മന്ത്രിയുടെ കൂടിക്കാഴ്ച്ചയും രാഷ്ട്രീയവും

കഴിഞ്ഞദിവസം കേന്ദ്ര കായിക മന്ത്രി വിജയ്ഗോയൽ ഔദ്യോഗിക വസതിയിൽ ഒരു വാർത്താസമ്മേളനം വിളിച്ചു. ഫിഫ അണ്ടർ 17 ലോകക്കപ്പിനുള്ള കൊച്ചിയിലെ ഒരുക്കങ്ങൾ വിലിയിരുത്തുന്നതിനായി കേരളത്തിലേക്ക് പോകുന്നതിന് മുന്നോടിയായി ഒരു കൂടിക്കാഴ്ച്ചയെന്നായിരുന്നു സന്ദേശം. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ആ സന്ദേശം ലഭിച്ചപ്പോൾ അവിടെ മറ്റ് സംസ്ഥാനത്തിലെ മാധ്യമപ്രവർത്തകരേയും പ്രതീക്ഷിച്ചു. പക്ഷെ എത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ മാത്രം.
രണ്ടരക്കായിരുന്നു വാർത്താസമ്മേളനം പറഞ്ഞിരുന്നത്. പക്ഷെ നേരത്തിന് തുടങ്ങിയില്ല. പക്ഷെ നമ്മളെ ഞെട്ടിച്ചുകളഞ്ഞ സ്വീകരണമായിരുന്നു അദ്ദേഹത്തിൻറെ ഓഫീസിൽ നിന്ന് ലഭിച്ചത്. ജൂസിന് വലിയ പാത്രങ്ങളിൽ പിന്നാലെ രസഗുളയും ചാട്ടുമെല്ലാം കഴിക്കാനായി മുന്നിൽ നിരന്നു. ഉത്തരേന്ത്യക്കാർ നമ്മുടെ കോഴിക്കോട്ടുകാരെ പോലെ സ്വീകരണപ്രിയരാണോയെന്ന് സംശയിച്ചുപോയി. ഒരുപക്ഷെ ആയിരിക്കാം. ഉത്തരേന്ത്യൻ ഭക്ഷണങ്ങൾക്കെല്ലാം വല്ലാത ഒരു രുചിയാണ്. ചിലത് നല്ല രൂചി, ചിലതിനാണെങ്കിൽ ഒരു വികാരവുമില്ല. മധുരവും ചവർപ്പും പുളിയും എരിവുമെല്ലാം കലർന്ന വിഭവങ്ങൾ.
ചാട്ടും ജ്യൂസുമെല്ലാം കഴിച്ചങ്ങനെയിരിക്കുമ്പോൾ വൈകിയതിനെ ക്ഷമാപണവുമായി മന്ത്രിയെത്തി. സാധാരണ ഗോസായി മന്ത്രിമാരെ പോലെയല്ലെന്ന് തോന്നി. വന്നയുടനെ വന്ന് ഓരോരുത്തരേയും നേരിൽ പരിചയപ്പെട്ടു. പിന്നെ ഒരു കസേരയും വലിച്ചിട്ട് കുറച്ചുനേരം കുശലം പറഞ്ഞിരുന്നു. പിന്നെ വാർത്താസമ്മേളനത്തിനുശേഷം വീണ്ടും ഏറെ തിരക്കുണ്ടായിട്ടും പഴയ കസേരയിൽ വന്നിരുന്ന് സ്പോർട്സ് മന്ത്രാലയം അത്ലറ്റുകളെ ചെറുപ്പത്തിലെ കണ്ടെടുക്കുന്നത് സംബന്ധിച്ചുള്ള പദ്ധതികളെ കുറിച്ച് വാചാലനായി. കൃത്യമായ ലക്ഷ്യത്തോടെയെന്നപോലെയുള്ള പെരുമാറ്റം. കേരളത്തിലെ മാധ്യമപ്രവർത്തകരുമായി അടുത്തബന്ധം സ്ഥാപിക്കുന്നതും പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം കൂടിക്കാഴ്ച്ചകൾ എന്നതിൽ സംശയംവേണ്ട.
