Search This Blog

Showing posts with label ദളിത്. Show all posts
Showing posts with label ദളിത്. Show all posts

Monday, 12 October 2020

അവകാശം നിഷേധിക്കുന്ന സവര്ണമേധാവിത്വം


കഴിഞ്ഞ ദിവസങ്ങളില് നിരവധി രാഷ്ട്രീയദൃശ്യങ്ങള്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. മൃഗീയ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ ഹാഥ്രാസിലെ വീട് തന്നെയായിരുന്നു പ്രധാനമായും വാര്ത്താകേന്ദ്രം. ആ .ഗ്രാമത്തിലേക്ക് ആരെയും കടത്തിവിടാതെ യോഗി ആദിത്യനാഥ് സര്ക്കാര് വീട്ടുകാരെ തടവിലിട്ടു. ജില്ലാ മജിസ്ട്രേറ്റടക്കമുള്ളവര് നേരിട്ട് വന്ന് പെണ്കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അവരെ ആശ്വസിപ്പിക്കാനായി അവരുടെ വീട്ടിലേക്ക് പോകാനിറങ്ങിയ മറ്റ് രാഷ്ട്രീയപാര്ട്ടിയിലെ ദേശിയ നേതാക്കളെയെല്ലാം പൊലീസിനെ വിട്ട് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്താണ് ആ ദളിത് കുടുംബം ചെയ്ത തെറ്റ്. അവരുടെ മകള് മൃഗിയമായി പീഢിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടത് അവരുടെ തെറ്റാണോ. മകളുടെ മൃതശരീരം അവസാനമായി ഒന്നുകണ്ട് അന്ത്യകര്മങ്ങള് ചെയ്യാന് പോലും അവസരം നിഷേധിക്കപ്പെട്ടത് അവരുടെ തെറ്റാണോ. കീഴ്ജാതിയായ വാത്മീകിയില് പിറന്നതുകൊണ്ട് മാത്രമാണ് അവര്ക്ക് നീതി നിഷേധിക്കപ്പെട്ടത്. കാരണം അവരുടെ മകളെ പീഢിപ്പിച്ച് കൊന്നത് മേല്ജാതിക്കാരായ താക്കൂറുമാരാണ്.

