നമ്മെ നഷ്ടമാകാതിരിക്കാൻ നമുക്ക് നമ്മളെ കേൾക്കാം

ചിലത് എത്ര ആവർത്തി പറഞ്ഞാലും നമ്മുക്ക് മനസിലാവില്ല. കണ്ടാലും കൊണ്ടാലും അത് അങ്ങനെ തന്നെ. പക്ഷെ ഉപദേശിക്കാൻ സഹതപിക്കാൻ, പക്ഷെ നമ്മൾ മറക്കാറില്ല.
പറഞ്ഞുവരുന്നത് ഇഖ്ബാലിനെ കുറിച്ചാണ്. അതെ അകാലത്തിൽ നമ്മെ വിട്ടുപോകാൻ സ്വയം തീരുമാനിച്ച ഇക്കുവിനെ കുറിച്ച്.  വയനാട്ടുകാരനല്ലാത്ത വയനാട്ടുകാരന് എന്നായിരുന്നു ഇഖ്ബാൽ എന്നെ പലപ്പോഴും വിളിച്ചിരുന്നത്. ഇന്ത്യാവിഷന്റെ ക്യമറാമാനായിരുന്ന കാലം മുതൽ ഇഖ്ബാലിനെ അറിയാം. പല വാർത്തകളിലും അവന്റെ ഫ്രെയിമുകളുടെ കരുത്ത് കണ്ടിട്ടുണ്ട്. ആലപ്പുഴയിലെ സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. വിഎസ് പ്രതിഷേധിച്ച് സമ്മേളനത്തിനിടയിൽ നിന്ന് ഇറങ്ങിപോയ സമ്മേളനം. ഫ്രെയിമുകൾക്കൊപ്പം പതുങ്ങിയ സ്വരത്തിൽ കഥയും കളിയും പറഞ്ഞ് 5 ദിവസത്തെ ആലപ്പുഴ ജീവിതത്തിനുശേഷം പലകുറി പരസ്പരം കണ്ടു, വിശേഷങ്ങൾ പറഞ്ഞു. ഒടുവിൽ ഡൽഹിയിലേക്ക് തിരികെ വരുന്നുവെന്ന് പറഞ്ഞ് വിളിച്ചെങ്കിലും എന്തുകൊണ്ടോ വന്നില്ല. പിന്നെ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച് ഇറങ്ങുന്ന അന്നാണ് അവസാനമായികണ്ടത്. സ്റ്റുഡിയോ ഫ്ലോറിൽ വെച്ച്. മാധ്യമപ്രവർത്തനം സമ്മാനിക്കുന്ന അനശ്ചിതത്വത്തെ കുറിച്ച് തന്നെയായിരുന്നു സംസാരത്തിലുടനീളം. ഇന്ത്യവിഷനിൽ നിന്നടക്കം വളരെ മോശം അനുഭവങ്ങളുള്ള ഇഖ്ബാലിന്
പറയാനേറെയുണ്ടായിരുന്നു.
എന്തിനാണ് ഇക്കു അത്തരത്തിൽ ഒരു തീരുമാനം എടുത്തത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് നമ്മളിലോരൊരുത്തരും ഇപ്പോൾ പരാതിപ്പെടുന്നുണ്ട്. എന്തായിരുന്നെങ്കിലും പങ്കുവെക്കാമായിരുന്നില്ലേയെന്ന് ആവലാതി പറയുന്നവരുണ്ട്. ഫെയ്സ്ബുക്കിലും വാട്സഅപ്പിലും സ്റ്റാറ്റസുകളിൽ ഈ ചോദ്യങ്ങളുമായി നിങ്ങളിലോരോരുത്തരും നിറയുന്നുണ്ട്. പഴയ ഓർമകളിലെ നഷ്ടബോധം അങ്ങനെ ഇന്നൊരുദിവസം നമുക്ക് പങ്കുവെക്കാം.
പക്ഷെ അപ്പോഴും യഥാര്ത്ഥ ചോദ്യം അവശേഷിക്കും. ആരാലും ഉത്തരം പറയാതെ. എന്തുകൊണ്ടായിരിക്കണം ഇഖ്ബാൽ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ നമ്മളാരും (അടുത്ത സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവരടക്കം) അറിയാതെ പോകുന്നത് ? കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇഷ്ടപ്പെട്ട വ്യൂ ഫൈൻഡറും മൈക്കും പേനയുമെല്ലാം അനാഥമാക്കി സ്വയം വിടവാങ്ങിയ നിരവധിപേരുണ്ട്. അനീഷ് ചന്ദ്രൻ, രാഹുൽ വിജയ്, നിതിന്... .
ഇവരെല്ലാം എപ്പോഴെങ്കിലും നമ്മോട് പലതും പറയാൻ ശ്രമിച്ചുകാണില്ലേ? കേൾക്കാന് നമ്മൾ നിന്ന് കൊടുത്തിട്ടുണ്ടാകുമോ? ഇവരെല്ലാം ഏറിയും കുറഞ്ഞും വിഷാദത്തിന്, ഒറ്റപ്പെടലിന് വിധേയരായവരാണ്. അത് മനസിലാക്കാൻ നമുക്ക് കഴിയാതെപോകുന്നുവെന്നതാണ് നമ്മുടെ പരാജയം. അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ ഇവരിൽ ചിലരുടെയെങ്കിലും കൈപടിച്ച് നമുക്ക് ഇന്നും നടക്കാനാവുമായിരുന്നു. അവരെല്ലാമനുഭവിച്ച അതേ ഒറ്റപ്പെടൽ, ആശങ്ക എന്നിവയുടെ വേദന ഏറിയും കുറഞ്ഞും അനുഭവിച്ച് ജീവിതവുമായി പോരടിക്കുന്നവർ ഇപ്പോഴും നമുക്കിടയില് കാണും.
വാട്സപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും മാത്രമൊതുങ്ങുന്ന പരിചയം പുതുക്കലുകൾക്കപ്പുറം നാം നമ്മളായി നമുക്കൊപ്പമുള്ളവരുടെ കൂടെയിരിക്കാൻ, നല്ല കേൾവിക്കാരനാവാൻ ഇനിയെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.
തിരക്കുകൾ തീർന്ന് നമ്മൾ ആരെയും കേൾക്കലുണ്ടാവില്ല, നമ്മളേയും ആരും കേൾക്കലുണ്ടാവില്ല.
ജോലിയിടങ്ങളിൽ മാത്രമല്ല ഒരുവന് പ്രശ്നമുണ്ടാകുന്നത്. തൊഴിലിടത്തെ പ്രശ്നങ്ങൾ മാത്രമാണ് ഇതിനെല്ലാം കാരണമെന്ന് ലഘൂകരിക്കുന്നത് അല്ലെങ്കിൽ ചുരുക്കുന്നത് യഥാർത്ഥ പ്രശ്നത്തെ മറച്ചുവെക്കാനെ വഴിവെക്കു.

നിനക്ക് മാത്രം
കാട്ടി തരാൻ കഴിയുന്ന ഫ്രെയിമുകൾ മറച്ചുവെച്ചാണ് ഇക്കു നീ ജീവിതത്തോട് രാജി പറഞ്ഞത്.

അന്ത്യാഭിവാദ്യങ്ങൾ

(311019)

Comments