"വേണം സമത്വം ആഭ്യന്തരക്രിക്കറ്റിലും" : മിന്നുമണി

(ഇന്ത്യൻ ടീമിലെത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ വനിത ക്രിക്കറ്റ് താരം മിന്നുമണിയുമായി നടത്തിയ പ്രത്യേക അഭിമുഖം)

.......

ആദ്യ പരമ്പരയിലെ ആദ്യമത്സരത്തിൽ തന്നെ ടീമിൽ. ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും വിക്കറ്റുകൾ. ആദ്യ പരമ്പരയിൽ തന്നെ ടീമിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൌളർ.....

സ്വപ്നതുല്ല്യമെന്ന് നിസംശ്ശയം വിശേഷിപ്പിക്കാവുന്ന തുടക്കം. ഒരുപിടി റെക്കോർഡുകളുടെ കൂടി തുടക്കമിട്ട ഈ കരിയറിനുടമ മിന്നു മണിയെന്ന വയനാടുകാരി പെൺകുട്ടിയാണ്.  അതെ, കേരളത്തിനുവേണ്ടി ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ടീമിലെത്തിയ ആദ്യത്തെ മലയാളി വനിത ക്രിക്കറ്റർ. 

(കേരളത്തിൽ നിന്ന് ഇന്ത്യൻ പുരുഷടീമിലെത്തിയ ആദ്യ മലയാളി താരമായ ടിനു യോഹന്നാനും ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത് എന്നതും കൌതുകമാണ്.)




ബംഗ്ലാദേശിലെ ഇന്ത്യൻ ട്വി20 പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച മിന്നു മണി, ധാക്കയിൽ നിന്ന് തിരിച്ചെത്തിയത് മറ്റൊരു സന്തോഷവുമായാണ്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇടം നേടിയെന്ന സന്തോഷത്തിലേക്ക്.

........................

 ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ്. മറ്റൊരു ചരിത്രമാണ് അത്. ആദ്യ വിക്കറ്റിൻറെ സന്തോഷം എങ്ങനെ?


ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ മൂന്ന് പന്തിൽ 11 റൺസ് വഴങ്ങിയപ്പോൾ തന്നെ ചെറിയ നിരാശപോലെ തോന്നി. പക്ഷെ ടീം ഒറ്റക്കെട്ടായി സപ്പോർട്ട് ചെയ്തു. ക്യാപ്റ്റർ ഹർമൻ പ്രീത് തന്നെ  അടുത്ത് വന്ന് പ്രോത്സാഹിപ്പിച്ചു. ആ സമയം എൻറെ മനസിലെ ചിന്ത ഇതിനല്ലാലോ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത് എന്നായിരുന്നു. ഫീൽഡിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. അത് ഗുണം ചെയ്തു. അടുത്ത പന്തിൽ തന്നെ വിക്കറ്റ്. സ്വപ്നതുല്യമായിരുന്നു അത്. സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആ വിക്കറ്റ് ആത്മവിശ്വാസം കൂട്ടി. അങ്ങനെ അടുത്ത രണ്ട് ഓവറുകളും നന്നായി എറിയാനായി. ആ കളി നൽകിയ ആത്മവിശ്വാസം അടുത്ത രണ്ട് മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചു.


രണ്ടാമത്തെ മത്സരത്തിൽ ശക്തമായ ബൌളിങ് പ്രകടനമായിരുന്നുവല്ലോ. ബംഗ്ലാദേശിൻറെ മുന്നേറ്റ നിരയെ തകർത്ത നാല് ഓവറുകൾ. 9 റൺസിന് 2 വിക്കറ്റ്. ബാറ്റിങ്ങിലും നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി. പ്ലയർ ഓഫ് ദ മാച്ചിന് അർഹമായ പ്രകടനമായിരുന്നുവല്ലോ. കിട്ടാതെപോയതിൽ നിരാശയണ്ടോ?