ഇന്ത്യയില്, പ്രത്യേകിച്ചും ഉത്തര്പ്രദേശില് സ്ത്രീകള്ക്കെതിരെയുള്ള പീഡനവും കൊലപാതകവുമെല്ലാം പെരുകുന്നുവെന്നത് വസ്തുതയാണ്. കേന്ദ്രസര്ക്കാരിന് കീഴിലുള്ള ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ തന്നെ ഇക്കാര്യം കണക്കുകള് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്പ്രദേശിലെ ക്രമസമാധാനനില എത്രമാത്രം തകര്ന്നതാണെന്ന് കണക്കുകള് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ ക്രമസമാധാനനില തകര്ന്നത് എങ്ങനെയാണെന്ന പ്രധാനചോദ്യം അവശേഷിക്കുകയാണ്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല് പൊലീസിന് തോന്നും പടി എന്തുചെയ്യാനുള്ള അധികാരം നല്കിയിട്ടുണ്ട് യോഗി. യോഗി ആദ്യം തന്നെ ചെയ്തത് തന്റെ പേരിലുള്ള ക്രിമിനല് കേസുകളെല്ലാം പിന്വലിക്കുക എന്നതായിരുന്നു. മറ്റെവിടെയും കേട്ട് കേള് വിയില്ലാത്ത സംഭവം. യോഗി ഭരണത്തിന് കീഴില് മേല്ജാതിക്കാര് കീഴ്ജാതിക്കാരെ ആക്രമിക്കുന്ന സംഭവങ്ങള് പെരുകി. മേല്ജാതിക്കാരാണ് പ്രതികളെങ്കില് ഇരകള്ക്ക് നീതി ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തു. ഹാഥ്രാസിലെ പെണ്കുട്ടിക്കും നീതി ലഭിക്കില്ലെന്ന സ്ഥിതിവിശേഷം തന്നെയാണ് യുപിയിലേത്. പീഢനത്തിനിരയായ പെണ്കുട്ടിയെ കൃത്യമായ ഫോറന്സിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയത് 96 മണിക്കൂറുകള് കഴിഞ്ഞശേഷമാണ്. എന്നിട്ട് ബലാത്സംഗം നടന്നതിന് തെളിവായി ബീജം കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്സിക്ക് റിപ്പോര്ട്ട് ഉണ്ടെന്ന് പരസ്യമായി പറഞ്ഞത് സംസ്ഥാന പൊലീസ് മേധാവിയാണ്. ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് പീഢനകേസില് പെണ്കുട്ടികൊടുക്കുന്ന മൊഴിയേക്കാള് വലുതായി മറ്റൊന്നില്ല. പെണ്കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത അവസാന മൊഴിയില്  പോലും താന് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമക്കിയിട്ടുണ്ട്. പൊലീസിന് പീഡനം സംബന്ധിച്ച് പരാതി നല്കിയപ്പോള് അത് സ്വീകരിക്കാന് ഹാഥ്രാസിലെ പൊലീസ് തയ്യാറായില്ല. ഇതെല്ലാം മറച്ച് വെച്ചാണ് ഏറെ നാള് കഴിഞ്ഞ് നടത്തിയ പരിശോധനയില് ബീജം കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ് കേസ് നിസാരവത്ക്കരിക്കാനുള്ള ശ്രമം ഉത്തര്പ്രദേശ് പൊലിസ് കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയും രാഹുലുമെല്ലാം ഹാഥ്രാസിലെക്ക് പുറപ്പെടുന്നത്. ആദ്യ ദിവസം ഡല്ഹി യുപി അതിര്ത്തിയില് എക്സ്പ്രസ് ഹൈവേയില് വെച്ച് തന്നെ നേതാക്കളെ പൊലീസ് തടയുന്നു. പൊലീസ് കയ്യേറ്റം ചെയ്യുന്നു. രാഹുല് മറിഞ്ഞുവീഴുന്നു. ഇതെല്ലാം ലോകം തത്സമയം കാണുകയും ചെയ്യുന്നു. ലോക്സഭ എംപി ഡെറക്ക് ഒബ്രയാന് അടക്കമുള്ളവരും സമാനമായ രീതിയില് പലയിടങ്ങളിലായി കയ്യേറ്റം ചെയ്യപ്പെടുന്നു. പിറ്റേദിവസം വീണ്ടും പ്രിയങ്കയും രാഹുലും അടക്കം 5 പേര്ക്ക് ഹാഥ്രാസിലെക്ക് പോകാന് അനുമതി ലഭിക്കുകയും അവര് പോവുകയും ചെയ്യുന്നു. പോകും വഴിയിലും പൊലീസ് പ്രവര്ത്തകരെ കയ്യേറ്റം ചെയ്യുകയും തടയാന് ശ്രമിക്കുന്ന പ്രിയങ്ക ഗാന്ധിയെ കയറി പിടിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നു. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തികളിലൊരാളാണ് പ്രിയങ്ക ഗാന്ധിയെന്നോര്ക്കുക. ഹാഥ്രാസിലെത്തിയ പ്രിയങ്കയും രാഹുലും ഇരയുടെ മാതാപിതാക്കളെ കാണുന്നു, സംസാരിക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നു. ആ ചിത്രങ്ങള് വരും ദിവസങ്ങളില് യോഗിയേയും ബിജെപിയേയും കൂടുതല് കൂടുതല് മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ്. ആ മുറിവിന്റെ നീറ്റല് ആരംഭിച്ചിരിക്കുന്നുവെന്നത് തന്നെയാണ് യോഗിയുടെ പിന്നാലെ വരുന്ന പ്രസ്താവനകളെല്ലാം തെളിയിക്കുന്നത്. പുറമേ നിന്ന് വന്നവര് സംസ്ഥാനത്ത് ജാതി കലാപം ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്നാണ് യോഗിയുടെ ആക്ഷേപം. എന്നാലെന്താണ് വാസ്തവമെന്ന് ജനത്തിന് ഇപ്പോള് അറിയാം. ഇരയുടെ ശരീരം ബന്ധുക്കളെ ബന്ദികളാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് പെലീസ് തന്നെ കത്തിക്കുക, മാധ്യമങ്ങളെ ഹാഥ്രാസ് ഗ്രാമത്തില് തന്നെ പ്രവേശിക്കുന്നതില് നിന്ന് വിലക്കുക, ഇതിനായി ആയിരത്തിലേറെ പൊലീസിനെ വിന്ന്യസിക്കുക, രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്ത് തടയുക. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുക, അവരുടെ ഫോണുകള് ടാപ്പ് ചെയ്യുക, ഇര പീഢനത്തിനിരയായില്ലെന്ന് വിളിച്ച് പറയുക, നിയമവിരുദ്ധമായി ഇരയുടെ ദൃശ്യങ്ങളും ഐഡന്റിറ്റിയും പരസ്യപ്പെടുത്തുക, പ്രതികളായ താക്കൂറുമാരെ പ്രതിരോധിക്കുന്ന തരത്തില് പ്രസ്താവനകള് നടത്തുക... ഇതെല്ലാം യോഗി സര്ക്കാരില് നിന്ന് ഉണ്ടായനടപടികളാണ്.


