Search This Blog

Sunday, 3 August 2025

നന്ദി സഖാവ് വിഎസ്, സാർത്ഥക സമരജീവിതത്തിന്

മൂന്നാറിലെ തോട്ടം മേഖലയിൽ നാമമാത്രമായ കൂലിക്ക് തൊഴിലെടുക്കേണ്ടിവന്ന വനിതകൾ കൂലി കൂട്ടി ചോദിച്ചും അടിസ്ഥാന സൌകര്യങ്ങൾക്കായും പെമ്പിളെ ഒരുമെ എന്നപേരിൽ  സമരം നടത്തുന്നു. സമരം ദിവസങ്ങൾ പിന്നിട്ടു. മൂന്നാറിലെ തേയില തോട്ടങ്ങൾ സ്തംഭിച്ചു. പല നേതാക്കളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലേക്ക് ചുരം കയറാനൊരുങ്ങി. എന്നാൽ ആരും ഇങ്ങോട്ട് വരേണ്ടെന്ന് സമരം ചെയ്യുന്ന സ്ത്രീകൾ ഒറ്റനിലപാടെടുത്തു. മന്ത്രിമാരടക്കം പ്രതിസന്ധിയിലായി. എന്നാൽ ഒരു ദിവസം അയാൾ അങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞു. ആവേശത്തോടെ അദ്ദേഹത്തെ വരവേൽക്കാൻ, അദ്ദേഹത്തെ മാത്രം വരവേൽക്കാൻ, ആ സമരരത്നങ്ങൾ തയ്യാറായി. അയാളെ കാത്ത് ഒരു കസേര സമരക്കാർക്കിടയിൽ തയ്യാറായി. പതിനൊന്ന് മണിയോടെ ചുരം കയറി അദ്ദേഹമെത്തി. ആ കസേരയിൽ ഇരിപ്പുറപ്പിച്ചു. സമരത്തിന് തീരുമാനമാകാതെ എണീക്കില്ലെന്ന് ഒറ്റ പ്രഖ്യാപനമായിരുന്നു പിന്നീട്. പിന്നെ  കണ്ടത് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുത്തിയിരിപ്പ് സമരമായിരുന്നു.  വിഎസ് എന്ന് ചുരുക്കാക്ഷരത്തിൽ അറിയപ്പെട്ടിരുന്ന സാക്ഷാൽ വിഎസ് അച്യുതാനന്ദനായിരുന്നു ആ സമരാവേശത്തിൻറെ പേര്. 



വിഎസിൻറെ നടുറോഡിലെ കുത്തിയിരിപ്പ് രാത്രിവരെ നീണ്ടു. തണുപ്പിനെ അവഗണിച്ച്, കരിക്ക് കുടിച്ച് സഖാവ് ഇരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വനിത ശിശുക്ഷേമമന്ത്രി ജയലക്ഷ്മിയെ അങ്ങോട്ടേക്ക് പറഞ്ഞയച്ചു. വിഎസിന് മുന്നിൽ നിലത്ത് റോഡിലിരുന്നു മന്ത്രി. വിഎസിന് ചുറ്റുമായി മുദ്രാവാക്യവുമായി  ആയിരക്കണക്കിന് തൊഴിലാളികളും .


മൂന്നാറിലെ സിപിഎമ്മിൻറെ തന്നെ പ്രബലരായ തോട്ടം തൊഴിലാളി നേതാക്കളെ മൊത്തം അകറ്റിനിർത്തിയപ്പോഴാണ് പ്രതിപക്ഷനേതാവായിരുന്ന വിഎസിന് പെമ്പിളെ ഒരുമെ സ്വീകരിച്ചത്. അതെന്തുകൊണ്ടെന്ന് നേതാക്കളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയിങ്ങനെ - 

വിഎസ് എങ്കൾക്ക് ഉയിര്. അവുങ്ക വന്താൽ എങ്കളുക്ക് നീതി കെടക്കും... 