കേരളമെന്നത് ബിജെപിയുടെ അടുത്ത വലിയ ലക്ഷ്യങ്ങളിലൊന്നാണ്. സംശയമില്ല. അത് ലക്ഷ്യംവെച്ചുള്ള പ്രവർത്തനം തന്നെയാണ് ഡൽഹി കേന്ദ്രീകരിച്ച് ബിജെപി നടത്തുന്നതും. എത്രകാലം ബിജെപിയുടെ കടന്നുവരവിനെ മതേതരകേരളത്തിന് ചെറുത്തുനിൽക്കാമെന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. പറഞ്ഞുവന്നത് കേരളത്തിനെ തങ്ങൾ എത്രമാത്രം കെയർ ചെയ്യുന്നുവെന്നത് വ്യക്തമാക്കുന്ന പ്രവർത്തനമാണ് കേന്ദ്രമന്ത്രിമാരും ദില്ലിയിൽ ചെയ്യുന്നത്. അടിക്കടി കേരളത്തിലേക്ക് ചെറുതും വലുതുമായ പരിപാടികൾക്കായി ഓടിയെത്തുന്ന കേന്ദ്രമന്ത്രിമാർ ഒരു സൂചനയാണ്.
ഇവയെല്ലാം കൃത്യമായി ഗ്രാസ് റൂട്ട് ലെവലിലെത്തിക്കാനുള്ള പലപദ്ധതികളും ബിജെപി നടത്തുന്നുണ്ട്. അത് എത്രമാത്രം പ്രത്യക്ഷത്തിൽ  പ്രകടമാണെന്നത് സംബന്ധിച്ച് തർക്കമുണ്ടാകാം. പക്ഷെ വളരെ ഭയക്കേണ്ടുന്ന നീക്കം തന്നെയാണത്. വർഗ്ഗീയത പറഞ്ഞുകൊണ്ട് കേരളത്തിലെ മതേതരമനസിൽ വിള്ളൽ വീഴ്ത്താമെന്ന് ബിജെപി ഇപ്പോൾ അങ്ങനെ കരുതുന്നില്ല. അതിന് പകരം കേന്ദ്രത്തിലെ ബിജെപി സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനത്തിൽ ഒരു ധാരണയുണ്ടാക്കുക വഴി സ്പെയിസ് കണ്ടെത്താൻ തന്നെയാണ് ഇവരുടെ ശ്രമം. കേരളത്തിലെ മുന്നണികളിലെ ഐക്യമില്ലായിമയും അസ്വാരസ്യങ്ങളും ഗുണം ചെയ്യുമെന്നും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാന വർദ്ധന ബിജെപിയ്ക്ക് ആത്മവിശ്വാസം നൽകുന്നുമുണ്ട്. അതിനാൽ തന്നെ ഇത്തരം പി ആർ വർക്കുകൾ മന്ത്രിമാർ നേരിട്ടും ചെയ്യും.
മോഡി അവരെ കൊണ്ട് ഒന്നും ചെയ്യിക്കാത്തത് കൊണ്ടാണ് ഇത്തരം ഗിമ്മിക്കുകൾ മന്ത്രിമാർ ചെയ്യുന്നതെന്ന് കളിയാക്കി ഇനിയും ഇരുന്നാൽ മണ്ടത്തരമാകുമെന്നുറപ്പ്. തങ്ങളുടേതായ ഒരു സ്പേസ് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ സ്വത്വം പുറത്തെടുക്കുക എന്ന കുതന്ത്രം തന്നെയാകും കേരളത്തിലും സംഘപരിവാരശക്തികൾ പ്രയോഗിക്കുക.


Comments

  1. ഒരു മന്ത്രി മാന്യമായി പെരുമാറിയതും കേരളത്തിന് കൂടുതൽ ശ്രദ്ധ തരുന്നതും എങ്ങനെയാണ് ഭയക്കേണ്ടുന്ന കാര്യമാകുന്നത് ... ?

    ReplyDelete
    Replies
    1. അവസാനം വരെ വായിച്ചെന്നു കരുതുന്നു

      Delete

Post a Comment