Monday 24 November 2014

നഷ്ടപ്രണയം...




" പറയാതെ പോയ
പ്രണയം
പറയാതെ പോയ
സത്യമാണ്
അത്
മരണം വരെ
വേട്ടയാടും
ജീവിതമാണ്
അതിന്റെ വില ..."

Saturday 22 November 2014

സിപിഎമ്മിന്റെ ലോഗോയും വിമർശനങ്ങളും....

സിപിഎമ്മിന്റെ വിശാഖപട്ടണം പാർട്ടി സമ്മേളന ലോഗോയെ ചൊല്ലി നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ  കണ്ടു. കപ്പലിനെ ആസ്പദമാക്കിയുള്ള ലോഗോ സിപിഎം മുങ്ങുന്ന കപ്പലിന്റെ സിമ്പലാണെന്നാണ് കണ്ടെത്തൽ. വിമർശിക്കുന്നവരിൽ കടുത്ത സിപിഎം വിരോധികളുണ്ട്. ചിലരാകട്ടെ സ്വന്തം വായിലെ  നാറ്റം മറച്ചുവെക്കാനായി സിപിഎമ്മിന്റെ നെഞ്ചത്തോട് കയറുന്നവർ. കാര്യമാക്കേണ്ട.
കാരണം വിവരക്കേട്, അജ്ഞത അതൊരുതെറ്റല്ലല്ലോ.

ഒരു പരിപാടിയുടെ ലോഗൊ സൃഷ്ടിക്കുമ്പോൾ പലഘടകങ്ങളും പരിഗണിക്കാറുണ്ട്. പരിപാടിയുടെ സ്വഭാവ, സംഘടിപ്പിക്കുന്നവരുടെ ആശയം, നയം, പിന്നെ പരിപാടി നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത. ഏതൊരു ലോഗോയെടുത്തുനോക്കിയാലും അത് പ്രത്യക്ഷത്തിൽതന്നെ കാണാം. പക്ഷെ പരിശോധിക്കണം, എന്നാലെ കാണു..
സിപിഎമ്മിന്റെ ലോഗോയിലേക്ക് വരാം.

വിശാഖപട്ടണത്താണ് ഇത്തവണ പാർട്ടിയുടെ സമ്മേളനം. അതിനാൽതന്നെ വിശാഖപട്ടണത്തിന്റെ പ്രത്യേകതകൂടി മനസിലാക്കണം ആദ്യം.
കൊച്ചി കഴിഞ്ഞാൽ കപ്പൽ നിർമാണശാലയുള്ള സ്ഥലമാണ് വിശാഖപട്ടണം.
ആ പ്രത്യേകത തന്നെയാണ് ലോഗോയിൽ ചിത്രകാരൻ ഉപയോഗിച്ചിരിക്കുന്നത്.
പിന്നെ ഒരു കപ്പലിനെ മുന്നിൽ നിന്ന് നോക്കുമ്പോൾ അത് കാണുന്നവിധമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ഭാഗം ഉയർന്ന് നിൽകുന്നതാണ് കപ്പലിന്റേത്. ചില ചിത്രങ്ങൾ (ഞാൻ വരച്ച് ബോധ്യപ്പെടുത്തുന്നതല്ല, ഗൂഗിളിൽ നിന്ന് തിരഞ്ഞെടുത്തത്) കൂടെ ചേർക്കുന്നു. കണ്ടു നോക്കുക.
പിന്നെ ഇതൊന്നും അറിയാതെയല്ല പോസ്റ്റുകളിട്ടതെന്ന് അരിയാഹാരവും കുബ്ബൂസും ഗോതമ്പാഹാരവുമൊക്കെ തിന്നുന്നവനു മനസിലാകും. സിപിഎമ്മിനെ ആക്രമിക്കുക. അത്രതന്നെ.

നേരത്തെ IFFK യുടെ സിഗ്നേച്ചർ ചിത്രങ്ങളെ െചൊല്ലി വിമർശിക്കുന്നതും വിഴുപ്പലക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ സിപിഎമ്മിന്റെ സമ്മേളന ലോഗൊ സംബന്ധിച്ച് ചർച്ചാവിഷയമാകുന്നത് ഇതാദ്യമായാണ് കാണുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് ഒരു ലോഗോയുണ്ടായിരുന്നുവെന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോയെന്ന് പോലും സംശയം. പിന്നെ ലോഗൊ കൊണ്ടല്ല ഒരു പരിപാടിയും ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മേളനങ്ങൾ. ഇത്തവണ സമ്മേളനത്തിലെ വിഭാഗീയതയുണ്ടാകുമോ കാരാട്ടിന് പകരമാരെന്നതോ സംബന്ധിച്ച് നടക്കുന്ന ചർച്ചയേക്കാൾ ഏറെ പ്രധാന്യം ലോഗോയ്ക്ക് ലഭിക്കുന്നുവെന്നതും രസകരം തന്നെ. സിപിഎമ്മിനെ വിമർശിക്കാൻ മൈന്യൂട്ടായിട്ടുള്ള കാരണങ്ങൾപോലും തേടിയോടുന്നവർക്ക് എന്തും ആയുധമാകും. ലോഗോയും അങ്ങനെതന്നെ.  എന്തായാലും സമ്മേളനത്തിനും മാസങ്ങൾക്ക് മുമ്പേ സിപിഎമ്മിന്റെ സമ്മേളന ലോഗോയ്ക്ക് ഇത്രമേൽ പബ്ലിസിറ്റി നൽകിയത് നന്നായി.

സിപിഎമ്മിനെതിരെ പോസ്റ്റിട്ടാൽ ലൈക്കുകളും കമന്റുകളും വളരെയേറെ ലഭിക്കുമെന്നത് "മൂഞ്ചികിത്താബ്" നിരീക്ഷിക്കുന്നവർക്ക് അറിയുന്നതാണ്.
ചിലർ ലൈക്കിനും കമന്റിനുംവേണ്ടി പോസ്റ്റുമ്പോൾ ചിലരാകട്ടെ ചൊറിച്ചില് തീർക്കാനും. താൻ പ്രതിനിധാനം ചെയ്യുന്ന (അങ്ങനെയൊന്ന് ഇല്ലെന്നതാണ് വസ്തുത) സംഘടന. ആശയം ആമാശയവികസനം മാത്രമായുളള ഇവൻമാർ പറയുന്നചിലകാര്യങ്ങളുണ്ട്.
പണ്ട് എസ്എഫ്ഐക്കെതിരെ, ഡിവൈഎഫ്ഐക്കെതിരെ, സിപിഎമ്മിനെതിരെ  ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സമരത്തിന് തെരുവിലിറങ്ങി പോലീസിന്റെ അടിവാങ്ങിയിട്ടുണ്ടോ? മറ്റുള്ളവന് ഗുണം ഉള്ളവല്ലതും ഇങ്കിലാബ് വിളിച്ച് നേടികൊടുത്തിട്ടുണ്ടോ? ഇല്ല, അത് ഞമ്മന്റെ പണിയല്ല, അത്തരം ചീപ്പ് പരിപാടികളൊക്കെ  എസ്എഫ്ഐക്കൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? അവര് അടിമേടിച്ചോ രക്തസാക്ഷിയായോ സമരം നടത്തി നേടിതരട്ടെ..ഞമ്മ ബസ്സിന് കൺസഷനും കൊടുത്ത് സിനിമവരെ കാണാൻപോകും. ഈ ലൈനിലുള്ള മക്കളാണ് വര ചെരിഞ്ഞു. താഴെ വളഞ്ഞവരയില്ല, വരക്ക് കട്ടികൂടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.

