വലിയ ഉയരത്തിൽ ഉരുക്കുപാളികൾ കൊണ്ട് നിർമിച്ച ആ വാച്ച് ടവറിന് മുകളിലേറിയാൽ അന്തമില്ലാതെ പരസ്പരം കൈകോർത്ത് നീണ്ടു കിടക്കുന്ന മലനിരകളെ കാണാം.
അകലെ മനുഷ്യസ്പർശമേറ്റിട്ടില്ലാത്ത കുന്തിപുഴ കാണാം.
നോക്കൂ, പുഴയ്ക്ക് പോലും മഹാഭാരതവുമായി ബന്ധം.
പാണ്ഡവരുടെ അമ്മയായ കുന്തിയുടെ പേര്.
വനവാസകാലത്ത് കുന്തി ഈ പുഴ മറിച്ചുകടന്നതിനാലാണത്രേ ഈ പുഴയ്ക്ക് കുന്തിപുഴയെന്ന് പേരുവന്നത്.
അതേസമയം തന്നെ കുന്തിരിക്ക പുഴയെന്നത് ലോപിച്ചാണ് കുന്തിപുഴയായി മാറിയതെന്നും പറയുന്നവരുണ്ട്.
കുന്തിരിക്കം മരങ്ങൾ ഏറെയുണ്ട് കുന്തിപുഴയുടെ വശങ്ങളിൽ എന്നതിനാൽ തന്നെ ഇത് നിഷേധിക്കാനാവില്ല.
കഥകളിലും മിത്തുകളിളും അഭിരമിക്കുന്നവർക്ക് മഹാഭാരതത്തിലേക്കും യുക്തിനോക്കുന്നവർക്ക് വശങ്ങളിലേക്കും നോക്കാമെന്ന് മാത്രം പറയട്ടെ.
നിളയുടെ പ്രധാന പോഷകനദികളിലൊന്നായ തൂതപുഴയുടെ കൈവഴിയാണ് കുന്തിപുഴ.
മലിനമാകാതെ തെളിഞ്ഞ സ്ഫടികജലമാണ് കുന്തിപുഴയിലേത്.
മനുഷ്യസ്പർശമേൽക്കാത്തതിനാലാവണം അതിന്നും മലിനമാകാതെ തുടരുന്നത്.
വാച്ച് ടവറിന് മുകളിൽ നിന്നാൽ നിലമ്പൂരിലേയും തമിഴ്നാട്ടിലേയും വനങ്ങളും മലകളും കാണാം.
ഒരുവശത്ത് കുന്തി പുഴയെങ്കിൽ മറ്റൊരുവശത്ത് ഭവാനിപുഴയും ഒഴുകുന്നു.
ഭവാനി കേരളത്തിൽ നിന്ന് ഉത്ഭവിച്ചത് ഒഴുകുന്നത് തമിഴ്നാടിൻറെ ഭാഗത്തേക്കാണ് എന്നുമാത്രം.
മലകൾക്കിടയിൽ ഓറഞ്ചും മഞ്ഞയും ചുവപ്പും പച്ചയുമെല്ലാം നിറങ്ങളിൽ മുങ്ങിയ ഇലകളാൽ വസന്തം തീർത്ത് കിടക്കുന്ന ചോലവനങ്ങളുടെ സൌന്ദര്യം.
തീരുന്നില്ല, ഇവിടെ നിന്നാൽ തണുത്ത മഞ്ഞുമേഘങ്ങളുടെ തഴുകലും നനവും നുകരാം.
സൈലൻറ് വാലിയെന്നാൽ വെറുമൊരു വിനോദ സഞ്ചാരകേന്ദ്രമല്ല,
വലിയ ചരിത്രം പേറുന്ന ഒന്നാണ്.
എൺപതുകളിൽ വലിയ പരിസ്ഥിതി സമരങ്ങൾക്ക് തന്നെ വേദിയായ ഇടം.