നിരാശയില്ല. എൻറെ മികച്ച പ്രകടനം തന്നെ അന്ന് ടീമിന് നൽകാനായി എന്നതാണ് വലിയ സന്തോഷം. നാല് ഓവറിൽ വെറും 9 രൺസിന് 2 വിക്കറ്റ് എന്നത് ട്വൻറി 20 യിൽ വലിയ കാര്യമാണ്. അന്ന് ഇന്ത്യയുടെ ബാറ്റിങ് പരാജയപ്പെട്ടു. ചെറിയ സ്ക്കോർ ആയിരുന്നു നേടാനായത്. അത് പ്രതിരോധിക്കാൻ എൻറെ ബൌളിങ് സഹായിച്ചുവെന്നത് വല്ലാത സന്തോഷം നൽകുന്ന കാര്യമാണ്. 95 റൺസാണ് അന്ന് ർങ്ങൾക്ക് നേടാനായത്. ഏതൊരുടീമിനും വിജയിക്കാൻ പറ്റുന്ന നിസാരമായ സ്ക്കോറാണ് അത്. പക്ഷെ ആ മത്സരം 8 റൺസിന് ജയിക്കാനായത്  നന്നായി എല്ലാവരും പന്തെറിഞ്ഞത്കൊണ്ടാണ്. ദീപ്തി ശർമയാണ് ആ മത്സരത്തിൽ പ്ലയർ ഓഫ് ദ മാച്ച് ആയത്. ദീപ്തി അന്ന് 12 ന് 3 വിക്കറ്റ് എടുത്തു. അവസാനത്തെ ആ വിക്കറ്റ് എടുത്തതാണ് കളി വിജയിപ്പിച്ചത്. അത് തന്നെയാണ് നിർണായകമായതും. അതിനാൽ തന്നെ ദീപ്തിക്ക് അർഹതപ്പെട്ടത് തന്നെയാണ് അത്.

ആദ്യ ഓവറിൽ സിക്സും ഫോറും അടുത്തടുത്ത പന്തിൽ വഴങ്ങി. മാനസികമായി തളർന്നുവോ മിന്നു. ഏതൊരു കളിക്കാരനും ആദ്യത്തെ ഓവർ എന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നതാണല്ലോ?


തീർച്ചയായും നല്ല സമ്മർദ്ദത്തോടെയാണ് എറിയാനെത്തിയത്. ബൌൾ ചെയ്യും എന്നറുപ്പായിരുന്നു. പക്ഷെ അതിത്ര നേരത്തെ ആകും എന്ന് പ്രതീക്ഷിച്ചില്ല. ആദ്യത്തെ മൂന്ന് പന്തിൽ നിന്ന് 1, 6, 4 എന്നിങ്ങനെ റൺസ് പോയപ്പോഴെ ചെറിയ നിരാശ വന്നു. പക്ഷെ അപ്പോഴും സമ്മർദ്ദം വലുതായി തോന്നിയില്ല. കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ ടീം മൊത്തം സപ്പോർട്ടായി കൂടെ നിന്നുവെന്ന്. സിക്സറിനും ഫോറിനും പറത്തി ഷമീമ സുൽത്താന മികച്ച പ്ലയറാണ്. ഹർമൻ പ്രീത് തന്നെ അടുത്ത് വന്ന് സുൽത്താനയുടെ വിക്കറ്റ് മിന്നുവിന് തന്നെയാണ് എന്ന് പ്രോത്സാഹിപ്പിച്ചു. ശരിക്കും അത് എൻറെ ആത്മവിശ്വാസം കൂട്ടി. അങ്ങനെ ഫീൽഡിൽ ചെറിയ മാറ്റം വരുത്തി. ജെമീമ റോഡ്രിഗസിനെ ഇന്നർ സർക്കിളിൽ കൊണ്ടുവന്നു. അൽപ്പം കൂടി ടേൺ കൊടുത്താണ് അടുത്ത പന്ത് എറിഞ്ഞത്. അത് ഗുണം കണ്ടു. സ്വീപ്പ് ചെയ്ത് ബൌണ്ടറിക്ക് ശ്രമിച്ച ഷെമീമ ജെമീമയുടെ കയ്യിലെത്തി. ഭയങ്കര റിലീഫായിരുന്നു അത്.


ആദ്യകളിയിലെ അന്തിമ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നോ?