മക്കളെ ഒന്നുപറഞ്ഞേക്കാം...ലോഗോ വരച്ചൊന്നുമല്ല സിപിഎമ്മും ഡിവൈഎഫ്ഐയൊന്നും ഇവിടെ വളർന്നതും സമരം നടത്തിയതും. അത് മനസിലാകണമെങ്കിൽ  ചരിത്രം പഠിക്കണം. കുറഞ്ഞപക്ഷം വായിച്ചെങ്കിലും നോക്കണം.
വിമർശിക്കാം. അത് ഞങ്ങൾ അംഗീകരിക്കും. കാതലുള്ള വിമർശനങ്ങളാകണം അത്. പാർട്ടിയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും അപാകതകൾ വന്നിട്ടുണ്ടാകാം, വന്നേക്കാം. അത് തിരുത്താനുതകുന്നതാകണം വിമർശനങ്ങൾ.
പിന്നെ വിമർശിക്കുമ്പോൾ സിപിഎമ്മിനെമാത്രം തിരഞ്ഞ്പിടിച്ചാകരുത്, കോൺഗ്രസിനേയും ബിജെപിയെയും സിപിഐയേയുമെല്ലാം വിമർശിക്കണം. അവർക്കുമുണ്ട് പരിപാടികൾ. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപക്ഷ യാത്ര നടക്കുകയാണല്ലോ ഇപ്പോൾ. അതിന്റെ ലോഗോ വിമർശിക്കുന്നവരിൽ എത്രപേർ കണ്ടിട്ടുണ്ട്? വളഞ്ഞ് തെങ്ങ് പോലെ രണ്ട് വ്യക്തികളെയാണ് ലോഗോയിൽ ച്രതീകരിച്ചിരിക്കുന്നത്. അതെന്തെ നട്ടെല്ലില്ലാത്ത ജനമെന്നോ അണികളെന്നോ വ്യാഖ്യാനിക്കെതപോയത്?
അറിയാതെപോയതാണോ? എന്നാൽ സാരമില്ല, കാരണം നേരത്തെ പറഞ്ഞത് പോലെ അജ്ഞത ഒരു കുറ്റമല്ല.

 ഇനി അവരെ വിമർശിച്ചാൽ ലൈക്കും കമന്റും വാർത്താപ്രാധാന്യവും ലഭിക്കാത്തത് കൊണ്ടാണ് സിപിഎമ്മിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെങ്കിൽ നിങ്ങൾ കുരച്ചോളു.
ആ കുരകേട്ടൊന്നും തീയിൽകുരുത്ത ഈ സംഘടന വീഴില്ല.
മതേതരത്ത്വത്തിനായി മത-വർഗീയ-ജാതീയ കോമരങ്ങളുടെ മുന്നിൽ ചെങ്കൊടി പാറിപറക്കുകതന്നെ ചെയ്യും....





Friday 21 November 2014

ദെൽപിയറോയുടെ കയ്യൊപ്പ്....

ജീവിതത്തിൽ ധന്യമെന്ന് ഹൃദയത്തിൽ തട്ടി നമുക്ക് അനുഭവപ്പെടുന്ന ദിവസങ്ങൾ വളരെ വിരളമായിരിക്കും. അത്തരത്തിൽ അപൂർവ്വങ്ങളിൽ അപൂർവമായ ദിവസങ്ങളിലൊന്നാണ് നവംബർ 8,2014  ലേത്.  കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ ആഗ്രഹിച്ച നിമിഷങ്ങളിലൊന്ന്. ഇറ്റലിയുടെ സൂപ്പർ താരമായ അലക്സാണ്ട്രോ ദെൽപിയറോയുടെ ഒരു കയ്യൊപ്പ്...ഒപ്പമൊരുചിത്രം...
ദെൽപിയറോയുടെ കയ്യൊപ്പ്
ഫുട്ബോളിൽ എന്റെ പ്രിയടീം അർജന്റീനയാണെങ്കിലും ഇറ്റലിയും ജർമനിയും ഇംഗ്ലണ്ടുമെല്ലാം ഇഷ്ടടീമിന്റെ രണ്ടാം നരിയിലുണ്ട്.
അതിനാൽതന്നെ ദെൽപിയറോയും മൈക്കൽ ഓവനുമൊക്കെ പ്രയതാരങ്ങളാണ്.
യുവാന്റസിന്റെ താരമായും നായകനായും ഇറ്റലിയുടെ മൂന്നേറ്റനിരയിലും ഇടിമിന്നലായി മാറിയ സ്ട്രൈക്കർ.
തരംതാഴ്ത്തലിനിടയിലും യുവാന്റസിനെ കൈവിടാതിരുന്ന മാന്യനായ താരം...
ആരാധനതോന്നാൻ കാരണങ്ങൾ നിരവധിയാണ്...

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിന്റെ മാർക്യൂ താരമായി ദെൽപിയറോ കരാറായ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു കൊച്ചിയിൽ ദിൽപിയറോ എത്തുന്നതും കാത്ത്...

ഒടുവിൽ ദെൽപിയറോ എത്തി...നവംബർ ആറ് വ്യാഴാഴ്ച്ച....

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച്ച  തൃപൂണിത്തുറയിലെ  ഡെൽഹി ഡൈനാമോസിന്റെ  പരിശീലനം  കവർ ചെയ്യുന്നതിനിടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ പരിശീലനസ്ഥലത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ അത് നടന്നില്ല.  
ശനിയാഴ്ച്ച വെകുന്നേരം മത്സരത്തിന് മുന്നോടിയായുള്ള  വാർത്താസമ്മേളനത്തി ന് കോച്ചിനൊപ്പം ദേൽപിയറോയെത്തിയപ്പോൾ മുതൽ കയ്യിൽ രണ്ടാമതൊരു കഷ്ണം വെള്ളപ്പേപ്പറുമായി കാത്തിരുന്നു, ഏറെ പ്രതീക്ഷയോടെ....
പിറന്നാൾ ദിനത്തിന് തലേന്ന് ഏറെ ഉൻമേഷവാനായിരുന്നു ദെൽപിയറോ.
ചോദ്യങ്ങൾക്ക് ചിരിയിൽ പൊതിഞ്ഞ മറുപടികൾ...
പക്ഷെ വാർത്താസമ്മേളനശേഷം മടങ്ങവേ കയ്യിൽ കരുതിയ വെളുത്തകടലാസും പേനയുമായി സമീപിക്കുമ്പോളേ സുരക്ഷാജീവനക്കാർ തടഞ്ഞു. വീണ്ടും ചോദ്യം ചോദിക്കാനാണെന്ന് കരുതിയായിരുന്നു ആ തടയൽ.
ആഗ്രഹിച്ചത് നടക്കാതെപോയപ്പോൾ നിരാശനായി...ഞാൻ മാത്രമല്ല, ദെൽപിയറോയുടെ കടുത്ത മറ്റൊരു ആരാധകനായ ഡെക്കാൻ ക്രോണിക്കിളിലെ അരുൺ ജോർജും.
പിറ്റേന്ന്  ഹോട്ടലിൽ പോയി ഒരു ശ്രമം നടത്തിയാലോയെന്ന് പോലും ഞങ്ങൾ ആലോചിച്ചു.
 പരിശീലനശേഷം ടീം മടങ്ങുമ്പോൾ പെട്ടെന്ന് തോന്നിയതാണ് ടീം ഇറങ്ങുന്ന ഗെയ്റ്റിലൊന്ന് പോയി നിൽക്കാമെന്ന്.
ചെന്നുനിന്നു.
ഡൈനാമോസിന്റെ പിആർഓ യോട് കാര്യം പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു.
പിന്നെ ടെൻഷനടിച്ചുള്ള കാത്തിരിപ്പ് .
മറ്റ് താരങ്ങൾ വന്ന് ക്യാമറയെ കൈവീശി പോയതൊന്നും അറിഞ്ഞില്ല...
നോട്ടം താരങ്ങൾ നടന്നുവരുന്ന ചെറിയ ഇടനാഴിയിൽ തന്നെ...
ഇമവെട്ടാതെ...
ഒടുവിൽ കോച്ചിനും സപ്പോർട്ടിങ് സ്റ്റാഫിനുമൊപ്പം ദെൽപിയാറോയെത്തി..
.പക്ഷെ ഇരുകയ്യിലും നിറയെ സാധനങ്ങൾ...
വീണ്ടും പിരിമുറുക്കം... ഓട്ടോഗ്രാഫിനായി പേനയും പേപ്പറും നീട്ടിയപ്പോൾ സന്തോഷത്തോടെ  ഒരു കയ്യിലെ സാധനങ്ങൾ മറ്റേകയ്യിലേക്കൊതുക്കി ഒരു ചെറുചിരിയോടെ പേനയും പേപ്പറും  വാങ്ങി..
എന്നിട്ട് എന്നോട് കൈ നീട്ടാൻ പറഞ്ഞു...
നീട്ടിയ കൈവെള്ളയിൽ പേപ്പർ വെച്ച് ദെൽപിയറോ ഒപ്പിട്ടു....
നിർഭാഗ്യം...
അബദ്ധത്തിൽ മഷി പേന തിരിച്ച് പിടിച്ചതിനാൽ ആദ്യത്തെ ഒപ്പ് പതിഞ്ഞില്ല...
പിന്നെ പേപ്പർ മറിച്ചുവെച്ച് ദെൽപിയറോ വീണ്ടും ചാർത്തി..... എന്തിനേക്കാളും വിലയേറിയ കയ്യൊപ്പ്....
പടം : ഡാറ്റസ്
ചിലയിടങ്ങളിൽ ശരിക്ക് പതിയാതെ പോയെങ്കിലും ഏറെ സന്തോഷം നൽകിയ കയ്യൊപ്പ്....

