Friday 4 August 2017

ഇത് കേരളമാണ്, നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല ഇന്ത്യ ടുഡേക്കാരേ..

ഇന്ത്യ ടുഡെ ചാനല്‍ കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സംബന്ധിച്ച് "കേരള കില്ലിങ്സ്" എന്ന നെടുനീളന്‍ പ്രോഗ്രാമുകളും പരന്പര വാര്‍ത്തകളുമായി ഇന്ന് വായുവില്‍ നിറയുന്നതാണ്
കണ്ടത്.  കേരളത്തെ പാക്കിസ്ഥാനായി ചിത്രീകരിച്ച് അവഹേളിക്കുന്ന ദേശിയമാധ്യമങ്ങള്‍ കേരളത്തിലെ വാര്‍ത്തകള്‍ക്കായി സമയം നീക്കിവെക്കുന്നുവെന്നുവെന്നത് നല്ലകാര്യം. കേരളത്തില്‍ രാഷ്ട്രീയകൊലപതാകങ്ങളുണ്ട്. കാലങ്ങളായി കണ്ണൂരിലും കാസര്‍കോടും
ആലപ്പുഴയിലും തൃശ്ശൂരും ഇടുക്കിയിലുമെല്ലാം രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്സംഘര്‍ഷങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ ബിജെപി-ആര്‍എസ്എസ്പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമുണ്ട്.
ഇന്ത്യ ടുഡെയടെ വാര്‍ത്തയില്‍ പക്ഷെ കൊല്ലപ്പെട്ട സിപിഎമ്മുകാരെ പറ്റി കണ്ടില്ല. കണ്ടത് ആര്‍എസ്എസുകാരെ മാത്രം. അതായത് സിപിഎം മാത്രമാണ് കൊലനടത്തുന്നതെന്ന ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വാദം ഏകപക്ഷീയമായി അവതരിപ്പിക്കാനാണ് ഇന്ത്യ ടുഡെ ശ്രമിച്ചത്, അല്ലെങ്കില്‍ ശ്രമിക്കുന്നത്. അതെങ്ങനെ നിക്ഷ്പക്ഷ മാധ്യമപ്രവ‍ര്‍ത്തനമാകും?
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിന്‍റെ പടം മാത്രമാണ് ചാനലില്‍ കാണിക്കുന്നത്.എന്തുകൊണ്ട് ധനരാജിന്‍റെ പടം കാണിക്കുന്നില്ല? എന്തുകൊണ്ട് ആര്‍എസ്എസുകാര്‍ കൊന്ന അവരുടെ തന്നെ അനുഭാവിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനന്തുവിന്‍റെ പടം
കാണിക്കുന്നില്ല? എന്തുകൊണ്ട് തൃശ്ശൂരിലെ ലാല്‍ജിയും ഹനീഫയുമില്ല? എന്തുകൊണ്ട് രാമചന്ദ്രന്‍റെ വീട്ടില് പോയ അവരുടെ വാ‍ര്‍ത്താസംഘം ധനരാജിന്‍റെ വീട്ടിലോ അനന്തുവിന്‍റെ വീട്ടിലോ ചാവക്കാട്ടെ ഹനീഫയുടെ വീട്ടിലോ പോകുന്നില്ല
നിങ്ങള്‍ക്ക് സുധീഷിനെ അറിയുമോ?കണ്ണൂരിലെ എസ് എഫ് ഐ യുടെ നേതാവായിരുന്നു സുധീഷ്. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ടാണ് വെട്ടികൊലപ്പെടുത്തിയത്.
ആലപ്പുഴയിലെ ഉത്സവത്തിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പോകുന്ന അനന്തുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അനന്തുവിനുമുണ്ട് അമ്മയും അച്ചനും സഹോദരങ്ങളുമെല്ലാം. അനന്തുവിന്‍റെ വീട്ടില്‍ പോകുമോ നിങ്ങള്‍? ഇല്ല
കണ്ണൂരിലെ സവോയ് ഹോട്ടിലിലെ ബോംബേറില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലും നിങ്ങള്‍ പോകില്ല.