അറിഞ്ഞിരുന്നില്ല. തലേന്നാൾ നെറ്റ്സിലൊക്കെ പന്തെറിഞ്ഞിരുന്നു. അപ്പോഴും ആദ്യത്തെ മത്സരത്തിൽ തന്നെ ഉണ്ടാകും എന്ന് കരുതിയിട്ടില്ല. കളിയുടെ അന്ന് രാവിലെ ടീം മീറ്റിങ്ങിനിടെയാണ് കോച്ച് ഞാൻ കളിക്കുന്ന കാര്യം പറയുന്നത്. എനിക്ക് വിശ്വസിക്കാനായില്ല. തിരികെ റൂമിലെത്തിയശേഷം ഞാൻ ജെമീമയോടൊക്കെ പലകുറി ചോദിച്ചു. ഞാൻ ഉണ്ടെന്നാണോ പറഞ്ഞത് ഞാൻ കേട്ടത് തെറ്റിയോ എന്നൊക്കെ. അവരൊക്കെ ഉറപ്പിച്ച് പറഞ്ഞശേഷമാണ്  പിന്നെയാണ് വീട്ടിലറിയിച്ചത് കളിക്കുന്നുണ്ടെന്ന്. പിന്നെ ഗ്രൌണ്ടിലെത്തി ഡെബ്യൂട്ട് ക്യാപ്പ് വാങ്ങുമ്പോഴാണ് സത്യം പറഞ്ഞാൽ വിശ്വസിച്ചത്. സ്മൃതി മന്ദാന ക്യാപ്പ് തന്നത് തന്നെ മറ്റൊരു എക്സൈറ്റ്മെൻറായി.

എങ്ങനെയാണ് മിന്നു ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെട്ടത്?


ചെറുപ്പത്തിൽ ഈ പാടത്ത് (വീട്ടിന് മുന്നിലെ പാടത്തേക്ക് വിരൽ ചൂണ്ടി) ചേട്ടനമാരും അപ്പുറത്തെ ആൺകുട്ടികളൊക്കെ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ഞാനവിടെ ചുറ്റിപറ്റി നടന്ന് അവരടിക്കുന്ന പന്തൊക്കെ എടുത്ത് കൊടുക്കുമായിരുന്നു. അങ്ങനെ ടീമിൽ ആള് തികയാതെ വരുമ്പോൾ അവരെന്നെ ഫീൽഡ് ചെയ്യാനിറക്കും. രണ്ടു ടീമിനും കോമൺ ഫീൽഡറായിട്ട് കളിക്കാൻ തുടങ്ങി. ബാറ്റും ബോളുമൊന്നും തരില്ല. പക്ഷെ എനിക്ക് ഫീൽഡ് ചെയ്താൽ മതിയായിരുന്നു. അങ്ങനെയാണ് ഈ കളി കുടങ്ങിയത്. പിന്നെ അത് ആവേശമായി. സ്ക്കൂൾ വിട്ടാൽ നേരെ പാടത്തേക്ക് ഓടും. വീട്ടുകാരുടെ കണ്ണ് വെട്ടിച്ചായിരുന്നു എല്ലാം. അച്ചനും അമ്മയുമൊക്കെ പലകുറി വടിയെടുത്ത് അടിക്കാനായി വന്നിട്ടുണ്ട്. (മിന്നു ചിരിക്കുന്നു)


എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?


ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് വല്യേ പ്രശ്നായിരുന്നു. അങ്ങനെ പെൺകുട്ടികൾ ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് നമ്മടെ സമൂഹത്തിൽ അംഗീകരിക്കില്ലാലോ. അതിപ്പോ ഏട്ടൻമാരുടെ കൂടെയായാലും അനുജൻമാരുടെ കൂടെയായാലും അങ്ങനെയാണ്. പെൺകുട്ടികൾ വീട്ടിലെ പണി നോക്കിയിരിക്കണം എന്നാണ്. അതോണ്ട് തന്നെ തല്ല് നല്ലോണം കിട്ടിയിട്ടുണ്ട്.