മറ്റുള്ളവരുടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ ദെൽപിയറോയ്ക്ക് ഹസ്തദാനം ചെയ്ത് പിറന്നാളാശംസകളും നേർന്നു....

പക്ഷെ അരുൺ ജോർജ് ഒപ്പമില്ലാത്തതിലും എന്നുംകൂടെ കരുതാറുള്ള നോട്ട് ബുക്ക് എടുക്കാതെപോയതിലും സങ്കടം തോന്നി....
പിന്നെ ആദ്യവട്ടം ചതിച്ച എന്റെ പ്രിയപ്പെട്ട മഷിപ്പേനയെ
ആദ്യമായി വെറുക്കുകയും ചെയ്തു...

Thursday 20 November 2014

കേരളരാഷ്ട്രീയത്തിലെ മാടമ്പിക്ക് വിട...

ഇന്ന് (Nov 9th 2014)
കാലത്ത് ഉറക്കമുണർന്നതേ ഒരു വാട്സ് അപ്പ് മെസേജ് കണ്ടുകൊണ്ടാണ്. പിന്നാലെ കോളും
എംവിആർ ഈസ് ക്രിട്ടിക്കൽ...പൾസ് കിട്ടുന്നില്ല
സമയം കളയാതെ ഡെസ്ക്കിലും കോർഡിനേറ്റിങ് എഡിറ്ററേയും വിളിച്ച് വാർത്തനൽകി. കരുതിയിരിക്കണം..ഇന്ന് എന്തും സംഭവിക്കാമെന്ന്...

നിരവധിതവണ ഇങ്ങനെ കരുതിയിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ പോരാളി ജീവിതത്തിലേക്ക് പൊരുതികയറിയിരുന്നു. പക്ഷെ ഇത്തവണ...

കണ്ണൂരിൽ ഔദ്യോഗികജീവിതം ആരംഭിച്ചആദ്യനാൾ മുതൽ തിരഞ്ഞുനടന്ന പുസ്തകമായിരുന്നു എംവിആറിന്റെ ഒരു ജൻമം എന്നആത്മകഥ. കണ്ണൂർ രാഷ്ട്രീയചരിത്രത്തെ ഇത്രമേൽ മനസിലാക്കിതരുന്നപുസത്കം വേറെയുണ്ടോയെന്നത് സംശയമാണ്. നിർഭാഗ്യവശാൽ കണ്ണൂരിലേയും തൃശ്ശൂരിലേയും കൊച്ചിയിലേയുമെല്ലാം ഡിസിയുടെ പുസ്തകശാലകളിൽ ആ പുസ്തകം ലഭ്യമായിരുന്നില്ല. പിന്നീട് സംഘടിപ്പിച്ചു.

വെളരെ ചെറുപ്പം മുതലെ അത്രആവേശമൊന്നുമല്ല എംവിആർ എന്നിലുണ്ടാക്കിയിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസകാലത്താണ് എംവിആറിനെ ആദ്യമായി നേരിൽ കാണുന്നത്. (കൂത്തുപറമ്പ് വെടിവെപ്പിന് മുമ്പാണെന്നാണ് ഓർമ) കുന്ദംകുളത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു എംവിആർ എന്ന കേരളരാഷ്ട്രീയത്തിലെ അതികായൻ. എംവിആർ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ നിർത്താതെ കൂവാൻ തുടങ്ങി...കുറച്ചുനേരം എംവിആർ അവരെതന്നെ നോക്കിനിന്നു. പ്രസംഗം ആരംഭിച്ചു. വീണ്ടും കൂവൽ ശക്തമായപ്പോൾ എംവിആർ ഡിവൈഎഫ്ഐക്കാരെ നോക്കി പറഞ്ഞു..
"കൂവടാ..കൂവ്..അന്നെയൊക്കെ കൂവാൻ പഠിപ്പിച്ചതും ഞാൻതന്നെയാണല്ലോ...."
അതോടെ കൂവൽ നിന്നു... ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് എംവിആർ പാർട്ടിശത്രുവായിരുന്നു. മലപ്പുറത്തെ സിപിഎമ്മുകാരന് ഒരിക്കലും അംഗീകരിക്കാനാവാത്ത ബദൽ രേഖയുടെ വക്താവിനെ മലപ്പുറം ജില്ലക്കാരനായ എനിക്ക് എങ്ങനെ മറിച്ച് കാണാനാവും?
പക്ഷെ ആദ്യപ്രസംഗംകൊണ്ട് തന്നെ എംവിആർ മനം കവർന്നു.
പ്രത്യേകശൈലിയാണ് എംവിആറിന്റെ പ്രസംഗം.
ചോദ്യം ചോദിക്കുകയും അതിന് മറുപടി സ്വയം ശബ്ദം താഴ്ത്തി പറയുകയുംചെയ്ത് കത്തികയറുന്ന ശൈലി.
പിന്നീട് പന്ന്യൻ രവീന്ദ്രനും ഈ ശൈലി പിന്തുടർന്നു.
കണ്ണൂരിൽ സിപിഎമ്മിനെ പടുത്തുയർത്തിയ നേതാവാണെങ്കിൽകൂടി കൂത്തുപറമ്പ് വെടിവെപ്പോടെ പൂർണമായും എംവിആറിനെ വെറുത്തു.

പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് വളർന്ന എംവിആറിന്റെ രക്തത്തിൽ അലിഞ്ഞതാണ് കമ്മ്യൂണിസം. പർട്ടിവിട്ടിട്ടും മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് മാറി മത്സരിച്ച് വിജയിച്ച എംവിആർ സേഫ് മണ്ഡലം തിരഞ്ഞോടുന്ന ഇന്നത്തെ ജനകീയ നേതാക്കൾക്ക് തന്നെ നല്ലൊരുമറുപടിയാണ്.

എംവിആറിന്റെ വാർത്താസമ്മേളനത്തിൽ ഇരിക്കുമ്പോൾ പലപ്പോഴും മനസിലേക്ക് ഓടിവരാറ് കൂത്തിപറമ്പിലെ വെടിവെപ്പ് രംഗം തന്നെയാണ്. അതിനാൽതന്നെ വിമർശിക്കുന്നതരത്തിൽ ചോദ്യം ഉന്നയിക്കാൻ താൽപര്യവും കാണിച്ചിരുന്നു. പക്ഷെ ആരോഗ്യസ്ഥിതിയും ഓർമയിലും മങ്ങൽ വീണുതുടങ്ങിയ എംവിആറിൽ നിന്ന് പക്ഷെ അത്രയക്ക് വീര്യേമേറിയ മറുപടികൾ ലഭിച്ചിരുന്നില്ല.  എംവിആറിനെ ഒരിക്കൽ ഇന്റവ്യൂചെയ്യാനുള്ള അവസരവു കിട്ടി. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്റെ ചിലവെളിപ്പെടുത്തലിന്റെ സാഹചര്യത്തിലായിരുന്നു അത്. പക്ഷെ അപ്പോഴേക്കും എംവിആറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പി ആറിന്റെ ആരോപണങ്ങൾ നിഷേധിച്ച എംവിആർ അന്നത്തെ വെടിവെയ്പ്പ് മനപൂർവം സംഭവിച്ചതല്ലെന്നും ആവർത്തിച്ചു.
86 ൽ ബദൽരേഖയുടെ പേരിൽ പാർട്ടിക്ക് പുറത്തേക്ക് പോയെങ്കിലും എംവിആറിന്റെ ബദൽ വഴിയെ പാർട്ടി പോകുന്നത് പിന്നീട് കണ്ടു.
എംവിആറിന്റെ കണ്ടെത്തലും വിയർപ്പുമായ പരിയാരം ഉൾപ്പടെയുള്ള സഹകരണസ്ഥാപനങ്ങൾക്കെതിരെ സമരം നടത്തിയ സിപിഎം പിന്നീട് അവയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തത് ഈ ബദൽ മനുഷ്യന്റെ വിജയം തന്നെയാണ്.
പാർട്ടിയക്കകത്ത് തന്നെയായിരുന്നവെങ്കിൽ ഒരുപക്ഷെ പിണറായി വിജയനേക്കാൾ കർക്കശക്കാരനായ സെക്രട്ടറിയായേനെ എംവിആർ.