തൃശ്ശൂരിലെ ലല്‍ജിയുടേയോ മധുവിന്‍റേയോ ഹനീഫയുടേയോ പെരുന്പിലാവിലെ ബിജീഷിന്‍റെ വീട്ടിലോ നിങ്ങള്‍ പോകില്ല, കാരണം അവിടെയൊക്കെ ഇരയാക്കപ്പെട്ടവര്‍ കോണ്‍ഗ്രസ്കാരോ
സിപിഎമ്മുകാരോ ആണ്. ഇവരെയൊന്നും കൊലപ്പെടുത്തിയത് സിപിഎം അല്ല, മറിച്ച് കോണ്‍ഗ്രസ്കാരോ ആര്‍എസ്എസ്കാരോ ആണ്.
നിങ്ങള്‍ക്കാവശ്യം രാഷ്ട്രീയസംഘര്‍ഷങ്ങളുടെ സത്യാവസ്ഥയല്ല, മറിച്ച് സിപിഎമ്മിനെ കൊലപാതകസംഘമായി ചിത്രീകരിക്കലാണ്. അതിന് ആര്‍എസ്എസ് നേതാക്കള്‍പറയുന്നത്പോലെ നിങ്ങള്‍ക്ക് തിരക്കഥകള്‍ രചിക്കേണ്ടിവരും, ആ തിരക്കഥയ്ക്കനുസരിച്ച് നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വേഷമിടേണ്ടിവരും. അപ്പോള്‍ അത് വാര്‍ത്തയാകില്ല മറിച്ച് പി.ആര്‍ പണിയാണ്.
കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്നുണ്ട്, എന്‍ഡിഎഫും കൊന്നിട്ടുണ്ട്കോണ്‍ഗ്രസും കൊന്നിട്ടുണ്ട്, ആര്‍എസ്എസുകാരും കൊന്നിട്ടുണ്ട്, അല്ലാതെ സിപിഎം മാത്രമല്ല കൊന്നത്.
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷത്തിന്‍റെ പേരില്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രോഗ്രാമുകളും പരന്പരകളും നടത്തുന്ന ഇന്ത്യ ടുഡെയെ ഷഹറാന്‍പൂരില്‍ ദളിതരെ ആക്രമിച്ച് തുരത്തിയോടിച്ചപ്പോള്‍ കണ്ടില്ല, ഉനയിലും ജാര്‍ഖണ്ഡിലുമെല്ലാം പശുവിന്‍റെ പേരിലും മറ്റും സംഘപരിവാരങ്ങള്‍ ദളിതരേയും മുസ്ലീങ്ങളേയും തല്ലിക്കൊന്നപ്പോള്‍
സംഘപരിവാരങ്ങളെ ഭീകരരാക്കി ചിത്രീകരിക്കാന്‍ രാഹുല്‍ കന്‍വാളിനേയും സംഘത്തേയും എന്തേ കണ്ടില്ല?
അപ്പോള്‍ ഉദ്ദേശം വ്യക്തം. സിപിഎമ്മിനെ ഭീകരസംഘടനയാക്കി പ്രഖ്യാപിച്ച് ആര്‍എസ്എസ്സിന്‍റെ വര്‍ഗ്ഗീയവത്ക്കരണത്തിന് കേരളത്തില്‍ വഴിവെട്ടികൊടുക്കുക. കേരളത്തെ ഐസ്സ്എസ്സിന്‍റെ കേന്ദ്രമായി അവതരിപ്പിക്കാനും പാക്കിസ്ഥാനായുമെല്ലാം നിങ്ങള്‍ ചിത്രീകരിക്കുന്നതിന് പിന്നിലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം നടത്താനുള്ള സംഘപരിവാരശക്തികളുടെ താല്‍പര്യസംരക്ഷണം തന്നെയാണ്. 
