ചിതറിയ സ്വപ്നങ്ങൾ, വലിച്ചെറിയപ്പെട്ട ബാല്യങ്ങൾ..


കുട്ടികൾ ദൈവത്തിൻറെ വരദാനമാണെന്നാണ് പറയാറ്. നാളത്തെ തലമുറയും അവരാണ്. കുട്ടികളോട് പെതുവേ അനുകമ്പയും വാത്സല്യവുമുള്ളവരാണ് മനുഷ്യരെല്ലാം. എന്നാൽ കുട്ടികളെ പോലും ശത്രുക്കളായി കാണുന്നവരുണ്ടെന്നത്, അവരെ വെറും ഉപഭോഗവസ്തുക്കളായി കാണുന്നവരുണ്ടെന്നത് ഞെട്ടിപ്പിക്കുന്നത് മാത്രമല്ല, നമ്മുടെയെല്ലാം ഉള്ള് ഉലക്കുന്നതുമാണ്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മനസാക്ഷിയുള്ള ആരേയും കരയിപ്പിക്കും. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ കുഞ്ഞുങ്ങൾ നേരിടുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെ കുറിച്ചാണ്.

കണ്ണ് നിറയാതെ ആ റിപ്പോർട്ട് ആർക്കും വായിച്ച് തീർക്കാനാവില്ല.

ഏതൊരുസംഘർഷവും ആദ്യം തല്ലിക്കെടുത്തുന്നത് കുട്ടികളുടെ മനുഷ്യാവകാശമാണ്. സിറിയയിലും സ്ഥിതി വ്യത്യസ്ഥമല്ല.
2011ല്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയ കഴിഞ്ഞ ജനുവരി 16 നാണ് ഐക്യരാഷ്ട്ര സഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 2011 മുതല്‍ 2019 വരെ സിറിയന്‍ കുട്ടികൾ, ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ, സാധാരണക്കാർ എന്നിങ്ങനെ അയ്യായിരത്തിലധികം പേരുമായി നേരിട്ട് സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കലാപ കലുഷിതമായ സിറിയയിലെ കുട്ടികള്‍ അനുഭവിക്കുന്നത് നരകയാതനയാണെന്ന് റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു. 
സ്നൈപ്പർമാർ അവരുടെ പരിശീലനത്തിന് ലക്ഷ്യമാക്കുന്നത് കുഞ്ഞുതലകളാണ്. ലൈംഗികദാരിദ്ര്യം തീർക്കാൻ ചില മനുഷ്യമൃഗങ്ങൾ തിരഞ്ഞെടുക്കുന്നതും കുഞ്ഞുശരീരങ്ങളെ. പണം തട്ടാനും അധികാരം ഉറപ്പിക്കാനും ഇരകളാക്കപ്പെടുന്നതും കുഞ്ഞുങ്ങൾ തന്നെ.


സിറിയയിലെ രാഷ്ര്ടീയാവസ്ഥ പറയാതെ പോകാൻ പറ്റില്ല. എങ്ങനെയാണ് ഈ അറബ് രാജ്യം കലാപഭൂമിയായി മാറിയത്? ഒരിക്കൽ ഓട്ടോമൻ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന സിറിയ പിന്നീട് ഈജിപ്തുമായി ചേർന്ന് ഐക്യ അറബ് നാടിൻറെ ഭാഗമായി നിലകൊണ്ടു. രാജ്യത്ത് ഇസ്ലാമിസ്റ്റ് ഭീകരരുടെ ആധിപത്യം വന്നതോടെ കിരാതമായ പീഡനകഥകളാണ് പിന്നീട് ലോകം കേട്ടത്.

2011 ൽ സിറിയൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രസിഡന്റ് ബഷർ അൽ അസദിന്റെ സർക്കാർ രക്തരൂക്ഷിതമായ അടിച്ചമർത്തലുകളാണ് സിറിയയിൽ നടത്തിയത് . ഈ ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയയിൽ  ഐ.എസ്.ഐ.യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 2013-ല്‍ അല്‍ നുസ്ര ഫ്രണ്ടെന്ന പേരില്‍ ഐ.എസ്.ഐ. സിറിയയിലെത്തി. ഇതേവര്‍ഷം ഏപ്രിലില്‍ ഐ.എസ്.ഐ.യെയും അല്‍ നുസ്രയെയും ചേര്‍ന്ന്  ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ലെവാന്റ്/അല്‍-ഷാം എന്ന വിശാല സംഘടന രൂപവത്കരിച്ചു. തുർക്കി, റഷ്യ, യുഎസ് എന്നി ശക്തികൾ സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാൻ തുടങ്ങി.അസദിന്റെ ഭരണകൂടത്തെ ആയുധങ്ങളും നയതന്ത്ര പിന്തുണയും ഉപയോഗിച്ച് റഷ്യ ഇന്നും
പിന്തുണയ്ക്കുകയാണ്.

