റോഡ് ഒരു സർക്കസ് കൂടാരം

ഡൽഹിയിലെ റോഡുകൾ എന്നത് കാണാൻ മനോഹരമാണ്. പ്രത്യേകിച്ച് നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാർലമെൻറിനും ഇന്ത്യാഗേറ്റിനുമെല്ലാം ചുറ്റുമള്ള വീഥികൾ. നല്ല വീതിയേറിയ, ഇരുവശവും മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന വീഥികൾ. രാജവീഥികൾ എന്ന് തന്നെ വിശേഷിപ്പിക്കാം. പക്ഷെ ഈ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആദ്യം റദ്ദാക്കണം. അത്രയേറെ അസഹനീയമാണ് അശ്രദ്ധയോടെയുള്ള വാഹനമോടിക്കൽ. ഡൽഹിയിലെ ഡ്രൈവർമാരെ കുറിച്ച് ഓഫീസിലെ ഡ്രൈവർ റിസ്വാൻ പറഞ്ഞത് വസ്തുതയാണ്. ഇവിടെ 95 ശതമാനം പേരും ട്രാഫിക്ക് നിയമം പാലിക്കില്ല. അതിൽ 90 ശതമാനം പേർ നിയമം അറിഞ്ഞിട്ടും തെറ്റിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ 80 ശതമാനം പേരും നിയമം തങ്ങൾക്ക് ബാധകമേയല്ല എന്നപക്ഷക്കാരാണ്. 70 ശതമാനത്തിനാകട്ടെ ഇങ്ങനെയൊക്കെ നിയമമുണ്ടെന്ന് അറിയാനേവഴിയില്ല. ഇനി നിയമം പാലിച്ച് വാഹനമോടിക്കുന്ന 5 ശതമാനത്തെയാകട്ടെ ശേഷിക്കുന്നവർ ചേർന്ന് നിയമം പാലിക്കാൻ അനുവദിക്കത്തുമില്ല, അവരൊട്ട് എവിടേയും നേരത്തിന് എത്തത്തുമില്ല. റിസ്വാൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഇങ്ങനാണ് ഡൽഹിയിലെ ഡ്രൈവർമാർ. എല്ലാവർക്കും തിരക്കാണ്, അതിനാൽ തന്നെ രെജിസ്റ്റേർഡ് ബിഎംഡബ്യൂ കാറിലും ഫെരാരി കാറിലുമെല്ലാം നിരവധി സ്ക്രാച്ചുകളും ഇടിച്ചപാടുകളുമെല്ലാം കാണാം. പിന്നെ വണ്ടിയിടിച്ചാലും ഈ തിരക്കിൽ പലപ്പോഴും ഇവരാരും ഇറങ്ങി തർക്കിക്കാനൊട്ടും നിൽക്കത്തുമില്ല. പിന്നെ ഒന്നുണ്ട്, ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. അത് പിന്നിലിരിക്കുന്നവർക്കും നിർബന്ധമാണ്. അതുപോലെ തന്നെ സീറ്റ് ബെൽറ്റും. ഡ്രൈവർമാത്രമല്ല, ഫ്രണ്ട് സീറ്റിലിരിക്കുന്നയാളും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഇല്ലെങ്കിൽ നിയമം ലംഘിച്ച ആൾ തന്നെ ഫൈനടക്കണം. നാട്ടിൽ ഈ ശീലമില്ലാത്തതിനാൽ പലപ്പോഴും വണ്ടിയിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ മറന്നുപോകും.

ഗല്ലികളിലെ ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തുകളിലൂടെയും അമിതവേഗതയിൽ തന്നെയാണ് ഇരുചക്രവാഹനങ്ങളും ഉച്ചത്തിൽ ഹോണടിച്ചുകൊണ്ട് പായുന്നത്. ആർക്കും യാതൊരുപരാതിയുമില്ല, ദേഷ്യവുമില്ല. നാട്ടിലായിരുന്നുവെങ്കിൽ വീട്ടിലിരുന്നവരേയും മരിച്ചുപോയ ബന്ധുക്കളേയുമെല്ലാം പലകുറി അഭിസംബോധന ചെയ്തിട്ടുണ്ടാകും. പലപ്പോഴും നേരിയവ്യത്യാസത്തിനാണ് ഇടിക്കാതെയും ഉരയ്ക്കാതെയും വാഹനങ്ങൾ കടന്നുപോകുക. അതിനിടയിലൂടെ ശബ്ദമില്ലാതെ കടന്നുവരുന്ന ഇലക്ട്രിക്ക് റിക്ഷകളും സൈക്കിൾ റിക്ഷകളും വേറെ. ഇതിനിടുയിലൂടെ ഒട്ടും ക്ഷമയില്ലാതെ സർക്കസുകാരുടെ മെയ് വഴക്കത്തോടെ റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും. ഇതിനെല്ലാം പുറമെ റോഡിൻറെ വീതി വെട്ടികുറച്ച് ഇരുവശത്തും അണിനിരക്കുന്ന കച്ചവടക്കാരും യാജകരും. എല്ലാം ചേർന്ന് ആകെ മൊത്തം ഒരു പൂരപ്പറമ്പാണ് ഇന്ദ്രപ്രസ്ഥത്തിലെ റോഡുകൾ.

വെളിനാട്ടിൽ നിന്നെത്തുന്നവർ സ്വാഭാവികമായും ഇന്ത്യൻ നിരത്തുകളിലെ വാഹനശല്യം കണ്ട് അന്തം വിട്ടുപോകുമെന്നുറപ്പ്. ഇത് കണ്ട് അവർ വിമർശിച്ചാൽ അവരെ കുറ്റം പറയേണ്ട, കുറ്റംപറയേണ്ടത് നമ്മുടെ ഡ്രൈവിങ്ങ് സംസ്ക്കാരത്തെയാണ്, സംവിധാനങ്ങളെയാണ്.



Comments