പക്ഷെ, നിങ്ങള്‍ക്ക് തെറ്റുപറ്റി ഇന്ത്യ ടുഡേയിലെ സുഹൃത്തുക്കളെ. ഇത് കേരളമാണ്. എല്ലാമതവിഭാഗക്കാരും ഒന്നായി കഴിയുന്ന കേരളം. നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല


Tuesday 1 August 2017

കുഞ്ഞമ്മാമയ്ക്ക്...

ഖാദിയുടെ ഒറ്റമുണ്ടുടുത്ത്, വെളുത്ത ഖദർ ഷർട്ടുമിട്ട്, ചെരിപ്പിടാത്ത കാലുകളുമായി ചിരിച്ചുകൊണ്ട് വരുന്ന സ്നേഹമായിരുന്നു താങ്കൾ ഞങ്ങൾക്ക്. നാരങ്ങാമിഠായിയും ജീരകമിഠായിയും കടലമിഠായിയുമെല്ലാം മറക്കാതെ കൊണ്ടുവരുമായിരുന്ന താങ്കൾ . അമ്മയുടെ അമ്മാവൻമാരിൽ ഇളയവനായത് കൊണ്ടാണോ താങ്കളിങ്ങനെ സൌമ്യനും സ്നേഹനിധിയുമായി മാറിയതെന്ന് പലകുറി ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, പരിഭവം പറയുന്നതും കേട്ടിട്ടില്ല. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വീട്ടിൽ വിശേഷങ്ങളുണ്ടെങ്കിലും അവിടെയെല്ലാം എത്രദൂരെയാണെങ്കിലും ഓടിയെത്തും. തറവാട്ട് കാരണവരെ പോലെ നിർദേശങ്ങൾ കൽപനകളായി പുറപ്പെടുവിച്ചവരിൽ നിന്ന് വ്യത്യസ്ഥനായിരുന്നു താങ്കൾ.
'ഓപ്പോളും ഓപ്പ'യുമെന്ന് പറഞ്ഞ് നിങ്ങൾ സഹോദരങ്ങളെ ഞങ്ങൾ കൊച്ചുമക്കൾ കളിയാക്കുമ്പോളും നിങ്ങൾ ചിരിക്കും. ഒരിക്കലും നിങ്ങൾ  തമാശയ്ക്ക് പോലും തല്ലുകൂടുന്നത് കണ്ടിട്ടില്ല.
രാഷ്ട്രീയപ്രവർത്തനവും സാമുദായിക പ്രവർത്തനവുമെല്ലാം ജീവിതത്തിൻറെ ഭാഗമായികൊണ്ടുനടന്ന താങ്കളായിരുന്നു ഞാൻ കണ്ട ഏറ്റവും ആദർശവാനായ രാഷ്ട്രീയക്കാരൻ.
പട്ടാമ്പി ഓങ്ങല്ലൂരിലെ വീട് വേനലവധിക്കാലത്തെ ഒരു സങ്കേതമായിരുന്നു. വരുന്ന അന്ന് അക്ഷമനായി പാടവരമ്പത്തോ ജംങ്ഷനിലോ വന്ന് കാത്ത് നിൽക്കും. മയിൽ വാഹനം ബസ്സിറങ്ങിയാലുടനെ   നാരങ്ങാവെള്ളവും കൈനിറയെ കടലമിഠായിയും വാങ്ങിതരും. എന്നിട്ട് കൈപിടിച്ച് പാടവരമ്പിലൂടെ വീട്ടിലേക്ക്. പോകുമ്പോളെ വീട്ടിലെ കുളത്തിൽ കുളിപ്പിക്കണമെന്നൊക്കെയുള്ള ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സമ്മതിക്കും. രാവിലെ ഞങ്ങളുണരുമുമ്പേ രാത്രിയിൽ കാറ്റത്തും മഴയത്തും കൊഴിഞ്ഞുവീണ മാങ്ങയെല്ലാം പെറുക്കി സഞ്ചിയിലാക്കി, ഞങ്ങൾക്ക് തന്നിരുന്നതും വായിക്കാൻ പുസ്തകങ്ങളുടെ കെട്ടുകൾ തന്നെ തട്ടിൻപുറത്തെ പെട്ടിയിൽ നിന്ന് ചുമന്ന് താഴെ കൊണ്ടുത്തന്നതുമൊക്കെ ഒരു വിങ്ങലായി മനസിൽ നിറയുന്നു.