ഇന്ന് വാച്ച് ടവർ നിൽക്കുന്നതിന് താഴെയായി ഒരു ജലവൈദ്യുതപദ്ധതിക്കുള്ള (പാത്രക്കടവ് പദ്ധതി) സർക്കാർ നീക്കം പൊരുതിതോൽപ്പിച്ച പരിസ്ഥിതി സ്നേഹികളുടെ ധീരപോരാട്ടത്തിൻറെ ചരിത്രം പേറുന്നയിടം.
സുഗതകുമാരി ടീച്ചറും ആർവിജിയും പ്രസാദ് മാഷുമെല്ലാം മുന്നിട്ടിറങ്ങി ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ സമരം കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന് തന്നെ പുതിയ ദിശാബോധം നൽകി.
പിന്നീട് ദേശിയോധ്യാനമായി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ചശേഷവും ഇവിടെ പരിസ്ഥിതി പ്രവർത്തകരുടെ കണ്ണും കാതും തുറന്നേയിരിക്കുന്നു.
അന്ന് പാത്രക്കടവ് പദ്ധതിയുടെ ഭാഗമായി പണി തുടങ്ങിവെച്ച തുരങ്കത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ അവശേഷിക്കുന്നുണ്ട്.
വാച്ച്ടവറിൽ നിന്ന് മൺ വഴിയിലൂടെ ഒന്നരകിലേമീറ്റർ നടന്നാൽ കുന്തിപുഴയുടെ തീരത്തെത്താം.
അവിടെവരേയെ സഞ്ചാരികൾക്ക് പോകാനാവു.
അവിടെ കുന്തിപുഴയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലം തകർന്നിരിക്കുന്നു.
2018 ലെ പ്രളയത്തിൽ തകർന്നതാണ് പാലം.
പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
കാട്ടരുവിയിലെ ഒഴുക്കുവെള്ളത്തിൽ ഒന്നുമുങ്ങിക്കുളിക്കാതെ എങ്ങനെയാണ് കാനനസന്ദർശനം പൂർത്തിയാവുക.
മനസും ശരീരവും ഒന്ന് ശാന്തമാക്കുക
അകമേ മലമുകളിലെ പൊള്ളുന്ന വേനലും പുറമേ കാടിൻറെ തണുപ്പുമായി നടക്കുമ്പോൾ പ്രത്യേകിച്ചും.
അൽപ്പം സാഹസികമാണ് കാട്ടരുവിയിലേക്കുള്ള പാത.
കാട്ടിലൂടെ കുത്തനെയുള്ള ഇറക്കം.
കാട്ടുവള്ളിയും മരങ്ങളുടെ വേരുകളും പിടിച്ച് വീഴാതെ ശ്രദ്ധയോടെ താഴേക്ക്.
വഴിയിൽ പലയിടത്തും ആനയിറങ്ങിയതിൻറെ പാടുകൾ.
ഇല്ലിക്കാടിന് സമീപത്തായുള്ള ഈ അരുവിയിൽ ആനകളും പുലികളുമെല്ലാം കുടിവെള്ളം തേടിയെത്താറുണ്ടെന്നത് ഉറപ്പ്.
വഴികാട്ടി ഒപ്പം വന്ന ഫോറസ്റ്റർ ഷൺമുഖേട്ടനും മുമ്പ് ഫോറസ്റ്റ് ബീറ്റ് ഓഫീസറും ഇപ്പോൾ സ്ക്കൂൾ അധ്യാപകനുമായ ബാബുമാഷും പരിസരത്ത് എവിടെയെങ്കിലും ആനയുടെ സാനിധ്യമുണ്ടോയെന്ന് നടന്ന് നോക്കി.
അവർ മടങ്ങിയെത്തുംമുമ്പേ എല്ലാവരും കാട്ടരുവിയുടെ തണുപ്പിൽ ഊളിയിട്ടിരുന്നു.
......
No comments:
Post a Comment