Search This Blog

Showing posts with label പരുവാക്കുളം. Show all posts
Showing posts with label പരുവാക്കുളം. Show all posts

Friday, 21 March 2025

ഭീമൻറെ ഈഗോ, എൻറേയും (സൈരന്ധ്രിയാത്ര ഭാഗം 3)

രാവുകൾ എപ്പോഴും മനോഹരമാണ്, 

ആകാശം നിറയെ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ, വെട്ടിതിളങ്ങി നിൽക്കുന്ന ഗ്രഹങ്ങൾ...

കൃത്രിമ വെളിച്ചത്തിൻറെ കുത്തൊഴുക്കിൽ മലിനമായിട്ടില്ലാത്തതിനാൽ തന്നെ ആകാശകാഴ്ച്ച അതിമനോഹരിയാകുന്നു.

പ്രത്യേകിച്ചും അവ പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ.

സൈരന്ധ്രിയും വ്യത്യസ്ഥമായിരുന്നില്ല.

പതിവ് കഥകളില്ല, നിശബ്ദമായും പരസ്പരം കേട്ടും പറഞ്ഞും പരിഭവങ്ങൾ ഒഴിച്ചിട്ടു.

സ്നേഹത്തിൻറെ മറ്റൊരുരാത്രി മെല്ലെ വിരിഞ്ഞു.

പിന്നെ രാവേറും വരെ കാട്ടിലെ ഇരവിൻറെ മറവിൽ നിന്ന് അലറുന്ന കടുവയുടെ ശബ്ദത്തിന് ചെവിയോർത്തിരുന്നു.

കുറ്റാകൂരിരുട്ടിൽ ഒറ്റയ്ക്കായിട്ടും പക്ഷെ ഭയമില്ല.

സ്നേഹത്തിൻറെ വശ്യതയേക്കാൾ വലുതല്ല ഒരു കാടിൻറേയും വന്യത. 


നല്ല ഇലയടയും ചായയും കിട്ടും സൈരന്ധ്രിയിൽ കഴിക്കാൻ.

ചായമാത്രമല്ല, ബൂസ്റ്റും ഹോർലിക്സുമെല്ലാം ഇഷ്ടാനുസരണം വാങ്ങികുടിക്കാം.

ഫോറസ്റ്റിൻറെ ക്യാമ്പിൽ അടയും ചായയുമെല്ലാം ഉണ്ടാക്കുന്നത് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്ന ആദിവാസികളാണ്.

സൈരന്ധ്രിയിൽ മുഖ്യമായും രണ്ട് വിഭാഗം ആദിവാസികളാണ് കൂടുതലായും ഉളളത്.

ഇരുളരും മുദുഗ വിഭാഗവും.

ഇവർ താഴെ സെറ്റിൽമെൻറ് കോളനികളിലായാണ് താമസം.

കാട്ടിൽ നിന്ന് കുന്തിരിക്കവും തേനുമെല്ലാം ശേഖരിച്ചാണ് ഇവരുടെ ഉപജീവനം.

സൈരന്ധ്രിയിലേക്ക് ജീപ്പ് സർവ്വീസ് നടത്തുന്ന ഭൂരിഭാഗം പേരും ഈ വിഭാഗങ്ങളിൽ പെടുന്നവർതന്നെയാണ്.

പഴയ തലമുറ കാട്ടിൽ നിന്ന് മാത്രം പഠിച്ചെങ്കിൽ ദൂരെ ടൌണിലെ റെസിഡൻഷ്യൽ സ്ക്കൂളുകളിൽ ചേർന്ന് പുതുതലമുറ വിദ്യാഭ്യാസം നേടുന്നു.

ഈ വിഭാഗങ്ങൾക്കിടയിലും മഹാഭാരതവുമായി ബന്ധപ്പെടുത്തിയുള്ള കഥകൾ ഏറെ വിശ്വാസം അർപ്പിക്കുന്നവരാണ്.