അവരുടെ പ്രതീക്ഷ തെറ്റിയില്ല. അത്രനാളും മുഖം തിരിച്ച  സർക്കാർ  കൊച്ചിയിൽ സമവായ ചർച്ച വിളിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചു. ഏറ്റവും സമാധാനപരമായി ദിവസങ്ങൾ നീണ്ടുനിന്ന പെൺമ്പിളൈ ഒരുമെ സമരം ഒത്തുതീർപ്പായി. മാന്യമായ വേതനം തോട്ടം തൊഴിലാളിക്ക് ലഭിച്ചു.


കേരളത്തിലെ തോട്ടം തൊഴിലാളികൾക്ക് മാത്രമായിരുന്നില്ല, സ്വകാര്യ ആശുപത്രികളിൽ ചൂഷണത്തിന് വിധേയരായിരുന്ന നഴ്സുമാർക്കടക്കം വിഎസ് പ്രതീക്ഷയായിരുന്നു. വിഎസ് ഇടപെട്ടാൽ, ഒരു സമരരംഗത്തേക്ക് വിഎസ് വരുന്നുവെന്ന് കേട്ടാൽ മാത്രം മതി ആ സമരം വിജയിച്ചുവെന്ന് ഉറപ്പിക്കാൻ. വിഎസ് ഇടപ്പെട്ടാൽ വിജയം കാണാതെ അദ്ദേഹം പിൻമാറില്ല. അതുകൊണ്ടാണ് സമരത്തിൻറെ നായകനെന്ന് വിഎസിനെ ഏവരും വിശേഷിപ്പിച്ചത്.


പുറമേയ്ക്ക് കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു വിഎസ്. പാർട്ടിയുടെ സംഘടനസംവിധാനത്തെ ചലിപ്പിച്ച ഏറ്റവും കർക്കശക്കാരനാരായിരുന്നുവെന്ന് ചോദിച്ചാൽ ആദ്യത്തെ പേര് വിഎസിൻറെയായിരിക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോരാതെ, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പാർട്ടിക്കും ജനങ്ങൾക്കുമായി ജീവിച്ച് മരിച്ച സഖാവ്.


കുട്ടിക്കാലത്ത് തന്നെ അമ്മയേയും അച്ചനേയും നഷ്ടപ്പെട്ട് ജീവിതത്തിൻറെ ഇരുട്ടിലേക്ക് എടുത്തെറിയപ്പെട്ടിട്ടും തളരാതെ പോരാടി കയറിയയാളാണ് വിഎസ്. പുന്നപ്ര വയലാർ സമരത്തിനിടെ പൊലീസ് പിടിയിലായി പൊലീസിൻറെ ക്രൂര മർദ്ദനത്തിന് ഇരയായിട്ടും തളർന്നില്ല.


തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭമാണ് വി.എസിലെ രാഷ്ട്രീയക്കാരനെ കേരളത്തിന് സമ്മാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. സഖാവ് പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. അദ്ദേഹമാണ് വിഎസിലെ രാഷ്ട്രീയക്കാരനെ കണ്ടെത്തിയത്. കർഷക തൊഴിലാളികക്കിടയിലും കയർ തൊഴിലാളികൾക്കിടയിലും പ്രവർത്തിക്കാനും  ചൂഷണത്തിനെതിരെ അവരെ സംഘടിപ്പിക്കാനും വിഎസിനെ ചുമതലപ്പെടുത്തിയത് പി കൃഷ്ണപിള്ളയാണ്. 

അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. ഇത് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചിട്ടുണ്ട്.  


1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍. സിപിഐയുടെ വലതുനയങ്ങളിൽ പ്രതിഷേധിച്ച് ദേശിയ കൌൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം എന്ന പാർട്ടി രൂപീകരിച്ച 32 പേരിലെ അവസാനക്കാരനും 101 ആം വയസിൽ വിട പറഞ്ഞ വിഎസ് തന്നെയായിരുന്നു. 