എല്ലാകാലത്തും ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കാണ് താക്കൂറുമാര്. ദളിതുകളുടെ പിന്തുണ അത്രകണ്ട് ബിജെപിക്ക് ഒപ്പമായിരുന്നില്ല. പക്ഷെ കഴിഞ്ഞതിരഞ്ഞെടുപ്പില് ദളിതുകള് ഏറെക്കുറെ ബിജെപി അനുകൂല നിലപാടാണ് എടുത്തത്. പക്ഷെ ഇതൊന്നും ജാതിവ്യവസ്ഥയെ പിന്തുണക്കുന്ന ബിജെപിക്ക് ദളിതര്ക്കെതിരെ മേല്ജാതിക്കാര് നടത്തുന്ന അതിക്രമങ്ങളെ തടയാന് പ്രേരിപ്പിക്കുന്നതല്ല.   ചാതുര് വര്ണ്യവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ബിജെപിയും ആര്എസ്എസും സ്വാഭാവികമായും ദളിതര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനും കുറ്റവാളികളെ സംരക്ഷിക്കാന് സ്റ്റേറ്റ് മിഷിനറികള് ഉപയോഗിക്കുകയും ചെയ്യും. അത് തന്നെയാണ് ഉത്തര്പ്രദേശിലുള്പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് അരങ്ങേറുന്നത്. മേല്ജാതിക്കാരുടെ സംഘടിത ശക്തിക്കെതിരെ പേരാടാന് കീഴ്ജാതിക്കാര്ക്ക് ധൈര്യമില്ലെന്നതും അവര് അസംഘടിതരാണെന്നതും സാമ്പത്തികമായി പിന്നാക്കമാണെന്നതും ഇത്തരം നടപടികള്ക്ക് പിന്ബലം നല്കുന്നുമുണ്ട്. ഗുജറാത്തില് ഉനയില് കന്നുകാലികളുടെ തോല് ഉരിഞ്ഞ് തുകലുണ്ടാക്കുന്നവരെ കെട്ടിയിട്ട് മര്ദ്ദിച്ചപ്പോഴുമെല്ലാം ഭൂരിപക്ഷ സമുദായത്തിനൊപ്പം ആയിരുന്നു ബിജെപി. ഉത്തര്പ്രദേശിലെ ഷഹരാന്പൂരില് കീഴജാതിക്കാരന് കല്ല്യാണത്തിന് കുതിരയെ ഉപയോഗിച്ചതിനെ തുടര്ന്ന് ഉണ്ടായ കാലപത്തിലും യോഗി സര്ക്കാര് താക്കൂറുമാര്ക്കൊപ്പമായിരുന്നു. ദളിതരെന്നാല് തീണ്ടാപാടകലെ നില്ക്കേണ്ടവരാണെന്ന സവര്ണചിന്താഗതിയുടെ സംരക്ഷകരാവുകയാണ് ബിജെപി സര്ക്കാര്. അതിന്റെ തുടര്ച്ച തന്നെയാണ് ഹാഥ്രാസിലെതും. ഉനയിലെ ദളിതര്ക്ക് നേരെ നേരിട്ട അതിക്രമത്തിനെതിരെ ദളിതരെ സംഘടിപ്പിച്ച പ്രതിഷേധം ശക്തമാക്കിയ ജിഗ്നേഷ് മേവാനിയും ഉത്തര്പ്രദേശില് ദളിതരെ സംഘടിപ്പിച്ച് സവര്ണാധിപത്യത്തിനുനേരെ സമരം നടത്തുന്ന രാവണനെന്ന ചന്ദ്രശേഖര് ആസാദും ബിജെപിയുടെ കണ്ണിലെ കരടാകുന്നതും അതിനാലാണ്. സംഘടിത സ്വഭാവവും ചോദ്യം ചെയ്യാനുള്ള ധൈര്യവും ദളിതര്ക്ക് ഉണ്ടായാല് അത് തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വലിയതോതില് ബാധിക്കുമെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ചന്ദ്രശേഖര് ആസാദിനെ പലകുറി ദേശ സുരക്ഷ നിയമം അനധികൃതമായി ചമുത്തി നീണ്ടകാലം യോഗി ജയിലിലടച്ചത്. ജിഗ്നേഷ് മേവാനിയെ നിരന്തരം ഗുജറാത്ത് സര്ക്കാര് വേട്ടയാടികൊണ്ടിരിക്കുന്നത്. ദളിതരുടെ അവകാശങ്ങള്ക്ക് വേണ്ടി സംസാരിക്കുന്ന വരവരറാവു അടക്കകമുള്ള എഴുത്തുകാരേയും സാമൂഹ്യപ്രവര്ത്തകരേയുമെല്ലാം അര്ബന് നക്സലുകളാക്കി മുദ്രകുത്തി യുഎപിഎ പോലുള്ള കുറ്റങ്ങള് ചാര്ത്തി ജാമ്യം നിഷേധിച്ച് ജയിലിലടക്കുന്നത്. എതിര് ശബ്ദങ്ങളെ അടിച്ചമര്ത്തി പക്ഷെ എത്രകാലം മുന്നോട്ട് പോകാനാവും.