ഇവിടത്തെ പാറകളിൽ ചിലത് അറിയപ്പെടുന്നത് പാണ്ഡവപാറയെന്നും കരിങ്കൽ ഗുഹ പാണ്ഡവ ഗുഹ എന്നുമാണ്.

പഞ്ചപാണ്ഡവ വിശ്രമിച്ച പാറകളെയാണ് പാണ്ഡവ പാറകൾ എന്ന് അവർ വിളിക്കുന്നത്.

അതേസമയം പാണ്ഡവർ താമസിച്ചിരുന്ന ഗുഹയാണ് പാണ്ഡവഗുഹ.

അവിടെങ്ങളിൽ പ്രത്യേകം ശുദ്ധിയോടെയാണ് ഈ ആദിവാസികൾ പരിപാലിക്കുന്നത്.

കാട്ടിൽ നിന്ന് തേനെടുക്കാനും മറ്റുമായി എത്തുന്ന ആദിവാസികൾ ഈ ഗുഹയിൽ വിശ്രമിക്കാറുണ്ട്.

ഇവിടെ ഭക്ഷണം പാകം ചെയ്ത് ഭക്ഷിച്ചാണ് താമസിക്കുക.

ഇതവർക്ക് അവരുടെ സ്വന്തം വീടാണ്.

അതിനാൽ തന്നെ പുറമെനിന്നാരും ഇവിടേക്ക് വരുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല.

പവിത്രമായ ഒരിടമാണ് ഈ പാണ്ഡവഗുഹ അവർക്ക്.

മഹാഭാരതത്തിൻറെ മിത്തുകളിൽ എത്രമാത്രം യുക്തിയും സത്യവുമുണ്ടെന്നതിൽ പലരും സംശയം പ്രകടിപ്പിച്ചേക്കാം. 

എന്നാൽ അവയെ തങ്ങളുടെ വിശ്വാസത്തിൻറെ, ആചാരത്തിൻറെ ഭാഗമായി കരുതുന്ന ഒരു വിഭാഗം നൂറ്റാണ്ടുകൾക്കിപ്പുറത്തും നമുക്കൊപ്പമുണ്ട്.


പരുവാക്കുളത്തേക്കുള്ള  ട്രക്കിങ് തുടങ്ങുമ്പോഴേക്കും മനസ് വീണ്ടും അസ്വസ്ഥമായിതുടങ്ങി.

തലേന്ന് രാത്രിയിലെ ശാരീരിക അസ്വസ്ഥതയും അതുണ്ടാക്കിയ മാനസികസമ്മർദ്ദവും യാത്രയെ ഒരിക്കൽകൂടി കറുപ്പണിയിക്കുന്നത് പോലെ.

ആൾക്കൂട്ടത്തിന് നടുവിലാകുമ്പോഴും തനിച്ചാവുന്ന പതിവ് പ്രശ്നം വിരുന്നുവന്നു.

ഇടയിൽ കവിതയും പുസ്തകങ്ങളും സംസാരവിഷയം.

അതിദുർഘടമല്ലാത്ത പാതയും ഒരു കാട്ടരുവിയും പ്ലാൻറേഷനും താണ്ടി മെല്ലെ പുൽമേട് കേറി.


പത്ത് കിലോമീറ്ററിലും താഴെ മാത്രമേ നടന്ന് കയറാനുള്ളു.

പ്ലാൻറേഷൻ കടന്ന് പോകുന്ന വഴിയിലെല്ലാം ആനയിറങ്ങിയതിൻറെ പാടുകൾ, പഴക്കമേറിയതും അല്ലാത്തതുമായ ആനപിണ്ഡങ്ങൾ, നിരങ്ങിയിറങ്ങിയതിനെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗങ്ങൾ...

ഇടയിലൊരിടത്ത് കടുവയുടെ കാൽപാടും കാട്ടിതന്നു ഷൺമുഖേട്ടൻ. 

മലയണ്ണാനേയും കരിങ്കുരങ്ങുകളേയും സിംഹവാലൻ കുരങ്ങുകളേയുമെല്ലാം വഴിയിൽ കണ്ടു.