കമ്മ്യൂണിസ്റ്റുകൾക്കിടയിലെ ബദൽമനുഷ്യൻമാത്രമല്ല, ഒരർത്ഥത്തിൽ രാഷ്ട്രീയത്തിലെ  മാടമ്പി തന്നെയാണ് മേലേത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ....

ലാൽസലാം സഖാവെ....

Wednesday 22 October 2014

ഓൺലൈൻ വിപണി വാഴും കാലം...

കണ്ണഞ്ചിപ്പിക്കുന്ന വമ്പൻ ഓഫറുകൾ നൽകി നമ്മുടെ വാങ്ങൽ മനസുകളിൽ ചാഞ്ചാട്ടം സൃഷ്ടിക്കുകയാണല്ലോ ഓൺ ലൈൻ വിപണികൾ. ദീപാവലിയും ഓണവും ന്യൂ ഇയറും കൃസ്തുമസുമെല്ലാം എന്തിന് പ്രണയം പോലും കച്ചവടസാധ്യതയുള്ള ആഘോഷങ്ങളായി മാറ്റിയെടുക്കുന്നതിൽ വിപണി എന്നേമാറ്റിയതാണ്. പണ്ട് നേരിൽ കടകളിൽ പോയിസാധനങ്ങൾ വാങ്ങിയിരുന്നവരാണ് നമ്മൾ. എന്നാൽ ഇന്റർനെറ്റ് നമ്മുടെ ടേസ്റ്റുകൾ നിയന്ത്രിക്കുമ്പോൾ വിപണിയും അതിനൊപ്പം ചേരുന്നു. ഉപ്പുമുതൽ കർപ്പൂരംവരെ സ്വീകരണമുറിയിൽ എത്തിക്കാൻ ഓൺലൈൻ വിപണികൾ സജീവമാണ്. സ്നാപ് ഡീലും ഫ്ലിപ്പ്കാർട്ടും ആമസോണുമെല്ലാം ഇപ്പോൾ നമ്മുടെ നാരായണേട്ടന്റെയും ബഷീർക്കാന്റേയുമെല്ലാം കടകൾക്ക് ബദലായി വളർന്നുകഴിഞ്ഞു. അതും നാരായണേട്ടനോ ബഷീർക്കായ്ക്കോ സ്പനത്തിൽപോലും കരുതാനാകാത്ത വിലകിഴിവുമായി.

ഓഫറുകളുടെ മായാപ്രപഞ്ചം

ഓൺലൈൻ വിപണി അരങ്ങുവാഴുമ്പോൾ പ്രത്യക്ഷത്തിൽ അത് നമുക്ക് നൽകുന്ന സൗകര്യങ്ങൾ ഏറെയാണ്. ഒന്നാമത്തേത് വിശ്വസിക്കാനാവാത്ത വിലകിഴിവ് തന്നെ. സാധാരണ റീട്ടെയിൽ വ്യാപാരിക്ക് നൽകാനാവത്തത്ര വിലകുറവിലാണ് ഓൺലൈൻ കച്ചവടക്കാര്‌‍ സാധനങ്ങൾ വിറ്റഴിക്കുന്നത്. അത് ഇലക്ട്രോണിക്ക് ഉത്പന്നമായാലും ശരി വസ്ത്രങ്ങളായാലും ശരി. ഈ വിലകുറവിനുപുറമെ ബോണസ് ഓഫറുകൾ വേറെയും. ഓഫർ വിലയ്ക്ക് പുറമെ പ്രൊമോഓഫറുകളിലൂടെ വേറെയും വിലകുറവ്, ഇതിനുപുറമെ സൗജന്യമായി അനുബന്ധ ഉത്പന്നങ്ങൾ വേറെയും തരും. ഇതിനെല്ലാം പുറമെ സൗജന്യമായി തന്നെ ചിലർ ഉത്പന്നം വീട്ടിലുമെത്തിക്കും. ചുരുക്കത്തിൽ പണലാഭം, സമയലാഭം. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ വിരലുകൾമാത്രം ഉപയോഗിച്ചുകൊണ്ട് സാധനങ്ങൾ ഓർഡർചെയ്യാം, വാങ്ങാം. ഇതിനെല്ലാം പുറമെ ഓൺലൈൻ മാർക്കറ്റ് നൽകുന്നമറ്റൊരുഗുണം കൂടിയുണ്ട്. ഉത്പന്നത്തിന്റെ വില മറ്റ് മാർക്കറ്റുകളുമായി താരതമ്യം ചെയ്യാനുംസാധിക്കും.

ലാഭമെടുപ്പിന് പിന്നിൽ

ഓൺലൈൻ കച്ചവടക്കാർക്ക് എങ്ങനെയാണ് ഇത്രയും ലാഭത്തിൽ അല്ലെങ്കിൽ വിലകുറവിൽ സാധനങ്ങൾ വിറ്റഴിക്കാനാവുന്നത്?  കാര്യം സിംപിൾ. റീട്ടെയിൽ കച്ചവടക്കാർ അമ്പതോ നൂറോ യൂണിറ്റ് ഉത്പന്നം വാങ്ങുമ്പോൾ ഓൺലൈൻ കമ്പനികൾ വാങ്ങുന്നത് ആയിരമോ പതിനായിരമോ യൂണിറ്റുകളാണ്. അത്രയും വലിയ പർച്ചേസ് നടത്തുമ്പോൾ ഈടാക്കുന്ന വിലയല്ല കുറവ് ഉത്പന്നമെടുക്കുന്ന റീട്ടെയിലർക്ക് കമ്പനികൾ നൽകുന്നത്. ഉദാഹരണത്തിന് വിപണിയിൽ 10000 രൂപ വിലയുള്ള ടിവി റീട്ടെയിലർ 100 എണ്ണം വാങ്ങുക ഒരെണ്ണത്തിന് 7500 രൂപയ്ക്കാണെങ്കിൽ ഓൺലൈൻ കച്ചവടക്കാരൻ അത് 1000 എണ്ണം എടുക്കുക 5000 രൂപവെച്ചായിരിക്കും. റീട്ടെയിൽ കച്ചവടക്കാരൻ മാക്സിമം 1000 രൂപകുറച്ച് 9000 ത്തിന് വിൽക്കുമ്പോൾ ഓൺലൈൻ കച്ചവടക്കാർ അത് വിൽക്കുക 6000 ത്തിനോ 6500 നോ ആയിരിക്കും. സാധാരണക്കാരനും ഒപ്പം കച്ചവടക്കാരനും വൻലാഭം. റീട്ടെയിൽ കടയുടമ 45 ദിവസത്തെ ക്രഡിറ്റിന് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങുമ്പോൾ ഓൺലൈൻ കച്ചവടക്കാരങ്ങനെയല്ല റൊക്കം പണം നൽകിയാണ് വാങ്ങുന്നത്. വലിയ തുക വിപണിയിലിറക്കി തുച്ചമായ വിലയ്ക്ക് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന അവർക്ക് വമ്പൻ ഓഫറുകൾ നൽകി സാധാരണക്കാരനെ പാട്ടിലാക്കാനും എളുപ്പമാണ്.

