Search This Blog

Showing posts with label cinema. Show all posts
Showing posts with label cinema. Show all posts

Monday, 3 January 2022

സ്നേഹത്തിൻറെ (ഒറിജിനൽ) മിന്നൽ വേഗം

ജനുവരി മൂന്ന്, 2022


ഫാൻറസിയേക്കാൾ റിയാലിറ്റിയോടാണ് താൽപര്യം. അതിനാൽ തന്നെ മാർവൽ സീരീസ് സിനിമകൾ അങ്ങനെ കാണാനൊന്നും വലിയ താൽപര്യമില്ല. കണ്ടിട്ടില്ല എന്നല്ല. തിയ്യേറ്ററിൽ പോയി ഫാൻറസി മൂവീസ് കണ്ടത് ഒറ്റക്കൈയിലെ വിരലിൽ എണ്ണാവുന്നതിലും താഴെ ചിത്രങ്ങൾ മാത്രമാണ്. കണ്ടിരിക്കാൻ രസമൊക്കെയുണ്ട്. അതിമാനുഷക ശക്തിയൊക്കെ - ആറാം തമ്പുരാനിലേയും പ്രജയിലേയും ഉസ്താദിലേയും പോലുള്ള ലാലേട്ടൻറെ ഒറ്റക്ക് നാലുംപത്തും പേരെ തല്ലിതാഴെയിടുന്ന അതിമാനുഷക ശക്തിയല്ല-  ഹോളിവുഡിൽ രസമാകുന്നത് അതിൻറെ  മേക്കിങ്, വിഷ്വൽ ഗ്രാഫിക്സ് എഫക്ട് ഒക്കൊക്കൊണ്ടാണ്. ഒപ്പം ശാസ്ത്രത്തിൻറെ അടുത്ത ജെനറേഷൻ കണ്ടെത്തലെന്ന് നമ്മെ തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്പേസ് ഷിപ്പും ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗ്രഹവും അവിടത്തെ പ്രജകളുമെല്ലാം ശരിക്കും ബോറടിപ്പിക്കാതെ പിടിച്ചിരുത്തിക്കളയും. സത്യായിട്ടും കുട്ടികളെ മാത്രമല്ല, മുതിർന്ന തലനരച്ച എന്നേയും  

അപ്പൊ പറഞ്ഞുവന്നത് മിന്നലിടച്ച രണ്ട് കൂട്ടരെ കുറിച്ചാണ്. ഒന്ന് മിന്നലടിച്ച മുരളി ഡ്യൂപ്ളിക്കേറ്റിനേയും ഒറിജിനലിനേയും കുറിച്ചല്ല. മറിച്ച് മിന്നൽ മുരളി എന്ന അതിമാനുഷക സിനിമ പൊളിയെന്നും പ്രിഫിക്സ് കൂടി ചേർത്ത് തല്ലിപ്പൊളിയെന്നും വിശേഷിപ്പിച്ച രണ്ട് കൂട്ടരെ കുറിച്ച്. ആലുവ മണപ്പുറത്തെ സെറ്റ് തീയിട്ടപ്പോൾ ഓങ്ങിവെച്ചതാണ്  ബേസിലിൻറെ ഈ പടം വെറുതെയെങ്കിലും കണ്ടിരിക്കുമെന്ന്. കലാസൃഷ്ടിയുടെ വിലയറിയാത്തവരോടുള്ള പ്രതിഷേധം മാത്രം, അല്ലാതെ ബേസിലെൻറെ മച്ചാനായിട്ടൊന്നുമല്ല.



അപ്പൊ കഴിഞ്ഞദിവസം ആ മിന്നലടി ഞാനും അങ്ങ് കണ്ടു. പണ്ട് കുട്ടിക്കാലത്ത് ഇടിമിന്നലുള്ള ദിവസം വീട്ടിലെ പഴക്കം ചെന്ന ഇലക്ട്രിക്ക് വയറിൽ നിന്ന് ചേട്ടനും എനിക്കും കൂടി ഒരു ഷോക്ക് കിട്ടിയശേഷം ഇപ്പോഴാ വേറൊരു മിന്നലടിച്ചത്. മിന്നലിന് ഭയങ്കര വേഗമാണെന്നാണ് ടീച്ചറ് പണ്ട് പഠിപ്പിച്ചിട്ടുള്ളത്. പക്ഷെ ബേസിലിൻറെ മിന്നലിന് വേഗം ഒച്ചിൻറെയാണെന്നായിരുന്നു കൊറെ പേര് പറഞ്ഞത്. എന്നാൽ ശക്തിയുള്ള ഇംഗ്ലീഷ് മിന്നലിനെ മാത്രമേ മലയാളിക്ക് ഇഷ്ടമാകൂ, കാരണം ലോക്കലിനോട് മലയാളിക്ക് പണ്ടേ പുച്ഛമാണെന്നായിരുന്നു വേറെ കൊറേ പേരുടെ ദേഷ്യം.  ലോക്കല്  സലസ മാത്രം അടിക്കുന്ന മലയാളിക്ക് ലോക്കലിനോട് പുച്ഛമാണെന്ന്, ഏത് 