പലതരം പക്ഷികൾ, സസ്യജാലങ്ങൾ....അങ്ങനെ വേറെയും

നട്ടുച്ചയായി ഒരാൾ പൊക്കമുള്ള പുല്ലുകൾ താണ്ടി പരുവാക്കുളത്തിൻറെ മുകളിലെത്തുമ്പോൾ.

മുകളിലെത്തിയാൽ പിന്നെ ചുട്ടുപൊള്ളുന്ന മൊട്ടക്കുന്നാണ്.

കരിഞ്ഞുണങ്ങിയ പുല്ലുകൾ, ഇടയിൽ ഏത് കടുത്ത വേനലിനേയും തോൽപ്പിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ വിടർന്നുനിൽക്കുന്ന കാട്ട് പൂക്കൾ. 

മൊട്ടക്കുന്നാണെങ്കിലും ചുറ്റിലുമുള്ള കാഴ്ച്ച ഏതൊരു യാത്രികൻറേയും ഹൃദയം കവരും.

പച്ചപ്പ് വിരിച്ച മലനിരകൾ, അപ്പൂപ്പൻ താടിപോലെ പാറിപറക്കുന്ന വെളുത്ത മേഘങ്ങൾ അങ്ങിങ്ങ് ചിതറികിടക്കുന്ന നീലാകാശം, താഴെ അട്ടപ്പാടി ഗ്രാമം, അങ്ങനെയങ്ങനെ...

നേരം ഏറെയായതിനാൽ, മടങ്ങേണ്ട സമയമായതിനാൽ ഷണമുഖേട്ടൻ തിരക്ക് കൂട്ടിതുടങ്ങി. 

പ്രായത്തിൻറെ അവശതമൂലം കൂട്ടത്തിലെ സീനിയറായ സെലീന ടീച്ചർ ചെറുതായൊന്നു തളർന്നിരുന്നുവെങ്കിലും വിട്ടുകൊടുത്തില്ല.

പരുവാകുളത്തിൻറെ മുകളിലെത്തിയ ടീച്ചർ തീർച്ചയായും വലിയൊരു സന്തോഷമായിരുന്നു. 

കുറച്ചുനേരം ആ മൊട്ടക്കുന്നിലെ ഉണങ്ങിയ പുൽപ്പരപ്പിൽ നിവർന്നുകിടന്നു.

സൂര്യൻറെ ചൂടിനെ വെല്ലുവിളിച്ചെന്നപോലെ കണ്ണിലേക്ക് ഇരച്ചെത്തുന്ന സൂര്യരശ്മികളെ മറയ്ക്കാൻ കണ്ണുകൾ മുറുക്കനെയടച്ചു.

എത്രനേരം അങ്ങനെ കിടന്നു...


കല്ല്യാണസൌഗന്ധികം തേടിപ്പോയ ശക്തനായ ഭീമസേനൻറെ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. 

വഴിനീളെ കണ്ടതെല്ലാം തല്ലതകർത്ത്, ചെടികളും പൂക്കളും ഇലകളുമെല്ലാം തൻറെ അതിശക്തമായ ഗദകൊണ്ട് തല്ലിക്കൊഴിച്ച് മുന്നേറിയ ഭീമനെ കണ്ട് ആളുകൾ ഭയന്നു, ഭയചകിതരായി  മാറിനിന്നു.

കണ്ടാൽ എങ്ങനെയിരിക്കുമെന്ന് പോലും അത്രയ്ക്ക് ഉറപ്പില്ലാത്ത ഒന്നിനായി നാടുകൾ താണ്ടി കാട്ടിലേക്ക് കയറി ഭീമൻ.

കാട്ടിലൂടെയുള്ള യാത്രയ്ക്കിടെയാണ് തൻറെ വഴിമുടക്കികിടക്കുന്ന വെറും നിസാരനായ ഒരു കുരങ്ങനെ ഭീമൻ കാണുന്നത്. 