നികുതിയിടിവ്

പക്ഷെ ഏതൊരുനാണയത്തിനും രണ്ടുവശമെന്നത്പോലെ ഓൺലൈൻ വിപണിക്കുമുണ്ട് രണ്ടാമതൊരുവശം. സൗകര്യത്തിന്റേയും ലാഭത്തിന്റേയും പേരിൽ നാം തിരഞ്ഞെടുക്കുന്ന ഓൺലൈൻ മാർക്കറ്റുകൾ തകർക്കുന്നത് നമ്മുടെ സമ്പത്ത് വ്യവസ്ഥതിതെയമാത്രമല്ല, റീട്ടെയിൽ വ്യാപാരമേഖലയെകൂടിയാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും നികുതികുറഞ്ഞ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്താണ് മിക്കവരും പ്രവർത്തിക്കുന്നത്. ആമസോണിനെപോലുള്ള വൻകിടക്കാർ അമേരിക്ക കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നികുതികുറഞ്ഞ സംസ്ഥാനങ്ങളിലിരുന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ വിൽക്കുമ്പോൾ ആ സംസ്ഥാനങ്ങൾക്കാണ് നികുതിയിനത്തിൽ കോടികൾ നഷ്ടമാകുന്നത്. കേരളത്തിൽ ഒരു സാധനം ഓൺലൈൻ മാർക്കറ്റുകൾ വിൽക്കുമ്പോൾ സർക്കാരിന് നികുതിയിനത്തിൽ നഷ്ടമാകുന്നത് 30% വരെയാണ്. ഇങ്ങനെ മറ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതിനെ സർക്കാരിന് നിയമപരമായി ചെറുക്കാനാവില്ലയെന്നതാണ് വസ്തുത. സംസ്ഥാനത്ത് ഓൺലൈൻ കച്ചവടക്കാർ രജിസ്ട്രേഷൻ എടുക്കണമെന്ന് സംസ്ഥാനസർക്കാർ കർശനനിർദേശം മുന്നോട്ടുവെച്ചെങ്കിലും തയ്യാറായത് ഓരു കമ്പനിമാത്രമാണ്. ശേഷിക്കുന്നവർ കേരളത്തിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. പ്രതിവർഷം ആയിരക്കണക്കിന് കോടിരൂപയുടെ കച്ചവടം ഓൺലൈൻ മാർക്കറ്റുകളിലൂടെ പൊടിപൊടിക്കുമ്പോൾ സർക്കാരിന്റെ നികുതിയിനത്തിലെ വരുമാനമാണ് കുത്തനെയിടിയുന്നത്.

റീട്ടെയിൽ മേഖല

നമ്മുടെ റീട്ടെയിൽ കച്ചവടക്കാരെയും ഓൺലൈൻ മാർക്കറ്റുകളുടെ കടന്നുകയറ്റം ചില്ലറയായൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. ഇലക്ട്രോണിക്ക് കച്ചവടക്കാരേയാണ് ഓൺലൈൻ വിപണി കൂടുതലും പ്രതിസന്ധിയിലാക്കിയത്. വിലകുറവ്തേടി ഉപഭോക്താക്കൾ സാധനങ്ങൾ ഓൺലൈലിലൂടെ വാങ്ങാൻ തുടങ്ങിയതോടെ പലകച്ചവടക്കാരുടേയും കച്ചവടം കുറഞ്ഞു. റീട്ടെയിൽ കച്ചവടം പ്രതിസന്ധിയിലായതോടെ ഈ രംഗത്തെ തൊഴിൽ സാധ്യതകളും ഇല്ലാതായി. റീട്ടെയിൽ വ്യാപാരികളുമായി ഉപഭോക്താക്കൾക്ക് നേരിട്ട് ഇടപെടാനുള്ള സൗകര്യമുണ്ടായിരുന്നു. അവർക്കിടയിൽ കച്ചവടത്തിലൂടെ ഉടലെടുക്കുന്ന ബന്ധം പക്ഷെ ഓൺലൈൻ കച്ചവടത്തിൽ നഷ്ടമാകുന്നുണ്ട്. ഓൺലൈൻ സൈറ്റുകളിലൂടെ നമ്മൾ കച്ചവടം നടത്തുമ്പോൾ ഉപഭോക്താവ് ഇടപാട് നടത്തുന്നത് മറഞ്ഞിരിക്കുന്ന കച്ചവടക്കാരനുമായാണ്. തീർത്തും അദൃശ്യനായ വ്യക്തിയാരാണെന്നോ എന്താണെന്നോ അറിയാതെയുള്ള ഒരു ചൂതാട്ടം.

ഗുണമേൻമ

ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം പലപ്പോഴും ചോദ്യചിഹ്നമാണ്. ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം ഓൺലൈൻ മാർക്കറ്റിലുടെ ഓർഡർചെയ്തുവരുത്തുമ്പോൾ പലപ്പോഴും അളവുകളിൽ വ്യത്യാസം വരുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഓർഡർ ചെയ്ത ഷൂവിന് പകരം രണ്ട് പുസ്തകങ്ങൾ അയച്ചുനൽകിയും തട്ടിപ്പുകൾ അരങ്ങേറി. പലപ്പോഴും ഇത്തരം മാർക്കറ്റിലൂടെ വാങ്ങിയ ഉത്പന്നങ്ങൾക്ക് വാറന്റിയോ ഗ്യാരന്റിയോ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇത്തരം വിപണിയിലൂടെ വാങ്ങുന്നസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. തട്ടിപ്പ് സംഘങ്ങളും ഓൺലൈൻ വിപണിയിൽ സജീവമാകുമ്പോൾ ഓൺലൈൻ വിപണിയെ തന്നെ നിയമംമൂലം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാണ്.

ബിഗ് ബില്ല്യൺ ഡെ

ബിഗ് ബില്ല്യൺ ഡേ എന്നപേരിൽ ഒറ്റദിവസം മാത്രം ഫ്ലിപ്പ്കാർട്ടും സ്നാപ് ഡീലും ആമസോണുമെല്ലാം ദീപാവലിയോടനുബന്ധിച്ച് മാർക്കറ്റിൽ വിറ്റഴിച്ചതായി അവകാശപ്പെടുന്നത് ആയിരക്കണക്കിന് കോടിയുടെ സാധനങ്ങളാണ്. എന്നാൽ അന്ന് ഫ്ലിപ്പ് കാർട്ട് ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നുവെന്നവാദവും ശക്തമാണ്. പലപ്പോഴും സൈറ്റുകളിൽ വിപണനം ആരംഭിക്കുമ്പോളോ സോൾഡ് ഔട്ട് എന്നപേര് പ്രത്യക്ഷപെടുകയായിരുന്നു. സെക്കന്റിൽ 100 ലേറെ ഉത്പന്നങ്ങൾ വിറ്റുപോയതാണ് ഇതിനുകാരണമായി കമ്പനികൾ പറയുന്നത്. ഇതിനുപുറമെ ഓർഡർ ചെയ്ത സാധനങ്ങൾ പണം മുടക്കിയവന് ലഭിച്ചില്ലെന്ന പരാതികളും ഉയർന്നു. ഫെയ്സ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയസൈറ്റുകളിലുമെല്ലാം ഫ്ളിപ്പ് കാർട്ടിനെ ഫ്ലോപ്പ് കാർട്ടെന്ന് വിശേഷിപ്പിച്ചതും ഇതിന്റെ തുടർച്ചയായിരുന്നു. 



സാധാരണക്കാർക്കിടയിലും നല്ല സ്വീകാര്യത നേടിയതോടെ ഇപ്പോൾ പലഉത്പന്നങ്ങളും ഓൺലൈൻ മാർക്കറ്റിലൂടെമാത്രമാണ് വിൽപന നടത്തുന്നത്. മോട്ടോറോളയുടെ പുതിയ മൊബൈൽ ഫോണുകളും ഗുഗിളിന്റെ മൊബൈലുമെല്ലാം ഉപഭോക്താവിനെതേടിയെത്തിയത് ഓൺലൈൻ മാർക്കറ്റിങ് സൈറ്റുകളിലൂടെയാണ്.
അദൃശ്യനായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് നമ്മുടെ നവതലമുറക്കാർക്കും പഴയതലമുറക്കാർക്കുമെല്ലാം ഇപ്പോൾ ഒരുപോലെ താൽപര്യമേറുകയാണ്. പുറത്തിറങ്ങി നേരം കളയേണ്ടതില്ലയെന്നതിനൊപ്പം സ്വന്തം മാളത്തിലൊതുങ്ങി കൂടുകയെന്നതും ഇതിന് വഴിവെക്കുന്നുണ്ടാകാം.   


