വിലയില്ലാത്ത വോട്ടര്‍മാര്‍

ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പലരും പല സമരമുറകളാണ് ഉപയോഗിക്കുന്നത്.
കുര്‍ബാനപ്പാറ- വീട്ടിമുഗള്‍ കോളനിക്കാര്‍ ഒടുവില്‍ പുതിയൊരുസമരമാര്‍ഗം സ്വീകരിച്ചു.
ജനാധിപത്യപ്രക്രിയയില്‍ നിന്ന് വിട്ടുനില്‍ക്കുക.
ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് മാത്രമല്ല, ഇനിയുള്ളവയില്‍ നിന്നും വിട്ടുനില്‍ക്കും.
പെരുമ്പാവൂര്‍ കുറുപ്പംപടിക്ക് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രമായ
പാണിയേലി പോരിന് സമീപത്ത് യൂക്കാലി കാടിന് നടുവിലാണ് ഈ കോളനിക്കാര്‍ കഴിയുന്നത്.
കാട്ടിന് നടുവിലൂടെ ദുര്‍ഘടമായ പാതയിലൂടെ രണ്ട് കിലോമീറ്റര്‍ നടന്നുവേണം കോളനിയിലെത്താന്‍.
പാറക്കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ ഉള്ളയാത്രയും കഴിഞ്ഞ്
കോളനിയിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂടുതല്‍ ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടാണ്.
നാല്‍പ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ വൈദ്യുതിയില്ല.
കുടിവെള്ളമില്ല, വഴിയുടെ കാര്യം ഇനിയും പറയേണ്ടതുമില്ലാലോ...!
മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരെ
വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ച മുന്നണിക്കാര്‍ നിരവധി.
അമ്പത് മീറ്റര്‍ അകലെവരെയുള്ള വൈദ്യുതിവെളിച്ചം
കോളനിയിലെത്തിക്കാന്‍ ഇവര്‍ മൂന്നരപതിറ്റാണ്ടായി കഷ്ടപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് വീടുകള്‍ വയറിങ്ങ് നടത്തിയാല്‍
വൈദ്യുതിയെന്ന പ്രഖ്യാപനം(വാഗ്ദാനം) ഇവര്‍ കേട്ടത്.
തങ്ങളുടെ വീടിനകത്തും തോമസ് ആല്‍വ എഡിസന്‍റെ
വൈദ്യുതിള്‍ബ് പ്രകാശിക്കും എന്നവര്‍ സ്വപ്നം കണ്ടു.
കടംവാങ്ങി അങ്ങനെ ആ 'ദുരാഗ്രഹികല്‍' വീട് വയറിങ്ങ് നടത്തി.
തെരഞ്ഞെടുപ്പില്‍ പ്രഖ്യാപനത്തിന് 'പച്ച'കുത്തി.
വിജയിച്ചപ്പോള്‍ വാഗ്ദാനത്തിന് 'ചുവപ്പ്' കുത്തി
രാഷ്ട്രീയക്കാരന്‍ കഴിച്ചിലായി.
ദുരിതനിവാരണത്തിനായി ഇവര്‍ കയറിയിറങ്ങാത്ത
കാര്യാലയങ്ങളില്ല, മുട്ടാത്ത വാതിലുകളില്ല.
വേനല്‍ക്കാലമായാല്‍ കോളനിയില്‍ വെള്ളമില്ല.
കിലോമീറ്ററുകള്‍ നടന്ന് , കാല്‍നടയായി ചുമന്നാണ്
പിന്നീട് കുടിവെള്ളമെത്തിക്കുന്നത്.
ചെറിയകുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക്
വെള്ളവുമായി കൂരയണയുന്നതുവരെ മനസില്‍ ആധിയാണ്.
സന്ധ്യമയങ്ങിയാല്‍ ഇഴജെന്തുക്കള്‍ വിഹരിക്കുന്ന കാട്ടുപാതയിലൂടെയാണ്
കോളനിയിലെ കുട്ടികളുടെ സ്ക്കൂള്‍യാത്രയും.
കോളനിയുടെ ഒരുവശത്തെ പാത ടാര്‍ ചെയ്തിട്ടുണ്ട്.
എങ്കിലും കടയില്‍ പോകാനും അടിയന്ത്രഘട്ടത്തില്‍
ആശുപത്രിയില്‍ എത്താനും കോളനിക്കാര്‍ക്ക്
ഓട്ടോപോലും ഓടാത്ത ഈ കാനനപാതതന്നെ ശരണം.
തങ്ങളുടെ ഗതികേട് ആരോട് പറയാനെന്ന് ഇവര്‍ ചോദിക്കുമ്പോള്‍
ഏവര്‍ക്കും ഒന്ന് ഉത്തരംമുട്ടും.
ഉത്തരംനല്‍കേണ്ടവര്‍ കേട്ടഭാവം നടിക്കാതെയായതോടെ
ഇനി ചൂമ്ടുവിരലില്‍ മഷിപുരട്ടേണ്ടെന്ന് ഇവരും തീരുമാനിച്ചു.
നയം വ്ക്തമാക്കിയതോടെ ഇത്തവണ ഇവരെ തേടി
പൊന്നിന്‍റെ വിലയുള്ള വോട്ടിനായി
ഒരു മുന്നണിക്കാരും വന്നതുമില്ല.
കാര്യമില്ലെങ്കില്‍ എന്തിനാ കാടുകയറുന്നതെന്ന് തോന്നിക്കാണും.

അല്ലെങ്കിലും, വാഗ്ദാന്ങള്‍ കേട്ട് കോരിത്തരിച്ച്,
മറക്കാന്‍ അറിയാത്ത ഇവറ്റകളുടെ വോട്ട്
രാഷ്ട്രീയക്കാര്‍ക്ക് എന്തിന്, അല്ലേ....?

Comments