ബുർഹൻ വാനിയല്ല, ഉമർ ഫായിസാണ് കശ്മീരിൻറെ ഹീറോ....

ഡിസംബർ പത്ത്

ലോക മനുഷ്യാവകാശ ദിനം

2016 ലെ ലോകമനുഷ്യാവകാശദിനത്തിലാണ് ഉമർ ഫായിസ് എന്ന കുൽഗാം സ്വദേശി ഇന്ത്യൻ കരസേനയിൽ ഉദ്യോഗസ്ഥനായി ചേർന്നത്. കരസേനയിൽ ലെഫ്റ്റനൻറായി ജോലിക്ക് കയറുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരിക്കണം കശ്മീരിയായ ഉമർ ഫായിസ് മനസിൽ കരുതികാണുക. അശാന്തമായ തൻറെ താഴ്വരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് അയാൾ കരുതികാണണം. പക്ഷെ ജോലിക്ക്
കയറി ആറ് മാസം കഴിയുമ്പോളേക്കും സ്വന്തം നാടിനുവേണ്ടി മരിക്കാനായിരുന്നു ഉമറിൻറെ വിധി. അമ്മാവൻറെ മകളുടെ വിവാഹത്തിനായി ഷോപ്പിയാനിലെ വീട്ടിലെത്തിയ പാവത്തെ തട്ടികൊണ്ടുപോയി വധിച്ചത് സ്വന്തം ദാരുണമായി കൊലപ്പെടുത്തിയത്
സ്വന്തം നാട്ടുകാർ തന്നെയാണ്. പ്രാദേശികസഹായത്തോടെ പ്രവർത്തിക്കുന്ന ആ തീവ്രവാദികളുടെ പേരാണ് ആസാദികൾ. ആരുടെ ആസാദിയാണ് അവരപ്പോൾ ആഗ്രഹിക്കുന്നത്? 

കഴിഞ്ഞ കുറേ നാളായ തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികൾ സ്വതന്ത്രമായി തന്നെ വിഹരിക്കാൻ തുടങ്ങിയിട്ട്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ ശവസംസ്ക്കാരത്തിൽ പരസ്യമായി ആയുധങ്ങളുമായെത്തി അന്ത്യോപചാരമർപ്പിക്കുന്നതിന് വരെ കഴിഞ്ഞദിവസങ്ങൾ സാക്ഷ്യം വഹിച്ചു. ഇത്രപരസ്യമായി തീവ്രവാദികൾ സ്വൈര്യവിഹാരം നടത്തുന്നത് പ്രദേശവാസികളുടെ സഹായത്തോടെയാണ് എന്നതിൽ സംശയിക്കേണ്ടകാര്യമില്ല. ഇതേ പ്രദേശവാസികൾ തന്നെയാണ് ഉമറിനെ തീവ്രവാദികൾക്ക് കാട്ടികൊടുത്തതെന്നതിലും സംശയം വേണ്ട.
23 കാരനായ ഉമർ ഫായിസ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ മികച്ച വിദ്യാർത്ഥിയായിരുന്നു ഉമർ ഫായിസ്. കുൽഗാമിലെ ഒരു ആപ്പിൾ കർഷകൻറെ മകനായ ഉമർ  നാഷണൽ ഡിഫൻസ് അക്കാദമിയിലെ ഹോക്കി ടീമിലും വോളിബോൾ ടീമിലുമെല്ലാം അംഗമായിരുന്നു. അക്നൂരിലെ രജ്പുത്ന റെജിമെൻറിൽ ആദ്യപോസ്റ്റിങ് ലഭിച്ച് ജൻമനാട്ടിലെത്തിയപ്പോൾ തോന്നിയ ആ സന്തോഷം തീവ്രവാദികൾ തട്ടികൊണ്ടുപോയ ചെവ്വാഴ്ച്ചയിലെ ആ രാത്രിയിൽ ഒരുപക്ഷെ ഉമറിന് തോന്നികാണുമോ?