സംഘടനയുടെ കർക്കശ ചട്ടക്കൂടിൽ ഒതുങ്ങിയും ഒതുങ്ങാതെയും വിഎസ് നടത്തിയ പോരാട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കര നേതാവാക്കിമാറ്റിയത്. ആലപ്പുഴയിലെ വെട്ടിനിരത്തൽ സമരം മുതൽ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലായാലും സ്ത്രീപീഡകർക്കും അഴിമതിക്കാർക്കുമെതിരായ സന്ധിയില്ലാ പോരാട്ടമായാലും വിഎസ് തൻറെ നിലപാടുകളും ശരികളും ഉയർത്തിപ്പിടിച്ചു.  


വിഎസിൻറെ വെട്ടിനിരത്തൽ സമരത്തെ പലരും തെറ്റായാണ് വിലിയിരുത്തിയത്. നഷ്ടത്തിലായ നെൽ കർഷകർ നെൽവയൽ നികത്തി വാഴവെക്കുന്നതിനെ എതിർത്ത് മാധ്യമങ്ങളടക്കം രംഗത്തെത്തി. എന്നാൽ വിഎസ് അന്ന് നടത്തിയ സമരമായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സഖാവിനെങ്ങനെ ആ തൊഴിലിടങ്ങൾ ഇല്ലാതാക്കുന്നത് കണ്ടുനിൽക്കാനാവും.  നെൽപ്പാടങ്ങളും തണ്ണീർ തടങ്ങളും ഇല്ലാതാക്കപ്പെട്ടതോടെ പ്രകൃതിയുടെ നാശത്തിലേക്കാണ് വഴിതുറന്നത്. അന്ന് വിഎസ് നടത്തിയ സമരത്തിൻറെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിൻറെ സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കിയ തണ്ണീർതട സംരക്ഷണ നിയമം. കാലത്തിന് മുന്നേ വിഎസ്സിൻറെ കണ്ണ് സഞ്ചരിച്ചുവെന്നതിൻറെ തെളിവായി വേണം ഇതിനെ കാണാൻ.


സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനായി യു.ഡി.എഫ് സർക്കാർ കരാർ ഒപ്പിട്ടപ്പോഴും വിഎസ് പ്രതിഷേധവുമായി  രംഗത്തെത്തി. വികസന വിരോധിയായി വിഎസ് ചാപ്പകുത്തപ്പെട്ടു. എന്നാൽ സർക്കാരിൻറെ ഭൂമി ഫ്രീ ആയി വിട്ടുനൽകുന്നതിനേയും അടുത്തുള്ള ഇൻഫോ പാർക്കിനെ സ്മാർട്ട് സിറ്റിയുടെ ഭാഗമാക്കുന്നതിനേയുമായിരുന്നു വിഎസ്  എതിർത്തത്. പദ്ധതി അൽപം വൈകിയെങ്കിലും സംസ്ഥാനത്തിൻറെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പദ്ധതി നടത്താനായി എന്നത് അദ്ദേഹത്തിൻറെ നേട്ടം തന്നെയാണ്.


പ്രകൃതി സംരക്ഷണത്തിന് വിഎസ് മുന്നിട്ടിറങ്ങിയപ്പോൾ സംരക്ഷിക്കപ്പെട്ടത് തണ്ണീർതടങ്ങൾ മാത്രമല്ല, മതികെട്ടാനും മൂന്നാറും കാതികൂടവും ചിലവന്നൂരുമെല്ലാമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കലാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

പലപ്പോഴും പാർട്ടിയും  അദ്ദേഹവും ഇക്കാര്യത്തിൽ രണ്ട് തട്ടിലായിരുന്നുവെന്നത് വസ്തുതയുമാണ്. പാർട്ടിയുടെ അനുമതിക്ക് പോലും കാത്തുനിൽക്കാതെ  അദ്ദേഹം പലപ്പോഴും വിഷയങ്ങളിൽ ഇടപെട്ടത്. 


പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കിയവയായിരുന്നു അദ്ദേഹത്തിൻറെ ഇത്തരം പ്രവൃത്തികൾ. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസത്തിൽ ടിപിയുടെ വീട്ടിലേക്ക് അദ്ദേഹം നടത്തിയ സന്ദർശനം മറ്റൊരു ദിവസത്തിലാകാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശക്തമായ ഒരു സന്ദേശത്തിന്, യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആ കെലയ്ക്ക് ഒപ്പമല്ലെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കാൻ, ആദർശത്തിൻറെ പേരിൽ പാർട്ടി വിട്ടവൻ അല്ല കുലംകുത്തി. മറിച്ച് ആമാശയ രാഷ്ട്രീയത്തിനായി പാർട്ടിവിട്ടവനാണ് കുലംകുത്തിയെന്ന് പ്രഖ്യാപിക്കാൻ, രക്തസാക്ഷി തന്നെയാണ് കൊല്ലപ്പെട്ട ഏതൊരു കമ്മ്യൂണിസ്റ്റുമെന്നും ഉറക്കെ പ്രഖ്യാപിക്കാൻ  ഉചിതമായ വേറൊരു ദിവസം ഇല്ലെന്ന്  വിഎസ് കരുതിയിരിക്കണം.


കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്തതിന് എക്കാലത്തും പഴി കേട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. സ്വന്തം പാർട്ടി സഖാക്കൾതന്നെ ഒറ്റപ്പെടുത്തിയിട്ടും അദ്ദേഹം കുലുങ്ങിയില്ല. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ വിമർശനം പാർട്ടി തന്നെ ഉയർത്തിയപ്പോൾ പൂച്ച എലിയെ പിടിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. 


വിഎസ് നടത്തിയ പോരാട്ടങ്ങൾ പാർട്ടിക്കകത്തും പുറത്തുമായി നിരവധിയാണ്. പാർട്ടിക്കകത്ത് പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ തന്നെയെല്ലാം വിഎസ് ശബ്ദമുയർത്തി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും അച്ചടക്കനടപടികളിലേക്ക് വരെ നീണ്ടു. ഒരുപക്ഷെ സിപിഎമ്മിൻറെ ചരിത്രത്തിൽ ഇത്രയധികം നടപടി നേരിട്ട മറ്റൊരു നേതാവും ഉണ്ടാകില്ല.  ഇത് എല്ലാം പാർട്ടിക്കകത്തെ വിഭാഗീയതയായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ പാർട്ടിക്കകത്തെ ഉൾപാർട്ടി ജനാധിപത്യത്തിൻറെ ഭാഗമായി മാത്രമേ  വിഎസ് അതിനെ കണ്ടിട്ടുള്ളു. താൻ രക്തം നൽകിയും വിയർപ്പൊഴുക്കിയും പടുത്തുയർത്തിയ പ്രസ്താനം വഴിമാറി സഞ്ചരിക്കുന്നുവെന്ന് അദ്ദേഹത്തിന് എപ്പോഴെല്ലാം തോന്നിയോ അപ്പോഴെല്ലാം വടിയെടുത്തുവെന്നാണ് അദ്ദേഹത്തിൻറെ ഭാഗം. ഇതിന് അദ്ദേഹത്തിന് ക്യാപിറ്റൽ പണീഷ്മെൻറ് വിധിച്ച യുവ സഖാവ് വരെ  പാർട്ടിയിൽ ഉണ്ടായിരുന്നു. എന്നിട്ടും ആ യുവ സഖാവിനെ വിജയിപ്പിക്കാൻ വരെ അദ്ദേഹം പ്രസംഗിച്ചുവെന്നതാണ് അദ്ദേഹത്തിൻറെ മഹത്വം. 


101 വർഷത്തെ സാർത്ഥക സമര ജീവിതം അവസാനിപ്പിച്ച് വി എസ് മടങ്ങുമ്പോൾ ഒരു യുഗത്തിൻറെ തന്ന് അന്ത്യമാണ് കുറിക്കപ്പെടുന്നത്. ഒരു ചരിത്രത്തിൻറെ അന്ത്യമാണ് അത്. പലതലമുറകളെ രാഷ്ട്രീയം പഠിപ്പിച്ച് , അവകാശങ്ങൾക്കായി പോരാടാൻ സമരസജ്ജരാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. അതിൻറെ തെളിവായിരുന്നു 29 മണിക്കൂർ പിന്നിട്ട വിലാപയാത്രയും ആലപ്പുഴയിലെ മൂന്നിടത്തെ പൊതുദർശനത്തിൻറെ സമയക്രമമെല്ലാം തെറ്റിച്ച് കനത്ത മഴയെ വെല്ലുവിളിച്ച് ഒരു നോക്ക് കാണാനായി, അന്ത്യാഭിവാദ്യം അർപ്പിക്കാനായി രാഷ്ട്രീയഭേദമന്യേ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ.. 

