രാജ്യസഭയില്‍ 100 ശതമാനം ഹാജര്‍ ഒരംഗത്തിന് മാത്രം!

ഉത്തരവാദിത്തപ്പെട്ട നിയമനിര്‍മാണ സഭകളിലേക്ക് അയക്കുന്ന നമ്മുടെ ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റാറുണ്ടോ എന്നത് പലപ്പോഴും വിമര്‍ശനവിധേയമാണ്. പലരും പലപ്പോഴും സഭ ചേരുമ്പോള്‍ അതില്‍ പങ്കെടുക്കാറില്ല എന്നതിന് പുറമെ സുപ്രധാനമായ നിയമനിര്‍മാണം നടക്കുമ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴുമെല്ലാം അംഗങ്ങള്‍ സഭയില്‍ ഇല്ലാതെ പോകുന്നതും വിവാദമാകാറുമുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടിയും അബ്ദുള്‍ വഹാബും സഭയില്‍ എത്തിയില്ല എന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിട്ട് കാലമധികമായിട്ടില്ല. അംഗങ്ങളെ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഇവരുടെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യപ്പെടണമെന്നുമുള്ള ആവശ്യമാണ് വിസില്‍ ബ്ലോഗേഴ്‌സ് അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്നത്.  


കഴിഞ്ഞദിവസം രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അംഗങ്ങളുടെ ഹാജര്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പരിശോധിക്കുന്ന ഏതൊരാളും ഈ ആവശ്യം വീണ്ടും ഉന്നയിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. 12 നോമിനേറ്റഡ് അംഗങ്ങളടക്കം 237 സിറ്റിങ് അംഗങ്ങളാണ് രാജ്യസഭയില്‍ നിലവിലുള്ളത്. ഇവരില്‍ മന്ത്രിമാര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, ഭരണകക്ഷിനേതാവ്, പ്രതിപക്ഷനേതാവ് എന്നിവര്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ല. ശേഷിക്കുന്ന 225 അംഗങ്ങളുടെ ഹാജര്‍ നില പരിശോധിച്ചാണ് രാജ്യസഭ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ 7 സെഷനുകളിലായി നടന്ന 138 സിറ്റിങ്ങുകളില്‍ എല്ലാത്തിലും ഹാജരായത് വെറും ഒരു അംഗം മാത്രമാണ്. 82 കാരനായ എസ് ആര്‍ ബാലസുബ്രമണ്യന്‍ എന്ന എഐഎഡിഎംകെയുടെ എംപി. 2016 ല്‍ രാജ്യസഭയിലെത്തിയ ബാലസുബ്രമണ്യന്‍ സഭയിലെ എഐഎഡിഎംകെയുടെ ഉപനേതാവ് കൂടിയാണ്. 

കഴിഞ്ഞ 7 സെഷനുകളുടെ ശരാശരി ഹാജര്‍നില 78 ശതമാനം ആണ്. 30 ശതമാനം അംഗങ്ങള്‍ എല്ലാ സെഷനുകള്‍ക്കും എത്തിയപ്പോള്‍ 2 ശതമാനത്തില്‍ താഴെ അംഗങ്ങള്‍ ഒറ്റസെഷനിലും പങ്കെടുത്തിട്ടില്ലെന്നും രാജ്യസഭ സെക്രട്ടേറിയറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ വാര്‍ഷിക സമ്മേളനത്തിലാണ് ഏറ്റവും ഉയര്‍ന്ന ഹാജര്‍നില രേഖപ്പെടുത്തിയത്. 82.57 ശതമാനം. ഏറ്റവും കുറഞ്ഞ ഹാജര്‍നിലയായ 72.88 ശതമാനമാണ്.  2 ശതമാനത്തില്‍ താഴെ അംഗങ്ങള്‍മാത്രമാണ്. 

കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിച്ച നടത്തിയ രണ്ട് സെഷനിലും 50 ശതമാനത്തില്‍ താഴെയായിരുന്നു അംഗങ്ങളുടെ ഹാജര്‍നില. 2020 സെപ്തംബറില്‍ നടന്ന സെഷനില്‍ 44.19 ശതമാനവും ഒടുവിലത്തെ സെഷനില്‍ 46 ശതമാനം അംഗങ്ങളും ഹാജരായി. 

എല്ലാ സെഷനിലും പൂര്‍ണമായും പങ്കെടുത്തത് ഒരാള്‍ മാത്രമാണെങ്കില്‍ 5 പേര്‍ 6 സെഷനിലും 7 പേര്‍ 5 സെഷനുകളിലും 100 ശതമാനം ഹാജര്‍ നില പുലര്‍ത്തി. 

കേരളത്തില്‍ നിന്നുള്ള കെ സോമപ്രസാദ് 4 സെഷനുകളിലെ എല്ലാ സിറ്റിങ്ങുകളിലും പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും സിനിമ താരം ജയബച്ചനും 4 സെഷനുകളില്‍ പൂര്‍ണമായും പങ്കെടുത്തിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എംപിയായിരുന്ന കെ കെ രാഗേഷ് 3 സെഷനുകളിലും പൂര്‍ണമായും പങ്കെടുത്തു. അതേസമയം മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍സിങ്, എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ 2 സെഷനുകളില്‍ മുഴുവനായും സഭയില്‍ ഹാജരായിട്ടുണ്ട്. 

എംപിമാരുടെ ശമ്പളനിയമപ്രകാരം ഹാജര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അംഗത്തിന് 2000 രൂപ പ്രതിദിന അലവന്‍സ് ലഭിക്കു. ഇതാദ്യമായാണ് അംഗങ്ങളുടെ ഹാജര്‍ നില സംബന്ധിച്ച് രാജ്യസഭ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 


Comments