ഹർമൻ നദീയുടെ തീരത്ത് തീവ്രവാദികളുടെ വെടിയേറ്റും ദേഹമാംസകലും മുറിവുകളുമായി നിശ്ചലനായി കിടന്ന ഫയാസിനേക്കാൾ വലുതാണ് കശ്മീരികൾക്ക് തീവ്രവാദികൾ എന്നത് ചിന്തിക്കേണ്ടവിഷയമാണ്. കശ്മീരികളോട് സർക്കാരുകൾ കാലാകാലങ്ങളായി നടത്തിയ നെറികേടുകളുടെ ഫലമാണത് എന്ന്  വാദിക്കുന്നവരുണ്ടാകാം. കശ്മീരിന് ആസാദിവേണമെന്ന് വാദിക്കുന്നവരുണ്ടാകാം. കശ്മീരിനെ പാക്കിസ്ഥാനൊപ്പം ചേർക്കണമെന്ന് വാദിക്കുന്നവരുമുണ്ടാകാം. അല്ല, കശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് വാദിക്കുന്നവരും ഉണ്ട്. ബുർഹാനിക്കൊപ്പം ഉമറിനൊപ്പം താരതമ്യം ചെയ്യുന്നവരുമുണ്ട്. ബുർഹൻ വാനിയുടെ ശവസംസ്ക്കാര ചടങ്ങിനെത്തിയതിൻറെ നാലിലൊന്നുപോലും ഉമറിൻറെ സംസ്ക്കാരചടങ്ങിനെത്തിയതില്ല എന്നത് തീവ്രവാദികൾക്ക് എത്രമാത്രം പിന്തുണ കശ്മീരിൽ ലഭിക്കുന്നുവെന്നതിൻറെ തെളിവാണ്. ബുർഹൻ വാനി കശ്മീരിൻറെ ആസാദിക്കുവേണ്ടിയാണ് പോരാടിയതെന്ന് വാദിക്കുന്നവർ എവിടെനിന്നാണ് ബുർഹൻ വാനി ആയുധാഭ്യാസം നേടിയതെന്ന് പരിശോധിക്കണം. ആരാണ് ബുർഹനും സംഘത്തിനും ആയുധങ്ങളും പണവും പരിശീലനവും നൽകുന്നതെന്ന് പരിശോധിക്കണം. ഉത്തരം പാക്കിസ്ഥാനിൽ നിന്ന്  എന്ന് തന്നെയാണ്. പാക്കിസ്ഥാൻ എന്തിനാണ് കശ്മീരിലെ യുവാക്കൾക്ക് പണവും ആയുധവും പരിശീലനവും നൽകുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്നആയുസേ ആ സംശയത്തിനുള്ളു. ഇന്ത്യയിൽ ആഭ്യന്തരകലാപം – പ്രത്യേകിച്ച് കശ്മീരിൽ - നിരന്തരം സൃഷ്ടിക്കുക എന്ന ഏകലക്ഷ്യം. ഇപ്പോൾ കശ്മീരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. അതായത് കല്ലെറിയുന്ന പ്രക്ഷോഭകാരികളെല്ലാം അവകാശപ്പെടുന്നത് ആസാദിക്കുവേണ്ടിയാണ് തങ്ങളെറിയുന്ന ഓരോ കല്ലുകളുമെന്നാണ്, പക്ഷെ അവരുടെയെല്ലാം കയ്യിലുള്ളത് പാക്കിസ്ഥാൻ പതാകകളാണ്, പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെല്ലാം കോളേജിൽ കെട്ടുന്നത് പാക്ക് പതാകകളാണ്. അപ്പോൾ അതാണോ ആസാദി? പാക്കിസ്ഥാനിലേക്കുമില്ല, ഇന്ത്യയിലേക്കുമില്ല എന്നവാദം പൊള്ളയാണന്നല്ലേ ഇത് തെളിയിക്കുന്നത്.  പാക്കിസ്ഥാനിലെ തീവ്രവാദികളും പാക്ക് സൈന്യത്തിൻറെ ബോർഡർ ആക്ഷൻ ട്രൂപ്പും പിന്നെ തീവ്രവാദസംഘടനകളും തന്നെയാണ് ഇത്തരം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നതിൻറെ വ്യക്തമായ തെളിവുതന്നെയാണ് ഇതെല്ലാം. 