സ്ത്രീകള്ക്കും ദളിതര്ക്കും ന്യൂനപക്ഷങ്ങള്ക്കുമെല്ലാം ഒരുപോലെ തുല്യത വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടേത്. ആ തുല്യത ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ള സര്ക്കാരുകള് തന്നെ അതില്ലാതാക്കുന്നുവെന്നതാണ് വര്ത്തമാനകാലഇന്ത്യയുടെ ചരിത്രം. ദുരന്തവും.

 (121020)

Sunday, 11 October 2020

ഹത്രാസ് വെറുമൊരു സ്ഥലനാമമല്ല


ഹത്റാസ്... ഇപ്പോള് വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്.

പെണ്ണായി പിറന്നാല്, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്, ജീവിക്കാന് കൊള്ളാത്ത ഇടമായി മാറുകയാണ് ഒരുകാലത്ത് നാനാത്വത്തില് ഏകത്വം എന്ന് ഊറ്റം കൊണ്ട നമ്മുടെ രാജ്യമിന്ന്.

നിര്ഭയ, സൌമ്യ ഉന്നാവോ, ഹൈദരാബാദ്,.. സ്ഥലനാമങ്ങളായും പ്രതീകങ്ങളായും മാറിയ നീണ്ടനിരയുണ്ട്. ഇവയൊക്കെ ഇതുപോലെ സ്ത്രീകള് പീഢിപ്പിക്കപ്പെടാനും അതിനൊടുവില് ക്രൂരമായി കൊല്ലപ്പെടാനുമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച സംഭവങ്ങളാണ്. അപ്പോള് ഉയരുന്ന പ്രതിഷേധങ്ങള് പതിയെ തണുക്കും. പിന്നെയും സ്ത്രീസുരക്ഷ എന്നത് വെറും വാക്കായും പദ്ധതിപ്രഖ്യാപനങ്ങളായും മാറും. നമ്മുടെ പെണ്ണുങ്ങള് വെറും വില്പനചരക്കായോ മാംസളമായ ശരീരമായോ അവശേഷിക്കും.


ഉത്തര്പ്രദേശില് സമീപകാലത്ത് ദളിത് പെണ്കുട്ടികള് മൃഗീയമായി പീഢിപ്പിച്ച് കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായിമാറിയിരിക്കുന്നു. ഉന്നാവോയില് മാത്രം  സമാനമായ രണ്ട് സംഭവങ്ങളാണ് അരങ്ങേറിയത്. ഒന്നിലെ പ്രതി ഭരണകക്ഷി എംഎലഎയും. പീഢിപ്പിച്ചതിനെതിരെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി പരാതി നല്കിയതിനെ തുടര്ന്ന് പിതാവിനെ കള്ളക്കേസില് പെടുത്തി പീഢിപ്പിച്ച് കൊല്ലുകയും ബന്ധുക്കളെ പിന്നീട് വാഹനമിടിപ്പിച്ച് കൊല്ലുകയും ചെയ്തു. ആ അപകടത്തില് നിന്ന് ഇരയായ പെണ്കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതിന് തെട്ടുപിന്നാലെയാണ് ഹൈദരാബാദില് വെറ്ററിനറി ഡോക്ടര് കൂട്ടബലാത്സംഗത്തിന് ഇരയായശേഷം മൃഗീയമായി കൊലചെയ്യപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരെ ഇരുട്ടിന്റെ മറവില് ഹൈദരാബാദ് പൊലീസ് വ്യാജ ഏറ്റുമുട്ടലില് കൊലചെയ്യുകയും ചെയ്തു. അതോടെ ആ സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങി.