കണ്ണേ കരളേ വിഎസ്സേ എന്ന് തൊണ്ടപൊട്ടി അവർ വിളിച്ചത് കർക്കശക്കാരനായ, ജനകീയനായ ആ സഖാവിനോടുള്ള സ്നേഹമായിരുന്നു. ഒരുപക്ഷെ ഇനിയാർക്കും കിട്ടിയേക്കാനിടയില്ലാത്ത യാത്രാമൊഴി ചൊല്ലൽ...

രാധിക യാദവ് -ആണധികാരത്തിൻറെ മറ്റൊരു ഇര

സ്വന്തം പ്രയത്നത്തിനാൽ വളരുന്ന മകളെ കണ്ട് അഭിമാനിക്കുന്നവരാണ് മാതാപിതാക്കൾ എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലായിപ്പോഴും അത് അങ്ങനെയല്ലെന്ന് തെളിയിച്ച സംഭവം കൂടിയാണ് രാധിക യാദവിൻറെ കൊലപാതകം. ഹരിയാനയിലെ ഗുരുഗ്രാമിലെ ആ 25 കാരിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. നല്ലൊരു ടെന്നിസ് താരമാകാനുള്ള ആഗ്രഹം പരിക്കിൻറെ പേരിൽ തകർന്നപ്പോൾ അവൾ തളർന്നില്ല. മറിച്ച് പരിശീലനകേന്ദ്രം തുടങ്ങി വിധിയെ തോൽപിച്ച് കരുത്തുകാട്ടി. അതിലൂടെ പ്രശസ്തിയും സമ്പാദ്യവും ഉണ്ടാക്കി, വീടും വീട്ടുകാരേയും നോക്കി. അത് നാട്ടിലെ ചിലരുടെ - പാട്രിയാർക്കിയുടെ - കണ്ണിന് പിടിച്ചില്ല. അവർ പിതാവിനെ പരിഹസിച്ചു, മകളുടെ ചിലവിൽ കഴിയുന്നവനെന്ന്. നാട്ടുകാരുടെ പരിഹാസം കേട്ട് ആ പിതാവിലെ ആണധികാരം ഉണർന്നു, പരിശീലിപ്പിക്കുന്നത് നിർത്താൻ പലകുറി രാധികയോട് ആവശ്യപ്പെട്ടു, രാധിക അനുസരിച്ചില്ല, പിതാവ് ദീപക് യാദവ് രാധികയെ വെടിവെച്ചുകൊന്നു. ഇത് വരെ നടന്നത് ക്രൈം, പിതാവ് അറസ്റ്റിലായി, ജയിലിലായി. എന്നാൽ ഈ കാരണത്തിന് തന്നെയാണോ രാധികയെ പിതാവ് കൊന്നത്. അറിയില്ല, ഇത് പൊലീസിൻറെ ഭാഷ്യമാണ്, അഭ്യൂഹങ്ങളാണ്

രാധിക യാദവ്, കൊല്ലപ്പെട്ട വെറുമൊരു പെൺകുട്ടി മാത്രമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ ഇരയാണ്.



പക്ഷെ കൊല്ലപ്പെട്ടശേഷവും രാധിക തിളച്ചുപൊള്ളുന്ന വെയിലത്ത് നിൽക്കുകയാണ്, അല്ലെങ്കിൽ നിർത്തിയിരിക്കുകയാണ് നമ്മൾ. മരണശേഷം സോഷ്യൽ മീഡിയകളിൽ നിറയുന്ന കമൻറുകൾ അതാണ് കാണിക്കുന്നത്. കൊന്ന് തിന്നിട്ടും തീരാത്ത ആണധികാരത്തിൻറെ ധാർഷ്ട്യം.