എന്നിട്ടും എങ്ങനെ ക്രിക്കറ്റ് അക്കാദമയിലൊക്കെ എത്തി


അത് വലിയ കഥയാണ്. സത്യത്തിൽ കള്ളം പറഞ്ഞാണ് കളിക്കാൻ പോയികൊണ്ടിരുന്നത്. സക്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറാണ് എ്നെ ക്രിക്കറ്റ് ടീമിലേക്ക് എടുത്തത്. അത് ഒരിക്കൽ ആൺപിള്ളേര് ക്രിക്കറ്റ് കളിക്കുന്നത് ഞാൻ നോക്കി നിൽക്കുവാരുന്നു. ഞാനവരുടെ ബാറ്റ് ഒക്കെ എടുത്ത് നോക്കുന്നൊക്കെയുണ്ടായിരുന്നു. ഇത് ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ നിൽക്കുമ്പോൾ അവരടിച്ച ഒരുപന്ത് എൻറെ നേരെ വന്നു. ഞാനത് എടുത്ത് തിരിച്ച് എറിഞ്ഞുകൊടുത്തു. ആ ത്രോ കണ്ടാണ് ടീച്ചറെന്നോട് കളിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത്. ഞാനപ്പോഴാണ് അറിയുന്നത് പെൺകുട്ടികൾക്ക് ക്രിക്കറ്റ് ടീം ഉണ്ടെന്നൊക്കെ. അങ്ങനെ ശനിയും ഞായറും ട്യൂഷനുണ്ടെന്നും സ്പെഷ്യൽ ക്ലാസുണ്ടെന്നുമൊക്കെ കള്ളം പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് പരിശീലനത്തിന് പോകാൻ തുടങ്ങി.

ഈ കള്ളം പിന്നെ എപ്പോഴാണ് വീട്ടിൽ പിടിച്ചത്.?


അത് ടീച്ചറൊരീസം വിളിച്ച് നാളെ കാലത്ത് മിന്നുവിനെ മാനന്തവാടി ബസ്റ്റാൻറിൽ കൊണ്ടാക്കണം എന്ന് അച്ചനെ വിളിച്ച് പറഞ്ഞു. എന്തിനാണെന്ന് അച്ചനും മനസിലായില്ല. ടീച്ചറ് പറഞ്ഞതല്ലേന്ന് കരുതി അച്ചൻ കാലത്തെ ബസ്റ്റാൻറിൽ കൊണ്ടുവന്നാക്കി. അപ്പോളാണ് അറിയുന്നത് തലശ്ശേരിയിൽ സെലക്ഷൻ ക്യാമ്പിന് പോകാനാണ് എന്ന്. ഞാനും അത് പേടിച്ചിട്ട്  എന്നോട് ചോദിച്ചപ്പോഴൊന്നും പറഞ്ഞിരുന്നില്ല. അന്ന് ദേഷ്യത്തോടെയാണേലും അത് വരെ വന്നില്ലെ പോയിട്ട് വരട്ടെ എന്ന് വച്ച് അച്ചന ബസ് കേറ്റിവിട്ടു. അങ്ങനെയാണ് വീട്ടിലറിഞ്ഞത്.  തൊടുപുഴയിലെ അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയാണ് ഞാൻ തിരിച്ചു വന്നത്. അച്ചനും അമ്മയുമൊക്കെ വിടില്ലന്ന വാശിയിലിയാരുന്നു. ഞാനെന്ത് ചെയ്യുമെന്നറിയാതെ പോയി ഏട്ടനെ വിളിച്ചുകൊണ്ടുവന്നു. അച്ചൻറെ ഏട്ടൻറെ മോനാണ്. ഷൈജുവേട്ടനാണ് പണ്ടേ എനിക്ക് ക്രിക്കറ്റ് കളിക്കാനൊക്കെ കൂട്ട് നിന്നിരുന്നത്. അങ്ങനെ ഏട്ടന പറഞ്ഞാണ് ഒടുവിൽ വീട്ടികാര് സമ്മതിച്ചത്. ആ പോക്കാണ് കേരളടീമിലും പ്രീമയർ ലീഗിലും ഇപ്പോൾ നാൽണൽ ടീമിലൊക്കെ എത്തിച്ചത്.


പിന്നെ ഇങ്ങോട്ട് വീട്ടുകാരുടെ പൂർണ പിന്തുണകിട്ടി അല്ലേ.?