ആ ഏതായാലും ഇരുന്ന് മിന്നല് കണ്ട്, അല്ല കൊണ്ട്.  നല്ലൊരൊന്നൊന്നര കൊള്ളല്. മിന്നല് അടിക്കാൻ കുറച്ച് വൈകി എന്നതല്ലാതെ മിന്നലിന് പവറ് കുറവൊന്നുമായിരുന്നില്ലാട്ടാ... ഇമ്മള് മലയാളിക്കും മിന്നലടിക്കാൻ, അതും നല്ല സൈറ്റാലായിട്ട് ചറപറ ഓടിച്ചിട്ട് അടിക്കാനും പറ്റുംന്നേ. യാത്രയ്ക്ക് സ്പേസ് ഷിപ്പോ അഭ്യാസം കാട്ടാൻ വേറെ രാജ്യമോയൊന്നും വേണ്ട..  രണ്ട് കാലും കുറുക്കൻ മൂലയായാലും മതി ഓടാനും കത്തിക്കാനുമൊക്കെ. 

സസ്പെൻസൊന്നോ മിന്നുന്ന അടിയൊ ഒന്നുമല്ല മിന്നലിൻറെ ഹൈലൈറ്റ്. സ്നേഹം തന്നെയാണ്. സെൽഫിഷാണേലും നാടിനോടും നാട്ടാരോടും സ്നേഹമില്ലാത്തവരുണ്ടാകുമോ. പക്ഷെ നൊമ്പരപ്പെടുത്തിയത് 27 വർഷത്തോളം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച ആ സ്നേഹം തന്നെയാണ്. സൂപ്പർ ഹീറോ സിനിമകളിലെല്ലാം വില്ലനോട് പടം തീരുംവരേയും തീർന്നാലും ഒടുങ്ങാത്ത വെറുപ്പും ദേഷ്യവും മാത്രമാണ് അവശേഷിക്കാറ് പതിവ്. പക്ഷെ ഇവിടെ ഒറിജിനൽ മിന്നൽ മുരളിയേക്കാൾ മനം നിറച്ചത്, മനസിൽ നിറഞ്ഞുനിൽക്കുന്നത് ഡ്യൂപ്ലിക്കേറ്റ് തന്നെയാണ്. ഒരു മനുഷ്യന് എത്ര മനോഹരമായി സ്നേഹിക്കാൻ സാധിക്കുമെന്ന് കാണിച്ചു തന്ന ഷിബു. ആ മനുഷ്യൻറെ ഒറ്റ സീനാണ് സിനിമയെ ഫാൻറസിയുടെ ലോകത്ത് നിന്ന് റിയാലിറ്റിയുടെ ലോകത്തിലേക്ക് പറിച്ചുനട്ടത്ത്. പടം ഫാൻറസി പടമായി തന്നെ അറിയപ്പെടണമെന്ന് ബേസിൽ എത്ര ആഗ്രഹിച്ചാലും അത് അസാധ്യമാക്കിയത് ഉഷയോട് 27 വർഷത്തെ കാത്തിരിപ്പിനെ കുറിച്ച് ഷിബു പറയുന്ന ഒറ്റ സീനാണ്. ആ സീനിൽ വരച്ചിട്ടുണ്ട് ഓരോ മനുഷ്യനും എത്രമാത്രം പ്രണയത്താൽ നീറുന്നവനാണെന്നതിൻറെ, അതിനായുള്ള കാത്തിരിപ്പിൻറെ, വിരഹത്തിൻറെ എല്ലാ നൊമ്പരവും. വർഷങ്ങളോളം മനസിൽ പറയാതെയും പറഞ്ഞും സ്നേഹിച്ച ഏതൊരാൾക്കും ആ വേദനയും സുഖമുള്ള നൊമ്പരവുമെല്ലാം ആ കണ്ണുകളിൽ വേഗത്തിൽ കണ്ടെത്താനാവും.  സ്വയം നീറുന്ന വേദന തിരിച്ചറിയാനാവും. 


ആ ഒറ്റ സീനുകൊണ്ട് ഷിബു പ്രേക്ഷകൻറെ മനസിൽ നിന്ന് കഴുകികളയുന്നത് ഒരു ക്രൂരമായ കൊലപാതകം തന്നെയാണ്. 