കഴിഞ്ഞയാഴ്ച്ച കെജി സെക്ടറിൽ രണ്ട് ഇന്ത്യൻ പട്ടാളക്കാരെ വധിച്ച് തലയറുത്ത് മാറ്റിയപ്പോളടക്കം എത്രതവണ ജനീവ കൺവെൻഷൻ കരാർ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി തെളിയിച്ചവരാണ് പാക്കിസ്ഥാൻ. കശ്മീർ തങ്ങളുടേതാണ് അവിടുത്തെ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് പരസ്യമായി എത്രതവണ പാക്ക് അധികൃതർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ കശ്മീരിലെ ആഭ്യന്തരസംഘർഷത്തിൽ പാക്കിസ്ഥാന് പങ്കില്ല, കശ്മീരികൾ സ്വയം നടത്തുന്ന സ്വാതന്ത്രയപോരാട്ടമാണെന്ന വാദം വെറും പൊള്ളയാണ്.
ഇന്ത്യ ബലൂചിസ്ഥാൻ ആസാദികൾക്ക് നൽകുന്ന പിന്തുണയും ഇങ്ങനെതന്നെയാണ് കാണേണ്ടത്. ബലൂചിസ്ഥാനിനെ സ്വാതന്ത്ര്യപോരാളികൾക്ക് പിന്തുണ നൽകുന്നതരത്തിൽ ഇന്ത്യൻ അധികാരത്തിലേക്കുള്ള, അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനോട് കശ്മീരി ജനത കാണിച്ച വിമുഖത നല്ല പ്രവണതയല്ല. ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന കശ്മീരി ആസാദികളുടെ പ്രതിനിധികൾ മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയില്ർ സജീവമായി തന്നെ ഇടപെട്ടിട്ടുണ്ട്. തൊട്ടുമുമ്പത്തെ അസബ്ലിതിരഞ്ഞെടുപ്പിൽ പോലും സാമാന്യം ബേധപ്പെട്ട പോളിങ് തന്നെയാണ് നടന്നിട്ടുള്ളത്. അപ്പോൾ അതിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എന്തുകൊണ്ട് ജനം വിമുഖത പ്രകടിപ്പിക്കുന്നുവെന്നത് പരിശോധിക്കണം.
ബിജെപിയുമായി ചേർന്ന് പിഡിപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത് ഒരുമുഖ്യകാരണമാകണം. ഹിന്ദുത്വ അജണ്ടയുള്ള ബിജെപിയുമായി ചേർന്ന് പിഡിപി സർക്കാർ രപീകരിച്ചത് മുസ്ലീം ഭരിപക്ഷപ്രദേശമായ കശ്മീരിൽ ചില്ലറയൊന്നുമല്ല ആശങ്ക സൃഷ്ടിച്ചിരിക്കുക. ഇത് നന്നായി തന്നെ തീവ്രവാദികൾ ഉപയോഗിച്ചുവെന്ന് വേണം കരുതാൻ. വർഗ്ഗീയധ്രുവീകരണത്തിന് ഇത് നല്ലതുപോലെ വിനിയോഗിച്ചുവെന്നത് തന്നെയാണ് ബുർഹൻ വാനിയുടെ മരണത്തിന് ശേഷം നടന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. മാത്രവുമല്ല, കേന്ദ്രത്തിൽ ബിജെപി സർക്കാരാണെന്നതും പാക്കിസ്ഥാനോട് കടുത്തവിരോധം വെച്ചുപുലർത്തുന്ന ബിജെപിക്കാർ കശ്മീരിനെ അടിച്ചമർത്തുമെന്ന ഭീതിയും ഒരുപക്ഷെ ജനങ്ങളെ വ്യാകുലരാക്കിയിരിക്കാം. ഈ ആശങ്കയെല്ലാം യുവാക്കളിൽ ശക്തമായസമയത്ത് തന്നെ പണവും ആയുധവും പരിശീലനവും നൽകി പാക്ക് തീവ്രവാദകേന്ദ്രങ്ങളും പാക്ക് സൈന്യവും മുതലെടുത്തുവെന്നതിൻറെ ഫലമാണ് പിന്നീടുണ്ടായ സംഭവങ്ങൾ. താഴ്വര അതിനുമുമ്പ് സമാധാനത്തിലേക്ക് മടങ്ങിപോകുകയും വിനോദസഞ്ചാരമടക്കമുള്ളവ വലിയതോതിൽ തിരിച്ചുവരുകയും ചെയ്തതാണെന്നത് മറക്കരുത്. 