2012 ല് രാജ്യതലസ്ഥാനത്ത് പാരാമെഡിക്കല് വിദ്യാര്ത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ബസില് വെച്ച് പീഢനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള് അരങ്ങേറി. അന്നത്തെ യുപിഎ സര്ക്കാരിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്ക്ക് ഇത് വഴിവെച്ചു. നിര്ഭയ എന്ന് പ്രതീകാത്മായി ആ പെണ്കുട്ടിയെ രാജ്യം വിളിച്ചു. നിര്ഭയയുടെ പേരില് നിരവധി സ്ത്രീസുരക്ഷ പദ്ധതികള് കേന്ദ്രം പ്രഖ്യാപിച്ചു. കോടികള് ഇതിനായി സംസ്ഥാനങ്ങള്ക്ക് അനുവദിച്ചു. അന്ന് നിര്ഭയ സംഭവം രാഷ്ട്രീയമായി ഉപയോഗിച്ച പാര്ട്ടി പിന്നീട് കേന്ദ്രത്തില് അധികാരത്തിലെത്തി. പിന്നീട് അതേ പാര്ട്ടി തന്നെ ഉത്തര്പ്രദേശടക്കം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറി. അന്ന് രക്തം തിളക്കുന്നെന്ന് പറഞ്ഞ് നിര്ഭയക്ക് വേണ്ടി, രാജ്യത്തെ സ്ത്രീകള്ക്ക് വേണ്ടി മെഴുകുതിരിതെളിച്ച് ഇന്ത്യാഗേറ്റില് അണിനിരന്ന ബിജെപിയുടെ വനിത മുഖങ്ങളില് പലരുമിന്ന് കേന്ദ്രമന്ത്രിമാരാണ്. പക്ഷെ ആരും ഇപ്പോള് ഉന്നാവോയിലെ പെണ്കുട്ടികള്ക്ക് വേണ്ടിയോ ഹത്റാസിലെ പെണ്കുട്ടിക്ക് വേണ്ടിയോ നാവ് അനക്കുന്നില്ലെന്ന് മാത്രം.

രാജ്യത്ത് സ്ത്രീകള്ക്കെതിരിയുള്ള അതിക്രമങ്ങള് ദിനം പ്രതി പെരുകുകയാണെന്നാണ് ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കുകള് വ്യക്തമാക്കുന്നത്. പോയവര്ഷം 405861 കേസുകളാണ് സ്ത്രീകള്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരില് രജിസ്റ്റര് ചെയ്തത്. 2018 ല് ഇത് 378236 ആയിരുന്നു. അതായത് 2018 ല് 58.8 ശതമാനമായിരുന്നു സ്ത്രീകള്ക്കെതിരെയുള്ള ക്രൈം റേറ്റ് എങ്കിലത് 2019 ല് 62.4 ശതമാനമായി വര്ദ്ധിച്ചു. 2019 ല് രജിസ്റ്റര് ചെയ്ത മൊത്തം കേസുകളില് കൂടുതലും അരങ്ങേറിയത് യുപിയില് ആണ്. 60000 ത്തോളം കേസുകളാണ് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്യപ്പെട്ടത്. 2018 നെ അപേക്ഷിച്ച് 2019 ല് സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യം 7.3 ശതമാനമാണ് ഉയര്ന്ന?ത്. 2019 ല് രാജ്യത്ത് പ്രതിദിനം ശരാശരി 87 ബലാത്സംഗം നടക്കുന്നുവെന്ന് കണക്കുകള് പരിശോധിക്കുമ്പോള് മനിസാലാക്കാം. പ്രായപൂര്ത്തിയാകാത്ത പെണ്ടകുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളും രാജ്യത്ത് പോയവര്ഷം പെരുകി.  ലൈംഗികാതിക്രമത്തിന് രാജ്യത്ത് പോയവര്ഷം ഇരയായ പണ്കുട്ടികളുടെ എണ്ണം 25934 ആണ്. ഇതില് ഭൂരിഭാഗവും ഉത്തര്പ്രദേശില് തന്നെ. 7444 കേസുകളാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഢിപ്പിച്ചകുറ്റത്തിന് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്തത്. 6402 കേസ് രജിസ്റ്റര് ചെയ്ത മഹാരാഷ്ട്രയും 6053 കേസുകള് രജിസ്റ്റര് ചെയ്ത മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഇവയെല്ലാം പൊലീസ് സ്റ്റേഷനുകളില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണ്. രജിസ്റ്റര് ചെയ്യപ്പെടാതെ പോകുന്ന കേസുകള് ഇതിന്റെ പലമടങ്ങുണ്ടാകും. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പലയിടത്തും ഭീഷണിപ്പെടുത്തി കേസ് പിന്വലിപ്പിക്കുന്നതും കേസ് കൊടുപ്പിക്കാതിരിക്കുന്നതും നിത്യസംഭവങ്ങളാണ്. ഉന്നാവോയിലും മറ്റും ഇത് നാം കണ്ടതാണ്.  