Saturday 31 May 2014

കടല്കാറ്റേറ്റ് പുതുച്ചേരിയുടെ തീരത്ത്

പുതുച്ചേരി അഥവാ പോണ്ടിച്ചേരി.
ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും മനോഹരികളായ ബീച്ചുകളുടേയും ആത്മീയകേന്ദ്രങ്ങളുടേയും ശില്പങ്ങളുടേയും ഷോപ്പിങ് വിസ്മയങ്ങളുടേയും മനം മയക്കുന്ന ഭക്ഷണപദാര്ത്ഥങ്ങളുടേയും മായികലോകം.

sea side
ബാംഗ്ലൂരിലെ പഠനകാലത്ത് ഒപ്പം താമസിച്ചിരുന്ന അഭയ്മുരളിയാണ്
പോണ്ടിയുടെ സൌന്ദര്യത്തെയും സംസ്ക്കാരത്തേയും എപ്പോഴും പറഞ്ഞ് പറഞ്ഞ് മനസിലൊരു സ്വപ്നനഗരമാക്കി പോണ്ടിച്ചേരിയെ മാറ്റിയത്.
വാരാന്ത്യങ്ങളിലെ അവധിദിനത്തില് അഭയ് ഇടയ്ക്കിടെ പോണ്ടിയിലേക്ക് വണ്ടികയറുമായിരുന്നു
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില് പഠിച്ച അഭയ്ക്ക് ഏതൊരു നഗരത്തേക്കാളും ഗ്രാമത്തെക്കാളുമേറെ പോണ്ടിയെ ഇഷ്ടമായിരുന്നു.

വര്ഷങ്ങള്ക്കുശേഷം പോണ്ടിച്ചേരിയിലേക്ക് വണ്ടികയറുമ്പോള് അഭയ് വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും വരച്ചിട്ട പോണ്ടിയായിരുന്നു മനസില്
എറണാകുളത്ത് നിന്ന് ബസ്സിലായിരുന്നു പോണ്ടിയിലേക്കുളള യാത്ര
Asia's biggest gandhi statue
ബസ് പോണ്ടിച്ചേരിയിലെ ഇന്ദിരാഗാന്ധി സ്റ്റാച്ച്യൂവിലെ ബസ് സ്റ്റാന്റിലെത്തുമ്പോള് സമയം പുലര്ച്ചെ 4 കഴിഞ്ഞിരുന്നു.
10 മിനുട്ട് നേരത്തെ ഓട്ടോയാത്രയ്ക്കൊടുവില് നേരത്തെ ബുക്ക്ചെയ്ത ഹോട്ടലിലെത്തി
അവരുടെ വെബ് സൈറ്റില് കാണിച്ചിരിക്കുന്ന ഹോട്ടലിന്റെ ചിത്രമായോ സൌകര്യങ്ങളുമായോ പുലബന്ധം പോലും നേരില്കാണുമ്പോള് ആ ഹോട്ടലിനില്ല
നേരം പുലര്ന്നപ്പോളാണ് മനസിലായത് ഹോട്ടല് നില്ക്കുന്നത് പോണ്ടിചേരിയുടെ മടിത്തട്ടിലാണെങ്കിലും ഫ്രഞ്ച് അധിനിവേശത്തിന്റെയോ സംസ്ക്കാരത്തിന്റേയോ ഒരു ലാഞ്ചനപോലുമില്ലാത്ത സ്ഥലമായിരുന്നു അത്.
students on their way to school in cycle riksha
പോണ്ടിച്ചേരി രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് അഭയ് പറഞ്ഞതിന്റെ പൊരുള് ഇപ്പോളാണ് മനസിലായത്
ഇത് ഡാര്ക്ക് സിറ്റി അഥവാ തമിഴ് ക്വാര്ട്ടര് എന്നറിയപ്പെടുന്ന പ്രദേശമാണ്.
1788 ല് പണികഴിപ്പിച്ച ഗ്രാന്റ് കനാല് കൊണ്ടാണ് ഇരു ക്വാര്ട്ടറിനേയും വേര്തിരിച്ചിരിക്കുന്നത്.  
കനാലിന്റെ പടിഞ്ഞാറ് വശം ഫ്രഞ്ച് ക്വാര്ട്ടര് അഥവാ വൈറ്റ് സിറ്റി എന്നറിയപ്പെടുന്നു, മറുവശമാണ് തമിഴ് ക്വാര്ട്ടര്
പക്ഷെ തെരുവുകളുടെ പേരില് ഈ വ്യത്യാസം കുറവാണ്
മിക്കതിനും ഫ്രഞ്ച് നാമധേയം തന്നെ.
  

പൂര്ണമായും ഫ്രഞ്ച് നിര്മിതിയാണ് ഈ തീരനഗരമെന്ന് പറയാനാവില്ല
old light house
സമീപകാലത്തെ ചിലപഠനങ്ങള് പോണ്ടിചേരിയിലെ വികസനത്തില് ഡച്ചുകാരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്. 1600 കളുടെ അവസാനങ്ങളില് ഡച്ചുകാരുടെ കൈവശമായിരുന്നു ഈ നഗരം.
ഇടക്കാലത്ത് ബ്രീട്ടീഷുകാരും പോണ്ടിച്ചേരിയെ കൈവശപ്പെടുത്തി. അവരുടെ അധിനിവേശം പോണ്ടിച്ചേരിയെന്ന നഗരത്തെ നശിപ്പിക്കുകയും ചെയ്തു. 4 വര്ഷം നീണ്ടുനിന്ന അധിനിവേശത്തിനൊടുവില് 1765 ല് ഫ്രാന്സിന് തന്നെ പോണ്ടിച്ചേരിയെ ബ്രിട്ടീഷുകാര് വിട്ടുനല്കി. അതിനുശേഷമാണ് ഇന്ന് കാണുന്ന പോണ്ടിച്ചേരിയിലേക്കുള്ള മാറ്റം ആരംഭിച്ചത്. കാലങ്ങളോളം നീണ്ടുനിന്ന നവീകരണത്തിനും നിര്മാണത്തിനുമൊടുവിലാണ് ഇന്നത്തെ പോണ്ടിച്ചേരിയെ ഫ്രഞ്ചുകാര് വാര്ത്തെടുത്തത്.
ഓവല് രൂപത്തില് ഗ്രിഡ് മാതൃകയിലാണ് നഗരത്തിന്റെ നിര്മിതി.

യൂറോപ്യന് ക്ലാസിക്ക് ശൈലിയിലുള്ളതാണ് ഫ്രഞ്ച് ക്വാര്ട്ടറിലെ കെട്ടിടങ്ങള്. മിക്കവയും ഫ്രാന്സിലെ നഗരകേന്ദ്രീകൃതരായ ഉപരിവര്ഗത്തിന്റെ വീടുകളുടെ സാമ്യതയിലുള്ളവ.
എന്നാല് തമിഴ് ക്വാര്ട്ടറിലാവട്ടെ തനി തമിഴ്നാടന് കെട്ടിടങ്ങളും.
പക്ഷെ ഫ്രഞ്ച് സംസ്ക്കാരത്തിന്റെ ചെറിയസ്വാധീനം ചിലകെട്ടിടങ്ങളില് ദൃശ്യമാണ്.

1674 മുതല്‍ 1954 വരെ  ഫ്രഞ്ചുകാരുടെ  പ്രധാന കോളനിയായിരുന്നു പോണ്ടിച്ചേരി.  മൂന്ന്  നൂറ്റാണ്ടോളം  തുടര്ച്ചായായി  പോണ്ടിച്ചേരി  ഭരിച്ച ഫ്രഞ്ചുകാര് പോണ്ടിച്ചേരിയ്ക്ക്  മഹാത്തായൊരു  സംസ്കാരവും പാരമ്പര്യവും  നല്കികൊണ്ടാണ് ഇവിടെ നിന്നും  തിരിച്ചു പോയത്‌.