ആ സീനിൽ ഷിബുവിൻറെ കണ്ണിൽ തെളിയുന്ന സ്നേഹത്തിൻറെ മിന്നലിനോളം വേഗവും വെളിച്ചവുമൊന്നും മറ്റൊരു മിന്നലിനും നൽകാനാവില്ലന്നേ.

അമേരിക്കക്കാർക്ക് സൂപ്പർമാനും സ്പൈഡർമാനുമൊക്കെ ആകാമെങ്കിൽ  നമുക്കും ആകാം ഒരു മിന്നൽ മുരളി... !!! 


സംശയം (ഒറിജിനൽ) :  അല്ലപ്പാ, എന്നാലും എന്തിനായിരിക്കും മണപ്പുറത്തെ സെറ്റ് ലവൻമാര് പൊളിച്ചേ...?

Friday, 31 December 2021

പരീക്ഷണങ്ങൾക്കൊപ്പം മലയാളത്തിൽ ഇരുണ്ടകാലത്തിന്റെ സിനിമകളും വരണം



ശക്തമായകഥകളും സിനിമയും മലയാളത്തിന് സമ്മാനിച്ച സച്ചിയും ഷാനവാസ് നരണിപ്പുഴയും പി ബാലചന്ദ്രനുമൊന്നുമില്ലാതെയാണ് പുതുവ‍ർഷത്തെ വരവേൽക്കുമ്പോൾ മലയാള സിനിമ ഒരുങ്ങുന്നത്. ഇവരുടെ നഷ്ടം മലയാളത്തിന് ഒരിക്കലും നികത്താനാവുന്നതുമല്ല. മികച്ച കഥകൾ ഒരുക്കിയെന്നതിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതും ബാലചന്ദ്രന്റേയും മൺമറഞ്ഞുപോയ നെടുമുടി വേണുവിന്റെയുമെല്ലാം നേട്ടമാണ്. ഇവരല്ലാം പകർന്നുനൽകിയ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാകും മലയാള സിനിമ മുന്നോട്ടുള്ള യാത്ര തുടരുക.ലോക്ഡൗണിൽ ലോകമെല്ലാം പകച്ച് നിന്നപ്പോഴും പരീക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ മറികടന്ന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമായിരുന്നു നമ്മുടെ കൊച്ചു മലയാളം ഇൻഡസ്ട്രി. പൂ‍ർണമായും അടച്ചിട്ട മുറിയിലിരുന്ന്, വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച സി യു സൂൺ എന്ന സിനിമമാത്രം മതി നമ്മുടെ സിനിമ സാങ്കേതികവിദ്യയിൽ എത്രമാത്രം പരീക്ഷണങ്ങളും പ്രമേയത്തിൽ വ്യത്യസ്ഥതയും കൊണ്ടുവരുന്നുവെന്നത് മനസിലാക്കാൻ.





പോയവർഷം പ്രമേയംകൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും വ്യത്യസ്ഥങ്ങളായ നിരവധി സിനിമകളാണ് പിറന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക്, ജോജി, കുരുതി, നായാട്ട്, ഓപറേഷൻ ജാവ, നിഴൽ, ഭീമന്റെ വഴി, ആണും പെണ്ണും, സാറ തുടങ്ങി രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിയത്. മലയാളിക്ക് കണ്ടുപരിചിതമല്ലാത്ത കഥപറയൽ ശൈലിയും അവതരണവുമെല്ലാം തികഞ്ഞ അച്ചടക്കത്തോടെ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഈ സിനിമകളുടെയെല്ലാം വിജയം. ഇവയിൽ പലതും വലിയ അവകാശവാദങ്ങളില്ലാതെ എത്തി വിജയക്കൊടിപാറിച്ചതാണ് എങ്കിൽ വലിയ ഓളമുണ്ടാക്കിയെത്തി തിയ്യറ്ററുകളെ നിറച്ച സിനിമകളും വർഷാവസാനം എത്തി. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിഹം, കുറുപ്പ്, മിന്നൽ മുരളി തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പെടുന്നതാണ്. സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥ പറഞ്ഞ കുറുപ്പും അതിമാനുഷിക കഥാപാത്രങ്ങളെ ഹോളിവുഡ് സിനിമകളിലൂടെ ആരാധിക്കുന്ന മലയാളിക്ക് ലോക്കലായിട്ട് ഒരു അതിമാനുഷികനെ സമ്മാനിച്ച മിന്നൽ മുരളിയുമെല്ലാം മലയാള സിനിമ ആസ്വാദനത്തിൽ വേറിട്ടതായി. ഗ്രാഫിക്സിന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള കുഞ്ഞാലിമരക്കാറും സാങ്കേതികവിദ്യയുടെ പേരിൽ തിയ്യേറ്ററുകളിൽ വേറിട്ട അനുഭവമായി.

കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മലയാളം നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ജാതിയത, കീഴാള വ്യവസ്ഥിതി എന്നിവയെ എത്രമാത്രം മലയാള സിനിമ ഇപ്പോഴും അഡ്രസ് ചെയ്യുന്നുണ്ട് എന്നത് വിമർശനപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ തൊട്ടയൽപകത്തെ തമിഴ് സിനിമകൾ കീഴാളരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമകളുമായി മുന്നോട്ട് വരുമ്പോൾ. (മലയാളത്തിൽ ഒട്ടും ഉണ്ടായിട്ടില്ല എന്നതല്ല, സമീപകാലത്ത് കുറവാണ്. വിധേയൻ, പാപ്പിലിയോ ബുദ്ധ പോലുള്ള സിനിമകൾ ഇത്തരം വിഷയങ്ങൾ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്). ജയ് ഭീം, രാമൻ ആണ്ടാലും രാവണൻ ആണ്ടാലും, കർണൻ പോലുള്ള സിനിമകൾ ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഭരണകൂടത്തെ തന്നെ മുൾമുനയിൽ നിർത്തുമ്പോൾ. രാഷ്ട്രീയമായി വലിയ മുന്നേറ്റങ്ങളും പുരോഗമനവാദങ്ങളും മുന്നോട്ട് വെക്കുന്ന കേരളത്തിൽ നിന്ന് അത്തരമൊരു സിനിമ ഇപ്പോൾ ഉണ്ടാകുന്നില്ലയെന്നത് അത്ഭുതകരമാണ്. അത്തരം സിനിമകൾ കൂടി വരും വർഷങ്ങളിൽ മലയാളത്തിൽ നിന്ന് വരേണ്ടതുണ്ട്. ഇതിനിടയിലും പ്രതിഷേധങ്ങളെ ഭയന്ന് സിനിമകൾ തന്നെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടാകുന്നുവെന്നത് സങ്കടകരമാണ്. വിവിധ വിഭാഗങ്ങളുടെ ഭീഷണിക്ക് മുന്നിൽ പുരോഗമനവാദികളായ സിനിമാക്കാർക്ക് പോലും മുട്ടിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. ചില വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വാരിയംകുന്നത്ത് പോലുള്ള ചരിത്ര സിനിമകൾ ഉപേക്ഷിക്കുന്ന സാഹചര്യമെല്ലാം ഈ സന്ധിചെയ്യലിന്റെ ഭാഗമാണ്. തമിഴൻ ആരാധകരുടെ കയ്യടികൾക്ക് വേണ്ടി മാത്രമായി സിനിമചെയ്യുന്നവരാണെന്ന പഴി പണ്ടേക്കും പണ്ടേ ഉയർത്തിയിരുന്നവരാണ് നമ്മൾ. അതേ നമ്മൾ ആരാധകർക്ക് വേണ്ടി മാത്രമാണ് ചരിത്രസിനിമ പോലും ചെയ്യുന്നതെന്ന് തുറന്നുപറയുന്ന കാലത്തേക്ക് തിരിഞ്ഞുനടന്നുവെന്നത് വെറും യാദൃശ്ചികമല്ല. ജാതീയതയും ഫാസിസവും മതാന്ധതയും വേരുറപ്പിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ ഇരുണ്ടകാലത്ത് ആ ഇരുളിനെ തുറന്നുകാട്ടുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പോയവർഷം എത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നമ്മുടെ അടുക്കളകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നതിനേയും അന്ധവിശ്വാസത്തേയും ആൺ മേൽക്കോയിമയേയും ചോദ്യം ചെയ്യുന്നതായി. കുരുതി എന്ന സിനിമ തീവ്രവാദത്തെ വിഷയമാക്കിയെങ്കിലും ഏകപക്ഷീയമായിപോയി എന്ന ആരോപണം നേരിട്ടു. അവയൊന്നും തന്നെ ജീർണിച്ച ജാതിവ്യവസ്ഥിതിയേയോ ദളിത് രാഷ്ട്രീയത്തേയോ ചർച്ച ചെയ്തതുമില്ല. മാലിക്ക് എന്നത് വലിയതുറ വെടിവെപ്പ് പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമയായിരുന്നുവെങ്കിലും വെടിവെപ്പിലെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുകയോ അത്തരം വസ്തുതകളിൽ നിന്ന് കൃത്യമായ അകലം ബോധപൂർവ്വം പാലിക്കുകയോ ചെയ്തു. അതേസമയം ജയ് ഭീം ആയാലും കർണൻ ആയാലും ഭരണകൂട ഭീകരതയെ ഒരുമറയുമില്ലാതെ തുറന്നുകാട്ടുന്നതായി. നമ്മുടെ നാട്ടിലും ജാതീയതയും ഊരുവിലക്കുമെല്ലാം പലയിടത്തായി ഇപ്പോഴും നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾ പക്ഷെഎന്തുകൊണ്ടോ നമ്മുടെ സിനിമകൾ-മുഖ്യധാരയിൽ- വിഷയമാക്കാൻ മടിക്കുന്നുവെന്നതാണ് ഖേദകരം. വരും നാളുകളിൽ അത്തരം സിനിമകൾ മലയാളത്തിലുമുണ്ടാകുക തന്നെ വേണം. സാങ്കേതിക വിദ്യയിലും കഥകൾ പറയുന്ന ശൈലിയിലും മാത്രമല്ല, പറയുന്ന കഥയിലും ജീവിതങ്ങൾ ഉണ്ടാകണം, വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണം. എങ്കിലെ സിനിമ അതിന്റെ ധർമം പുലർത്തിയെന്ന് പറയാനാവു. തമിഴിൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം വെട്ടിയിട്ട പാതകൾ മലയാളത്തിലേക്കും നീളേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.


