മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്.
ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്.
കഥയെഴുതിയ വ്യാസൻ പോലും അവിടങ്ങളെല്ലാം കണ്ടിട്ടുണ്ടോ അതോ നമ്മൾ പറയുന്ന ഇടങ്ങളിൽ തന്നെയാണോ കഥ നടന്നത് എന്ന് ചോദിച്ചാൽ പെട്ടുപോകും.
അത്തരത്തിലാണ് അഖണ്ഡ ഭാരതത്തിലെ പലപ്രദേശങ്ങളും മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്നത്.
പാണ്ഡവർ വനവാസത്തിനിടെ ഒളിച്ചുകഴിഞ്ഞതും വേഷപ്രച്ഛന്നരായി കഴിഞ്ഞതും ഒളിവുജീവിതത്തിനിടയിലെ സംഭവങ്ങളും പ്രണയങ്ങളും രതികാമനകളുമെല്ലാം വിസ്തരിക്കുന്നുണ്ട് വ്യാസൻ.
എവിടെയെല്ലാമാണ് അവർ ഒളിച്ചുകഴിഞ്ഞത്.
എവിടെയാണ് അവർ ഒളിച്ചുകഴിയാതിരുന്നത്
പലദേശങ്ങളും ഇപ്പോഴും അറിയപ്പെടുന്നത് അവരുടെ ഒളിവ്ജീവിതവുമായി ബന്ധപ്പെട്ടാണ്.
നമ്മുടെ കേരളത്തിലുമുണ്ട് അത്തരം ഇടങ്ങൾ
സൈരന്ധ്രി മല അങ്ങനെ കഥകളിൽ നിറഞ്ഞ ഒന്നാണ്.
സൈരന്ധ്രി എന്നാൽ ദൌപതിയാണ്. പാഞ്ചാലിയാണ്.
അർജുനൻ അമ്പെയത് സ്വന്തമാക്കുകയും കുന്തിയുടെ അബദ്ധത്തിനാൽ പഞ്ചപാണ്ഡവരും പങ്കിട്ടെടുക്കുകയും ചെയ്ത പാഞ്ചാലി.
ഇവിടെ ഒളിവിൽ കഴിയവേയാണത്രേ പാഞ്ചാലിക്ക് കല്യാണസൌഗന്ധികത്തോട് പ്രിയമേറിയത്.
ഭീമൻ കല്യാണസൌഗന്ധികം തേടി അലഞ്ഞത് ഇവിടത്തെ കാട്ടിലാണത്രേ.
കുറച്ചുകാലം പാണ്ഡവർ ഒളിച്ചുകഴിഞ്ഞ ഗുഹയും കുളിച്ച തോടുമെല്ലാം സൈരന്ധ്രിയിലുണ്ട് എന്നാണ് കഥ, അല്ലെങ്കിൽ അതാണ് ചിലരുടെ വിശ്വാസം.
സൈരന്ധ്രിയെ നമുക്കറിയാം. പക്ഷെ അതിൻറെ ഇംഗ്ലീഷ് നാമധേയം പറയണമെന്നുമാത്രം.
നമ്മുടെ സൈലനറ് വാലിയാണ് സൈരന്ധ്രി.
സൈരന്ധ്രിയെന്നത് സംസ്കൃതത്തിലെ ദ്രൌപതിയുടെ പേരാണ്.
ആദിവാസികൾ ആ പേര് ബ്രട്ടീഷുകാരോട് പറഞ്ഞെങ്കിലും പറയാൻ ബദ്ധപ്പെട്ട ഇംഗ്ലീഷകാരൻ സൈലൻറ് വാലി എന്ന് പേരിട്ടുവെന്നുമാണ് ഫോറസ്റ്റർ ഷൺമുഖൻ ചേട്ടൻ പറയുന്നത്.
ചീവീടുകളില്ലാത്തതിനാൽ നിശബ്ധതതയുടെ താഴ്വാരമാണ് ഇവിടമെന്നും അങ്ങനെ ഈ പേര് ലഭിച്ചെന്നും പറയുന്നവരുമുണ്ട്.
ഏതായാലും ചീവിട് സൈലൻറ് വാലിയിൽ ഇപ്പോഴുണ്ട്.