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്ക്യം സ്ത്രീസുരക്ഷയ്ക്കായി ഉയര്ത്തിയ സര്ക്കാരിന്റെ കാലത്ത് തന്നെയാണ് സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങളും പൊരുകുന്നത്. അതിക്രമങ്ങള് തടയാനാവുന്നില്ല എന്നതിലും ക്രൂരമാണ് കേസ് ഒതുക്കാനും പ്രതിഷേധസ്വരം ഉയര്ത്താതിരിക്കാനും വേണ്ടി ഭരണകൂടങ്ങല് കാണിക്കുന്ന ജാഗ്രത. ഹത്രാസിലെ പെണ്കുട്ടിയുടെ മൃതദേഹം അന്ത്യകര്മങ്ങള് ചെയ്യാന് പോലും ബന്ധുക്കള്ക്ക് വിട്ടുകൊടുക്കാതെ അവരെ വീട്ടില് പൂട്ടിയിട്ട് രാത്രിയുടെ മറവില് കത്തിച്ചുകളഞ്ഞത് ആരെ സംരക്ഷിക്കാനായിരുന്നു?. ആരെ സംരക്ഷിക്കാനാണ് കത്തിച്ച് മണിക്കൂറുകള്ക്ക് ശേഷം പെണ്കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഡിജിപി വാര്ത്താസമ്മേളനം നടത്തി പറഞ്ഞത്?. പെണ്കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കെട്ടിചമച്ചത് അല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?. വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യാന് ശരീരം പോലും ബാക്കിവെക്കാതെ മണ്ണെണ്ണ ഒഴിച്ച് പൊലീസ് തന്നെ കത്തിച്ചത് എന്തിനാണ്.? ഹത്രാസിലെ സംഭവം അവശേഷിപ്പിക്കുന്നത് ഉത്തരങ്ങളേക്കാള് നിരവധി ചോദ്യങ്ങളാണ്.

ഹത്രാസിലെ പെണ്കുട്ടി ദളിത് വിഭാഗത്തില് പെട്ടതും പ്രതികളെല്ലാം ഉന്നതകുലജാതരുമാണ്. ജാതീയത അതിന്റെ ഫണം വിടര്ത്തിയാടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്പദേശ്. മേല്ജാതിക്കാരെ പിണക്കാതെ വോട്ട് ബാങ്ക് സംരക്ഷിച്ച് നിര്ത്തുകയെന്നത് തന്നെയാണ് യോഗി സര്ക്കാരിനെ നയിക്കുന്ന ബിജെപി ലക്ഷ്യം വെക്കുന്നത്. ദളിതര് അധകൃതരായി തുടരേണ്ടവരാണ് എന്ന പൊതുബോധം വളര്ത്തിയെടുക്കാനും ഇത്തരം തെറ്റായ നടപടികള് വഴിവെക്കും. അതുകൊണ്ട് തന്നെയാണ് രാജ്യത്ത് ദളിതര്ക്കെതിരെയുള്ള അതിക്രമം കഴിഞ്ഞവര്ഷം 7.3 ശതമാനം കൂടിയത്. രാജ്യത്ത് ദളിതര്ക്കെതിരെ നടന്ന അതിക്രമങ്ങളുടേ പേരില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ 26 ശതമാനവും രജിസ്റ്റര് ചെയ്യപ്പെട്ടതും ഇതേ യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശിലാണ്.

(111020)