ഒ ടി ടി, തിയ്യേറ്റ‍ർ എന്ന ദ്വയത്തിനുള്ളിൽ കിടന്ന് മലയാള സിനിമ കറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. രണ്ടാം ലോക്ഡൗണിനെ തുടർന്ന് വീണ്ടും അടച്ചിട്ട തിയ്യേറ്റർ ഒരുപാട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തുറന്നുകൊടുക്കപ്പെട്ടത്. അതുപോലും വലിയ വാർത്തയായത് കുഞ്ഞാലിമാരക്കാറിന്റെ റിലീസ് തിയ്യേറ്റർ ആയിരിക്കുമോ ഒ ടി ടി ആയിരിക്കുമോയെന്ന തർക്കത്തിലാണ്. മലയാളം പോലുള്ള ചെറിയ ഇൻഡസ്ട്രിക്ക് ഒ ടി ടി റിലീസ് പ്രതിസന്ധിയാണെന്ന് വാദിക്കുന്നവരും ഒടിടിയെ മാറ്റിനി‍ർത്താനാവില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം വരും വർഷത്തിലും തുടരുമെന്നുറപ്പ്. വലിയ സിനിമകളുടെ റിലീസിനായി ചെറിയ സിനിമകൾ തിയ്യേറ്റുകൾ മാറ്റുന്നകാലത്ത് ഒ ടി ടി യെ നവാഗതരടക്കമുള്ള, ചെറു സിനിമകൾ ചെയ്യുന്നവർ പിന്തുണയ്ക്കുകതന്നെ ചെയ്യും. ഒ ടി ടി റിലീസിനെ തടയാൻ തിയ്യേറ്ററുടമകൾ മുന്നോട്ട് വെക്കുന്ന പലനിബന്ധനങ്ങളും പ്രമുഖതാരങ്ങൾ അടക്കമുള്ളവർ തന്നെ തള്ളികളയുന്നുമുണ്ട്. ഒ ടി ടി റിലീസിനെ പ്രോത്സാഹിപ്പിക്കുന്ന നടൻമാരുടെ സിനിമകൾ ഇനി തിയ്യേറ്ററിൽ കളിപ്പിക്കില്ലെന്നതുൾപ്പടെയുള്ള ഉടമകളുടെ പിടിവാശിയെല്ലാം ഈ വ്യവസായത്തെ തകർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് വസ്തുത. സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് വാശിപിടിച്ചാൽ ജനം ഒ ടി ടി യിൽ ആ പടം കാണുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് തിയ്യേറ്റർ ഉടമകൾക്ക് തന്നെയാകും. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പല തിയ്യേറ്ററുകളും അടച്ചുപൂട്ടേണ്ടി വരികയും അവയെല്ലാം ഓഡിറ്റോറിയങ്ങൾ ആയി മാറിയതും മറക്കാറായിട്ടില്ല. ഒ ടി ടി യെ മാറ്റി നി‍ർത്തി മുന്നോട്ടുപോകാൻ മലയാളത്തിനും അധികമാവില്ല. ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിന്നീട് തിയ്യേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കുകയും തിയ്യേറ്ററിൽ പ്രദർശിപ്പിച്ച സിനിമകൾ ഇത്രകാലത്തിന് ശേഷം മാത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ധാരണ. ആ ധാരണയും സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് ഒരുപക്ഷെ വൈകാതെ പരിശോധിക്കപ്പെടേണ്ടിവരും. നാടോടുമ്പോൾ നടുവെ ഓടണമെന്നാണല്ലോ.

