ്വർണം
2022 തോമസ് കപ്പ് ടീം ഈവന്റ് സ്വർണം
2022 അർജുന അവാർഡ്
2022 നാ,ണൽ ഗെയിംസ് വെള്ളി
2023 ഇന്തോനേഷ്യൻ ഓപ്പൺ സെമി
2023 മലേഷ്യൻ മാസ്റ്റേഴ്സ് ജേതാവ്
2023 ഏഷ്യൻ ബാഡ്മിന്റൺ ടീം ഈവൻറ് വെങ്കലം
.....................
KOA MAGAZINE SPORTS ജൂലൈ 2023 ലക്കം കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചത്


Comments