ഇലക്ഷന്‍ സ്റ്റണ്ട്

ഇന്ത്യയിപ്പോള്‍ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്
അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ജനാധിപത്യപ്രക്രിയ
തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ഓരോ പാര്‍ട്ടിക്കാരും
എല്ലാവരും ഇപ്പോള്‍ സീറ്റ് ചര്‍ച്ചകളിലും
സഖ്യമുണ്ടാക്കാന്‍ മറ്റുള്ളവരെ ചാക്കിടാനുമുള്ള ശ്രമത്തിലാണ്.
നേതാക്കള്‍ക്ക് ചായയും ഉഴുന്നുവടയും വാങ്ങിക്കൊടുത്ത്
അലഞ്ഞ് തിരിയുന്ന സീറ്റുമോഹികളും
പാര്‍ട്ടികേന്ദ്രങ്ങളിലെ സ്ഥിരം കാഴ്ച്ചയാണ്
കേരളത്തിലാണേല്‍ അതിനേക്കാള്‍ പൊടുപൂരം
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ
വെറും ചടങ്ങിന് മാത്രം സ്ഥാനാര്‍ത്ഥിയെ
നിര്‍ത്തിയിരുന്ന ഒരു മണ്ഡലത്തിനായി
സിപിഎമ്മും സിപിഐയും പിടിവലിയാണ്
അല്ല, കടിപിടിതന്നെ കൂടുകയാണ്
പൊന്നാനി ആരുടേതാണ്,
ആര് സ്വതന്ത്രനാകണം,
ആര് ആ പേര് ആദ്യം ഉച്ചരിക്കണം
ഇതൊക്കെയാണ് ബുജികളായ സഖാക്കളുടെ
ഇപ്പോഴത്തെ ചിന്താവിഷയം
കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ
എല്‍ഡിഎഫിന് അത്താണി നല്‍കാത്ത
സീറ്റില്‍ ഒടുവില്‍ അത്താണിവന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
അതും ഒരത്താണിയല്ല,
രണ്ടത്താണിയാണ് വന്നത്
രണ്ടത്താണിയില്‍ തട്ടി ഉയര്‍ന്നതും രണ്ട് പ്രശ്നങ്ങളാണ്.
ഒന്ന്. പൊന്നാനി ആരുടേത്?
രണ്ട്. തങ്ങളുടെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ വല്ല്യേട്ടന് ആര് അധികാരം നല്‍കി?
പ്രശ്നങ്ങള് മുറുകി, അഴിക്കാന്‍ പറ്റാത്ത കുരുക്കായിമാറി.
പരുഷമായ വാക്കുകള്‍ ഉച്ചരിച്ചും
പഴയകാലത്തെ ഓര്‍മിപ്പിച്ചും കൊണ്ട് ആശാനും
ചരിത്രത്തിലെ ഓര്‍മപിശക് തിരുത്തി പിണറായി സഖാവും കേര്‍ത്തു.
ഇസ്മായിലും മദനിയും രണ്ടറ്റത്തും മൂര്‍ച്ചകൂട്ടാനായി കൂട്ടിനെത്തി.
ഇതിനിടയില്‍ സമവായത്തിന് ശ്രമിച്ച പിസി യും കടന്നപ്പിള്ളിയും
ഗതിയും പരഗതിയുമില്ലാതെ വലഞ്ഞു.
തീരുന്നില്ല നാടകം കളി
പൊന്നാനിയില്‍ പോയി തൊപ്പിയിടാന്‍ സമ്മതിച്ചില്ലെങ്കില്‍
മുന്നണി വിട്ട് സംസ്ഥാനത്ത് ഒറ്റക്ക് വോട്ട് തെണ്ടുമെന്ന് പറഞ്ഞുകളഞ്ഞു ആശാന്‍

കേട്ടപാതി കേള്‍ക്കാത്ത പാതി
അണികള്‍ ചുമരായ ചുമരെല്ലാം വെള്ളപൂശി
ചിലര്‍ കസേര പ്രതീക്ഷിച്ച്
ഖദര്‍ ഷര്‍ട്ടുകള്‍ അലക്കിവെളുപ്പിച്ചു
സമാധാനകാംക്ഷികള്‍ കേന്ദ്രത്തിലുള്ളത് കൊണ്ട്
ഇരുകൂട്ടര്‍ക്കും അടിപിടി കൂടി പരിശീലിക്കാം.
അവരിടപെട്ട് രംഗം ശാന്തമാക്കും, കട്ടായം
ഇടപെട്ടു, ഇല്ല ഇടപെട്ടില്ല
ദാ തീര്‍ന്നു പ്രശ്നം, ഇല്ല...ഇപ്പൊ തീരും...
ഇനിയിപ്പൊ വയനാട് ആയാലുംമതി എന്നാണ് സിപിഐയുടെ നിലപാട് !
അങ്ങനെ പോകുന്നു കാര്യങ്ങള്‍...
വല്ല്യേട്ടന്‍റെ അടികൊണ്ടത് ആശാനും കൂട്ടര്‍ക്കും മാത്രമല്ല.
കോഴിക്കോട്ടെ നെല്‍കതിരേന്തിയ സ്ത്രീകള്‍ക്കും കിട്ടി മുട്ടനടി.
കോഴിക്കോടില്‍ നിന്ന് കെട്ടുെകെട്ടി വയനാട്ടിലേക്ക് ഓടികൊള്ളാനായിരുന്നു
വല്ല്യേട്ടന്‍റെ കല്‍പ്പന
ഓടുന്നേല്‍ മന്ത്രിയുമായെന്നായി വീരനും കൂട്ടരും
പിന്നെയും ചര്‍ച്ച, ചായകുടി, ചര്‍ച്ച
നോ രക്ഷ...
ശങ്കരന്‍ തെങ്ങില്‍ തന്നെ
നേരത്തെ ഓടിയ അണ്ണന്‍ പാതിയില്‍
തിരിഞ്ഞോടിയ കഥ വീരനറിയാമെന്ന് വല്ല്യേട്ടന് ഉറപ്പ്!
പക്ഷേ, മാത്യൂ കിടിലം കക്ഷിയാ...
രാജിയും കൊടുത്ത് അച്ചായന്‍ രാത്രിയിലെ കെഎസ്ആര്‍ടിസി ബസ്സിന് തന്നെ
തിരുവല്ലയ്ക്ക് മടങ്ങി.

Comments