നേരിൽ കണ്ടിട്ട് കുറേകാലമായെന്ന് പറഞ്ഞ് എപ്പോഴും ടി.വി നോക്കിയിരിക്കുമെന്ന അമ്മ പറഞ്ഞപ്പോഴും അതൊരുപരിഭവമായല്ല,മ റിച്ച് സ്നേഹപ്രകടനമായാണ് തോന്നിയത്. അസുഖക്കിടക്കയിൽ എന്നെ കാണണമെന്ന്  ആഗ്രഹിച്ചവരെ ഒന്നും ഒരിക്കലും പോയി കാണാറില്ല എന്ന ആക്ഷേപം ഇക്കാര്യത്തിലുണ്ടാവരുതെന്നുണ്ടായിരുന്നു. അസുഖം മൂർച്ചിച്ചതും തീര വയ്യാതായതും അറിഞ്ഞപ്പോൾ കാണണമെന്ന് തോന്നിയപ്പോഴെ മനസിൽ ഭയമുണ്ടായിരുന്നു, എന്നെന്ന്.  ഡൽഹിക്ക് വരുന്നതിന് രണ്ട് നാൾ മുമ്പ് ചെന്ന് കാണുമ്പോളും അസുഖത്തിൻറെ വേദന മറന്ന് ചിരിച്ചതും കൈപിടിച്ച് നടന്നതും കോലായിലിരുന്ന വിശേഷങ്ങൾ ചോദിച്ചപ്പോഴുമെല്ലാം വലിയ സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്. ടി.വിയിലെന്നും ശബ്ദം കേൾക്കാറുണ്ടെന്ന് പറഞ്ഞ് ചിരിച്ചു, എന്നത്തേയുംപോലെ കണ്ണുകൾ വിടർത്തി. ഖദറിൻറെ മുണ്ട് കൈയ്യിൽ വെച്ചുകൊടുത്തപ്പോഴും അതേ ചിരി. കണ്ണ് ചെറുതായി നനഞ്ഞത് പോലെ... ഇടക്ക് വിളിക്കണമെന്ന് എന്നോട് പറഞ്ഞെങ്കിലും അതിനായില്ല.
പലപ്പോഴും ഒറ്റപ്പെട്ടപ്പോളും പ്രതിസന്ധികളുണ്ടായപ്പോഴും താങ്ങും തണലുമായിരുന്നു താങ്കൾ. പക്ഷെ ആ തണൽ മരമിനിയില്ല...
ബുധനാഴ്ച്ച ഐവർമഠത്തിൽ ചിതയെരിയുമ്പോൾ ഒരുപക്ഷെ ഞാൻ പതിവുപോലെ തിരക്കിലായിരിക്കാം, ഒന്നും മറന്നിട്ടല്ല, മറക്കാനുള്ള ശ്രമത്തിലായിരിക്കാം. അല്ലെങ്കിലും താങ്കൾ കടന്നുപോകുന്ന സമയം വല്ലാത്ത ഒരു സമയമല്ലേ എനിക്ക്...

ഏറ്റവും സൌമ്യനും സിനേഹനിധിയുമായ കുഞ്ഞമ്മാമയ്ക്ക് ആദരാഞ്ജലികൾ....