ട്രാക്കിലെ ശകുനികൾ

ഭുവനേശ്വരില്‍ വെച്ച് പി യു ചിത്രയും അനസിനൊന്നും ഏഷ്യന്‍ അത്ലറ്റിക്ക്സില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന് പങ്കുവെച്ച ഒളിംപ്യനേറ്റ തിരിച്ചടിയായിരുന്നു 1500 ലെ ചിത്രയുടെ സ്വര്‍ണവും 400 മീറ്ററിലെ അനസിന്‍റെ സ്വര്‍ണവും. സ്വര്‍ണമെഡലോടെ ചിത്രയും അനസും ലണ്ടനിലേക്ക് യോഗ്യതനേടുകയും ചെയ്തു. ട്രാക്കില്‍ നിന്ന് സ്വര്‍ണം ടിന്‍റുവിനുമാത്രമാണെന്നായിരുന്നു ഉറച്ച വാദം, അല്ല അഹങ്കാരം പറച്ചില്‍. ഒടുവില്‍ ടിന്‍റുവിന് ട്രാക്കില്‍ വെച്ച് പെട്ടെന്ന് പിടിപെട്ട വയറല്‍ ഫീവറിനെ തുടര്‍ന്ന് മെഡലുമില്ലാണ്ടയപ്പോള്‍ വല്ല്യേ സങ്കടം. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ടിന്‍റു നമ്പറിറക്കിയതാണെന്ന് വളരെ വ്യക്തമായിരുന്നു. ആദ്യലാപ്പ് കഴിഞ്ഞപ്പോള്‍ ശ്രീലങ്കന്‍ താരം കട്ടക്ക് കട്ടക്ക് ഒപ്പം പിടിച്ചപ്പോള്‍ 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍ 'നാടകീയം' തന്നെയായിരുന്നു പിന്‍മാറ്റം. ഒടുവില്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പെടുത്തപ്പോഴും വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്കുപകരം ഒളിപ്യന്‍മാരും കൂട്ടരുമായിരുന്നു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കിരീടം വാങ്ങാനെത്തിയത്.

ഇതേ ഒളിംപ്യന്‍മാരാണ് ഓടി സ്വര്‍ണമണിഞ്ഞ ചിത്രയെ പുറത്താക്കിയത്. ചിത്രയുടെ മെഡല്‍ നേടാനുള്ള കഴിവ് നേരത്തെ അളന്ന് പരാജയപ്പെട്ട മഹാന്‍മാരായ അത്ലറ്റുകളാണ് ഇപ്പോള്‍ ലണ്ടനില്‍ ചിത്രയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന് പറഞ്ഞ് പുറത്താക്കിയത്. പോകുന്ന ബാക്കിയെല്ലാതാരങ്ങളും സ്വര്‍ണം കൊണ്ടേ മടങ്ങുവല്ലോ, ഇല്ലെങ്കിലും ഒഫീഷ്യലായി ടൂര്‍ പോകുന്ന ഞങ്ങള്‍ ലണ്ടനില്‍ നിന്ന് ഷോപ്പിങ് നടത്തി സ്വര്‍ണം വാങ്ങി വരാമെന്നായിരിക്കും. ‌

ഉഷയെന്ന ഓട്ടക്കാരിയേയും അഞ്ജു ബോബി ജോര്‍ജെന്ന ചാട്ടക്കാരിയേയും ഏറ്റവും ആരാധനയോടെ കണ്ടവരാണ് മലയാളികള്‍, പക്ഷെ ഒട്ടും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാതെ സ്വന്തം കുട്ടികള്‍ മാത്രമാണ്, അല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ മാത്രമാണ് മെഡല്‍ നേടാന്‍ യോഗ്യരെന്ന അഹങ്കാരം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്തതിന്‍റെ തെളിവാണ്. മെഡലിനായി സ്വന്തം കുട്ടികള്‍ മാത്രമല്ല, കഴിവ് തെളിയിച്ച മറ്റ് കുട്ടികളും ഓടട്ടെ മുന്‍ താരങ്ങളെ.....

പി.യു ചിത്രയ്ക്കൊപ്പം ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് പറിച്ചെറിയപ്പെട്ട ഒരാൾ കൂടിയുണ്ട്. ട്രാക്കിൽ വിയർപ്പ് ചീന്തി സ്വർണം ഓടിയെടുത്തവൻ, പുരുഷവിഭാഗം 1500 മീറ്ററിൽ അജയ് കുമാർ സരോജ്.