ടോളിവുഡിന്റേയോ കോളിവുഡിന്റോയോ അത്രവലിപ്പം ഈ ഇൻഡസ്ട്രിക്കില്ല എന്നത് ശരിയാണ്. പക്ഷെ ഇവരെയെല്ലാം വെല്ലുന്ന ചിലത് തങ്ങൾക്കുണ്ടെന്ന് മോളിവുഡ് തെളിയിച്ചിട്ടുണ്ട്. നല്ല കഥയ്ക്കോ സാങ്കേതികവിദ്യയ്ക്കോ മലയാളത്തിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടൻമാരും സാങ്കേതികവിദഗ്ധരും മലയാളത്തിലുണ്ട്. പരീക്ഷണം നടത്താൻ ഹോളിവുഡിനോളമോ അതിനപ്പുറമോ ചങ്കൂറ്റവും ഇപ്പോൾ മലയാളത്തിനുണ്ട്. അത് തന്നെയാണ് മലയാളത്തിന്റെ കരുത്ത്. പുതുവർഷത്തിൽ പുതിയ സിനിമകളൊരുങ്ങുമ്പോൾ സമൂഹത്തിന്റെ എല്ലാമേഖലയിലേയും ചൂഷണത്തെ ചൂണ്ടിക്കാട്ടുന്ന സിനിമകൾ തന്നെ പിറക്കുമെന്ന് പ്രതീക്ഷിക്കാം.

Thursday, 24 May 2012

നമ്മുടെ സിനിമകള്‍


സിനിമകളെ കുറിച്ച് ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇതുവരേയും എഴുതിയിട്ടില്ല. കാരണം കുറേ കാലങ്ങളായി വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമ എന്നതരത്തിലാണ് തിയ്യേറ്ററില്‍ പോയുള്ള എന്‍റെ സിനിമ ആസ്വാദനം. നല്ല സിനിമകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമാണ് അതെന്ന് ആരും തെറ്റിധരിക്കരുത്. നേരമില്ലാത്തത് തന്നെയാണ് പ്രധാനപ്രശ്നം. പിന്നെ നേരമുള്ളപ്പോള്‍ മനസ് ഒരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന അവസ്ഥയിലായിരിക്കില്ല. അത്രമാത്രം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഞാന്‍ തിയ്യേറ്ററില്‍ പോയി കണ്ടത് 10 ല്‍ താഴെ സിനിമകള്‍ മാത്രമാണ്. മുമ്പ് എല്ലാ സിനിമകളും മുടങ്ങാതെ റിലീസിന്‍റെ അടുത്തദിവസങ്ങളില്‍ തന്നെ പോയികണ്ടിരുന്ന എനിക്കെങ്ങനെ ഇങ്ങനെ മാറാനായി എന്ന് ഞാന്‍ പലപ്പോഴും സ്വയം ആശ്ചര്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ സിനിമയുടെ നിലവാരതകര്‍ച്ചതന്നെയായിരുന്നു പ്രധാനമായുമ വില്ലനായത്. പിന്നെ മലയാളത്തിലും അന്യഭാഷകളിലുമൊക്കെ പരീക്ഷണ സിനിമകള്‍ വന്നപ്പോള്‍ അവയില്‍ പലതും കാണണമെന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നതുമാണ്. പക്ഷെ സാധിച്ചില്ല. ഇപ്പോള്‍ എന്തുകൊണ്ട് ഈ കുറിപ്പ് എന്നാകും? സിനിമകൊട്ടകളില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന കാലത്ത് മനസിലേക്ക് ഓടികയറിയ ചിലചിന്തകളാണ് ഇതിനുപിന്നില്‍. പലതും നേരത്തെതന്നെ പലരും പങ്കുവെച്ചതാണ് എന്നറിയാം.