അതും മൂന്ന് തരം. ഇപ്പോഴതിൻറെ പ്രജനനകാലം ആരംഭിക്കാറായി.
ഇതാണ് സ്ഥിതിയെങ്കിൽ സ്ക്കൂളിൽ നമ്മൾ പഠിച്ചതും വായിച്ചതുമെല്ലാം തിരുത്തേണ്ടിയിരിക്കുന്നു.
വാക്കുകളുടെ ലോകത്തെ ഒറ്റപ്പെടലിൻറെ ഒരു തുരുത്തിൽ കുരുങ്ങി കിടന്ന ഒരു സുപ്രഭാതത്തിലായിരുന്നു ആ യാത്ര.
നേരത്തേ ആസൂത്രണം ചെയ്തെങ്കിലും വേണോ വേണ്ടയോ എന്ന് പലകുറി മനസിലിട്ട് കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം നോക്കി.
യാത്രകൾ എന്നും ആവേശമാണെങ്കിലും പക്ഷെ എന്തുകൊണ്ടോ ഇത്തവണ ഒരു ശങ്ക.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് തോമ അവധിക്ക് വെച്ച് ട്രക്കിങ്ങിന് ഇറങ്ങി.
ഇതാദ്യമായാണ് ഒരു ട്രക്കിങ് ഗ്രൂപ്പിൻറെ കൂടെ ട്രക്കിങ്ങിന് ഇറങ്ങുന്നത്.
ട്രക്കിങ്ങിന് മുമ്പേ കാട് കയറിയ ചിന്തകളിൽ വ്യാപൃതമായിരുന്നു മനസ്.
ഹരീഷിൻറെ പട്ടുനൂൽപുഴുവെന്ന പുതിയ നോവലിലെ സാംസയുടേയും സ്റ്റീഫൻറേയും ആനിയുടേയും വിജയൻറേയുമെല്ലാം ഏകാന്തതയും ഉൻമാദവും പ്രണയവും വിഷാദവുമെല്ലാം നെഞ്ചിലും തലച്ചോറിലും പേറിയൊരു പുറപ്പാട്.
റോഡരികിലെ തെരുവുവിളക്കിന് താഴെ വായനയിൽ മുഴുകിയിരിക്കെയാണ് പറഞ്ഞതിലും അൽപം വൈകി രാവണനെത്തിയത്.
ഡിജെ ഫ്ലോർ പോലെ വർണങ്ങൾ നിറഞ്ഞ വാഹനത്തിനകത്ത് അറിയുന്നവരും അറിയാത്തവരുമായി പത്തൊമ്പത് പേർ.
ഒന്നുറങ്ങിയെണീക്കാനുള്ള സമയമുണ്ട്.
പക്ഷെ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, വീണ്ടും പുസ്തകത്തിലേക്ക്.
അപ്പോഴേക്കും വണ്ടി ചായകുടിക്കാനായി നിർത്തി.
ഇനി അധികദൂരമില്ല സൈലൻറ് വാലി മലയുടെ അടിവാരമായ മൂക്കാലിയിലേക്ക്.
മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസിൽ ചെന്ന് പേരും വിലാസവുമെല്ലാം നൽകി ബാഗ് വാങ്ങി.
ബാഗിൽ ഒരു ടീ ഷർട്ടും തൊപ്പിയും.
ഇനിയുള്ള യാത്ര ഫോറസ്റ്റിൻെറ ബസിലാണ്.
സാധാരണ ടൂറിസ്റ്റുകൾക്ക് ഒന്നുകിൽ ഫോറസ്റ്റിൻറെ ബസ്സിലോ അല്ലെങ്കിൽ സർവ്വീസ് നടത്തുന്ന അംഗീകാരമുള്ള സ്വകാര്യ ജീപ്പിലോ മലമുകളിലേക്ക് പോകാം, സ്വകാര്യവാഹനങ്ങൾ കയറ്റിവിടില്ല.
അങ്ങനെ വനംവകുപ്പിൻറെ ബസിൽ കഥയും ഒച്ചയും കലപിലയുമായി സൈരന്ധ്രിമലയിലേക്ക്...
No comments:
Post a Comment