കശ്മീരിൽ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളും സുതാര്യവും നീതിപൂർവ്വമായിരുന്നില്ലെന്നും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട് സമൂഹത്തിൽ. പക്ഷെ തിരഞ്ഞെടുപ്പ് തന്നെ നീതിപൂർവ്വമായിരുന്നില്ലെങ്കിൽ പിന്നെ ഹിതപരിശോധന മാത്രം എങ്ങനെ സുതാര്യവും നീതിപൂർവ്വമായിരിക്കും?

കശ്മീരിലെ പ്രശ്നങ്ങൾക്ക് ചർച്ചകൾ അനിവാര്യമാണ്. വിഘടനവാദികളോട് ചർച്ചയില്ലെന്ന ഇന്ത്യൻ സർക്കാരിൻറെ നിലപാട് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ വഴിവെക്കു. സൈന്യം ധാരാളം അതിക്രമങ്ങൾ കശ്മീരികളോട് ചെയ്തിട്ടുണ്ട്, ഭരണകൂടവും. സംശയമില്ല. ചർച്ചകൾ തുടരണം. സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ സംബന്ധിച്ച് പരിശോധനവേണം, നടപടി വേണം. ഒപ്പം തന്നെ സമാധാനം കെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുന്ന തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടവും. അതിന് കശ്മീരികളുടെ പിന്തുണയും വിശ്വാസവും ആർജ്ജിക്കാനാവണം. പ്രശ്നക്കാരെ ഒറ്റപ്പെടുത്താനും അകറ്റിനിർത്താനും ഇത് സഹായിക്കും. കശ്മീരിൽ നിന്ന് പലായനം ചെയ്ത് കശ്മീർ പണ്ഡിറ്റുകളേയും ചർച്ചയുടെ ഭാഗമാക്കണം.

മകൻറെ മൃതദേഹത്തിൽ ദേശിയപതാക പുതപ്പിച്ച് സൈനിക ബഹുമതികൾ നൽകിയ പട്ടാളക്കാരോടോ ഉദ്യോഗസ്ഥരോടോ ഉമറിൻറെ ബാപ്പ ഒന്നുമിണ്ടിയില്ല. വാവിട്ട് കരഞ്ഞ് ഉമറിൻറെ തലഭാഗത്ത് ഉമ്മയിരുന്നു. പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻപോലുമാവാതെ സഹോദരിയും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. ആസാദികൾ എന്നവകാശപ്പെടുന്നവരപ്പോഴും കശ്മീരിലെ ഏതൊക്കെയോ തെരുവോരങ്ങളിൽ കല്ലെറിഞ്ഞുകൊണ്ടിരുന്നു. മൌനമായി ഇരുന്ന ആ വൃദ്ധൻറെ മനസിൻറെ വേദന ആർക്കളക്കാനാവും? ഈ ആസാദികൾക്ക് കശ്മീരിയായ ഉമർ ഫയാസിൻറെ ഉമ്മയുടെ കണ്ണീരിന് മറുപടി നൽകാനാവുമോ? ഉമറിൻറെ ബാപ്പയുടെ മൌനത്തിന് മറുപടി നൽകാനാവുമോ? ബുർഹൻ വാനിക്ക് മാത്രമല്ല, ഉമറിനുമുണ്ട് ഉമ്മയും ബാപ്പയും. 

കശ്മീരികളെല്ലാം ഇന്ത്യക്കെതിരെ സമരത്തിലാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്. കശ്മീരിൽ സമാധാനകാംക്ഷികളായ നിരവധിപേരിപ്പോഴുമുണ്ട്. അവരുടെ പ്രതിനിധിയാണ് ഉമർ ഫയാസ്. കലാപങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധിയാണ് ബുർഹൻ വാനി. ഇവരിൽ തീർച്ചയായും ഉമർ ഫായിസായിരിക്കും കശ്മീരിൻറെ യഥാർത്ഥ ഹീറോ.




Comments