ഞാൻ ഒരുഘട്ടം എത്തിയശേഷമാണ് വീട്ടുകാരുടെ പൂർണ പിന്തുണയൊക്കെ കിട്ടിയത്. സത്യത്തിൽ അവർക്ക് ക്രിക്കറ്റിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ ഈ നാട്ടിലൊക്കെ പെൺകുട്ടികൾ കളിക്കുകയെന്നത് അത്രയ്ക്ക് സ്വീകാര്യമായ കാര്യവുമല്ലല്ലോ. 

വയനാട് നിന്ന് ഇന്ത്യൻ ടീമിലേക്ക്. ആ യാത്ര അത്ര എളുപ്പമായിരുന്നിരിക്കില്ലെന്ന് ഉറപ്പാണ്.  ത്രമത്രം കഠിനമായിരുന്നു?


ഞങ്ങൾ വയനാടുകാർക്ക് അത്ര എളുപ്പമല്ല ഇതൊക്കെ നേടൽ എന്നത്. കഴിവില്ലാതെയല്ല അത്. സിറ്റിയിലേയോ മറ്റ് സ്ഥലങ്ങളിലേയോപോലെ അല്ല വയനാട്ടിലെ സാഹചര്യം. ഞങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അങ്ങോട്ട് പോയി നേടണം. ഒന്നിനുമുള്ള വലിയ സൌകര്യങ്ങൾ ഇവിടെയില്ല. പരിശീലനത്തിന് വേണ്ട സൌകര്യങ്ങൾ, സാഹചര്യങ്ങൾ, ഗ്രൌണ്ടുകൾ ഒന്നും ഇവിടെ അധികമില്ല. ആകെയുള്ളത് കൃഷ്ണഗിരിയിലെ സ്റ്റേഡിയമാണ്. പിന്നെ ചില സ്ക്കൂളിൻറേയും കോളജിൻറേയും ഗ്രൌണ്ടുകൾ. അതൊക്കെ പക്ഷെ ലഭിക്കുകയെന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ പരിശീലനത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കണം.

ക്രിക്കറ്റ് നൽകിയ വലിയ സന്തോഷം എന്താണ് ഇപ്പോൾ ലഭിക്കുന്ന മാധ്യമശ്രദ്ധയാണോ അതോ ജനങ്ങൾ നൽകുന്ന സ്നേഹവും ആദരവുമാണോ?


എല്ലാവരും നൽകുന്ന സ്നേഹം തീർച്ചയായും സന്തോഷമാണ്. പക്ഷെ അതിനേക്കേൾ വലിയ സന്തോഷം 2018 ലെ പ്രളയത്തിൽ തകർന്ന വീട് പുതുക്കി പണിയാൻ എനിക്കായി എന്നതാണ്. ക്രിക്കറ്റ് കളിച്ച് നേടിയ പണം കൊണ്ടാണ് എനിക്കത് സാധിച്ചത്. അതിനേക്കാൾ വലിയ മറ്റെന്ത് സന്തോഷമാണ് ലഭിക്കാനുള്ളത്. കളിച്ച് ഒരുപക്ഷെ ഇനിയും പലതും നേടിയേക്കാം. എന്നാലും ഇതിനേക്കാൾ വലുതാകുമെന്ന് തോന്നുന്നില്ല


കേരളക്രിക്കറ്റിൻറെ ഭാവി എങ്ങനെയാണ് കാണുന്നത്. നിരവധി താരങ്ങൾ ഇപ്പോൾ കേരളത്തിൽ നിന്ന് മിന്നുവിന് പിന്നാലെ വുമൻ പ്രീമിയർ ലീഗിൽ എത്തിയല്ലോ?