ഒരു പെൺകുട്ടി അധ്വാനിച്ച് അവളുടെ വീട് നോക്കുന്നതിൽ എന്താണ് തെറ്റ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് തെറ്റായി കാണുന്ന വലിയ വിഭാഗം നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതിൻറെ ഇരയാണ് രാധിക. ഗ്രാമങ്ങളിലേക്കാണ് പുരോഗമന ചിന്തകൾ ഇനിയും വെളിച്ചം വീശിയിട്ടില്ലാത്തത് എന്ന് പറയുന്നവർക്ക് തെറ്റി. കാരണം രാധിക കൊല്ലപ്പെട്ടത് ഗുരുഗ്രാമിലാണ്, നഗരപ്രദേശത്ത് തന്നെ. ഇത് ഒരു കുടുംബത്തിലേയോ സമുദായത്തിലെയോ മാത്രം പ്രശ്നമായി കാണാനാവില്ല. നമ്മുടെ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന ഒന്നായി തന്നെ വേണം കാണാൻ.


ഭൂരിഭാഗം ഇന്ത്യക്കാരും ഇപ്പോഴും തങ്ങളുടെ മക്കളെ സ്വതന്ത്രവ്യക്തികളായി കാണുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്. അവരുടെ, കുടുംബത്തിൻറെ, ഒരു ഭാഗമായി മാത്രമേ കുട്ടികളെ കാണുന്നുള്ളു. അതിനാൽ തന്നെ അവർക്ക് പ്രത്യേകം അവകാശങ്ങളുണ്ട് എന്നോ തീരുമാനങ്ങളുണ്ട് എന്നോ അവർ അംഗീകരിക്കുന്നില്ല. മറിച്ച് തങ്ങളുടെ കണിശമായ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള, അനുസരിക്കാനുള്ളവരായി മാത്രമേ കാണുന്നുള്ളു. ഇത് കുട്ടികളിൽ എത്രമാത്രം മാനസികമായ മുറിവുകൾ ഉണ്ടാക്കുന്നുവെന്ന് മനസിലാക്കാൻ അവർ ശ്രമിക്കാറില്ല. ഇനി മനസിലാക്കിയാൽ പോലും അത് സമ്മതിക്കാൻ അവർ തയ്യാറാകാറുമില്ല.


"എൻറെ മുന്നിലെത്തുന്ന ഭൂരിഭാഗം കേസുകളും ചൈൽഡ്ഹുഡ് ട്രോമകളുമായി എത്തുന്നവരാണ്. കുട്ടിക്കാലത്ത് ഇഷ്ചടമുള്ളത് പഠിക്കാനോ ചെയ്യാനോ മാതാപിതാക്കൾ സമ്മതിക്കാതെ കൂട്ടിലിട്ടത് വരുത്തിവെച്ച ട്രോമകൾ പലരിലും ചില്ലറയല്ല", ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തന പറയുന്നു.

"എന്തിന് ഇഷ്ടമുള്ള പാർട്ണറെ തിരഞ്ഞെടുക്കുന്നതിലടക്കം അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് മിക്ക പാരൻറ്സും. അതിനാൽ തന്നെ ജിവിതം മടുത്ത് അവസാനിപ്പിക്കാൻ പോലും ശ്രമിക്കുന്നവരുടെ എണ്ണം പെരുകുന്നുണ്ട്". കീർത്തന കൂട്ടിച്ചേർത്തു.


രാധികയുടെ കേസിലേക്ക് തന്നെ തിരികെ വരാം.

മരണശേഷം സോഷ്യൽ മീഡിയകളിൽ നിറഞ്ഞ പ്രതികരണങ്ങൾ പലതും മനസ് മരവിപ്പിക്കുന്നതായിരുന്നു. മരണത്തെ ന്യായീകരിക്കുന്ന നിരവധി കമൻറുകൾക്കൊപ്പം തന്നെ വർഗീയത പടർത്തുന്നവയും നിറഞ്ഞു. രാധികയ്ക്ക് ഒരു മുസ്ലീം പയ്യനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് കൊന്നത് എന്നുമായിരുന്നും അവയിൽ ചിലത്. രാധികയ്ക്ക് മുസ്ലീം പയ്യനുമായി ബന്ധമുണ്ടെങ്കിൽ തന്നെ അത് കൊലചെയ്യാനുള്ള കാരണമാകുന്നത് എങ്ങനെയാണ്. പിതാവിനായാലും അതിന് അധികാരവും അവകാശവും ആരാണ് നൽകുന്നത്. ?