അധിനിവേശ സംസ്കാരങ്ങളുടെ പ്രതാപം ഇപ്പോഴും നിലനിര്ത്തുന്ന നഗരങ്ങളില്ഒന്നാണ്പോണ്ടിച്ചേരി.
beyond the sea
ഫ്രഞ്ച്അധിനിവേശത്തിന്റെ പാരമ്പര്യവും പ്രൗഢിയും നഗരം ഇപ്പോഴും നിലനിര്ത്തി പോരുന്നു എന്നത്തന്നെയാണ് നഗരത്തിന്റെ ഏറ്റവും വലിയ സവിശേഷത.  
ഇവിടുത്തെ സംസ്കാരവും പാരമ്പര്യവും രൂപപ്പെടുന്നതില്ഫ്രഞ്ച്കൊളോണിയലിസത്തിന്റെ സ്വാധീനം വളരെ വലുതാണ്‌.

രാജ്യത്തെ മൂന്ന്സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന  നാല്തുറമുഖ പ്രവിശ്യകള്  ചേര്ന്നാണ്പോണ്ടിച്ചേരി കേന്ദ്രഭരണപ്രദേശം രൂപം കൊണ്ടിരിക്കുന്നത്‌.  
ആന്ധ്രപ്രദേശിലുള്ള  യാനം,  തമിഴ്നാടിന്റെ  കിഴക്കന്തീരത്തായുള്ള  പോണ്ടിച്ചേരി നഗരം,  കാരൈക്കല്‍,  കേരളത്തിന്റെ പടിഞ്ഞാറന്തീരത്തായുള്ള  മാഹി  എന്നിവ ചേരുന്നതാണ്  പോണ്ടിച്ചേരി .

വിനോദ സഞ്ചാരികള്എപ്പോഴും ആഗ്രഹിക്കുന്നത്വൈവിധ്യമാര്ന്ന അനുഭവങ്ങളും കാഴ്ചകളുമാണ്‌.
ഇക്കാര്യത്തില്പോണ്ടിച്ചേരി വളരെ മികച്ചു നില്ക്കുന്നു.
 നാല്മനോഹരങ്ങളായ ബീച്ചുകളാണ്പോണ്ടിച്ചേരിയുടെ ഏറ്റവും വലിയ സവിശേഷത.
പ്രോംനാഡെ ബീച്ച്‌, പാരഡൈസ്ബീച്ച്‌, സെറിനിറ്റി ബീച്ച്‌, ഓറോവില്ബീച്ച്എന്നീവയാണ് ബീച്ചുകള്‍.
പോണ്ടിച്ചേരിയിലെ  അരബിന്ദോ ആശ്രമമാണ്മറ്റൊരു  പ്രധാന ആകര്ഷണം.  


രാവിലെ പ്രാതലിനുശേഷം പോണ്ടിച്ചേരിയുടെ കാഴ്ച്ചകളിലേക്ക് ഇറങ്ങി നടന്നു
ഹോട്ടലില് നിന്ന് 3 കിലോമീറ്ററോളം ഉണ്ട് അരബിന്ദോ ആശ്രമത്തിലേക്കും ബീച്ചിലേക്കുമെല്ലാം
aurobindo ashram
ഓട്ടോയില് ആദ്യം അരബിന്ദോ ആശ്രമത്തിലേക്ക്
ചേതന് ഭഗതിന്റെ 2 സ്റ്റേറ്റ്സ് എന്ന നോവലില് ഏറെ വായിച്ചിട്ടുണ്ട് അരബിന്ദോ ആശ്രമത്തെകുറിച്ച്
ടൂറിസ്റ്റ് ഡെസ്റ്റിനേഷന് ആയതുകൊണ്ടാകണം ഓട്ടോ ചാര്ജ്ജ് അല്പം അധികമാണ്
ആശ്രമത്തിലെത്തിയപ്പോള് തന്നെ ആശ്രമത്തിന്പുറത്ത് ചെറുതല്ലാത്ത നിരകണ്ടു
വിശ്വാസികളുടേയും സന്ദര്ശകരുടേയും നിര
ചിത്രങ്ങള് പകര്ത്തുന്നതിനും മൊബൈലിനുമെല്ലാം കര്ശന നിയന്ത്രണമുണ്ട് ആശ്രമത്തില്
ആശ്രമത്തിന്റെ ശാന്തതയ്ക്കും ആത്മീയ അന്തരീക്ഷത്തിനും അത് വിഘാതമാകുമെന്നത് കൊണ്ട് തന്നെയാണ് നിയന്ത്രണം

ആശ്രമത്തിനകത്ത് അരബിന്ദോയുടെ പുസ്തകങ്ങളുടെ ലൈബ്രറിയുണ്ട്, വില്പ്പനയും.
ഒപ്പം ചെറിയ മ്യൂസിയവും.
അരബിന്ദോയുടെ പുസ്തകങ്ങള് വിവിധ ഭാഷകളിലേക്ക് തര്ജ്ജമചെയ്തിട്ടുണ്ട്
അവയുടെയെല്ലാം കോപ്പി ഈ പുസ്തകശാലയില് ലഭ്യമാണ്.
1926 ലാണ് ഈ ആശ്രമം പണികഴിപ്പിച്ചത്
അന്നുമുതല് ഇന്നുവരേയും ഇവിടേക്ക് സന്ദര്ശക പ്രവാഹമാണ്.
ആശ്രമത്തിലെത്തുന്ന സന്ദര്ശകര് മണിക്കൂറുകളോളമാണ് ആശ്രമത്തിനുള്ളിലുള്ള കുടീരത്തിന് സമീപം ധ്യാനത്തിലിരിക്കുന്നത്
മൌനമായി ഏതോ ശക്തിയോട് സംവദിക്കുകയാണ് പലരുമെന്ന് തോന്നിപോകും.
മണിക്കൂറുകളോളം ഞാനുമിരുന്നു അവരിലൊരാളായി
ആശ്രമത്തിന്റെ സ്വച്ഛതയില് കുറേ നേരമിരുന്നപ്പോള് മനസിന് വല്ലാത്ത ഭാരകുറവ് അനുഭവപ്പെടുംപോലെ.
eglise de notre dame des angles church

മണിക്കൂറുകളോളം അവിടെ ചിലവിട്ട് പുറത്തിറങ്ങിയപ്പോള് നല്ല വെയില്
ബീച്ചിലേക്ക് ഇപ്പോള് പോകാനാവില്ല
അത്രചൂടുണ്ട് വെയിലിന്
മെല്ലെ പോണ്ടിചേരിയുടെ ഫ്രഞ്ച് നാമധേയത്തിലുള്ള തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞു.
റൂ ഡമാസിലൂടേയും റൂ ഡു ബസാര് സെന്റ് ലൌറന്റിലൂടെയും റൂ വിക്ടര് സിമോണലിലൂടെയുമെല്ലാം അലക്ഷ്യമായി നടന്നു.
ഈ തെരുവുകളുടെ വിവിധ ഭാഗങ്ങളിലാണല്ലോ ഫ്രഞ്ച് അധിനിവേശത്തിന്റേ അവശിഷ്ടങ്ങള് ഏറെയും കിടക്കുന്നത്.
നടന്ന് ആദ്യമെത്തിയത് കപ്പുച്ചിന് സന്ന്യാസിമാരുടെ പള്ളിയെന്നറിയപ്പെടുന്ന പ്രശസ്തമായ  ഇഗ്ലിസ് ഡെ നോട്ട്റെ ഡെയിം ഡെസ് ആഗ്നസ് ചര്ച്ചിലാണ്.

inside eglise de notre dame des angles church
1865 യൂറോപ്യന് ക്ലാസിക്കല് മാതൃകയില് പണിത ഈ പള്ളി ഫ്രഞ്ച് ചക്രവര്ത്തിയായിരുന്ന നെപ്പോളിയന് മൂന്നാമനാണത്രേ നാട്ടുകാര്ക്ക് സമ്മാനിച്ചത്.
പിങ്ക് വര്ണത്തിലുള്ള ഈ ചര്ച്ചിന് പിങ്ക് പള്ളിയെന്നാണ് നാട്ടുകാര് വിളിക്കുന്നത്.
ക്യാപ്സ് ചര്ച്ചെന്നും ഇത് അറിയപ്പെടുന്നു.
റൂ ഡമാസ് സ്ട്രീറ്റില് സ്ഥിതിചെയ്യുന്ന ഈ പള്ളിയില് ഇപ്പോഴും ഫ്രഞ്ചില് ആരാധന നടക്കുന്നുണ്ട്.