കേരള വനിത ടീമിന് വലിയ ഭാവിയാണ് മുന്നിലുള്ളത്. കേരളത്തിലെ പുരുഷടീമിന് നേടാൻ ആകാത്ത ഒന്ന് നേടിയവരാണ് നമ്മുടെ പെൺകുട്ടികൾ. ദേശിയ കിരീടം. അണ്ടർ 23 കിരീടം നേടിയത് കേരള ക്രിക്കറ്റിലെ തന്നെ വലിയ നാഴികകല്ലാണ്. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യ തുടങ്ങിയ ടീമിലുള്ളത്. വയനാട്ടിൽ നിന്നാണ് ഇവരെല്ലാം എന്നതും ശ്രദ്ധേയമാണ്. സിറ്റികളിൽ നിന്ന് മാത്രമല്ല വയനാട് പോലുള്ള പിന്നാക്ക പ്രദേശങ്ങളിൽ നിന്നും താരങ്ങൾ ഉണ്ടാകുമെന്നതിൻരെ തെളിവാണ് അത്. വയനാട്ടി നിന്ന് മാത്രം 8 പേരാണ് സ്റ്റേറ്റ് ടീമിൽ കളിക്കുന്നത്. 

അങ്ങനെയിരിക്കുമ്പോഴും പുരുഷ ടീമിന് കിട്ടുന്ന അതേ പ്രാധാന്യവും പിന്തുണയും വനിതകൾക്ക് കിട്ടുന്നുണ്ടോ ?ക്രിക്കറ്റിൽ തുല്യത നടപ്പായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ. പ്രത്യേകിച്ച് വേതനത്തിൽ?


ഉണ്ടെന്ന് പറയാനാവില്ല. കളിക്കാനുള്ള അവസരത്തിൽ പോലും വനിതകൾക്ക് പുരുഷൻമാരേക്കാൾ കുറവാണ്. പുരുഷൻമാർക്ക് ത്രിദിനം, ചതുർദിനം തുടങ്ങി മത്സരങ്ങൾ അധികമുണ്ട്. വനിതകൾക്ക് വെറും 20,50 ഓവർ മാച്ചുകൾ മാത്രമാണ്. ഞങ്ങളും ത്രിദിനമൊക്കെ കളിക്കാൻ ശേഷിയുള്ളവരാണ്. അതുപോലെ തന്നെ പ്രതിഫലവും. ഈയിടയ്ക്കാണ് വനിത താരങ്ങളുടെ പ്രതിഫലം ഉയർത്തിയത്. പക്ഷെ അപ്പോൾ പുരുഷതാരങ്ങളുടെ പ്രതിഫലവും അതിനനുസരിച്ച് തന്നെ ഉയർത്തി. ഭാവിയിൽ തുല്യത ഇതിൽ വരുമായിരിക്കും, പക്ഷെ കുറച്ച് സമയം എടുക്കും.

വിവാഹത്തോടെ ജോലി വിടുന്ന വനിതകൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. സ്പോർട്സിൽ അത് പ്രത്യേകിച്ചു. ഇക്കാര്യത്തിൽ മിന്നുമണിയുടെ അഭിപ്രായം എന്താണ്?


എനിക്ക് ഒട്ടും അംഗീകരിക്കാനാവാത്ത ഒന്നാണ് അത്. എന്തിനാണ് പിന്നെ ഇത്രകഷ്ടപ്പെട്ട് ഇവരൊക്കെ ഒരു നിലയിൽ എത്തുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. കഴിഞ്ഞ ദിവം പാക്കിസ്ഥാൻരെ പതിനെട്ട് വയസ്സുള്ള താരം കളി നിർത്തി വിരിച്ചു. മതപരമായ കാര്യമാണ് അവർ പറയുന്നത്. അടുത്ത ഒരു പത്ത് വർഷത്തേക്ക് കുറഞ്ഞത് മികച്ച ഫോമിൽ കളിക്കാൻ പറ്റും ആ കുട്ടിക്ക്. അത്രക്ക് ടാലൻറടാണ് ആ കുട്ടി. കുട്ടികൾ, കല്ല്യാണം, കുടുംബം എന്നൊക്കെ പറഞ്ഞ് കളം വിടാന എന്തായാലും ഞാനില്ല. അതിനല്ല ഞാനിത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത്. എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. ഇന്ത്യൻ ഏകദിന ടീമിൽ കളിക്കണം, ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കണം, അങ്ങനെ കുറേയേറെ ചെയ്യാനുണ്ട്. അതിനാണ് ഇപ്പോൾ ഞാൻ പ്രധാന്യം നൽകുന്നത്. 

......

Comments