പാട്രിയാർക്കിയുടെ അലിഖിതങ്ങളായ നിയമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും നമ്മുടെ സമൂഹം സ്ത്രീയെ വിലയിരുത്തുന്നത്. അനുസരിക്കുന്നവളാണെങ്കിൽ 'അച്ചടക്കത്തോടെ' വളർത്തേണ്ടവളും അല്ലാത്തവളാണെങ്കിൽ അവൾ കൊല്ലപ്പെടേണ്ടവളുമാണ് എന്ന കാട്ടുനീതിയിൽ. 


രാധികയുടേത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന  ദുരഭിമാന കൊലപാതകളിലെ ഒന്നുമാത്രമാണ് രാധികയുടേത്.

സ്ത്രികൾക്ക് സ്വന്തമായ ഐഡൻറിറ്റിയുണ്ടെന്ന് നമ്മൾ - സമൂഹം - അംഗീകരിക്കുംവരെ ഇതെല്ലാം ഇങ്ങനെ തന്നെ തുടരും. എന്നിട്ട് നമ്മൾ സ്വയം വാഴ്ത്തിപാടും - പരിഷ്കൃതസമൂഹമാണ് നമ്മുടേതെന്ന്..!!!


Monday, 24 March 2025

ബോബ് ഹണ്ടർ അന്നേ പറഞ്ഞു, മനുഷ്യൻ ഇ-കുടിലിലാവുമെന്ന്...

ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ   മാധ്യമപ്രവർത്തകൻ. തീരുന്നില്ല പരിസ്ഥിതി സംരക്ഷണയജ്ഞങ്ങളുടെ കനേഡിയൻ ഹീറോ കൂടിയാണ് അദ്ദേഹം. ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് മൂവ്മെൻറിൻറെ സ്ഥാപകനും ആദ്യ പ്രസിഡൻറായിരുന്നു റോബർട്ട് ലോൺ ഹണ്ടർ എന്ന ബോബ് ഹണ്ടർ. വാരിയേഴ്സ് ഓഫ് റെയിൻബോ എന്നതടക്കമുള്ള പല പുസ്തകങ്ങളുടേയും രചയിതാവ്. തൻറെ ഇരുപതാം വയസിൽ എറിബസ് എന്ന നോവൽ രചിച്ച് എഴുത്തിൻറെ ലോകത്തേക്ക് കടന്ന എഴുത്തുകാരൻ. 

ഇന്ന് യാദൃശ്ചികമായി ഒരു മാഗസിനിൽ അദ്ദേഹത്തിൻറെ ഒരു ആർട്ടിക്കിൾ കണ്ടു. 1985 ഓഗസ്റ്റിൽ ഇറങ്ങിയ ഡിസ്കവറി (VOLUME 13, NO 8)  എന്ന ഇംഗ്ലീഷ് മാഗസിനിൽ അദ്ദേഹം എഴുതിയ COPING WITH COMMUNICATION BREAKDOWN, TELEPORTS, THE SPACE AGE ANSWER TO COMMUNICATION PROBLEMS എന്ന ലേഖനം ഇപ്പോൾ വായിക്കുമ്പോൾ വലിയ അത്ഭുതവും വിജ്ഞാനപ്രദവുമാണ്. പ്രത്യേകിച്ചും ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ. 

ലോകത്ത് മാറിവരുന്ന ആശയസംവേദന സാങ്കേതികമേഖലയെ കുറിച്ചായിരുന്നു ആ ലേഖനം. 

