ഉറങ്ങാതെ ഇരിക്കുന്നതിലല്ല, ഉത്തരവാദിത്വം നിറവേറ്റുന്നതിലാണ് കാര്യം


കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ എത്ര മണിക്കൂർ ഉറങ്ങും എന്നറിയില്ല. ഏതെങ്കിലും ഒരു അഭിമുഖത്തിൽ സഖാവ് ഇക്കാര്യം പറയുമായിരിക്കും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 3 മണിക്കൂർ കഷ്ടിച്ചേ ഉറങ്ങൂവെന്ന് കേട്ടു. സർജിക്കൽ സ്ട്രൈക്ക് ഒക്കെ ഉറക്കമൊഴിച്ചിരുന്ന് സൂക്ഷ്മതയോടെ പരിശോധിക്കുമെന്നും കൃത്യം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടെന്നും തള്ളി ഉഴുത് മറിച്ചത് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്.
പറഞ്ഞ് വരുന്നത് എന്താണെന്നു വെച്ചാൽ കഴിഞ്ഞ ദിവസം ഒരു പിഞ്ചുകുഞ്ഞിന് ചികിത്സ ഉറപ്പാക്കുവാൻ വേണ്ടി സഖാവ് നടത്തിയ ഇടപെടൽ സംബന്ധിച്ച് വീണ്ടും ഓർപ്പിക്കാനാണ്. ഒപ്പം മറ്റൊരു ' സർജിക്കൽ സ്ട്രൈക്കിന്റെ ‘മേൽനോട്ട കുറവ്’ ചൂണ്ടി കാട്ടാനുമാണ്.
സോഷ്യൽ മീഡിയയിൽ വന്ന ഒറ്റ സന്ദേശത്തോട് സഖാവ് നടത്തിയ പ്രതികരണം എത്ര വേഗത്തിലായിരുന്നു. പ്രതികരണം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും ഉണ്ടായിരുന്നുവെന്നത് ഓർക്കുക. നന്ദി സഖാവെ, ആ കുഞ്ഞിനും കുടുംബത്തിനും അശ്രയമായതിന്.
ഇനി 2016 ജൂലൈ 26ന് ബാംഗ്ലൂർ സ്വദേശി ഹരിപ്രസാദ് അയച്ച ഒരു ഇമെയിൽ സന്ദേശത്തിന്റെ കഥ പറയാം. സ്വീകർത്താവ് പ്രധാനമന്ത്രിയുടെ ഓഫീസാണ്. രാജ്യത്ത് നടക്കാൻ പോകുന്ന വലിയൊരു സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ചായിരുന്നു ഇമെയിൽ സന്ദേശം. മറ്റൊരു വിജയ് മല്യ അണിയറയിൽ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കുന്ന കത്ത്. ആ കത്ത് 3 ദിവസം കഴിഞ്ഞ് രെജിസ്ട്രാർ ഓഫ് കമ്പനീസിന്റെ മുംബൈ ഓഫീസിലേക്ക് PMO അയച്ചുകൊടുത്തു. ഇതോടെ തീർന്നു എല്ലാം. രണ്ട് - മൂന്ന് മാസം കഴിഞ്ഞപ്പോൾ ആ പരാതി ROC അവസാനിപ്പിച്ചെന്ന് പരാതിക്കാരന് കത്തയച്ചു. തീർന്നു. സൂക്ഷ്മമായ കൃത്യനിർവഹണം. ഒന്നര വർഷം പിന്നിട്ടപ്പോൾ ഹരിപ്രസാദ് ചൂണ്ടി കാട്ടിയ / മുന്നറിയിപ്പ് നൽകിയ വലിയ തട്ടിപ്പ് പുറത്തായി. കുപ്രസിദ്ധമായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് . 11400 കോടി തട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും. മെഹുൽ ചോക്സിക്കെതിരെയായിരുന്നു ഹരിപ്രസാദിന്റെ മുന്നറിയിപ്പ് എന്നറിയുക. ചോക് സി യുടെ ഗീതാഞ്ജലി ജെംസിന്റ ബംഗലുരു ഫ്രാഞ്ചൈസി എടുത്ത് 13 കോടിയുടെ തട്ടിപ്പിനിരയായ ഹരിപ്രസാദ് ബാംഗ്ലൂർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് CBI ഏറ്റെടുത്തു.
അപ്പോൾ ഉറങ്ങാതെ ഫയലുകൾ തീർപ്പാക്കി, സർജിക്കൽ സ്ട്രൈക്കുകൾ അപ്ഡേറ്റ്സ് സെക്കന്റ് വെച്ച് വിലയിരുത്തുന്ന ചൗക്കീ ദാറിന്റെ കാവൽ എത്രത്തോളമുണ്ടെന്നതാണ്.
11400 കോടി പൊതു ബാങ്കിൽ നിന്ന് കൊള്ളയടിച്ചത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ചില്ലറയായൊന്നുമല്ല തകർക്കുന്നത്. ഭീകരവാദം പോലെ തന്നെ ഒരു രാജ്യത്തെ തകർക്കുന്നതാണ് സാമ്പത്തിക കുറ്റകൃത്യവും. അത് തടയാൻ മുൻകൂർസൂചന കിട്ടിയിട്ടും നടപടി തടയാഞ്ഞത് ചൗക്കിദാർ വിശ്വസ്തനല്ലാത്തത് കൊണ്ടാണ്, അല്ലെങ്കിൽ പരാതിയിലെ അന്വേഷണം സംബന്ധിച്ച് പരിശോധിക്കാത്തത് കാര്യപ്രാപ്തി ഇല്ലാത്ത ആളായതിനാലാണ്.
അവിടെയാണ് സഖാവ് വ്യത്യസ്ഥയായത്. വിശ്വാസം കാത്ത് സുക്ഷിക്കുക മാത്രമല്ല, കാര്യപ്രാപ്തയാണെന്ന് തെളിയിക്കുകയും ചെയ്തു. ഉറങ്ങാതെ ഓഫീസിൽ ഇരിക്കുന്നതിലല്ല, ഉത്തരവാദിത്വം നിറവേറ്റുന്നതിലാണ് കാര്യം.


Comments

  1. Kurachu koode ezhuthamayrnu.. pettanu paranju theerthathu polund..

    ReplyDelete

Post a Comment