കലാപം രൂക്ഷമായ സിറിയയിലെ ഇദ് ലിബിൽ നിന്ന് മാത്രം പലായനം ചെയ്യപ്പെട്ടത് ലക്ഷകണക്കിന് പോരാണ്. ഇവരിൽ കുട്ടികളുടെ എണ്ണം 50 ലക്ഷത്തിലേറെയാണെന്നാണ് കണക്കുകൾ. സ്വപ്നങ്ങൾ തല്ലിക്കെടുത്തി, മാതാപിതാക്കളിൽ നിന്ന് പറിച്ചെടുക്കപ്പെട്ട ആ കുട്ടികൾക്ക് നഷ്ടപ്പെടുന്നത് സ്വസ്ഥമായ ബാല്യം മാത്രമല്ല, ഭാവി കൂടിയാണ്.

ഇദ് ലബിലിലെ അമ്മമാരുടെ തേങ്ങലുകൾ നിലക്കുന്നില്ല. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം അവരുടെ ജീവിതത്തെ തെല്ലൊന്നുമല്ല തകിടം മറിച്ചത്.  ആൺമക്കളെ അകരാണമായി അറസ്റ്റ് ചെയ്ത് അധികാരികൾ തടവിൽ പാർപ്പിക്കുന്നു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഭയചിക്തരായ കുട്ടികൾ പുറത്തിറങ്ങാതെ വീടുക ളിൽ ഒതുങ്ങികൂടുന്നു. സ്ക്കൂളിൽപോലും പോകാൻ മടിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട് ആരോഗ്യപരമായും മാനസികവുമായി തകർന്ന അവസ്ഥയിലാണ് കുട്ടികൾ എന്ന് യുഎന്നിൻറെ സംഘം കണ്ടെത്തി.
മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ അന്വേഷണ ശാഖകളിലും ഡമാസ്‌കസിലെ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റിനു കീഴിലുള്ള  തടങ്കൽ പാളയങ്ങളിലും ഇത്തരം ലൈംഗീക അരാജകത്വങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ കുടുംബങ്ങളിലെ പെൺകുട്ടികളെ കുറ്റസമ്മതം നടത്തുന്നതിനും പ്രതിഷേധക്കാരുടെ കീഴടങ്ങലിനും വേണ്ടി ബന്ദികളാക്കുന്നത് സാധാരണമായി തീർന്നു.  തടങ്കൽ പാളയങ്ങളിൽ വെച്ച്  ലൈംഗിക അതിക്രമങ്ങൾക്ക് ഇവർ  ഇരയാക്കുന്നു.

സർക്കാർ അനുകൂലികളിൽ നിന്ന് മാത്രമല്ല, പ്രക്ഷോഭകരിൽ നിന്നും ഒരുപോലെ ഭീകരത അനുഭവിക്കേണ്ടിവരുന്നു ഇവർക്ക് . സിറിയയിൽ ഇസ്ലാമിക രാഷ്ട്രം നിർമിച്ച് ജനത്തിനും സർക്കാരിനും വൈദേശികാധിപത്യത്തിനുമെതിരെ കലാപം നയിച്ച ഐ എസ് ഭീകരരും ഇവരെ പീഡിപ്പിക്കാൻ മുൻപന്തിയിലുണ്ട്. 

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പുകള്‍ ഒന്‍പത് വയസ് മാത്രമുള്ള പെണ്‍കുട്ടികളെ വരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു. ആൺകുട്ടികളെ പേടിപ്പിച്ചും മറ്റും ചാവേറുകളാക്കി ഐ എസ് ആക്രമണങ്ങൾ നടത്തി. കുട്ടികളെ കവചങ്ങളാക്കി നിർത്തി ഭീകരർ നടത്തിയ ആക്രമണങ്ങളും വേറെ. ജീവഭയം കൊണ്ട് പലപ്പോഴും കുട്ടികൾക്ക് ഭീകരരെ അനുസരിക്കേണ്ടി വരുന്നു.  പിഞ്ചുകുട്ടികളുടെ തല തുളച്ചാണ് പലപ്പോഴും ഭീകരവാദികളുൾപ്പടെയുള്ള സ്നൈപ്പര്‍മാര്‍ പരിശീലനം നടത്തുന്നത്.  ഓക്സിജന്‍ വലിച്ചെടുത്ത് പൊട്ടിത്തെറിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ കുട്ടികള്‍ക്ക് നേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പ്രയോഗിക്കുന്നു .


നമ്മുടെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ് സിറിയ അടക്കമുള്ള സംഘർഷ മേഖലയിലെ കുഞ്ഞുങ്ങളും. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേദനിക്കുമ്പോൾ നമുക്ക് വേദനിക്കില്ലേ. അതു പോലെ തന്നെയാണ് സിറിയയിലെ ഓരോ അമ്മമാർക്കും. കുഞ്ഞുങ്ങളുടെ അടക്കിപിടിച്ച കരച്ചിലുകൾ  നമ്മുടെ ചെവികളെ അസ്വസ്ഥമാക്കികൊണ്ടേയിരിക്കും. ഇതിനൊരറുതിവേണ്ടേ. ഐക്യരാഷ്ട്ര സഭമാത്രമല്ല, ലോകരാജ്യങ്ങൾ എല്ലാവരും ഇതിനായി കൈകോർക്കണം. നല്ല നാളേക്കായി, നല്ല ഭാവിക്കായി.


Comments