ടെലിപോർട്ടുകൾ ന്യൂയോർക്ക് നഗരത്തിൽ ആദ്യഘട്ട സ്ട്രീം ചെയ്യുന്നതിന് ഏകദേശം ഒരു വർഷം മുമ്പായാണ് ബോബ് ഈ ലേഖനം എഴുതിയത്. തല്സമയ ആശയസംവേദനത്തിനുള്ള മാർഗമായി വരുന്ന ടെലിപോർട്ടുകൾ ഈ രംഗത്തിന് വേഗത പകരുമെന്ന് ബോബ് അന്നേ പറഞ്ഞു. ഇതിലെന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാവും ചിന്ത. 



ഇതിലെ ഒരു പരാമർശവും അതിനെന്ത് ഭാവിയിൽ സംഭവിച്ചുവെന്നതുമാണ് പറയാൻ വരുന്നത്. ലേഖനത്തിൽ ന്യൂയോർക്ക് ഡെപ്യൂട്ടി മേയറായിരുന്ന കെന്നത് ലിപ്പറിൻറെ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. 

"നാളെ ലോകത്തിലെ എല്ലാ നഗരത്തിലും ടെലിപോർട്ടർ എത്തും. എയർപോർട്ടില്ലാത്ത എല്ലാ  ഒരു നഗരവും ഇല്ലാത്തത്പോലെ. എന്നാൽ ഇത് ഭാവിയിൽ  വ്യവസായാനന്തര ഇലക്ട്രോണിക്ക് കുടിൽ (POST INDUSTRIAL ELECTRONIC AGE) കാലത്തേക്ക് മനുഷ്യനെ കൊണ്ടുപോകില്ല. മനുഷ്യൻ അപ്പോഴും പണിസ്ഥലത്തെത്തിതന്നെ പണിയെടുക്കും. അല്ലാതെ കംപ്യൂട്ടർ ഓഫീസുമായി ബന്ധപ്പെടുത്തി വീട്ടിലിരുന്ന് അവരുടെ ജോലിചെയ്യുക എന്നത് സംഭവിക്കില്ല." 

ഈ അഭിപ്രായത്തോട് ഹണ്ടർ അനുകൂലിച്ചിരുന്നില്ല. ബോബ് ഹണ്ടർ ലേഖനം അവസാനിപ്പിച്ചത് ഇപ്രകാരമാണ്.

'ഭാവിയുടെ വ്യാപാരരീതി ഇത് തന്നെയായിരിക്കും എന്നുറപ്പാണ്. കാത്തിരുന്നുകണ്ടോളു. ' 



അന്നേ ഹണ്ടർ മുൻകൂട്ടി കണ്ടിരുന്നു ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന്. ദീർഘവീക്ഷണത്തോടെയുള്ള ആ ലേഖനം ഇന്ന് യാഥാർത്ഥ്യമായി എനിക്ക് മുന്നിൽ തുറന്നിരിക്കുന്നു.

നോക്കു, നാല് പതിറ്റാണ്ടിനിപ്പുറം മനുഷ്യൻ വീട്ടിലിരുന്ന വർക്ക് ഫ്രം ഹോമായും  ഹൈബ്രിഡ് മോഡലിലുമെല്ലാം പണിയെടുക്കുന്നു. ടെലിപോർട്ടറിൽ നിന്ന് ഇൻറർനെറ്റിലേക്കും വിപിഎന്നിലേക്കുമെല്ലാം വളർന്ന ആശയസാങ്കേതിക വിദ്യ മനുഷ്യരെ എവിടെയെത്തിച്ചുവെന്ന് നോക്കുക. 

അന്ന് പ്രവചിച്ചത് യാഥാർത്ഥ്യമാവുന്നത് കാണാൻ അദ്ദേഹം പക്ഷെ ഉണ്ടായില്ല. 2005 ൽ അദ്ദേഹം നിരന്തരമായ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ഭൂമികയിൽ നിന്ന് വിടവാങ്ങി. അതിനും പതിനഞ്ച് വർഷങ്ങൾക്കിപ്പുറം 2020 ൽ മഹാമാരിയുടെ കാലത്ത് , അദ്ദേഹം പ്രവചിച്ചത് പോലെ, ലോകം വീട്ടിലിരുന്നു പണിയെടുത്തു. 

....
(240325)