പിങ്ക് ചര്ച്ചിന് നേരെ മുമ്പിലാണ് ജോണ് ഓഫ് ആര്ക്കിന്റെ മാര്ബിളില് കൊത്തിയ ശില്പം സ്ഥിതിചെയ്യുന്നത്.
statue of jeanne  d'arc
യൌവനത്തില് തന്നെ ശത്രുക്കള് അഗ്നിക്കിരയാക്കിയ ആ രക്തസാക്ഷിയുടെ പ്രതിമയില് പേലും ആ ധീരത ദൃശ്യമാണ്.

ചര്ച്ചില് അല്പനേരം ചിലവിട്ടശേഷം മെല്ലെ ബീച്ചിലേക്ക്
നീണ്ട് നിവര്ന്ന് കിടക്കുന്ന ബീച്ചിന് സമാന്തരമായി അതിമനോഹരമായ റോഡ്.
ബീച്ചിന്റെ തീരത്ത് തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ സ്ഥിതിചെയ്യുന്നത്.
8 ഗ്രാനൈറ്റ് കല്തൂണുകളുടെ നടുവിലായി വലിയ ഗാന്ധി
തൊട്ടരികില് തന്നെയുണ്ട് 4 ഗ്രാനൈറ്റ് കല്തൂണുകളുടെ മധ്യത്തിലായി നെഹ്റുവിന്റെ പ്രതിമയും
statue of dupleix 
പോണ്ടിച്ചേരിയില് നിന്ന് 70 കിലോമീറ്റര് അകലെയുള്ള ഗിഞ്ചിയില് നിന്നാണ് ഈ കല്തൂണുകള്ക്കുള്ള ഗ്രാനൈറ്റ് എത്തിച്ചത്.

ബീച്ച് റോഡിന്റെ സമീപത്ത് തന്നെയാണ് ഫ്രഞ്ച് ഗവര്ണറായിരുന്ന ഡുപ്ലിക്സിന്റെ കല്പ്രതിമയും സ്ഥിതിചെയ്യുന്നത്.
മൂന്ന് മീറ്ററോളം ഉയരമുള്ള ഡുപ്ലക്സിന്റെ പ്രതിമ ഫ്രഞ്ചുകാര്    പ്ലേസ് ഡു റിപബ്ലിക്കയിലാണ് സ്ഥാപിച്ചത്.
എന്നാല് കാലങ്ങള്ക്കുശേഷം ഇത് ബീച്ചിന്റെ തെക്കേ അറ്റത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.

ഡുപ്ലിക്സിന്റെ പ്രതിമയും കടന്ന് മുന്നോട്ട്പോയാല് കടല്പാലം കാണാം
തൊട്ടരികില് തന്നെ തീരത്ത് നിരന്ന് കിടക്കുന്ന കട്ടമരങ്ങളും...
പാലത്തിനിടയില് ഫോട്ടോയെടുക്കുന്ന സഞ്ചാരികളുടെ നല്ല തിരക്കാണ്

സായന്തനമായതിനാല് തന്നെ കടല്തീരത്ത് ആളുകളുടെ കൂടുതലുമാണ്
കട്ടമരത്തിനരികിലും കടല്പാലത്തിലേക്കുള്ള വഴിയിലും വല നന്നാക്കുന്ന മുക്കവന്മാരും നിരവധിയാണ്
ഇടയിലൂടെ മസാല കടല വില്ക്കുന്നവരേയും കാണാം

 
മണ്ണില് തീര്ത്തതും അല്ലാത്തതുമായ നിരവധി കരകൌശലവസ്തുക്കളുടെ വില്പനയും പോണ്ടിയില് തകൃതിയാണ്
അത്തരം ചിലകടകളിലും കയറിയിറങ്ങി
ഏല്ലാത്തിനും ഫിക്സഡ് വിലയാണ്
വിലപേശല് ഒട്ടും അനുവദനീയമല്ല ഇവിടെ
മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളില് നിന്ന് ഇതും പോണ്ടിയെ വ്യത്യസ്ഥയാക്കുന്നു
ശില്പങ്ങള്, സുഗന്ധലേപനങ്ങള്, വസ്ത്രങ്ങള്, വിളക്കുകള്
അങ്ങനെ പലതുമുണ്ട് പോണ്ടിയിലെ വില്പനശാലകളില്

ഇനിയുമുണ്ട് വിസ്മയമൊരുക്കുന്ന പോണ്ടികാഴ്ച്ചകള്
പ്രഭാതത്തിന്റെ നഗരമെന്നനറിയപ്പെടുന്ന ഓറോവില്ല  നഗരം
inside Le cafe
പാരമ്പര്യത്തിന്റെ മഹിമ വിളിച്ചോതുന്ന സ്മാരകങ്ങളും ശില്പങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

ഫ്രഞ്ച് യുദ്ധസ്മാരകം, പോണ്ടിച്ചേരി മ്യൂസിയം, ജവഹര് ടോയ് മ്യൂസിയം, ബോട്ടാണിക്കല് ഗാര്ഡന്, ഭാരതി ദാസന് മ്യൂസിയം, അങ്ങനെ പലതുമുണ്ട് പോണ്ടിയില് സന്ദര്ശകരെ രസിപ്പിക്കാനായി.

ഫ്രഞ്ച് തമിഴ് സംസ്ക്കാരങ്ങളുടെ സംയോജനം പോണ്ടിച്ചേരി നഗരത്തിലെ ഭക്ഷണവിഭവങ്ങളിലും ദൃശ്യമാണ്
ഭക്ഷണപ്രിയരേയും പോണ്ടി ത്രസിപ്പിക്കുമെന്നുറപ്പ്.
ഫ്രഞ്ച് വിഭവങ്ങള്ക്ക് പുറമെ തനി നാടന് തമിഴ്, കേരള വിഭവങ്ങളും ഹോട്ടലില് സുലഭമായി ലഭിക്കും.

ആഘോഷങ്ങളുടെ നഗരം കൂടിയാണ് പോണ്ടിച്ചേരി
ഓഗസ്റ്റില് ഫ്രഞ്ച് ഫുഡ് ഫെസ്റ്റിവല്, പിന്നെ
ഡിസംബറില് അന്തര്ദേശിയ യോഗ ഫെസ്റ്റിവല്
തൊട്ടുപിന്നാലെ ജനുവരിയില് ഷോപ്പിങ് ഫെസ്റ്റിവല് എന്നിങ്ങനെ നിരവധിയുണ്ട് പുതുച്ചേരിയിലെ ആഘോഷങ്ങള്

കാഴ്ചകളും കടല്കാറ്റും ആസ്വദിച്ച് നടന്ന് നേരം ഇരുട്ടിതുടങ്ങി
എന്നാലും ക്ഷീണം അറിയുന്നില്ല
പുതുച്ചേരിയിലെ കാഴ്ചകള് ഊര്ജം പകരുന്നതേയുള്ളു.
eve shot
ദിനാന്ത്യത്തിലും കടല്തീരത്തെ ലെ കഫെ റെസ്റ്റോറന്റില് നല്ല തിരക്കാണ്
വിദേശികളും സ്വദേശികളുമെല്ലാം ഒരുപോലെ റസ്റ്റോറന്റിലുണ്ട്.
ഏറെ കാത്ത് നിന്നശേഷമാണ് കടലിനഭിമുഖമായുള്ള ഒരു ടേബിള് ഒഴിഞ്ഞുകിട്ടിയത്
ചൂടോടെ ഒരു ചൂട് കോഫിയും സാന്റ് വിച്ചും രുചിച്ച്
കടലിന്റെ ഭാവവും നിറവും മാറുന്നത് ആസ്വദിച്ച് അല്പനേരം....