നിരവധി അന്യഭാഷാ ചിത്രങ്ങള്‍ കാണുന്നകൂട്ടത്തിലാണ് ഞാന്‍, പ്രത്യേകിച്ചും തമിഴ് ചിത്രങ്ങള്‍. തമിഴ് ചിത്രങ്ങളില്‍ മൊത്തം വയലന്‍സാണെന്ന് പൊതുവേ എല്ലാവരും നിരീക്ഷിച്ചിട്ടുള്ളതാണ്. അക്കാര്യം സത്യവുമാണ്. തമിഴന് അല്ലെങ്കില്‍ മലയാളത്തിന് പുറത്തുള്ള സിനിമാപ്രേക്ഷകന് സനിമിയെന്നാല്‍ ഒരു കംപ്ലീറ്റ് എന്‍റര്‍ടെയിനര് തന്നെയാണ്. ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരു മാധ്യമമാണ് അവന് സിനിമ. അവിടെ അവന് അവന്‍റെ നൊമ്പരപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണണ്ട. മറിച്ച് കാണേണ്ടത് അടിയും തൊഴിയും പാട്ടും കൂത്തുമൊക്കെയാണ്. മനുഷ്യപറ്റില്ലാത്ത നായകന്‍മാരാണ് അവരുടെ വീരപുരുഷന്‍മാര്‍ (മനുഷ്യപറ്റില്ലാത്തത് എന്നതുകൊണ്ടുദ്ദേശിച്ചത്. 100 ഗുണ്ടകളെ ഒറ്റക്ക് നേരിടുമ്പോളും ഒരടിപേലും സ്വന്തം ശരീരത്തില്‍ സ്വീകരിക്കാത്തവനാണ് അവിടത്തെ നായകന്‍മാര്‍, മത്രമല്ല 100 ഗുണ്ടകളേയും അടിച്ച് ശരിപ്പെടുത്തികാണും എന്നതാണ്). ജീവിതത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്ന് ഒരാശ്വാസം തേടി തിയ്യേറ്റകളിലെത്തുമ്പോള്‍ അവിടേയും സങ്കടകഥ തന്നെയാണെങ്കില്‍ അവനെങ്ങനാ സ്വസ്ഥത കിട്ടുന്നത്? അപ്പോള്‍ അവന് പറ്റാത്തത് അഭ്രപാളിയില്‍ നായകന്‍ ചെയ്യുമ്പോള്‍ അവനത് ആസ്വദിക്കുന്നു. അത്രമാത്രം.

ഇത് സിനിമയുടെ മാത്രം കാര്യമല്ല. തമിഴ് സീരിയലുകളും അങ്ങനെതന്നെയാണ്. നായകനേക്കാള് തമിഴ് സീരിയലുകളില്‍ വില്ലന്‍മാര്‍ക്കാണ് ആരാധകര്‍. സീരിയലിലും കാണാം വടിവാളും തോക്കും അനുചരന്‍മാരുമായെല്ലാം തല്ലാനും കുത്താനും നടക്കുന്ന കഥാപാത്രങ്ങളെ. വയലന്‍സില്ലെങ്കില്‍ ഇത്തരം സീരിയലുകള്‍ക്കും തമിഴകത്ത് പിടിച്ച് നില്‍ക്കാനാവില്ല.

തമിഴ് സിനിമകളുടെ ഈ അവസ്ഥയ്ക്ക് കാലമേറെയായെങ്കിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല.

മലയളാത്തിലാണെങ്കില്‍ സ്ഥിതി വളരെ വ്യത്യസ്ഥമാണ്. ഇവിടെ പ്രേക്ഷകനെ കരയിപ്പിക്കലാണ് പ്രധാനഹോബി. വയനാസംസ്ക്കാരം മറ്റുള്ളവരേക്കാള്‍ കൂടുതലായതുകൊണ്ടാകും ഇവിടെ നല്ല കഥകളില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ തകിടം മറിയും. നല്ല കഥകള്‍ എന്നുപറഞ്ഞാല്‍ അതില്‍ ജീവിതമുണ്ടാകണം, അപ്പോള്‍ സങ്കടം മസ്റ്റ്. അത് കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ പ്രേക്ഷകന്‍ നന്നായി അംഗീകരിക്കും. ഇതായിരുന്നു കുറച്ച് കാലം മുമ്പ് വരെയുള്ള അവസ്ഥ. എന്നാലിന്ന് അത് മാറിയിരിക്കുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ എന്ന പുതിയതലമുറ സിനിമകളെയാണ് ഇപ്പോള്‍ പ്രേക്ഷകന് വേണ്ടത്. എന്ത് തട്ടിപ്പ് സിനിമയെടുത്താലും അതില്‍ ചുടുചുംബനമോ കിടപ്പറ സീനോ ഉള്‍പ്പെടുത്തിയാല്‍ മതി പടം പുതുതലമുറയുടേതായി. ഒപ്പം സ്ത്രീകളുമൊത്തുള്ള കള്ളുകുടിയും കോഫി ഡേ ചാറ്റും സമം ചേര്‍ക്കണമെന്നുമാത്രം. കഥ എന്ത് കൂതറയായാലും അഭിനേതാക്കള്‍ അ‍ഞ്ചാം ക്ലാസില്‍ നാടകം അവതരിപ്പിക്കുന്നവരുടെ നിലവാരത്തിലുള്ളവരാണെങ്കിലും ഒരു പ്രശ്നവുമില്ല. യൂത്തന്‍മാരെ പിടിച്ചിരുത്താന്‍ ചൂടന്‍ രംഗങ്ങള്‍ക്കും തട്ടുപൊളിപ്പന്‍ റോക്ക് സംഗീതത്തിനും സാധിക്കും. കഥാ തന്തുവും പാത്രാവതരണവുമൊന്നും അവര്‍ക്കൊരുപ്രശ്നവുമല്ല.