പി.യു ചിത്രയ്ക്ക് വേണ്ടി കേരളത്തിലെ സ്പോർട്സ് മാധ്യമപ്രവർത്തകർ ശക്തമായി നിലകൊണ്ടപ്പോൾ സർക്കാരും കോടതിയും നീതിക്കായി ഒപ്പം നിന്നു. കേന്ദ്രമന്ത്രിയും അത്ലറ്റിക്ക് ഫെഡറേഷനും ഇടപെടാൻ നിർബന്ധിതരായി.

അപ്പോഴും പക്ഷെ അജയ് കുമാറിനുവേണ്ടി ആരേയും കണ്ടില്ല. കേരളത്തിലെ പോലെ സർക്കാരോ മാധ്യമങ്ങളോ അവരുടെ നഷ്ടം തിരിച്ചറിഞ്ഞില്ല. ദേശിയ മാധ്യമങ്ങൾക്ക് പക്ഷെ പണ്ടേ ക്രിക്കറ്റ് മാത്രമാണ് മതവും ഭരണഘടനയും.

ഇരുവരും ഭുവനേശ്വരിലെ ട്രാക്കിൽ മഴയത്തും ചൂടത്തുമോടിയത് ഇന്ത്യയുടെ മെഡൽ പട്ടികയിൽ ഒരു സ്വർണം അധികം ചേർക്കാൻ വേണ്ടിമാത്രമല്ല, സ്വന്തം കഴിവ് ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും കാഴ്ച്ചവെക്കാനാണ്, ലോകോത്തര താരങ്ങളോട് പൊരുതാനാണ്.

കുശുമ്പും കുന്നായ്മയും മത്രം കൈമുതലായ നമ്മുടെ ഇതിഹാസ താരങ്ങൾ നിരീക്ഷിച്ച് നിരീക്ഷിച്ച് ഇല്ലാതാക്കിയത് ഇവരുടെ സ്വപ്നങ്ങളാണ്, മായ്ക്കാൻ ശ്രമിച്ചത് ഇവർ ട്രാക്കിലൊഴുക്കിയ വിയർപ്പുകണങ്ങളാണ്...

ഈ കുറിപ്പെഴുതി അവസാനിപ്പിക്കുമ്പോളാണ്  ലോകചാമ്പ്യൻഷിപ്പിലെ മത്സരയിനങ്ങളുടെ എൻട്രി പട്ടിക ഫെഡറേഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ പി.യു ചിത്രയില്ല, അജയ് കുമാറുമില്ല. ഭാഗ്യത്തിന് ഇന്ത്യയുടെ  ആദ്യ പട്ടികയിൽ നിന്ന് പുറത്തായിരുന്ന സുധാസിങ് വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചെയ്സില്ർ ഇടം നേടി, ദ്യുതി ചന്ദിന് 100 മീറ്ററിലും പ്രവേശനം ലഭിച്ചു. ഇനി ശനിയാഴ്ച്ച വൈകുന്നേരം മാത്രം ചിത്രയ്ക്കായി ഇന്ത്യൻ അത്ലറ്റിക്ക് ഫെഡറേഷൻ അയച്ചകത്ത് അന്താരാഷ്ട്ര അത്ലറ്റിക്ക് ഫെഡറേഷൻ പരിഗണിക്കുമോയെന്നത് സംശയമാണ്.

ബന്ധുക്കളേയും വീട്ടുകാരേയും വിട്ട് നിങ്ങളെത്ര ന്യായീകരിച്ചാലും മാധ്യമങ്ങളെ ബഹിഷ്ക്കരിച്ചാലും നിങ്ങളുടെ തെറ്റിന് കാലം പോലും മാപ്പ് തരില്ല. പിടി ഉഷേയയും അഞ്ജു ബോബിജോർജിനേയും വലിയതാരങ്ങളാക്കിയതിൽ കലർപ്പില്ലാത്ത സ്പോർട്സ്മാൻ സ്പിരിറ്റോടെ നിങ്ങളെെയെല്ലാം പരിശീലിപ്പിച്ച കോച്ചുമാർക്കുമുണ്ട് പങ്ക്.... ഇവിടുത്തെ കായിക പ്രേമികൾക്കുമുണ്ട് പങ്ക്... മാധ്യമങ്ങൾക്കുമുണ്ട് പങ്ക്...
ട്രാക്കിൽ നിങ്ങൾ പൊരുതിവീണപ്പോഴെല്ലാം കണ്ണുനിറച്ച പഴയ തലമുറയും ആ വീരഗാഥകൾ കേട്ട് കോരിത്തരിച്ച്, നിങ്ങളെയോർത്ത് ആവേശം കൊണ്ട ഇപ്പോഴത്തെ തലമുറകളും നിങ്ങളെയോർത്ത് ഇനി ഒരുപക്ഷെ ലജ്ജിക്കും.... മറക്കരുത്.

Comments