അതിശക്തനായ തൻറെ വഴിമാറാൻ ഭീമസേനൻ കുരങ്ങനോട് ആവശ്യപ്പെട്ടു.

പുച്ഛഭാവത്തിൽ നോക്കിയ കുരങ്ങൻ പക്ഷെ വേണമെങ്കിൽ രണ്ടടി മാറിപോയിക്കോളാൻ ഭീമനോട് ആംഗ്യം കാണിച്ചു.

ഭീമന് അത് തന്നെ അവഹേളിക്കുന്നതായാണ് തോന്നിയത്.

പിന്നെ തൻറെ ഗദകൊണ്ട് ശരീരം ചൊറിഞ്ഞിരിക്കുന്ന കുരങ്ങൻറെ വാല് തോണ്ടി മാറ്റാൻ ഭീമൻ ശ്രമിച്ചുവത്രേ.

പക്ഷെ എല്ലാം തല്ലിതകർക്കുന്ന ഭീമൻറെ ബലിഷ്ടമായ ഗദയ്ക്ക് കേവലമൊരു കിഴവൻ കുരങ്ങിൻറെ വാല് തോണ്ടി മാറ്റാനായില്ല.

പലകുറി ശ്രമിച്ച് പരാജയപ്പെട്ട ഭീമനെ നോട്ടം കൊണ്ട് വീണ്ടും വീണ്ടും കുരങ്ങൻ അപമാനിച്ചു.

ഭീമൻറെ അഹംഭാവത്തെ തന്നെയാണ് കുരങ്ങൻ ചോദ്യം ചെയ്തത്.

ഒടുവിൽ താനാരാണെന്ന് ഭീമന് മുന്നിൽ കുരങ്ങൻ വെളിപ്പെടുത്തിയത്രേ.

അങ്ങനെ ഈഗോ വെടിഞ്ഞ ഭീമന് മുന്നിൽ കല്ല്യാണസൌഗന്ധികം ആ കുരങ്ങൻ കാണിച്ചുംകൊടുത്തുവെന്നാണ് കഥ. 

കഥയിലെ ട്വിസ്റ്റ് ദ്രൌപതിയോടുള്ള അമിത സ്നേഹം കൊണ്ട്,  തൻറേത് മാത്രമെന്ന അധീശതബോധം കൊണ്ട് അന്ധനായ ഭീമന് താനെത്രമാത്രം നിസാരനാണ് എന്ന് മനസിലാക്കികൊടുക്കുന്നതായിരുന്നു ആ കാനനയാത്ര എന്നതായിരുന്നു. 

എന്തിന് മറ്റുള്ളവരുണ്ടായിട്ടും കണ്ടിട്ടില്ലാത്ത കല്ല്യാണസൌഗന്ധികം തോടി പോകാൻ മാത്രമുള്ളത്ര ഒരുപാട് ഇഷ്ടം ഭീമന് മാത്രം ദ്രൌപതിയോട് തോന്നിയെന്ന ചോദ്യം പക്ഷെ ബാക്കിയായി...

ആ കിഴവൻ കുരങ്ങൻ ആ ചോദ്യം ഭീമനോട് സംഭാഷണമധ്യേ എപ്പൊഴെങ്കിലും ചോദിച്ചിരിക്കുമോ...

അത്തരമൊരു തിരിച്ചറിവിൻറെ, ഈഗോയുടെ, മലയിറക്കമായിരുന്നോ എനിക്കുമിത്.

പിണക്കങ്ങളും ഈഗോയും മാത്സര്യബുദ്ധിയും പരിഭവങ്ങളുമെല്ലാം ആ മലകയറ്റത്തിൽ അലിഞ്ഞില്ലാതായോ...അറിയില്ല.


സൈരന്ധ്രിയിലെ മഹാഭാരതകഥകളിലേക്ക് (ഭാഗം 1)

കുന്തിമാതാവും കുന്തിപുഴയും (സൈരന്ധ്രി യാത്ര ഭാഗം 2)