ഇതിനിടയിലും നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. ട്രാഫിക്ക്, പ്രണയം,ഭ്രമരം, പ്രാഞ്ചിയേട്ടന്‍, ഗ്രാന്‍റ് മാസ്റ്റര്‍ പോലുള്ള മികച്ച ചിത്രങ്ങള്‍ ഈ കാലയളവില്‍ തന്നെയാണ് ഉണ്ടായത് എന്നുമറക്കുന്നില്ല. കാര്യമായി ഒരു സന്ദേശവും പങ്കുവെക്കാനില്ലായിരുന്നുവെങ്കിലും ഇന്ത്യന്‍ റുപ്പിയും സാള്‍ട്ട് ആന്റ് പെപ്പറും മികച്ച പടങ്ങള്തന്നെയാണ്. സംശയമില്ല.

ഏകശിലയെന്ന തരത്തിലായിരുന്നു കുറേകാലമായി മലയാള സിനിമ. എന്നാലിപ്പോള്‍ അവയ്ക്കെല്ലാം മാറ്റംവന്നിരിക്കുകയാണ്. ബഹുശിലാതത്വമാണ് ഇപ്പോള്‍ മലയാളത്തിലും. നേരത്തെ ഹിന്ദിചിത്രങ്ങളിയാരുന്നു ഈ തതന്ത്രം വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നത്. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിന് പിന്നിലുള്ളത് കച്ചവടതന്ത്രം തന്നെയാണ്. എല്ലാതാരങ്ങള്‍ക്കുമുള്ള ഫാന്‍സ് അസോസിയേഷന്‍മാത്രം വിചാരിച്ചാല്‍ സിനിമ കൂതറയാണെങ്കിലും  മുടക്കുമുതല്‍ തിരിച്ചുപിടിക്കാമല്ലോ? അതാകണം കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഒന്നിലധികം നായകന്‍മാര്‍ ഒരുമിച്ച് അണിനിരക്കുന്നത്. മള്‍ട്ടിസ്റ്റാര്‍ ച്ത്രങ്ങളില്‍ അഭിനയിക്കാന്‍ സ്ഥിരം നായകന്‍മാരാണ് എന്നതും കൂടി ഓര്‍ക്കുക.

വിദേശ ഭാഷാ സിനിമകളില്‍ നിന്ന് വള്ളിപുള്ളി വെട്ടാതെ അടിച്ചുമാറ്റിയ മലയാളത്തിലെ സമീപകാല ഹിറ്റുകളെ കുറിച്ച് മൗനം അവലംബിക്കുന്നത് മനപൂര്‍വ്വമാണ്. കാരണം വിദേശത്ത് അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നത് ഭൂരിഭാഗത്തിന് മനസിലാക്കി തന്നത് ആ മോഷ്ടാക്കളല്ലേ? (വെറുമൊരു മോഷ്ടാവായ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലോ എന്ന് പണ്ടൊരു കവി ചോദിച്ചതുകൊണ്ട് മാത്രം കള്ളനെന്നുവിളിച്ച് അവരെ ആക്ഷേപിക്കുന്നില്ല). അതിന് അവരോട് നന്ദിമാത്രം രേഖപ്പെടുത്തുന്നു.

സിനിമകള്‍ വിജയിച്ചാലും ഇല്ലെങ്കിലും മിക്ക വെള്ളിയാഴ്ച്ചയും ഒരു പടമെങ്കിലും നമ്മള്‍ പ്രേക്ഷകരെ തേടിയെത്തുന്നുണ്ട്. കഥയെന്തായാലും പുതുതലമുറ പടമെന്ന ലേബലൊട്ടിച്ചാല്‍ ഇവിടെ പലതും നടക്കുമെന്ന അവസ്ഥ തിരിച്ചറിയുന്നുണ്ട് നമ്മുടെ വിഖ്യാതരായ പല സംവിധായകരുമെന്നതാണ് സത്യം.
.................................
NB:
ഇതെന്‍റെ മാത്രം വിചാരങ്ങളാണ്. വിയോജനകുറിപ്പുകള്‍ രേഖപ്പെടുത്താം. സെന്‍സര്‍ ചെയ്യില്ല